ആദ്യഘട്ട ടാറിംഗ് കഴിഞ്ഞ ശേഷം കുത്തിപ്പൊളിച്ച വഞ്ചിയൂർ-ആൽത്തറ റോഡ് എക്സിക്യൂട്ടീവ് എഞ്ചിനീയർ പരിശോധിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. (Date : 07/02/2025)
തിരുവനന്തപുരം: ആദ്യഘട്ട ടാറിംഗ് പൂർത്തിയാക്കിയ വഞ്ചിയൂർ-ആൽത്തറ റോഡിലെ കുത്തിപ്പൊളിച്ച സ്ഥലം പൊതുമരാമത്ത് (റോഡ്സ്) എക്സിക്യൂട്ടീവ് എഞ്ചിനീയർ പരിശോധിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിട്ടു.
ടാറിംഗ് പൂർത്തിയാക്കിയ വഞ്ചിയൂർ-ആൽത്തറ റോഡ് എന്തിനാണ് കുത്തിപ്പൊളിച്ചത്, പണി പൂർത്തിയാക്കാനുണ്ടായ കാലതാമസത്തിന്റെ കാരണം, പണി പൂർത്തിയാക്കാൻ എന്തൊക്കെ നടപടികൾ സ്വീകരിക്കേണ്ടി വരും, റോഡ് പണി പൂർത്തിയാക്കാൻ എത്ര നാൾ വേണ്ടി വരും തുടങ്ങിയ വിവരങ്ങൾ രേഖപ്പെടുത്തി സമഗ്രമായ ഒരു റിപ്പോർട്ട് എക്സിക്യൂട്ടീവ് എഞ്ചിനീയർ മൂന്നാഴ്ചക്കകം സമർപ്പിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.
വഞ്ചിയൂർ-ആൽത്തറ റോഡ് കുത്തിപ്പൊളിച്ചതുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
പ്രദേശത്തെ പോസ്റ്റുകളിൽ നിന്നും നീക്കം ചെയ്ത കേബിളുകൾ അലക്ഷ്യമായി വലിച്ചെറിഞ്ഞിരിക്കുകയാണെന്ന ആക്ഷേപം പരിശോധിച്ച് അപകടം ഒഴിവാക്കാൻ കഴിയുന്ന രീതിയിൽ കേബിളുകൾ സ്ഥാപിക്കാൻ ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകണമെന്നും ജസ്റ്റിസ് അലക്സാണ്ടർ തോമസ് ആവശ്യപ്പെട്ടു.
റോഡുകൾ അനാവശ്യമായി ആവർത്തിച്ചു കുത്തിപ്പൊളിക്കുന്നത് അപകടങ്ങൾക്ക് കാരണമാകുമെന്ന് പരാതിയുള്ളതിനാൽ റോഡ് പണി എത്രയും വേഗം പൂർത്തിയാക്കാൻ നടപടിയെടുക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.
മാർച്ച് 10ന് രാവിലെ കമ്മീഷൻ ഓഫീസിൽ നടക്കുന്ന സിറ്റിംഗിൽ എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം ചുമതലപ്പെടുത്തുന്ന സീനിയർ ഉദ്യോഗസ്ഥനോ നേരിട്ട് ഹാജരായി വസ്തുതകൾ ബോധ്യപ്പെടുത്തണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.
|
മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടു : എൻ.ഐ.റ്റി.യിൽ മോറൽ പോലീസിംഗ ആരോപണം തെറ്റെന്ന് പോലീസ്. HRMP No: 1125/2023 (Date : 07/02/2025)
കോഴിക്കോട്: കോഴിക്കോട് എൻ.ഐ.റ്റി. യിലെ വിദ്യാർത്ഥികൾക്കിടയിൽ സ്ഥാപന മേധാവികൾ മോറൽ പോലീസിംഗ് നടപ്പിലാക്കുകയാണെന്ന ആരോപണം തെറ്റാണെന്ന് മെഡിക്കൽ കോളേജ് അസിസ്റ്റന്റ് കമ്മീഷണർ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.
കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജൂനാഥ് ആവശ്യപ്പെട്ട റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. കോഴിക്കോട് എൻ.ഐ.റ്റി.യിൽ വിദ്യാർത്ഥികൾ പെരുമാറേണ്ട രീതിയെക്കുറിച്ച് അധികൃതർ സർക്കുലർ ഇറക്കിയത് നിയമവിരുദ്ധമാണെന്ന പരാതിയിലാണ് നടപടി.
മെഡിക്കൽ കോളേജ് അസിസ്റ്റന്റ് കമ്മീഷണറിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. സ്ഥാപനത്തിൽ അക്കാദമിക് അന്തരീക്ഷം ഉറപ്പാക്കുന്നതിന് വേണ്ടിയാണ് സർക്കുലർ ഇറക്കിയതെന്ന് പോലീസ് റിപ്പോർട്ടിൽ പറയുന്നു. വിദ്യാർത്ഥികൾക്കും ജീവനക്കാർക്കുമെതിരായ ലൈംഗികചൂഷണം ഉൾപ്പെടെ തടയുകയാണ് ഉദ്ദേശ്യം. വിദ്യാർത്ഥികൾ പൊതുസ്ഥലത്തും സമീപത്തെ ക്ഷേത്രപരിസരങ്ങളിലും പോകാറുണ്ടെന്നും പൊതുജനങ്ങൾക്ക് വിദ്യാർത്ഥികളുടെ പെരുമാറ്റം ബുദ്ധിമുട്ട് സൃഷ്ടിക്കാതിരിക്കാൻ സമൂഹത്തോടുള്ള ഉത്തരവാദിത്വത്തെക്കുറിച്ച് വിദ്യാർത്ഥികൾക്കിടയിൽ അവബോധം സൃഷ്ടിക്കുക മാത്രമാണ് ചെയ്തതെന്നും റിപ്പോർട്ടിൽ പറയുന്നു. ഇത്തരം പരാതികൾ കുന്ദമംഗലം പോലീസ് സ്റ്റേഷനിൽ ലഭിച്ചിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേസ് തീർപ്പാക്കി. പൊതുപ്രവർത്തകനായ അഡ്വ. വി. ദേവദാസ് സമർപ്പിച്ച പരാതിയിലാണ് നടപടി.
|
വയനാട്ടിലെ ഗോത്രവിഭാഗത്തിലുള്ള യുവാക്കളുടെ ആത്മഹത്യ: കാരണങ്ങൾ അന്വേഷിക്കണമെന്ന്. (Date : 06/02/2025)
കൽപ്പറ്റ: വയനാട്ടിൽ ഗോത്രവിഭാഗത്തിലുള്ള യുവാക്കളുടെ ആത്മഹത്യാനിരക്ക് വർധിക്കുന്നതിന് പിന്നിലെ കാരണങ്ങൾ അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
വയനാട് ജില്ലാ കളക്ടറും പട്ടികവർഗ വികസന ഓഫീസറും ഇക്കാര്യം പരിശോധിച്ച് മൂന്നാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജൂനാഥ് ആവശ്യപ്പെട്ടു.
10 വർഷത്തിനിടെ വൈത്തിരി താലൂക്കിൽ ആത്മഹത്യ ചെയ്തത് 200 ഓളം യുവാക്കളാണെന്നാണ് മനസിലാക്കുന്നത്. സുൽത്താൻ ബത്തേരിയിലെയും മാനന്തവാടിയിലെയും കണക്കുകൾ പുറത്തു വിടുന്നില്ലെന്നും ആക്ഷേപമുണ്ട്.
2011ലെ സെൻസസ് പ്രകാരം ജനസംഖ്യയുടെ 1.45% മാത്രമാണ് ഗോത്രവിഭാഗക്കാർ. വയനാട്, ഇടുക്കി ജില്ലകളിലാണ് ഗോത്രവർഗ്ഗക്കാർ കൂടുതൽ. പട്ടികവർഗ്ഗവിഭാഗത്തിലുള്ളവരുടെ വികസനത്തിന് വേണ്ടി പദ്ധതികൾ ആസൂത്രണം ചെയ്യേണ്ട ഉദ്യോഗസ്ഥർ ഇക്കാര്യം ഗൗരവത്തിലെടുക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. ആത്മഹത്യ ചെയ്തവരിൽ 90% വും യുവാക്കളാണ്. 40 വയസിന് താഴെ 73 പുരുഷൻമാരും 21 സ്ത്രീകളും ആത്രമഹത്യ ചെയ്തു.
5 ലക്ഷത്തിൽ താഴെ മാത്രം ജനസംഖ്യയുള്ള 4762 ഊരുകളിൽ നിന്നും ആത്മഹത്യ ചെയ്തവരുടെ എണ്ണം ശേഖരിക്കാൻ പോലും പട്ടികവർഗ്ഗ വികസന വകുപ്പിന് കഴിയുന്നില്ലെന്ന് ആക്ഷേപമുണ്ട്.
ദൃശ്യമാധ്യമവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. മാർച്ചിൽ സുൽത്താൻ ബത്തേരി ടൗൺഹാളിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.
|
വിവാഹപാർട്ടിക്ക് നേരെ പോലീസാക്രമണം: എസ്.പി. അന്വേഷിക്കണമെന്ന് റേഞ്ച് ഐ.ജി. യോട് മനുഷ്യാവകാശ കമ്മീഷൻ. (Date : 06/02/2025)
തിരുവനന്തപുരം: വിവാഹ സൽക്കാര ചടങ്ങിൽ പങ്കെടുത്ത് മടങ്ങിയ സ്ത്രീകൾ അടക്കമുള്ള സംഘത്തിനു നേരെ രാത്രിയിലുണ്ടായ പോലീസാക്രമണത്തെക്കുറിച്ച് പത്തനംതിട്ട ജില്ലയ്ക്ക് പുറത്ത് ജോലി ചെയ്യുന്ന എസ്.പി. റാങ്കിലുള്ള സീനിയർ ഉദ്യോഗസ്ഥൻ അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്.
തിരുവനന്തപുരം റെയ്ഞ്ച് ഐ.ജി. ക്കാണ് കമ്മീഷൻ നിർദ്ദേശം നൽകിയത്. അന്വേഷണം സത്യസന്ധവും സുതാര്യവുമായിരിക്കണമെന്നും ഉത്തരവിൽ പറയുന്നു.
അന്വേഷണ റിപ്പോർട്ട് നിയമപരമായി വിലയിരുത്തിയ ശേഷം ആരോപണത്തിന്റെ വിവിധ വശങ്ങൾ പരിശോധിച്ച് റേഞ്ച് ഐ.ജി. ഒരു മാസത്തിനകം കമ്മീഷനിൽ റിപ്പോർട്ട് സമർപ്പിക്കണം. എസ്. പി.യുടെ അന്വേഷണറിപ്പോർട്ടും ഒപ്പം സമർപ്പിക്കണം.
ആരോപണവിധേയരായ പോലീസ് ഉദ്യോഗസ്ഥരുടെ പേര്, പെൻ നമ്പർ, നിലവിലെ മേൽവിലാസം എന്നിവ ഐ.ജി.യുടെ റിപ്പോർട്ടിൽ ഉൾക്കൊള്ളിക്കണമെന്നും ജസ്റ്റിസ് അലക്സാണ്ടർ തോമസ് ആവശ്യപ്പെട്ടു.
മാർച്ച് 14ന് രാവിലെ പത്തനംതിട്ട ഗവ. ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കുമ്പോൾ ഐ.ജി. നിയോഗിക്കുന്ന സീനിയർ ഉദ്യോഗസ്ഥർ സിറ്റിംഗിൽ പങ്കെടുക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.
പത്രവാർത്തകളുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
|
റിസോർട്ടിന് മുന്നിൽ അനധികൃത ബാരിക്കേഡ് അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. (Date : 05/02/2025)
വയനാട്: വൈത്തിരി പോലീസ് സ്റ്റേഷൻ പരിധിയിൽ ദേശീയപാത 766ൽ സ്വകാര്യ റിസോർട്ടിന് മുന്നിൽ അനധികൃതമായി ബാരിക്കേഡ് സ്ഥാപിച്ചെന്ന പരാതി അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
വയനാട് ജില്ലാ പോലീസ് മേധാവിക്കാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജൂനാഥ് നിർദ്ദേശം നൽകിയത്. ബാരിക്കേഡ് സ്ഥാപിച്ച നടപടി പരിശോധിച്ച് ഗതാഗത തടസം നീക്കാൻ നടപടി സ്വീകരിക്കണമെന്ന് കമ്മീഷൻ നിർദ്ദേശിച്ചു. നടപടി സ്വീകരിച്ച ശേഷം ഒരാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്നും ഉത്തരവിൽ പറയുന്നു. വാട്സാപ്പ് സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
|
പമ്പ് സ്ഥാപിക്കുന്നതിലെ നിയമലംഘനം പരിശോധിക്കണം: മനുഷ്യാവകാശ കമ്മീഷൻ. (Date : 05/02/2025)
കോഴിക്കോട്: ചേളന്നൂർ കാക്കൂർ പോലീസ് സ്റ്റേഷന് സമീപം സ്ഥാപിക്കുന്ന പെട്രോൾ പമ്പ് നിയമങ്ങളും ചട്ടങ്ങളും ലംഘിച്ചതായുള്ള പരാതി പരിശോധിച്ച് രണ്ടാഴ്ച്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
കോഴിക്കോട് ജില്ലാ കളക്ടർക്കാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജൂനാഥ് നിർദ്ദേശം നൽകിയത്.
കാക്കൂർ സ്വദേശി മനോജ് കുമാറിന്റെ പരാതിയിലാണ് നടപടി. പമ്പിനുള്ള അപേക്ഷ ഇപ്പോൾ കോഴിക്കോട് എ.ഡി.എമ്മിന്റെ പരിഗണനയിലാണെന്ന് പരാതിയിൽ പറയുന്നു. പമ്പ് സ്ഥാപിക്കുന്ന പറമ്പിൽ നിന്നും വെറും 5 മീറ്റർ അകലത്തിലാണ് തന്റെ കിണറുള്ളതെന്നും കിണറിൽ നിന്നും പമ്പിന് 30 മീറ്റർ അകലമുണ്ടാകണമെന്നാണ് നിയമമെന്നും പരാതിയിൽ പറയുന്നു. ഫെബ്രുവരി 28ന് കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. എറണാകുളം കാക്കനാട് നയാരാ എനർജി ലിമിറ്റഡ് ഡിവിഷണൽ മാനേജരും റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു.
|
മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടു : ശുദ്ധ ജലത്തിൽ മലിനജലം കലരുന്ന സാഹചര്യം ഒഴിവായി. HRMP No. 4702/2023 (Date : 05/02/2025)
എറണാകുളം: വടക്കൻ പറവൂർ സബ് ഡിവിഷന് കീഴിലുള്ള ഏഴിക്കര, കോട്ടുവള്ളി പഞ്ചായത്തുകളിലേക്ക് ശുദ്ധജലം പമ്പ് ചെയ്യുന്ന പൈപ്പിലെ ചോർച്ച പരിഹരിച്ച് മലിനജലം കലരുന്ന സാഹചര്യം പൂർണ്ണമായും ഒഴിവായതായി ജല അതോറിറ്റി മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.
കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസിന്റെ ഇടപെടലിന്റെ അടിസ്ഥാനത്തിലാണ് നടപടി.
വടക്കൻ പറവൂർ ജല അതോറിറ്റി ഓഫീസിന് സമീപം മലിനജലം ഒഴുകുന്ന കനാലിലൂടെ കടന്നുപോകുന്ന ശുദ്ധജല പൈപ്പിലെ ചോർച്ച കാരണം ജനങ്ങൾ മലിനജലം കുടിക്കേണ്ടി വന്നതായി ആരോപിച്ച് സമർപ്പിച്ച പരാതിയിലാണ് നടപടി.
പൈപ്പിൽ ചോർച്ചയുണ്ടായപ്പോൾ മർദ്ദം കൂടുതലായതിനാൽ കൂടുതൽ അളവിൽ വെള്ളം പുറത്തേക്ക് ചീറ്റിയെന്നും എയർവാൽവ് സ്ഥാപിച്ച് മലിനജലം അകത്തേക്ക് കടക്കുന്ന സാഹചര്യം ഇല്ലാതാക്കിയെന്നും ജല അതോറിറ്റി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ കമ്മീഷനെ അറിയിച്ചു. റസിഡൻസ് അസോസിയേഷൻ അപ്പക്സ് കൗൺസിലിന് വേണ്ടി പ്രസിഡന്റ് ജോസ് പോൾ വിതയത്തിൽ സമർപ്പിച്ച പരായിലാണ് നടപടി.
|
വേനക്കാവിലെ ദുരിതത്തിൽ മനുഷ്യാവകാശ കമ്മീഷൻ ഇടപെടുന്നു. (Date : 03/02/2025)
കോഴിക്കോട്: പട്ടയവും ആധാരവും ഇല്ലാത്തതു കാരണം നികുതി അടയ്ക്കാൻ കഴിയാതെ കുടിൽ കെട്ടി താമസിക്കുന്ന താമര ശേരി വേനക്കാവ് മിച്ചഭൂമി നിവാസികളുടെ ദുരിതത്തിൽ മനുഷ്യാവകാശ കമ്മീഷൻ ഇടപെടുന്നു.
കോഴിക്കോട് ജില്ലാ കളക്ടർ പരാതി പരിശോധിച്ച് 3 ആഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജൂനാഥ് ആവശ്യപ്പെട്ടു.
2003-ലാണ് സ്വകാര്യ എസ്റ്റേറ്റിൽ നിന്നും സർക്കാർ പിടിച്ചെടുത്ത മിച്ചഭൂമി 224 കുടുംബങ്ങൾക്ക് വീതിച്ചു നൽകിയത്. ഓരോ കുടുംബത്തിനും 5 സെന്റ് വീതമാണ് അനുവദിച്ചത്. ഭൂമി കിട്ടിയ ചിലർ മറിച്ചുവിറ്റു. മറിച്ചുവിറ്റ ഭൂമി വിലകൊടുത്ത് വാങ്ങിയവരാണ് ദുരിതത്തിലായത്. പതിച്ചു നൽകിയ ഭൂമി കൈമാറാൻ സർക്കാർ അനുവദിക്കാത്തതു കാരണം വില നൽകി വാങ്ങിയവരുടെ പേരിൽ ഭൂമി രജിസ്റ്റർ ചെയ്യാൻ കഴിയുന്നില്ല. ലൈഫ് ഭവന പദ്ധതിയിലെ ഗുണഭോക്തൃ പട്ടികയിൽ പേരുള്ളവർക്ക് പോലും വീട് നിർമ്മിക്കാനുള്ള തുക അനുവദിക്കാൻ ഇതുകാരണം കഴിയുന്നില്ല. പ്ലാസ്റ്റിക് ഷീറ്റ് വലിച്ചുകെട്ടിയ കുടിലുകളിലാണ് ഇവർ താമസിക്കുന്നത്. മിച്ചഭൂമിയിൽ താമസിക്കുന്ന 60 കുടുംബങ്ങളിൽ 10 പേർക്ക് മാത്രമാണ് ഭൂമി പതിച്ചുകിട്ടിയ രേഖയുള്ളത്. ഭൂമി സ്വന്തം പേരിൽ പതിച്ചുകിട്ടാത്ത 7 കുടുംബങ്ങൾക്ക് ലൈഫ് മിഷൻ പദ്ധതിയിൽ ഫണ്ട് അനുവദിച്ചിട്ടുണ്ടെങ്കിലും തുക ലഭിക്കാത്ത സാഹചര്യമാണുള്ളത്.
പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
|
കുടിശികയുടെ പേരിൽ സൗജന്യ കണക്ഷൻ വിച്ഛേദിച്ചു: കാഴ്ച പരിമിതരുടെ ദുരിതത്തിൽ മനുഷ്യാവകാശ കമ്മീഷൻ ഇടപെടുന്നു. (Date : 03/02/2025)
പത്തനംതിട്ട: സൗജന്യ കണക്ഷൻ നൽകിയ ശേഷം കുടിശിക വരുത്തിയെന്ന് ആരോപിച്ച് കാഴ്ചപരിമിതർ അടങ്ങുന്ന പട്ടിക ജാതി വിഭാഗത്തിലുള്ള ബി.പി എൽ കുടുംബത്തിന്റെ കുടിവെള്ളം നിഷേധിച്ചെന്ന പരാതിയിൽ ജല അതോറിറ്റിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ നേരിട്ട് ഹാജരായി വിശദീകരണം സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൻ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിട്ടു.
പത്തനംതിട്ട ഗവ. ഗസ്റ്റ് ഹൗസിൽ മാർച്ച് 14 ന് രാവിലെ 10 ന് നടക്കുന്ന സിറ്റിംഗിൽ ജല അതോറിറ്റിയിലെ സീനിയർ ഉദ്യോഗസ്ഥൻ നേരിട്ട് ഹാജരായി വിശദീകരണം സമർപ്പിക്കണമെന്നാണ് ഉത്തരവ്. ജല അതോറിറ്റി തിരുവല്ല എക്സിക്യൂട്ടീവ് എഞ്ചിനീയർക്കാണ് ഉത്തരവ് നൽകിയത്. പെരിങ്ങര ഗ്രാമപഞ്ചായത്ത് സെക്രട്ടറിയോ അല്ലെങ്കിൽ സെക്രട്ടറി ചുമതലപ്പെടുത്തുന്ന ഒരു മുതിർന്ന ഉദ്യോഗസ്ഥനോ സിറ്റിംഗിൽ ഹാജരാകേണ്ടതാണെന്നും ഉത്തരവിൽ പറയുന്നു.
പത്തനംതിട്ട ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറി പരാതി പരിശോധിച്ച് കുടിവെള്ള കണക്ഷൻ പുന:സ്ഥാപിക്കാനുള്ള നടപടികൾ സ്വീകരിക്കുന്നത് സംബന്ധിച്ച് മൂന്നാഴ്ചക്കകം വിശദീകരണം സമർപ്പിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.
കുടിവെള്ളം പുന: സ്ഥാപിക്കാൻ നടപടി സ്വീകരിച്ച ശേഷം 3 ആഴ്ചക്കകം വിശദീകരണം സമർപ്പിക്കണമെന്ന് ജസ്റ്റിസ് അലക്സാണ്ടർ തോമസ് ജല അതോറിറ്റി ( തിരുവല്ല) എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് നിർദ്ദേശം നൽകി.
തിരുവല്ല പെരിങ്ങര വലിയ പറമ്പിൽ ഓമനക്കുട്ടനും കുടുംബവുമാണ് ദുരിതം അനുഭവിക്കുന്നത്. 2015 ൽ ഇവർക്ക് നൽകിയ സൗജന്യ കണക്ഷൻ ഒരു വർഷം മുമ്പാണ് വിച്ഛേദിച്ചത്. ശുദ്ധജലം തേടി ഇവർ അയൽ വീടുകളിലും ആഴ്ചയിൽ 2 ദിവസംമാത്രം വെള്ളം കിട്ടുന്ന വഴിയരികിലെ ടാപ്പിനെയും ആശ്രയിച്ച് വരികയാണ്. 4200 രൂപ കുടിശികയുണ്ടെന്നാണ് ജല അതോറിറ്റി 2020 ൽ അറിയിച്ചത് . രണ്ടു മാസം മുമ്പ് കുടിശിക 8000 ആയെന്ന് അറിയിപ്പ് കിട്ടിയതായി കുടുംബം പറയുന്നു.കുടുംബത്തിൽ ഓമനക്കുട്ടന്റെ ഭാര്യക്ക് മാത്രമാണ് കാഴ്ച ശക്തിയുള്ളത്.ഇവർ വീട്ടുജോലി ചെയ്താണ് കുടുംബം പുലർത്തുന്നത്. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
|
വിഴിഞ്ഞം - നാവായിക്കുളം ഔട്ടർ റിംഗ് റോഡിന് നഷ്ടപരിഹാരം എന്നു മുതൽ നൽകാനാവുമെന്ന് മനുഷ്യാവകാശ കമ്മീഷൻ. HRMP No. 2424/2024 & 4668/2024 (Date : 01/02/2025)
തിരുവനന്തപുരം: വിഴിഞ്ഞം - നാവായിക്കുളം ഔട്ടർ റിംഗ് റോഡ് (എൻ.എച്ച്. 866) പദ്ധതിക്ക് വേണ്ടി ഏറ്റെടുത്ത ഭൂമിയുടെ നഷ്ടപരിഹാരം എന്നു മുതൽ വിതരണം ചെയ്യാൻ കഴിയും എന്നത് സംബന്ധിച്ച് ആറാഴ്ചക്കുള്ളിൽ വ്യക്തമായ റിപ്പോർട്ട് പൊതുമരാമത്ത് വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഹാജരാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്.
ഏപ്രിലിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കുമ്പോൾ പൊതുമരാമത്ത് വകുപ്പിൽ നിന്നും ജോയിന്റ് സെക്രട്ടറി റാങ്കിൽ കുറയാത്ത ഒരുദ്യോഗസ്ഥൻ ഹാജരാകണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.
ഭൂമി ഏറ്റെടുക്കൽ നടപടികൾ അനന്തമായി നീളുന്നത് മനുഷ്യാവകാശ ലംഘനമാണെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. ഈ കേസിൽ നിരവധി ഉത്തരവുകൾ കമ്മീഷൻ പാസാക്കിയിട്ടുണ്ട്. ഭൂമി എറ്റെടുക്കലിന് ആവശ്യമായ ഫണ്ട് ലഭ്യത സംബന്ധിച്ച് ഇനിയും വ്യക്തത കൈവരിക്കാൻ കഴിഞ്ഞിട്ടില്ലെന്നാണ് മനസിലാക്കുന്നതെന്ന് ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിൽ പറഞ്ഞു.
റോഡിന് വേണ്ടി ഭൂമി ഏറ്റെടുക്കുന്നതിനായി 11 വില്ലേജുകളിൽ സെക്ഷൻ 3 ഡി വിജ്ഞാപനവും ഹിയറിംഗും 2023 ഏപ്രിൽ, മെയ് മാസങ്ങളിൽ പൂർത്തിയാക്കിയെങ്കിലും ഭൂമി ഏറ്റെടുത്ത് നഷ്ടപരിഹാരം അനുവദിച്ചിട്ടില്ലെന്ന് ആരോപിച്ച് സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.
തിരുവനന്തപുരം ജില്ലാ കളക്ടർ കഴിഞ്ഞ വർഷം സെപ്റ്റംബർ 28-ന് കമ്മീഷനിൽ സമർപ്പിച്ച റിപ്പോർട്ടിൽ, നഷ്ടപരിഹാരം എന്നുമുതൽ വിതരണം ചെയ്യാൻ കഴിയുമെന്ന കാര്യം പരാമർശിച്ചിട്ടില്ലെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. ഭൂമി ഏറ്റെടുക്കൽ നടപടികൾ പൂർത്തിയാകാത്തതു കാരണമാണ് കേന്ദ്രവിഹിതം അനുവദിക്കാത്തതെന്നും ഏറ്റെടുത്ത ഭൂമിക്ക് നഷ്ടപരിഹാരം ലഭിക്കാത്തതിനാൽ ഭൂവുടമകൾ ദുരിതം അനുഭവിക്കുകയാണെന്നും പരാതിക്കാരായ ഔട്ടർ റിംഗ് റോഡ് ജനകീയ സമിതി ഭാരവാഹികളായ എസ്. ചന്ദ്രമോഹൻ നായർ, അജിത നരേന്ദ്രനാഥ്, അർച്ചന ശ്രീകുമാർ എന്നിവർ കമ്മീഷനെ അറിയിച്ചു.
|
മനുഷ്യാവകാശ കമ്മീഷനിൽ കുന്ദമംഗലം പഞ്ചായത്തിന്റെ റിപ്പോർട്ട് : ഷെഡിൽ താമസിക്കുന്ന ദമ്പതിമാർക്ക് വീട് നൽകും. HRMP No. 4161/2024 (Date : 01/02/2025)
കോഴിക്കോട്: കാലവർഷം കനത്ത് പെയ്യുന്ന രാത്രികളിൽ ചോർന്നൊലിക്കുന്ന ഷെഡിൽ ആശങ്കയോടെ ജീവിക്കുന്ന ദമ്പതിമാർക്ക് സ്വന്തമായി വീടൊരുങ്ങുന്നു.
പത്രവാർത്തയുടെ അടിസ്ഥാനത്തിൽ മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് കുന്ദമംഗലം പഞ്ചായത്തിൽ താമസിക്കുന്ന വിജയൻ കോട്ടിയേരിക്ക് വീടൊരുക്കുന്നതായി കുന്ദമംഗലം പഞ്ചായത്ത് സെക്രട്ടറി കമ്മീഷനെ അറിയിച്ചത്.
ലൈഫ് ഭൂരഹിതരുടെ ലിസ്റ്റിൽ വിജയനെ ഉൾപ്പെടുത്തിയിട്ടുള്ളതായി റിപ്പോർട്ടിൽ പറയുന്നു. പഞ്ചായത്തിലെ അതിദരിദ്രരുടെ പട്ടികയിൽ ഉൾപ്പെട്ട വിജയന് കുടുംബത്തിൽ നിന്നുതന്നെ 3 സെന്റ് ഭൂമി ലഭ്യമാക്കാൻ പഞ്ചായത്ത് നടപടി സ്വീകരിക്കുന്നുണ്ട്. ഭൂമി ലഭ്യമാകുന്ന മുറയ്ക്ക് ഭവനനിർമ്മാണത്തിനുള്ള ധനസഹായം നൽകും. അതിദരിദ്രരുടെ പട്ടികയിൽപ്പെട്ടതിനാൽ വിജയന് ഭവനനിർമ്മാണം പൂർത്തിയാക്കാൻ ലൈഫ് പദ്ധതി പ്രകാരമുള്ള തുക മതിയാകാതെ വരുന്ന സാഹചര്യത്തിൽ സന്നദ്ധ സംഘടനകളെ ഉൾപ്പെടുത്തി ഒരു കമ്മിറ്റി രൂപീകരിക്കാൻ പഞ്ചായത്ത് തീരുമാനിച്ചിട്ടുണ്ട്. സന്നദ്ധ സംഘടനകൾ, രാഷ്ട്രീയ പ്രവർത്തകർ എന്നിവരെ ഉൾപ്പെടുത്തി യോഗം ചേർന്നതായി റിപ്പോർട്ടിൽ പറയുന്നു.
പഞ്ചായത്തിന്റെ ഭാഗത്ത് നിന്നുണ്ടായത് മാതൃകാപരമായ നടപടിയാണെന്നും അഭിനന്ദനാർഹമാണെന്നും ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് പറഞ്ഞു.
|
കാടു കയറിയ ഒരേക്കർ വൃത്തിയാക്കണം: അടിയന്തര നടപടി വേണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. HRMP No. 6472/2024 (Date : 27/01/2025)
എറണാകുളം: സൗത്ത് വാഴക്കുളത്ത് വർഷങ്ങളായി കാടുകയറി വിഷപാമ്പുകൾ നിറഞ്ഞു കിടക്കുന്ന ഒരേക്കർ സ്ഥലം വൃത്തിയാക്കാൻ കാലതാമസം കൂടാതെ നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ അലക്സാണ്ടർ തോമസ്.
വാഴക്കുളം പഞ്ചായത്ത് സെക്രട്ടറിയിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. സ്ഥലപരിശോധന നടത്തിയതായി റിപ്പോർട്ടിൽ പറയുന്നു.
പരാതി പരിഹരിക്കുന്നതിനായി ലീഗൽ എയ്ഡ്സ് ക്ലിനിക്കിൽ ഹാജരാകാൻ നിരവധി തവണ നോട്ടീസ് നൽകിയെങ്കിലും ഉടമസ്ഥർ ഹാജരായില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. സ്വകാര്യ വ്യക്തികളുടെ സ്ഥലമായതിനാൽ അടിയന്തരമായി കാട് വൃത്തിയാക്കണമെന്നും ഇല്ലെങ്കിൽ പഞ്ചായത്ത് വൃത്തിയാക്കി ചെലവ് ഉടമസ്ഥരിൽ നിന്നും ഈടാക്കുമെന്നും നോട്ടീസ് നൽകിയിട്ടുണ്ട്. ഈ കത്തിന് മറുപടി ലഭിച്ചില്ല. തുടർന്ന് ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ പഞ്ചായത്ത് കമ്മിറ്റിക്ക് സമർപ്പിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. . കാലതാമസം കൂടാതെ പരാതി പരിഹരിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. പ്രദേശവാസിയായ രാജൻ എം. തോമസ് സമർപ്പിച്ച പരാതിയിലാണ് നടപടി.
|
പെൺകുട്ടിക്ക് ചികിത്സ ഉറപ്പാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. (Date : 27/01/2025)
കോഴിക്കോട് : നല്ലളം അരീക്കാട് സ്വദേശിനിയായ പെൺകുട്ടിക്ക് ചികിത്സ ലഭ്യമാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
വനിതാ,ശിശു ക്ഷേമ വകുപ്പ് ജില്ലാ ഓഫീസർക്കാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജൂനാഥ് നിർദ്ദേശം നൽകിയത്. രണ്ടാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.
അനാരോഗ്യം കാരണം ദുരിതം അനുഭവിക്കുന്ന പെൺകുട്ടിക്ക് ചികിത്സ നിഷേധിക്കുന്നത് സ്വന്തം സഹോദരിയാണെന്ന് പ്രദേശവാസി സമർപ്പിച്ച പരാതിയിൽ പറയുന്നു. അയൽകാർക്ക് വീട്ടിൽ പ്രവേശിക്കാനോ പെൺകുട്ടിയെ ആശുപത്രിയിലെത്തിക്കാനോ കഴിയുന്നില്ലെന്നും പരാതിയിൽ പറയുന്നു.
|
മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടു: ടി.ടി. ഇമാർക്ക് വിശ്രമസൗകര്യം ഒരുക്കിയതായി റയിൽവേ . (Date : 27/01/2025)
പാലക്കാട്: ദക്ഷിണ റയിൽവേ പാലക്കാട് ഡിവിഷനിൽ ടി.ടി. ഇ മാർക്ക് വിശ്രമിക്കാൻ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് ദക്ഷിണ റയിൽവേ മാനേജർ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.
തിരുവനന്തപുരം ഡിവിഷനിൽ ടി.ടി. ഇ മാർക്ക് ഏർപ്പെടുത്തിയിരിക്കുന്ന സൗകര്യങ്ങൾ സംബന്ധിച്ച് തിരുവനന്തപുരം റയിൽവേ ഡിവിഷണൽ മാനേജർ ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജൂനാഥ് ആവശ്യപ്പെട്ടു.
പാലക്കാട് ഡിവിഷന് കീഴിൽ നവീകരണ പ്രവർത്തനങ്ങൾ നടന്നു വരുന്നതായി കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. ചില പ്രധാന സ്റ്റേഷനുകളിൽ ജീവനക്കാർക്ക് വിശ്രമ സൗകര്യം ഒരുക്കുന്നതിനുള്ള നടപടികൾ ടെണ്ടർ സ്റ്റേജിലാണെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.
ജീവനക്കാർക്ക് അടിസ്ഥാന സൗകര്യങ്ങൾ നിഷേധിച്ചിട്ടില്ലെന്ന് റയിൽവേ കമ്മീഷനെ അറിയിച്ചു.
30 % സ്ത്രീ ജീവനക്കാർ ഉൾപ്പെടെയുള്ള ടി.ടി.ഇ മാർക്ക് വിശ്രമ സൗകര്യങ്ങൾ അനുവദിക്കുന്നില്ലെന്നാരോപിച്ച് ദക്ഷിണ റയിൽവേ എംപ്ലോയീസ് യൂണിയൻ സെക്രട്ടറി വി. സുജിത്ത് സമർപ്പിച്ച പരാതിയിലാണ് നടപടി.
പാലക്കാട് ജംഗ്ഷൻ, ഷൊർണൂർ, നിലമ്പൂർ, മംഗലാപുരം തുടങ്ങിയ സ്ഥലങ്ങളിൽ ടി.ടി. ഇ മാർക്ക് വിശ്രമമുറികൾ ഉണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.
|
മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടു: ജില്ലയിൽ ടൈഫോയ്ഡ് വാക്സിൻ ലഭ്യമാണെന്ന് റിപ്പോർട്ട് . HRMP No. 1117/2024 (Date : 25/01/2025)
കോഴിക്കോട്: ജില്ലയിൽ സർക്കാർ ആശുപത്രികളിലും കാരുണ്യ ഫാർമസികളിലും ടൈഫോയ്ഡ് വാക്സിൻ ആവശ്യാനുസരണം ലഭ്യമാണെന്ന് കേരള മെഡിക്കൽ സർവീസ് കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.
കാവിലുംപാറ പഞ്ചായത്തിൽ ടൈഫോയ്ഡ് റിപ്പോർട്ട് ചെയ്തിട്ടും വാക്സിൻ ലഭ്യമല്ലെന്ന് ആരോപിച്ച് സമർപ്പിച്ച പരാതിയിൽ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ട റിപ്പോർട്ടിലാണ് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ വിശദീകരണം സമർപ്പിച്ചത്.
ടൈഫോയ്ഡ് വാക്സിന് വിപണന സാധ്യത കുറവായതിനാൽ കാരുണ്യഫാർമസികളിൽ മിതമായ സ്റ്റോക്ക് മാത്രമാണ് ലഭ്യമാക്കുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. ജില്ലയിലെ എല്ലാ ഫാർമസികളിലും മരുന്ന് ലഭ്യമാണ്. വാക്സിന്റെ പരമാവധി വില 165 രൂപയാണെന്നും 96.52 രൂപക്ക് ഇവ പൊതുജനങ്ങൾക്ക് നൽകാറുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. കമ്മ്യൂണിറ്റി ഫാർമസികളിൽ വാക്സിൻ കുറവ് ഉണ്ടായാൽ മറ്റ് ഫാർമസികളിൽ നിന്നും ലഭ്യമാക്കി നൽകും. സർക്കാർ ആശുപത്രികളിലൂടെ സൗദജന്യമായി വിതരണം ചെയ്യുന്ന ആവശ്യമരുന്ന് പട്ടികയിൽ ടൈഫോയ്ഡ് വാക്സിൻ ഉൾപ്പെട്ടിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. അതിനാൽ വാക്സിൻ വാങ്ങി ആശുപത്രികളിൽ വിതരണം നടത്താറില്ല.
ദേശീയ പ്രതിരോധ കുത്തിവയ്പ് പട്ടികയിൽ ടൈഫോയ്ഡ് വാക്സിൻ ഉൾപ്പെട്ടിട്ടില്ലാത്തതിനാൽ സർക്കാർ മേഖലയിൽ ടൈഫോയ്ഡ് പ്രതിരോധ വാക്സിൻ നിലവിൽ ലഭ്യമല്ലെന്ന് കോഴിക്കോട് ജില്ലാ മെഡിക്കൽ ഓഫീസർ കമ്മീഷനെ അറിയിച്ചു. സർക്കാർ നടപടികൾ സ്വീകരിക്കുന്ന സാഹചര്യത്തിൽ പരാതിയിൽ തുടർനടപടികൾ ആവശ്യമില്ലെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. പൊതുപ്രവർത്തകനായ അഡ്വ. വി. ദേവദാസ് സമർപ്പിച്ച പരാതിയിലാണ് നടപടി.
|
അനധികൃതമായി പ്രവർത്തിക്കുന്ന സോമില്ലിനെതിരെ നടപടിയെടുക്കണം: മനുഷ്യാവകാശ കമ്മീഷൻ. HRMP No. 6136/2023 (Date : 25/01/2025)
ഇടുക്കി: 42.5 എച്ച്. പി ജനറേറ്റർ ഉപയോഗിച്ച് അനധികൃതമായി സോ മിൽ പ്രവർത്തിക്കുകയാണെങ്കിൽ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ നിയമപരമായി നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്.
ഇതിൽ വീഴ്ച വരുത്തിയാൽ ഡി.എഫ്.ഒ. ഉത്തരവാദിയായിരിക്കുമെന്നും ഉത്തരവിൽ പറയുന്നു. പരാതിയിൽ പറയുന്ന മിൽ നിലവിൽ പ്രവർത്തിക്കുന്നില്ലെന്ന് ഡി.എഫ്.ഒ. കമ്മീഷനെ അറിയിച്ചു. കോട്ടയം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർക്കാണ് കമ്മീഷൻ നിർദ്ദേശം നൽകിയത്. മുരിക്കാശ്ശേരി സ്വദേശി കെ. ബി. ശശി സമർപ്പിച്ച പരാതിയിലാണ് നടപടി.
|
മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടു : എം പാനൽ കണ്ടക്ടർക്ക് സെക്യൂരിറ്റി തുക തിരികെ കിട്ടി. HRMP No. 2674/2023 (Date : 25/01/2025)
എറണാകുളം: കെ.എസ്.ആർ.ടി.സി.യിൽ എം പാനൽ കണ്ടക്ടറായിരിക്കെ 2020-ൽ ജോലിയിൽ നിന്നും പിരിഞ്ഞയാൾക്ക് സെക്യൂരിറ്റി തുകയായ 5000 രൂപ തിരികെ കിട്ടി.
പരാതിയുടെ അടിസ്ഥാനത്തിൽ മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് കെ.എസ്.ആർ.ടി.സി. എം.ഡി. ക്ക് നോട്ടീസ് അയച്ചപ്പോഴാണ് തുക നൽകിയത്. 5000 രുപയുടെ ചെക്ക് പരാതിക്കാരനായ ചെറായി സ്വദേശി ശിവരാജിന് അയച്ചതായി കെ.എസ്.ആർ.ടി.സി. കമ്മീഷനെ അറിയിച്ചു. തുടർന്ന് പരാതി തീർപ്പാക്കി.
|
മനുഷ്യാവകാശ കമ്മീഷൻ അംഗമായി വി. ഗീത ചുമതലയേറ്റു. (Date : 24/01/2025)
തിരുവനന്തപുരം : കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അംഗമായി കോഴിക്കോട് വിജിലൻസ് ട്രൈബ്യൂണലായിരുന്ന വി. ഗീത ചുമതലയേറ്റു.
2001 മുതൽ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന വി. ഗീത 2016 ൽ ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷനായി നിയമിതയായി. 2017 ലാണ് വിജിലൻസ് ട്രൈബ്യൂണലായത്. 1991 മുതൽ 2001 വരെ കേരള ഹൈക്കോടതിയിൽ അഭിഭാഷകയായിരുന്നു. ചാലക്കുടി സ്വദേശിനിയാണ്.
മനുഷ്യാവകാശ കമ്മീഷൻ സെക്രട്ടറി കെ. ആർ. സുചിത്രയുടെ സാന്നിധ്യത്തിലാണ് കമ്മീഷൻ അംഗം ചുമതലയേറ്റത്.
കമ്മീഷൻ അംഗമായിരുന്ന വി.കെ. ബീനാകുമാരി വിരമിച്ച ഒഴിവിലാണ് നിയമനം. ജസ്റ്റിസ് അലക്സാണ്ടർ തോമസാണ് കമ്മീഷൻ ചെയർപേഴ്സൺ. കെ. ബൈജുനാഥ് ജുഡീഷ്യൽ അംഗമാണ്. ചെയർപേഴ്സണും രണ്ട് അംഗങ്ങളും അടങ്ങുന്നതാണ് മനുഷ്യാവകാശ കമ്മീഷൻ. ഹൈക്കോടതി ജഡ്ജിയുടെ റാങ്കാണ് കമ്മീഷൻ അംഗത്തിനുള്ളത്.
|
കണക്ഷൻ വിഛേദിക്കുമ്പോൾ നടപടിക്രമങ്ങൾ പാലിക്കണം: മനുഷ്യാവകാശ കമ്മീഷൻ. HRMP No. 4718/2024 & 4660/2024 (Date : 24/01/2025)
കോഴിക്കോട്: ഉപയോഗിക്കുന്ന വൈദ്യുതിയുടെ തുക അവസാന തിയതിക്ക് മുമ്പ് അടയ്ക്കാനുള്ള ചുമതല ഉപഭോക്താവിനുണ്ടെങ്കിലും വൈദ്യുതി വിഛേദിക്കുന്നതടക്കമുള്ള നടപടി സ്വീകരിക്കുമ്പോൾ നടപടി ക്രമങ്ങൾ പാലിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജൂനാഥ്.
ഉപഭോക്താവ് ബിൽ തുക യഥാസമയം അടച്ചില്ലെങ്കിൽ നടപടിയെടുക്കാൻ ബോർഡ് ഉദ്യോഗസ്ഥർക്ക് ചുമതലയുണ്ടെന്നും ഉത്തരവിൽ പറയുന്നു. തന്നിൽ അർപ്പിതമായ ചുമതല നിർവഹിക്കുന്ന ഉദ്യോഗസ്ഥനെ കൈയേറ്റം ചെയ്യുന്നത് ക്രിമിനൽ കുറ്റത്തിന്റെ പരിധിയിൽ വരുന്ന കാര്യമാണ്. അതേസമയം ഉപഭോക്താക്കളോട് ബോർഡ് ജീവനക്കാർ മാനുഷിക പരിഗണന കാണിക്കണം. നിയമാനുസ്യതം നടപടിയെടുക്കുന്ന ബോർഡ് ജീവനക്കാരെ ഉപഭോക്താക്കൾ ശതുക്കളായി കാണരുതെന്ന് കമ്മീഷൻ പറഞ്ഞു.
തിരുവമ്പാടി സ്വദേശി ഉള്ളാട്ടിൽ റസാഖിന്റെ വീട്ടിലെ വൈദ്യുതി കണക്ഷൻ വിഛേദിച്ചതുമായി ബന്ധപ്പെട്ട് സമർപ്പിച്ച വിവിധ ഹർജികൾ തീർപ്പാക്കി കൊണ്ടാണ് ഉത്തരവ്. കെ.എസ്. ഇ.ബി. ഉദ്യേഗസ്ഥരെ റസാഖിന്റെ മക്കൾ ആക്രമിച്ച് ഓഫീസ് തല്ലി തകർത്തെന്നാണ് പരാതി. എന്നാൽ ഉദ്യോഗസ്ഥർ റസാഖിനെയും കുടുംബത്തെയും ആക്ഷേപിച്ചതായി മറുവശം ആരോപിച്ചു.
ആരോപണങ്ങൾ ബോർഡ് നിഷേധിച്ചു. ഇരുപക്ഷത്ത് നിന്നും മനുഷ്യാവകാശ ലംഘനങ്ങൾ ഉണ്ടായതായി കമ്മീഷൻ നിരീക്ഷിച്ചു. ജില്ലാകളക്ടറും താമരശേരി തഹസിൽദാറും ഇടപെട്ട് റസാഖിന്റെ വീട്ടിലെ കണക്ഷൻ പുന:സ്ഥാപിച്ച സാഹചര്യത്തിൽ കമ്മീഷൻ കേസ് തീർപ്പാക്കി. പൊതു പ്രവർത്തകരായ സെയ്തലവി, അഡ്വ. വി. ദേവദാസ് എന്നിവരാണ് പരാതിക്കാർ.
|
വാഴക്കുളം കാഡ തോടിന്റെ സംരക്ഷണം ഉറപ്പാക്കണം : മനുഷ്യാവകാശ കമ്മീഷൻ. HRMP No. 5733/2024 (Date : 24/01/2025)
എറണാകുളം: ആലുവ വാഴക്കുളം ബി.എച്ച്. നഗർ മസ്ജിദ് ഭാഗത്ത് കൃഷിക്ക് വെള്ളമെത്തിക്കുന്ന കാഡ തോടിന്റെ സംരക്ഷണം ഉറപ്പാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്.
തോടിന്റെ അറ്റകുറ്റപണിൾ ചെയ്യുന്നതിൽ നിന്നും ഇറിഗേഷൻ വകുപ്പും ഗ്രാമപഞ്ചായത്തും ഒഴിഞ്ഞുമാറുന്നത് ശരിയല്ലെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. പെരിയാർവാലി ഇറിഗേഷൻ പ്രോജക്ട് (പി.വി.ഐ.വി.) എക്സിക്യൂട്ടീവ് എഞ്ചിനീയറും പഞ്ചായത്ത് വകുപ്പ് ജോയിന്റ് ഡയറക്ടറും സംയുക്തമായി സ്ഥലപരിശോധന നടത്തി തോടിന്റെ സംരക്ഷണം ആർക്കാണെന്ന് അന്തിമ തീരുമാനമെടുക്കണമമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.
ഉത്തരവിന്റെ അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടികൾ എക്സിക്യൂട്ടീവ് എഞ്ചിനീയറും പഞ്ചായത്ത് ജോയിന്റ് ഡയറക്ടറും കമ്മീഷനിൽ സമർപ്പിക്കണം. മാർച്ചിൽ കേസ് പരിഗണിക്കുമ്പോൾ പി.വി.ഐ.വി. എക്സിക്യൂട്ടീവ് എഞ്ചിനീയർ നിയോഗിക്കുന്ന ഒരു ഉദ്യോഗസ്ഥനും വാഴക്കുളം പഞ്ചായത്ത് സെക്രട്ടറിയും നേരിട്ട് ഹാജരാകണമെന്നും ഉത്തരവിൽ പറയുന്നു.
തോട് പൊട്ടിപ്പൊളിഞ്ഞ് ഉപയോഗശൂന്യമായ അവസ്ഥയിലാണെന്ന് സൗത്ത് വാഴക്കുളം സ്വദേശി ഇ.എസ്. സാദിഖ് സമർപ്പിച്ച പരാതിയിൽ പറയുന്നു. വാഴക്കുളം പഞ്ചായത്ത് സെക്രട്ടറിയിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. ഏകദേശം 14 വർഷമായി തോട് ഉപയോഗശൂന്യമാണെന്ന് റിപ്പോർട്ടിൽ പറയുന്നു. എന്നാൽ കാഡ തോടുകളുടെ സംരക്ഷണം പഞ്ചായത്തിൽ നിക്ഷിപ്തമാണെന്ന് പി.വി.ഐ.വി. എക്സിക്യൂട്ടീവ് എഞ്ചിനീയർ കമ്മീഷനെ അറിയിച്ചു.
|
കൊഴക്കോട്ടുരിലെ വയൽ നികത്തൽ അന്വേഷിക്കണം: മനുഷ്യാവകാശ കമ്മീഷൻ. (Date: 23/01/2025)
മലപ്പുറം: കരിപ്പൂർ വിമാനത്താവളം റോഡിൽ കൊഴക്കോട്ടൂർ പ്രദേശത്തെ നെൽവയലുകൾ വ്യാപകമായി നികത്തുകയാണെന്ന പരാതി അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
മലപ്പുറം ജില്ലാ കളക്ടർക്കാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈ ജൂനാഥ് നിർദ്ദേശം നൽകിയത്. 3 ആഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണം. തിരൂരിൽ അടുത്ത മാസം നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.
വയലുകൾ തരംമാറ്റുന്നത് കാരണം വെള്ളപ്പൊക്ക സാധ്യതയുള്ളതായി പരാതിയിൽ പറയുന്നു. സ്ഥലത്ത് പരിസ്ഥിതി പഠനം നടത്തണമെന്നും പരാതിക്കാരൻ ആവശ്യപ്പെട്ടു. വയലുകൾ തരം മാറ്റിയാൽ ഭൂമിയുടെ സന്തുലിതാവസ്ഥക്ക് കോട്ടം തട്ടുമെന്നും പരാതിയിൽ പറയുന്നു.മണ്ണിട്ട സ്ഥലത്ത് ബിൽഡിംഗ് പെർമിറ്റിന് അപക്ഷ നൽകിയതായും പരാതിക്കാരൻ അറിയിച്ചു. കെ.ശശികുമാർ സമർപ്പിച്ച പരാതിയിലാണ് നടപടി.
|
മനുഷ്യാവകാശ കമ്മീഷൻ ഇടപ്പെട്ടു: പിഴല റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കും. HRMP No. 4436/2024 (Date : 23/01/2025)
എറണാകുളം: കടമക്കുടി പഞ്ചായത്തിലെ മൂലമ്പിള്ളി പിഴല പാലവുമായി ബന്ധിപ്പിക്കുന്ന 350 മീറ്റർ പിഴല റോഡിന്റെ ശോചനീയാവസ്ഥ മാർച്ച് 31-ന് മുമ്പ് പരിഹരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്.
നിർമ്മാണ പ്രവൃത്തി പൂർത്തിയാക്കിയ ശേഷം എറണാകുളം ജില്ലാ കളക്ടറും ജി.ഐ.ഡി.എ. സെക്രട്ടറിയും കമ്മീഷനിൽ രേഖാമൂലം വിശദീകരണം സമർപ്പിക്കണമെന്നും ഉത്തരവിൽ പറയുന്നു.
പിഴല റോഡിലെ കാനയിൽ നിന്നും ഇ.എം.എസ്. റോഡ് കാനയിലേക്ക് വെള്ളം ഒഴുക്കി വിടുന്നുവെന്ന ആരോപണം പഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയറെ നിയോഗിച്ച് സ്ഥലപരിശോധന നടത്തി പരിഹാരം കാണണമെന്ന് കമ്മീഷൻ കടമക്കുടി പഞ്ചായത്ത് സെക്രട്ടറിക്ക് നിർദ്ദേശം നൽകി.
പിഴല റോഡിലെ യാത്രാക്ലേശത്തിന് ശാശ്വത പരിഹാരം കാണാൻ രണ്ടാഴ്ചയിലൊരിക്കൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം ജില്ലാ കളക്ടർ വിളിച്ച് പുരോഗതി വിലയിരുത്തണമെന്നും ജസ്റ്റിസ് അലക്സാണ്ടർ തോമസ് ആവശ്യപ്പെട്ടു.
പിഴല റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസിയായ ഒ. ജി. സെബാസ്റ്റ്യൻ സമർപ്പിച്ച പരാതിയിലാണ് നടപടി. ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് പരാതിക്ക് പരിഹാരം കാണണമെന്ന് കമ്മീഷൻ ജില്ലാ കളക്ടർക്ക് നിർദ്ദേശം നൻകിയതിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ കളക്ടർ ഒക്ടോബർ 18-ന് യോഗം വിളിച്ചത്.
ഡിസംബർ 3 ന് എറണാകുളത്ത് നടന്ന കമ്മീഷൻ സിറ്റിംഗിൽ കളക്ടറുടെ പ്രതിനിധി ഹാജരായി. കടമക്കുടി
പഞ്ചായത്ത് സെക്രട്ടറി, അസിസ്റ്റന്റ് എഞ്ചിനീയർ, സമരസമിതി പ്രതിനിധികൾ, ജനപ്രതിനിധികൾ, കരാറുകാരൻ എന്നിവരുടെ യോഗം ജില്ലാ കളക്ടർ വിളിച്ചതായി കളക്ടറുടെ പ്രതിനിധി അറിയിച്ചു. പദ്ധതി സമയപരിധിക്കുള്ളിൽ പൂർത്തിയാക്കാൻ തീരുമാനിച്ചതായും ജില്ലാ കളക്ടർ അറിയിച്ചു. ഒക്ടോബർ 18-ന് നടന്ന യോഗത്തിന്റെ മിനിറ്റ്സും ഹാജരാക്കി. ജി.ഐ.ഡി.എ. സെക്രട്ടറിയുടെ പ്രതിനിധിയും സിറ്റിംഗിൽ ഹാജരായി. മാർച്ച് 31 നകം പണി പൂർത്തിയാക്കണമെന്ന ജസ്റ്റിസ് അലക്സാണ്ടർ തോമസിന്റെ നിർദ്ദേശം നടപ്പിലാക്കാമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
|
ചില മസാജ്, ബ്യൂട്ടിപാർലറുകളിൽ മയക്കുമരുന്ന വിതരണമെന്ന പരാതി അന്വേഷിക്കണം: മനുഷ്യാവകാശ കമ്മീഷൻ. HRMP No. 8879/2023 (Date : 23/01/2024)
കോഴിക്കോട്: ചില ഫ്ളാറ്റുകളിലും മസാജ്, ബ്യൂട്ടി പാർലറുകളിലും നടക്കുന്നതായി ആരോപിക്കപ്പെടുന്ന മയക്കുമരുന്ന് വിതരണത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർക്കാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് നിർദ്ദേശം നൽകിയത്.
കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണറിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. ഫ്ളാറ്റുകളിലും മസാജ് പാർലറുകളിലും നടക്കുന്ന ലൈംഗികചൂഷണത്തെക്കുറിച്ച് അന്വേഷണം നടത്തിയതിൽ സിറ്റി, മെഡിക്കൽ കോളേജ്, നടക്കാവ് പോലീസ് സ്റ്റേഷൻ പരിധിയിൽ രണ്ടു കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. കേസുകൾ അന്വേഷണ ഘട്ടത്തിലാണ്. കോഴിക്കോട് നഗരത്തിൽ സംസഥാനത്തിന് പുറത്തുള്ള സ്ത്രീകൾ ചില ബ്യൂട്ടി പാർലറുകളിൽ ജോലി ചെയ്യാറുണ്ട്. സ്പാ/ബ്യൂട്ടി പാർലറുകൾ എന്നിവിടങ്ങളിൽ പരിശോധന നടത്താൻ എല്ലാ എസ്.എച്ച്.ഒ. മാർക്കും നിർദ്ദേശം നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
മനുഷ്യാവകാശ പ്രവർത്തകനായ അഡ്വ. വി. ദേവദാസ് സമർപ്പിച്ച പരാതിയിലാണ് നടപടി.
|
കണ്ടംകുളങ്ങരയിൽ അപകടനിലയിൽ മരം: പൊതുമരാമത്ത് വകുപ്പ് പരിശോധിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. (Date : 22/01/2025)
കോഴിക്കോട്: സംസ്ഥാന പാതയിൽ കണ്ടംകുളങ്ങര കെ .എസ്. ആർ.റ്റി.സി. ബസ് സ്റ്റാന്റിന് സമീപം അപകടകരമായ നിലയിലുള്ള മരം ഭീഷണിയായ സാഹചര്യത്തിൽ ഇക്കാര്യം അടിയന്തരമായി പരിശോധിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
പൊതുമരാമത്ത് റോഡ്സ് വിഭാഗം എക്സിക്യൂട്ടിവ് എഞ്ചിനീയർക്കാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് നിർദ്ദേശം നൽകിയത്. 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം. ഫെബ്രുവരി 28 ന് കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.
മരത്തിൽ ബസുകൾ തട്ടാറുണ്ടെന്ന് പരാതിയുണ്ട്. തൊട്ടടുത്ത് ട്രാൻസ്ഫോർമറുമുണ്ട്. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
|
നടപ്പാതകളിലെ കൈയേറ്റം അവസാനിപ്പിക്കാൻ ഉദ്യോഗസ്ഥ തല സമിതി രൂപീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. HRMP No. 8732/2024 (Date : 22/01/2025)
തിരുവനന്തപുരം: നടപ്പാതകളിൽ അനധികൃതമായി സ്ഥാപിച്ചിരിക്കുന്ന പരസ്യബോർഡുകൾ നീക്കം ചെയ്യുക, നടപ്പാതകളിലെ അനധികൃത വാഹന പാർക്കിംഗ് തടയുക തുടങ്ങിയ പരാതികളുടെ ശാശ്വത പരിഹാരത്തിനായി നഗരസഭ, പോലീസ്, പൊതുമരാമത്ത് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി ഒരു സമിതി രൂപീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്.
സമിതി മാസത്തിലൊരിക്കൽ യോഗം ചേർന്ന് നിയമലംഘനം നടത്തുന്നവർക്കെതിരെ നടപടി സ്വീകരിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. പൊതു നിരത്തുകളിലും പാതയോരങ്ങളിലും അപകടരഹിതമായി സഞ്ചരിക്കാനുള്ള ജനങ്ങളുടെ അവകാശം ഹനിക്കപ്പെടരുത്. ഇത്തരം പരാതികൾ പരിഹരിക്കുന്ന വിഷയത്തിൽ അധികൃതർ ജാഗ്രത പുലർത്തണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. സമിതിയുടെ രൂപീകരണത്തിന് നഗരസഭാ സെക്രട്ടറി മുൻകൈയെടുക്കണം.
നടപ്പാതകൾ കൈയേറുന്നതിനെതിരെ കാഴ്ചപരിമിതിയുള്ള പരാതിക്കാരൻ സമർപ്പിച്ച പരാതിയിലാണ് നടപടി.
ഇക്കാര്യത്തിൽ ഹൈക്കോടതിയുടെയും മനുഷ്യാവകാശ കമ്മീഷന്റെയും ഉത്തരവുകൾ ഉണ്ടെങ്കിലും സഞ്ചാരസ്വാതന്ത്ര്യത്തിന് തടസമുണ്ടാകുന്നതായി പരാതിയുണ്ടെന്ന് ഉത്തരവിൽ പറയുന്നു. ഒരു സ്ഥിരം സമിതിയുണ്ടെങ്കിൽ ഇത്തരം പരാതികൾ യഥാസമയം പരിഹരിക്കാൻ കഴിയും.
നടപ്പാത കൈയേറുന്നവർക്കെതിരെയുള്ള പരാതികൾ കൈകാര്യം ചെയ്യുന്ന നഗരസഭാ സ്ക്വാഡിന് പോലീസ് സഹായം നൽകി വരുന്നുണ്ടെന്ന് ജില്ലാ പോലീസ് മേധാവി കമ്മീഷനെ അറിയിച്ചു. അനധികൃത പരസ്യബോർഡുകൾ നീക്കം ചെയ്യുമ്പോൾ സംഘർഷാവസ്ഥ ഉണ്ടായാൽ പോലീസ് സഹായം നൽകും. നടപ്പാതകളിലെ വാഹനപാർക്കിംഗിനെതിരെ പിഴ ഈടാക്കാറുണ്ട്. പൊതുനിരത്തുകളിലും പാതയോരങ്ങളിലും രാഷ്ട്രീയപാർട്ടികൾ സ്ഥാപിച്ചിരിക്കുന്ന കമാനങ്ങളും കൊടുതോരണങ്ങളും കാരണമുണ്ടാകുന്ന അപകടാവസ്ഥയെ കുറിച്ച് ബോധവൽക്കരണം നൽകാൻ സ്റ്റേഷൻ ഹൗസ് ഓഫീസർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. നിധീഷ് ഫിലിപ്പ് സമർപ്പിച്ച പരാതിയിലാണ് നടപടി.
|
ചെറൂപ്പ ഹെൽത്ത് സെന്ററിൽ സിനിമാ ചിത്രീകരണം : അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷൻ. (Date : 22/01/2025)
കോഴിക്കോട്: മാവൂർ ചെറൂപ്പ ഹെൽത്ത് സെന്ററിൽ സിനിമാ ചിത്രീകരണം കാരണം ചികിത്സ മുടങ്ങിയെന്ന പരാതിയെക്കുറിച്ച് അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്.
കോഴിക്കോട് ജില്ലാ മെഡിക്കൽ ഓഫീസർക്കാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് നിർദ്ദേശം നല്കിയത്. 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം. ഫെബ്രുവരി 28-ന് കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗില് കേസ് പരിഗണിക്കും. ദൃശ്യമാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
പനി ബാധിച്ച മകളുമായി ചെറൂപ്പ ഹെൽത്ത് സെന്ററിലെത്തിയ പിതാവാണ് പരാതിക്കാരൻ. ഡോക്ടറെ കാണിച്ച ശേഷം രക്ത പരിശോധനയ്ക്കായി ലാബിലെത്തിയ തനിക്ക് സിനിമാ നടിമാരെയാണ് കാണേണ്ടി വന്നതെന്ന് പിതാവായ സുഗതൻ ദൃശ്യമാധ്യമത്തോട് പറഞ്ഞു. ഇത് ചോദ്യം ചെയ്തപ്പോൾ രക്തം പരിശോധിക്കാൻ ജീവനക്കാരെത്തിയതായും പരാതിക്കാരൻ അറിയിച്ചു.
പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
|
ആലുവ പറവൂർ കവലയിൽ സീബ്രാ ലൈനിലൂടെ റോഡ് മുറിച്ചു കടക്കാൻ ട്രാഫിക് പോലീസ് സഹായം നൽകണം: മനുഷ്യാവകാശ കമ്മീഷൻ. HRMP No. 7952 /2022 (Date : 21/01/2025)
എറണാകുളം : ആലുവ പറവൂർ കവലയിലെ സീബ്രാ ലൈനിൽ കൂടി ജനങ്ങൾക്ക് റോഡ് മുറിച്ചുകടക്കാൻ ട്രാഫിക് പോലീസ് സഹായം നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൻ ജസ്റ്റിസ് അലക്സാണ്ടർ തോമസ്.
ട്രാഫിക് എൻഫോഴ്സ്മെമെന്റ് യൂണിറ്റിൽ ഉദ്യോഗസ്ഥർ കുറവാണെങ്കിൽ ഹോം ഗാർഡുമാരെ നിയോഗിച്ച് റോഡ് മുറിച്ചുകടക്കുന്നവരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. ഭയരഹിതമായ സഞ്ചാര സ്വാതന്ത്ര്യം ഉറപ്പാക്കേണ്ടത് അത്യാവശ്യമായതിനാൽ റൂറൽ ജില്ലാ പോലീസ് മേധാവി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് ആവശ്യമായ നിർദ്ദേശം നൽകണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.
ഉത്തരവിന്റെ അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടികൾ ആറാഴ്ചക്കുള്ളിൽ എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവി കമ്മീഷനിൽ സമർപ്പിക്കണം.
നടക്കാൻ ബുദ്ധിമുട്ടുള്ള ഭിന്നശേഷിക്കാരൻ സീബ്രാ ക്രോസിംഗിൽ വാഹനങ്ങൾ കയറ്റി നിർത്തുന്നതിനെതിരെ സമർപ്പിച്ച പരാതി തീർപ്പാക്കി കൊണ്ടാണ് ഉത്തരവ്.
ആലുവ പറവൂർ കവലയിലെ സീബ്രാ ലൈനിലൂടെ റോഡ് മുറിച്ചു കടക്കാൻ പ്രയാസമാണെന്നും ഇത് മാറ്റി സ്ഥാപിക്കാൻ ദേശീയ പാതാ അതോറിറ്റിയുടെ പാലക്കാട് യൂണിറ്റിന് കത്ത് നൽകിയിട്ടുണ്ടെന്നും റൂറൽ ജില്ലാ പോലീസ് മേധാവി കമ്മീഷനെ അറിയിച്ചു. എന്നാൽ ഗതാഗത നിയമങ്ങൾ പരിപാലിക്കേണ്ട ചുമതല ട്രാഫിക് പോലീസിനാണെന്നും സീബ്രാ ലൈൻ മാറ്റി സ്ഥാപിക്കില്ലെന്നും ദേശീയപാതാ അതോറിറ്റി കമ്മീഷനെ അറിയിച്ചു.
ട്രാഫിക് ഏജൻസികൾക്ക് നിയമലംഘനങ്ങൾ ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കേണ്ട ബാധ്യതയുണ്ടെന്ന് ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിൽ പറഞ്ഞു. ബെന്നി വിശ്വം സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.
|
മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ് നടപ്പാക്കി: 56 വയസിനുള്ളിലുള്ളവർക്ക് ദിവസവേതനത്തിൽ അധ്യാപകരാകാം. HRMP No. 580 / 2024 (Date : 21/01/2025)
മലപ്പുറം : സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിൽ 56 വയസിനുള്ളിലുള്ളവരെയും ദിവസവേതനാടിസ്ഥാനത്തിൽ അധ്യാപകരായി നിയമിക്കാവുന്നതാണെന്ന് സർക്കാർ ഉത്തരവിട്ടു.
മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജൂനാഥിന്റെ ഇടപെടലിന്റെ അടിസ്ഥാനത്തിലാണ് നടപടി. നിലവിൽ സ്ഥിരം നിയമനത്തിന് അപേക്ഷിക്കാവുന്ന പ്രായം കഴിഞ്ഞാൽ ദിവസവേതനാടി സ്ഥാനത്തിൽ പോലും അധ്യാപകരെ നിയമിക്കാറില്ല.
സർക്കാർ,അർധസർക്കാർ സ്ഥാപനങ്ങളിൽ സർക്കാർ സർവീസിൽ നിന്നും വിരമിച്ച 70 വയസായവർക്ക് വരെ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നൽകുമ്പോൾ 43 വയസ് കഴിഞ്ഞതിന്റെ പേരിൽ അധ്യാപക നിയമനം നിഷേധിക്കപ്പെട്ട 6 പേർ മനുഷ്യാവകാശ കമ്മീഷന് പരാതി നൽകിയിരുന്നു. വിവേചനം പുന: പരിശോധിക്കാൻ കമ്മീഷൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നിർദ്ദേശം നൽകി. എന്നാൽ നിലവിലെ സാഹചര്യത്തിൽ ഇളവ് അനുവദിക്കുന്ന കാര്യത്തിൽ കൂടുതൽ ചർച്ചകൾ വേണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ കമ്മീഷനെ അറിയിച്ചു. തുടർന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി ഇക്കാര്യം പരിശോധിച്ചു പരാതികാർക്ക് അനുകൂലമായി ഉത്തരവിറക്കി.
ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കപ്പെടുന്നവരെ ആവശ്യമെങ്കിൽ അക്കാദമിക് വർഷത്തിലെ അവസാന പ്രവൃത്തി ദിവസം വരെയും തുടരാൻ അനുവദിക്കാവുന്നതാണെന്നും ഉത്തരവിൽ പറയുന്നു.സർക്കാർ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ തിരൂർ സ്വദേശി കെ. സനൽകുമാറിന്റെ നേതൃത്വത്തിൽ സമർപ്പിച്ച പരാതി കമ്മീഷൻ തീർപ്പാക്കി.
|
നടപ്പാതകളിലെ കൈയേറ്റം തടയാതിരിക്കുന്നത് ഗുരുതര മനുഷ്യാവകാശ ലംഘനമെന്ന് കമ്മീഷൻ. (Date : 18/01/2025)
കോഴിക്കോട്: കമ്മീഷൻ ഉത്തരവുകൾ നൽകുമ്പോൾ മാത്രം നടപ്പാതകളിലെ കൈയേറ്റങ്ങൾ ഒഴിപ്പിക്കുകയും അതു കഴിഞ്ഞാൽ പഴയപടിയാവുകയും ചെയ്യുന്ന പ്രവണതയിൽ ഉദ്യോഗസ്ഥർക്കെതിരെ കടുത്ത അത്യപ്തിയുമായി സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ്.
കോഴിക്കോട് നഗരത്തിലെ നടപ്പാതകൾ കച്ചവടക്കാർ കൈയേറുകയാണെന്ന പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് ഉത്തരവ്.
നടപ്പാതകൾ കാൽനടയാത്രക്കാർക്കുള്ളതാണെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. നടപ്പാതകൾ കൈയേറുന്നത് അപകടങ്ങൾ വർദ്ധിപ്പിക്കുന്നു.
ജില്ലാ കളക്ടർ, ജില്ലാ പോലീസ് മേധാവി, നഗരസഭാ സെക്രട്ടറി എന്നിവർ ആവശ്യമായ പരിശോധന നടത്തി 10 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് ഉത്തരവിൽ പറയുന്നു. ജനുവരി 30-ന് കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.
ഗതാഗത നിയമ ലംഘനങ്ങൾക്കെതിരെയുള്ള മാർഗനിർദ്ദേശവുമായി കമ്മീഷൻ വിശദമായ ഒരുത്തരവ് പുറത്തിറക്കുമെന്നും ഉത്തരവിലുണ്ട്.
സുരക്ഷിതമായ നടപ്പാതകൾ ഇല്ലാത്തതാണ് കാൽനടയാത്രക്കാർ അപകടത്തിൽപ്പെടാനുള്ള പ്രധാന കാരണമെന്ന് കെ. ബൈജുനാഥ് പറഞ്ഞു. മനുഷ്യജീവൻ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം അധികൃതർക്കുണ്ടെന്നും ഉത്തരവിൽ പറയുന്നു. നിരവധി തവണ ഇത് സംബന്ധിച്ച് ഉത്തരവ് നൽകിയിട്ടുണ്ടെന്നും അവ കൃത്യമായി നടപ്പാക്കിയിട്ടില്ലെന്നും ഉത്തരവിൽ പറയുന്നു.
ചെറൂട്ടി റോഡ്, മിഠായി തെരുവ്, എരഞ്ഞിപ്പാലം, നടക്കാവ്, പുതിയങ്ങാടി, കാരപറമ്പ്, മെഡിക്കൽ കോളേജ് തുടങ്ങിയ സ്ഥലങ്ങളിലൊക്കെ നടപ്പാതകൾ കച്ചവടക്കാർക്കുള്ളതായി മാറിയിട്ട് ഏറെ നാളായതായി പരാതിയുണ്ട്.
|
പോസ്റ്റ്മോർട്ടം നടത്തേണ്ട ഡോക്ടർ അവധിയായാൽ പകരം സംവിധാനം പോലീസ് ഒരുക്കണം: മനുഷ്യാവകാശ കമ്മീഷൻ. (Date : 18/01/2025)
ഇടുക്കി: പീരുമേട് താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന്റെ ചുമതലയുള്ള ഡോക്ടർ അവധിയെടുത്താൽ മൃതദേഹങ്ങൾ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലോ കോട്ടയം മെഡിക്കൽ കോളേജിലോ എത്തിച്ച് പോസ്റ്റ്മോർട്ടം നടത്താനുള്ള സഹായം പോലീസ് നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്.
കമ്മീഷന്റെ ഇടപെടലിനെ തുടർന്ന് പീരുമേട് താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം സൗകര്യം ഒരു മാസത്തിന് മുമ്പ് നിലവിൽ വന്നെങ്കിലും ഒരേയൊരു ഡോക്ടർ മാത്രമാണ് നിലവിലുള്ളത്. ഡോക്ടർ അവധിയായാൽ മൃതദേഹങ്ങൾ ഇടുക്കി മെഡിക്കൽ കോളേജിലെത്തിക്കണമെന്നാണ് പരാതി. ഇതിന് 100 കിലോമീറ്റർ യാത്ര ചെയ്യണമെന്നും ഇത് സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് പ്രയാസകരമാണെന്നും പെരുവന്താനം ഗ്രാമപഞ്ചായത്ത് അംഗം മുഹമ്മദ് നിസാർ സമർപ്പിച്ച പരാതിയിൽ പറയുന്നു.
ഇടുക്കി ഡി.എം.ഒ. യിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. പെരുവന്താനം, കൊക്കയാർ ഗ്രാമപഞ്ചായത്തുകളിലെ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം ചെയ്യാൻ പീരുമേട് താലൂക്ക് ആശുപത്രിയിൽ സൗകര്യമുണ്ടെന്നും പെരുവന്താനത്ത് നിന്നും 15 കിലോമീറ്റർ യാത്ര ചെയ്താൽ പീരുമേട് താലൂക്ക് ആശുപത്രിയിലെത്താമെന്നും റിപ്പോർട്ടിൽ പറയുന്നു.
താൻ മനുഷ്യാവകാശ കമ്മീഷന് നൽകിയ പരാതിയുടെ തുടർനടപടിയായാണ് പീരുമേട് താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം സൗകര്യം നിലവിൽ വന്നതെന്ന് പരാതിക്കാരൻ കമ്മീഷനെ അറിയിച്ചു. പീരുമേട് താലൂക്ക് ആശുപത്രിയിലെ പോസ്റ്റ്മോർട്ടം ചെയ്യുന്ന ഡോക്ടർ അവധിയിൽ പോയാൽ അക്കാര്യം ആശുപത്രി സൂപ്രണ്ടിനെ മുൻകൂട്ടി അറിയിക്കണമെന്ന് ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിൽ പറഞ്ഞു. ഡോക്ടറുടെ അവധി അറിയിപ്പ് ലഭിച്ചാൽ ആശുപത്രി സൂപ്രണ്ട് വിവരം ഇടുക്കി ജില്ലാ പോലീസ് മേധാവിയെ അറിയിക്കണം. ഈ ദിവസങ്ങളിൽ പോസ്റ്റ്മോർട്ടം നടത്താൻ പകരം സംവിധാനം ഏർപ്പെടുത്താൻ പീരുമേട് ഡി.വൈ.എസ്.പിയ്ക്ക് ഇടുക്കി ജില്ലാ പോലീസ് മേധാവി നിർദ്ദേശം നൽകണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു.
|
മുള്ളൻകൊല്ലി പഞ്ചായത്തിലെ ഖനനപ്രവർത്തനങ്ങൾ: വിദഗ്ദ്ധ സമിതി നിർദ്ദേശങ്ങൾ പാലിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. HRMP No. 6414/2024 ക്ഷ 6386/2024 (Date : 17/01/2025)
വയനാട്: മുള്ളൻകൊല്ലി പഞ്ചായത്തിൽ നടക്കുന്ന ക്വാറി പ്രവർത്തനങ്ങൾ പരിശോധിക്കാൻ ജില്ലാ ഭരണകൂടം നിയോഗിച്ച വിദഗ്ദ്ധ സമിതി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
ജനങ്ങളുടെ ആശങ്കയകറ്റണമെന്നും അനധികൃത ഖനനത്തിനെതിരെ കർശന നടപടികൾ സ്വീകരിക്കണമെന്നും കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകി. ജില്ലയിലെ വിവിധ സ്ഥലങ്ങളിലുണ്ടായ ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ പരാതിക്കാരുടെ ആശങ്ക അസ്ഥാനത്തല്ലെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. വയനാട് ജില്ലയിൽ നിലവിൽ ക്വാറി പ്രവർത്തനങ്ങൾ നിർത്തലാക്കിയിട്ടുള്ളതായി ജില്ലാ കളക്ടർ കമ്മീഷനെ അറിയിച്ചു.
മുള്ളൻകൊല്ലി പഞ്ചായത്തിലെ വിവിധ വാർഡുകളിലും ശശിമലയിലും നടക്കുന്ന ക്വാറിപ്രവർത്തനങ്ങൾക്കെതിരെ സമർപ്പിച്ച പരാതിയിലാണ് നടപടി.
ഖനനപ്രവർത്തനങ്ങൾ പരിശോധിക്കാൻ വിദഗ്ദ്ധ സമിതിയെ നിയോഗിച്ചിട്ടുള്ളതായി ജില്ലാ കളക്ടർ കമ്മീഷനെ അറിയിച്ചു.
മുള്ളൻകൊല്ലി പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിൽ നടക്കുന്ന ഖനനപ്രവർത്തനങ്ങൾക്ക് വിവിധ അധികാരസ്ഥാപനങ്ങളിൽ നിന്നും അനുമതി ലഭിച്ചിട്ടുണ്ടെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ക്വാറി സ്ഥിതി ചെയ്യുന്ന സ്ഥലം ദുരന്തസാധ്യതാമേഖലയിൽ ഉൾപ്പെടുന്നതല്ല. ക്വാറി പ്രവർത്തനം സംബന്ധിച്ച് നിരവധി പരാതികൾ ലഭിക്കുന്നുണ്ടെന്നും ജില്ലാ കളക്ടറുടെ റിപ്പോർട്ടിൽ പറയുന്നു.
അഡ്വ. പി. ഡി സജി, ഷൈജു പഞ്ഞിത്തോപ്പിൽ, പുഷ്പലത നാരായണൻ, ഷിജോ മാപ്ലശ്ശേരി, പി കെ ജോസ് എന്നിവർ സമർപ്പിച്ച പരാതികളിലാണ് നടപടി.
|
വേലിയേറ്റ വെള്ളക്കെട്ടിന് പരിഹാരം കാണുന്നതിന് സമരം ചെയ്തവർക്ക് മർദ്ദനമേറ്റെന്ന് പരാതി: അന്വേഷിക്കാൻ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്. HRMP No. 365/2025 (Date : 17/01/2025)
എറണാകുളം: പശ്ചിമ കൊച്ചിയിലെ വേലിയേറ്റ വെള്ളക്കെട്ടിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് സമരം നടത്തിയ നാട്ടുകാരെ പോലീസ് അകാരണമായി മർദ്ദിച്ചെന്ന പരാതി അന്വേഷിക്കാൻ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു.
കൊച്ചി സിറ്റി പോലീസ് കമ്മീഷണർക്കാണ് കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് നിർദ്ദേശം നൽകിയത്.
കുമ്പളങ്ങി പഞ്ചായത്ത് വൈസ് പ്രസിഡന്റിന് ഉൾപ്പെടെ മർദ്ദമേറ്റെന്നാണ് പരാതി. പ്രകോപനമില്ലാതെ സമരം ചെയ്ത പ്രവർത്തകരെ ദയാരഹിതരായി നേരിട്ട പോലീസിനെതിരെ നിയമനടപടികൾ സ്വീകരിക്കണമെന്ന് മനുഷ്യാവകാശ പ്രവർത്തകനായ തമ്പി സുബ്രഹ്മണ്യൻ സമർപ്പിച്ച പരാതിയിൽ പറഞ്ഞു. ഫെബ്രുവരി 17-നകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് കമ്മീഷൻ നിർദ്ദേശിച്ചിരിക്കുന്നത്.
|
ചികിത്സക്ക് വേണ്ടി രോഗിയുമായി ആംബുലൻസിൽ മണിക്കൂറുകൾ അലഞ്ഞ സംഭവത്തിൽ ഉത്തരവാദികളെ കണ്ടെത്തണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. HRMP No. 323/2025 (Date : 16/01/2025)
എറണാകുളം: വടുതലയിൽ തീവണ്ടി തട്ടി തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ രോഗിയുമായി അംബുലൻസ് ഡ്രൈവർ മണിക്കൂറുകളോളം ചികിത്സ തേടി അലഞ്ഞതായുള്ള പരാതിയിൽ സംഭവത്തിന് ഉത്തരവാദികളായവരെ കണ്ടെത്താൻ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ വകുപ്പുതല അന്വേഷണം നടത്തി ആറാഴ്ചക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്.
പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് ഉത്തരവ്.
ഇക്കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് നാലരയോടെയാണ് പച്ചാളം ചിറയിൽ വീട്ടിൽ സുബ്രഹ്മണ്യനെ (75) തീവണ്ടി തട്ടിയത്. സ്വാകാര്യാശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം എറണാകുളം ജനറൽ ആശുപത്രിയിൽ രോഗിയെ എത്തിച്ചു. അവിടെ കിടക്ക ഒഴിവില്ലാത്തതിനാൽ എറണാകുളം ഗവ. മെഡിക്കൽ കോളേജിലെത്തിച്ചു. രണ്ടേകാൽ മണിക്കൂർ മെഡിക്കൽ കോളജിനു മുന്നിൽ രോഗി വെന്റിലേറ്ററിന്റെ സഹായത്താൽ ആംബുലൻസിൽ കിടന്നു. കോട്ടയം, തൃശ്ശൂർ മെഡിക്കൽ കോളജുകളുമായി ബന്ധപ്പെട്ടെങ്കിലും അവിടെയും കിടക്ക ഒഴിവില്ലെന്ന് പറഞ്ഞതോടെ ആംബുലൻസ് ഡ്രൈവർ നിസ്സഹായനായി. ഒടുവിൽ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ഒരു കിടക്ക ഒഴിവുണ്ടെന്ന വിവരമറിഞ്ഞയുടൻ അങ്ങോട്ട് തിരിക്കാൻ തീരുമാനിക്കവേ രോഗിയുടെ ബന്ധു എത്തി എറണാകുളം ലിസി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
പത്രവാർത്ത ഗൗരവതരമാണെന്ന് ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിൽ പറഞ്ഞു. എറണാകുളം, കോട്ടയം, തൃശൂർ മെഡിക്കൽ കോളജ് ആശുപത്രികൾ അത്യാസന്ന നിലയിലുള്ള രോഗിയെ പ്രവേശിപ്പിച്ചില്ലെന്ന വസ്തുത ഗൗരവം അർഹിക്കുന്നു. . ഇതിന്റെ ഉത്തരവാദികളെ കണ്ടെത്തണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു.
ഇത്തരം വീഴ്ചകൾ ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കുന്നതിനായി ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടർ, എറണാകുളം, കോട്ടയം, തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ടുമാർ എന്നിവരുടെ അടിയന്തര യോഗം ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി വിളിച്ചു ചേർക്കണമെന്ന് കമ്മീഷൻ നിർദ്ദേശിച്ചു. യോഗത്തിൽ പ്രശ്ന പരിഹാരമാർഗ്ഗങ്ങൾ കണ്ടെത്തണം. ഉത്തരവിന്റെ അടിസ്ഥാനത്തിൽ സ്വീകരിച്ച പരിഹാര നടപടികൾ ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയും ആരോഗ്യവകുപ്പ് ഡയറക്ടറും നാലാഴ്ചക്കുള്ളിൽ സമർപ്പിക്കണം. രോഗിയെ പ്രവേശിപ്പിക്കാൻ കഴിയാത്ത സാഹചര്യം വിശദമാക്കി ഒരു റിപ്പോർട്ട് ബന്ധപ്പെട്ട മെഡിക്കൽ കോളേജ് ആശുപത്രികളിലെ സൂപ്രണ്ടുമാർ ഒരു മാസത്തിനുള്ളിൽ സമർപ്പിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. മാർച്ചിൽ എറണാകുളം ഗവ. ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.
|
മനുഷ്യാവകാശ കമ്മീഷൻ നാളത്തെ ( 18 / 01) സിറ്റിംഗ് റദ്ദാക്കി. (Date : 16/01/2025)
ആലപ്പുഴ: മനുഷ്യാവകാശ കമ്മീഷൻ ചെയർ പേഴ്സൻ ജസ്റ്റിസ് അലക്സാണ്ടർ തോമസ് നാളെ ( 18/ 01 / 25 ) ആലപ്പുഴ ഗവ. ഗസ്റ്റ് ഹൗസിൽ നടത്താനിരുന്ന സിറ്റിംഗ് റദ്ദാക്കി. പുതിയ തിയതി പിന്നീട് അറിയിക്കും.
|
കോയിപ്രത്ത് ഖനനം പുനരാരംഭിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. HRMP No. 1003/2024 (Date : 16/01/2025)
കണ്ണൂർ: വെള്ളോറ വില്ലേജിലെ കോയിപ്രത്ത് ജില്ലാ ഭരണകൂടം അടച്ചുപൂട്ടിയ ചെങ്കൽ ക്വാറികളിൽ ഖനനം പുനരാരംഭിക്കുന്നില്ലെന്ന് ഉറപ്പാക്കാനാവശ്യമായ പരിശോധനകൾ നടത്തണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജില്ലാ കളക്ടർക്ക് നിർദ്ദേശം നല്കി.
ക്വാറികളുടെ പ്രവർത്തനം നിരീക്ഷിക്കേണ്ടതും നിയമലംഘനങ്ങൾ തടയേണ്ടതും ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവാദിത്വമാണെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് പറഞ്ഞു. നിയന്ത്രണമില്ലാത്ത ഖനനം പരിസ്ഥിതി പ്രശ്നങ്ങൾക്കും മനുഷ്യന്റെ നിലനിൽപ്പിനും ഭീഷണിയുയർത്തുന്നതാണ്. ശുദ്ധവായുവും വെള്ളവും ലഭിക്കുന്നതിനും സ്വസ്ഥമായി ജീവിക്കുന്നതിനുമുള്ള അവകാശം ഓരോ പൗരനുമുണ്ടെന്നും ഇവ ഹനിക്കപ്പെടാൻ പാടില്ലെന്നും ഉത്തരവിൽ പറഞ്ഞു.
കോയിപ്രത്ത് മതിയായ രേഖകളില്ലാതെ പ്രവർത്തിക്കുന്ന ചെങ്കൽ ക്വാറികൾ അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് കെ. പി. മുഹമ്മദ് ഇസ്ഹാഖും പ്രദേശവാസികളും സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.
അനധികൃത ക്വാറികളുടെ പ്രവർത്തനം നിർത്തിവയ്ക്കാൻ നിരവധി തവണ സ്റ്റോപ്പ് മെമ്മോ നൽകിയിട്ടുണ്ടെന്നും പിഴ ചുമത്തിയിട്ടുണ്ടെന്നും കണ്ണൂർ ജില്ലാ കളക്ടർ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. എന്നിട്ടും ഖനനം തുടർന്ന സാഹചര്യത്തിൽ കൂടുതൽ നടപടികൾക്കായി ജിയോളജിസ്റ്റിന് നിർദ്ദേശം നൽകിയതായി ജില്ലാ കളക്ടർ അറിയിച്ചു. തുടർന്ന് ജിയോളജിസ്റ്റിനെ വിളിച്ചു വരുത്തി. അനധികൃത ഖനനം നിർത്തിവച്ചതായി ജിയോളജിസ്റ്റ് കമ്മീഷനെ അറിയിച്ചു. അനധികൃത ഖനനത്തിന്റെ ഭാഗമായി രൂപപ്പെട്ട കുഴികളിൽ ഭാഗികമായി മണ്ണിട്ട് നികത്തിയിട്ടുണ്ടെന്നും ജിയോളജിസ്റ്റ് അറിയിച്ചു.
|
മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടു: 2019-ലെ പുത്തുമല ദുരന്ത ബാധിതന് പുനരധിവാസം ഒരുക്കിയതായി സർക്കാർ. HRMP No. 2078/2023 (Date : 13/01/2025)
വയനാട്: 2019 ആഗസ്റ്റിൽ പുത്തുമലയിലുണ്ടായ ദുരന്തത്തിൽ വീട് നഷ്ടപ്പെട്ടയാൾക്ക് വീടും സ്ഥലവും അനുവദിച്ചിട്ടുണ്ടെന്ന് ജില്ലാ കളക്ടർ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.
ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ട റിപ്പോർട്ടിലാണ് ജില്ലാ ഭരണകൂടം ഇക്കാര്യം അറിയിച്ചത്.
ഒരു കുടുംബത്തിന് ഒരു വീട് എന്ന അടിസ്ഥാനത്തിലാണ് പുനരധിവാസം അനുവദിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു. പരാതിക്കാരനായ പുത്തുമല സ്വദേശി സി. അബൂത്വൽഹത്തിന്റെ പിതാവിന്റെ പേരിലാണ് വീട് അനുവദിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു. 2019-ലെ പ്രളയകാലത്ത് പിതാവും മകനും ഒരേ വീട്ടിലാണ് താമസിച്ചിരുന്നതെന്നും റിപ്പോർട്ടിലുണ്ട്.
2019-ൽ പുത്തുമലയിലുണ്ടായ ഉരുൾപൊട്ടലിൽ വീടും സ്ഥലവും നഷ്ടമായ കുടുംബങ്ങൾക്ക് പുനരധിവാസ പദ്ധതി നടപ്പിലാക്കിയത് വയനാട് ജില്ലാ ഭരണകൂടമാണെന്നും മേപ്പാടി ഗ്രാമപഞ്ചായത്ത് സെക്രട്ടറി കമ്മീഷനെ അറിയിച്ചു.
ആദ്യം പിതാവിന്റെയും പരാതിക്കാരന്റെയും പേരിലാണ് വീട് അനുവദിച്ചതെന്നും പിന്നീട് പരാതിക്കാരന്റെ പേര് ഒഴിവാക്കി മാതാവിന്റെ പേരിലേക്ക് മാറ്റിയതായും റിപ്പോർട്ടിൽ പറയുന്നു.
റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ കമ്മീഷൻ കേസ് തീർപ്പാക്കി.
|
വീട്ടുകാർ ഉപേക്ഷിച്ച വയോധികയ്ക്ക് പുനരധിവാസം ഉറപ്പാക്കണം: മനുഷ്യാവകാശ കമ്മീഷൻ. (Date : 13/01/2025)
കോഴിക്കോട്: പരസഹായമില്ലാതെ ജീവിക്കാനാവാത്ത വയോധികയെ വീട്ടുകാർ ഇറക്കിവിട്ട സംഭവത്തിൽ അമ്മക്ക് അടിയന്തരമായി പുനരധിവാസം ഉറപ്പാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ്.
വിമൺ ആന്റ് ചൈൽഡ് ഡവലപ്പ്മെന്റ് ജില്ലാ ഓഫീസർക്കാണ് കമ്മീഷൻ നിർദ്ദേശം നൽകിയത്. 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം. ഫെബ്രുവരി 28 ന് കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.
നരിക്കുനി സ്വദേശിനി സരോജിനിക്കാണ് ഇത്തരം ഒരു ദുരവസ്ഥ ഉണ്ടായിരിക്കുന്നത്. നരിക്കുനിയിൽ ഇടവഴിയുടെ ഒരറ്റത്താണ് അമ്മ കിടക്കുന്നത്.18 വർഷം മുമ്പ് ഭർത്താവിനെയും മക്കളെയും പിരിഞ്ഞയാളാണ് സരോജിനി. പിന്നീട് അമ്മയ്ക്കും സഹോദരനുമൊപ്പമായിരുന്നു താമസം. ഇതിനിടയിൽ മന്ത് രോഗം ബാധിച്ചു.
ദൃശ്യമാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
|
മനുഷ്യാവകാശ കമ്മീഷൻ സിറ്റിംഗ് റദ്ദാക്കി: പുതിയ തീയതി ഫെബ്രുവരി 4. (Date : 13/01/2025)
തിരുവനന്തപുരം: സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഇന്ന് (14/01/2025) രാവിലെ 10.00 ന് മനുഷ്യാവകാശ കമ്മീഷൻ ഓഫീസിൽ നടക്കാനിരുന്ന സിറ്റിംഗ്, തിരുവനന്തപുരം ജില്ലയ്ക്ക് അവധിയായതിനാൽ റദ്ദാക്കി. ഇന്ന് കേൾക്കാനിരുന്ന കേസുകൾ ഫെബ്രുവരി 4 ന് രാവിലെ 10 ന് കമ്മീഷന്റെ പി.എം.ജി. ജംഗ്ഷനിലുള്ള ഓഫീസിൽ നടക്കുന്ന സിറ്റിംഗിൽ പരിഗണിക്കുമെന്ന് കമ്മീഷൻ അറിയിച്ചു.
|
സിഗ്നലിൽ വാഹനം നിർത്തുമ്പോഴുള്ള വാണിഭവും യാചനയും തടയണം: മനുഷ്യാവകാശ കമ്മീഷൻ. (Date : 10/01/2025)
കോഴിക്കോട് : ട്രാഫിക് സിഗ്നലുകളിൽ വാഹനങ്ങൾ സിഗ്നൽ കാത്തുകിടക്കുമ്പോൾ വാഹനങ്ങൾക്കിടയിലൂടെ നടന്ന് വഴി വാണിഭവും യാചനയും നടത്തുന്നവർക്കെതിരെ ട്രാൻസ്പോർട്ട് കമ്മീഷണർ സംസ്ഥാന വ്യാപകമായി ശക്തമായ നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
ആവശ്യമെങ്കിൽ പോലീസ് സഹായം തേടണമെന്നും കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജൂനാഥ് നിർദ്ദേശം നൽകി. ഇതു സംബന്ധിച്ച് ഉദ്യോഗസ്ഥതലത്തിൽ സർക്കുലർ ഇറക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. അന്യദേശക്കാർ ഇത്തരത്തിൽ നഗ്നമായ നിയമലംഘനം നടത്തുന്നത് കോഴിക്കോട് മാത്രമല്ല മറ്റ് നഗരങ്ങളിലും നിത്യ കാഴ്ചയാണെന്ന് കമ്മീഷൻ ചൂണ്ടിക്കാണിച്ചു.
കോഴിക്കോട് നഗരത്തിലെ പ്രധാന പോയിന്റുകളിൽ നടത്തിയ പരിശോധനയിൽ വഴി വാണിഭവും യാചനയും നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് ജോയിന്റ് ട്രാൻസ്പോർട്ട് കമ്മീഷണർ കമ്മീഷനെ അറിയിച്ചു. നിയമലംഘനങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടിയെടുക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. അഡ്വ വി. ദേവദാസ് സമർപ്പിച്ച പരാതിയിലാണ് നടപടി.
|
ബൗദ്ധിക വെല്ലുവിളി നേരിടുന്നയാള്ക്ക്ലീ ഗൽ ഗാർഡിയനെ നിയമിക്കണമെന്ന്മ നുഷ്യാവകാശ കമ്മീഷൻ. HRMP No. 3942/2024 (Date : 10/01/2025)
തിരുവനന്തപുരം: ബൗദ്ധിക വെല്ലുവിളി നേരിടുന്നയാളെ ബാല്യം മുതല് സംരക്ഷിക്കുന്ന അവിവാഹിതയായ ബന്ധുവിനെ ലീഗല് ഗാർഡിയനായി നിയമിക്കണമെന്ന ആവശ്യത്തില് പ്രാദേശിക അന്വേഷണം നടത്തി രണ്ടു മാസത്തിനകം തീരുമാനമെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന് ചെയർപേഴ്സണ് ജസ്റ്റിസ് അലക്സാണ്ടർ തോമസ് ജില്ലാ കളക്ടർക്ക് നിർദ്ദേശം നല്കി.
നാഷണല് ട്രസ്റ്റ് ആക്റ്റ് പ്രകാരം തീരുമാനമെടുക്കാനാണ് കമ്മീഷന് നിർദ്ദേശിച്ചത്. തിരുമല സ്വദേശിനി സരസ്വതിയമ്മ സമർപ്പിച്ച പരാതിയിലാണ് നടപടി. തന്റെ സഹോദരന്റെ മകന് അനില്കുമാറിന് (53) വേണ്ടിയാണ് പരാതി നൽകിയത് . 62 വയസ്സുള്ള തന്റെ കാലശേഷം അനില്കുമാറിനെ സംരക്ഷിക്കാന് നടപടിയെടുക്കണമെന്നും പരാതിക്കാരി ആവശ്യപ്പെട്ടു.
ജില്ലാ സാമൂഹിക നീതി ഓഫീസർ കമ്മീഷനില് സമർപ്പിച്ച റിപ്പോർട്ടില് പരാതിക്കാരിയെ അനില് കുമാറിന്റെ ലീഗല് ഗാർഡിയനായി നിയമിക്കണമെന്ന് ശുപാർശ ചെയ്തു.
അനില് കുമാറിന് അമ്മയും രണ്ടു സഹോദരിമാരുമുണ്ടെന്ന് റിപ്പോർട്ടില് പറയുന്നു. ഇവരുടെ കുടുംബസ്വത്ത് ഭാഗിച്ചപ്പോൾ 9 സെന്റ് അനില് കുമാറിന് നല്കി. എന്നാല് ബൗദ്ധിക വെല്ലുവിളി നേരിടുന്നയാളിന്റെ സംരക്ഷക എന്ന നിലയിൽ രേഖകള് ശരിയാക്കുന്നതിനോ സ്വത്തില് നിന്നും ആദായമെടുക്കാനോ പരാതിക്കാരിക്ക് കഴിഞ്ഞിട്ടില്ല.
നാഷണല് ട്രസ്റ്റ് ആക്റ്റ് പ്രകാരം ലോക്കല് ഗാർഡിയനായി നിയമിക്കുന്നതിനുള്ള അപേക്ഷ പരാതിക്കാരി ജില്ലാ കളക്ടർക്ക് നല്കണമെന്ന് കമ്മീഷന് നിർദ്ദേശിച്ചു. തഹസില്ദാർ/വില്ലേജ് ഓഫീസർ മുഖേന പ്രാദേശിക അന്വേഷണം നടത്തി വിവരം പരാതിക്കാരിയെ ജില്ലാ കളക്ടർ അറിയിക്കണം. പരാതിക്കാരിയുടെ കാലശേഷം അനില് കുമാറിന്റെ ഗാർഡിയനായി നിയമിക്കാനുള്ള വ്യക്തിയെ കണ്ടെത്തണം. ആവശ്യമെങ്കില് ജില്ലാ കളക്ടർക്ക് ജില്ലാ സാമൂഹികനീതി ഓഫീസറുടെ സഹായം തേടാമെന്നും ജസ്റ്റിസ് അലക്സാണ്ടർ തോമസ് നിർദ്ദേശിച്ചു.
|
മൊകവൂർ-കുന്നിമ്മല്ത്താഴം ക്രോസിംഗില് അടിപ്പാത വേണം: റിപ്പോർട്ട് തേടി മനുഷ്യാവകാശ കമ്മീഷൻ. (Date : 09/01/2025)
കോഴിക്കോട്: ദേശീയപാത 66-ല് മൊകവൂർ-കുന്നിമ്മല്ത്താഴം ക്രോസിംഗില് അടിപ്പാത നിർമ്മിക്കണമെന്ന ആവശ്യത്തില് മനുഷ്യാവകാശ കമ്മീഷന് ദേശീയപാതാ അതോറിറ്റിയില് നിന്നും വിശദീകരണം തേടി.
പ്രോജക്ട് ഡയറക്ടർക്കാണ് കമ്മീഷന് ജുഡീഷ്യല് അംഗം കെ. ബൈജുനാഥ് നിർദ്ദേശം നല്കിയത്. 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം. ജനുവരി 30-ന് ഗവ. ഗസ്റ്റ് ഹൗസില് നടക്കുന്ന സിറ്റിംഗില് കേസ് പരിഗണിക്കും.
മൊകവൂരിനെ രണ്ടാക്കി വിഭജിച്ചുകൊണ്ടാണ് ദേശീയപാത കടന്നുപോകുന്നതെന്ന് പരാതിയില് പറയുന്നു. അഞ്ഞൂറോളം വീടുകള് ഇവിടെയുണ്ട്. റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് കുണ്ടുപ്പറമ്പ്-ചീരാടികടവ് റോഡ് ദേശീയപാതാ അതോറിറ്റി അടച്ചതായി സ്നേഹ റെസിഡന്സ് അസോസിയേഷന് പ്രസിഡന്റ് വി.ടി. രമേഷ്ബാബു സമർപ്പിച്ച പരാതിയില് പറയുന്നു.
|
മനുഷ്യാവകാശ കമ്മീഷനിൽ റിപ്പോർട്ട്: പട്ടണക്കാട് ഗവ. ആയുർവേദ കോളേജ്ആ ശുപത്രിയിൽ ചികിത്സാപ്പിഴവില്ലെന്ന് റിപ്പോർട്ട്. HRMP No. 6809/2024 & 6994/2024 (Date : 09/01/2025)
കാസറഗോഡ്: പട്ടണക്കാട് ഗവ. ആയുർവേദ കോളേജ് ആശുപത്രിയിൽ നടുവേദനയുടെ ചികിത്സക്കിടയില് ചികിത്സാപ്പിഴവുണ്ടായെന്ന ആരോപണം ജില്ലാ മെഡിക്കല് ഓഫീസർ നിഷേധിച്ചു.
ചികിത്സയ്ക്കു ശേഷം ശരീരം കൂടുതല് ചരിയുകയും കഠിനമായ വേദന കാരണം മുടന്തി നടക്കുകയാണെന്നും ആരോപിച്ച് സമർപ്പിച്ച പരാതിയില് ജുഡീഷ്യല് അംഗം കെ. ബൈജുനാഥ് ഡി.എം.ഒ. യില് നിന്നും ആവശ്യപ്പെട്ട റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. കാഞ്ഞങ്ങാട് സ്വദേശിനി സമർപ്പിച്ച പരാതിയിലാണ് നടപടി.
ചികിത്സക്കിടയില് പരാതിക്കാരിയുടെ ശരീരതാപനില ഉയർന്നത് കാരണമാണ് ചികിത്സ തത്ക്കാലം അവസാനിപ്പിക്കേണ്ടി വന്നതെന്നും ആയുർവേദ ചികിത്സയെക്കുറിച്ചുള്ള അജ്ഞതയാണ് ആരോപണത്തിന് അടിസ്ഥാനമെന്നും റിപ്പോർട്ടില് പറയുന്നു.
പരാതിയെക്കുറിച്ച് കണ്സ്യൂമർ കോടതിയില് കേസ് നടന്നുവരികയാണെന്ന് പരാതിക്കാരി അറിയിച്ച സാഹചര്യത്തിലാണ് കേസ് തീർപ്പാക്കിയത്.
|
മനുഷ്യാവകാശ കമ്മീഷൻ ഇടപ്പെട്ടു : നിര്ദ്ദന കുടുംബത്തിന് ലൈഫ് പദ്ധതിയില് വീട് . HRMP No. 7239/2024 (Date : 08/01/2025)
മലപ്പുറം: 55% ഭിന്നശേഷി ക്കാരായ മൂന്ന് പെണ്കുട്ടികളും കാന്സര് രോഗ ബാധിതയായ മറ്റൊരു മകളുമുള്ള കുടുംബത്തിന് ലൈഫ് മിഷന് പദ്ധതി പ്രകാരം 2 ലക്ഷം രൂപ ഭൂമി വാങ്ങുന്നതിനും 4 ലക്ഷം രൂപ വീടിനും അനുവദിക്കാമെന്ന് തേഞ്ഞിപ്പലം പഞ്ചായത്ത് സെക്രട്ടറി മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.
കമ്മീഷന് ജുഡീഷ്യല് അംഗം കെ. ബൈജുനാഥിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി. തേഞ്ഞിപ്പലം സ്വദേശി പി. എ. കുഞ്ഞിമോന് സമർപ്പിച്ച പരാതിയിലാണ് നടപടി. വാടക വീട്ടിലാണ് കുടുംബം താമസിക്കുന്നതെന്നും ചികിത്സാ ചെലവ് താങ്ങാന് കഴിയുന്നില്ലെന്നും പരാതിയില് പറയുന്നു.
കമ്മീഷന് തേഞ്ഞിപ്പലം ഗ്രാമപഞ്ചായത്ത് സെക്രട്ടറിയില് നിന്നും റിപ്പോർട്ട് വാങ്ങി. 2020 ലെ ഭൂരഹിത ഭവനരഹിതരുടെ പത്താം വാർഡ് ലിസ്റ്റില് ക്രമനമ്പർ ഒന്നായി പരാതിക്കാരന്റെ ഭാര്യ പി. എ. ശോഭയെ ഉള്പ്പെടുത്തിയിട്ടുണ്ടെന്ന് റിപ്പോർട്ടില് പറഞ്ഞു. മക്കളില് ഒരാളുടെ പേരില് ഇന്ദിരാഗാന്ധി ദേശീയ ഡിസബിലിറ്റി പെന്ഷന് 2023 നവംബർ വരെ അനുവദിച്ചിട്ടുണ്ടെന്നും മറ്റ് കുടുംബാംഗങ്ങളുടെ പേരില് പെന്ഷന് ആനുകൂല്യത്തിന് അപേക്ഷ നല്കിയിട്ടില്ലെന്നും റിപ്പോർട്ടില് പറയുന്നു. കുടുംബം ഇപ്പോള് തേഞ്ഞിപ്പലത്ത് താമസിക്കുന്നില്ലെന്നും റിപ്പോര്ട്ടിലുണ്ട്. തുടർന്ന് പഞ്ചായത്ത് സെക്രട്ടറിയെ കമ്മീഷന് നേരില് കേട്ട് ആവശ്യമായ നടപടികള് സ്വീകരിക്കുവാന് നിർദ്ദേശം നല്കി.
|
റോഡരികില് ഉപേക്ഷിച്ച ഇലക്ട്രിക് പോസ്റ്റുകള് നീക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. (Date : 08/01/2025)
കോഴിക്കോട്: ബേപ്പൂർ ബി. സി റോഡ് ജംഗ്ഷന് സമീപം റോഡരികില് ഉപേക്ഷിച്ച നിലയിലുള്ള വൈദ്യുതി ബോർഡിന്റെ ഇലക്ട്രിക് പോസ്റ്റുകള് അടിയന്തരമായി നീക്കം ചെയ്യണമെന്ന് മനുഷ്യാവകാശ കമ്മീഷന്.
കല്ലായ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർക്കാണ് കമ്മീഷന് ജുഡീഷ്യല് അംഗം കെ. ബൈജുനാഥ് നിർദ്ദേശം നല്കിയത്. ഉത്തരവ് നടപ്പാക്കി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നും കമ്മീഷന് ആവശ്യപ്പെട്ടു. ഫെബ്രുവരി 28-ന് കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസില് നടക്കുന്ന സിറ്റിംഗില് കേസ് പരിഗണിക്കും.
നൂറിലധികം വൈദ്യുതി പോസ്റ്റുകളാണ് റോഡരികില് കൂട്ടിയിട്ടിരിക്കുന്നത്. ചില പോസ്റ്റുകളിലെ കോണ്ക്രീറ്റ് തകർന്ന് ഇരുമ്പ് കമ്പികള് റോഡിലേക്ക് തള്ളി നില്ക്കുന്നുണ്ട്. ബേപ്പൂർ ഹൈസ്ക്കൂളിലേക്കും എല്.പി. സ്കൂളിലേക്കുമുള്ള വിദ്യാർത്ഥികളടക്കം നിരവധി യാത്രക്കാർ നടന്നു പോകുന്ന റോഡിലാണ് അപകടം പതിയിരിക്കുന്നത്.
പത്രവാർത്തയുടെ അടിസ്ഥാനത്തില് കമ്മീഷന് സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
|
ഭവനവായ്പ ജപ്തി നിർത്തിവയ്ക്കണം: റിപ്പോർട്ട് തേടി മനുഷ്യാവകാശ കമ്മീഷൻ. (Date : 07/01/2025)
കോഴിക്കോട് : ഭവനവായ്പയുമായി ബന്ധപ്പെട്ട ജപ്തി നടപടികൾ നിർത്തിവയ്ക്കണമെന്ന ആവശ്യം പരിശോധിച്ച് റിപ്പോർട്ട് നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. തിരൂർ എസ്. ബി.ഐ ശാഖാ മാനേജർക്കാണ് കമ്മീഷൻ ജൂഡീഷ്യൽ അംഗം കെ. ബൈജൂനാഥ് നിർദ്ദേശം നൽകിയത്. കുറുവട്ടൂർ സ്വദേശി സമർപ്പിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. 10 ദിവസത്തിനകം റിപോർട്ട് സമർപ്പിക്കണം. ജനുവരി 30 ന് കോഴിക്കോട് ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. ഭാര്യയുമായി ചേർന്നാണ് 2013 ൽ 18 ലക്ഷം രൂപ വായ്പയെടുത്തത്. 10.50 ലക്ഷം തിരിച്ചടച്ചതായി പരാതിയിൽ പറയുന്നു. പിന്നീട് ഇരുവരും വിവാഹമോചിതരായി. പരാതിക്കാരൻ ഹൃദ് രോഗിയുമായി. വസ്തു വിറ്റ് പണം അടയ്ക്കാൻ തയ്യാറാണെന്നും അതിന് സാവകാശം അനുവദിക്കണമെന്നുമാണ് ആവശ്യം.
|
യുവതിക്ക് അഭിമാനക്ഷതമുണ്ടാക്കുന്ന തരത്തിൽ വീഡിയോ പ്രദർശിപ്പിച്ചെങ്കിൽ കേസെടുക്കണം: മനുഷ്യാവകാശ കമ്മീഷൻ. HRMP No. 302/2021 (Date : 06/01/2025)
ആലപ്പുഴ: സ്ത്രീയുടെ അഭിമാനത്തിന് ക്ഷതമേൽക്കുന്ന തരത്തിൽ വീഡിയോ ചിത്രീകരിച്ച് സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തിട്ടുണ്ടെങ്കിൽ കേസെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
രാമങ്കരി പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർക്കാണ് കമ്മീഷൻ നിർദ്ദേശം നൽകിയത്. രാമങ്കരി മണലാടി സ്വദേശിനി സമർപ്പിച്ച പരാതിയിലാണ് നടപടി. പരാതിക്കാരിയുടെ വസ്തു റോഡിന് വേണ്ടി കൈയേറിയതുമായി ബന്ധപ്പെട്ട കേസിൽ തനിക്ക് ആക്രമണം നേരിട്ടതായി പരാതിക്കാരി കമ്മീഷനെ അറിയിച്ചു. 2021 ജനുവരി 1 ന് നടന്ന രാഷ്ട്രീയ പ്രതിഷേധത്തിൽ രണ്ടുപേർ തനിക്കെതിരെ അപകീർത്തികരമായി സംസാരിച്ചെന്നും അത് യൂട്യൂബിലിട്ട് അപമാനിച്ചെന്നും പരാതിയിൽ പറയുന്നു.
എന്നാൽ ഇരുകക്ഷികളെയും വിളിച്ച് സംസാരിച്ചതാണെന്നും വീഡിയോ പിൻവലിക്കാമെന്ന് എതിർകക്ഷി ഉറപ്പുനൽകിയതാണെന്നും പോലീസ് റിപ്പോർട്ടിൽ പറയുന്നു. എന്നാൽ വീഡിയോ പിൻവലിച്ചിട്ടില്ലെന്ന് പരാതിക്കാരി കമ്മീഷനെ അറിയിച്ചു.
ഇക്കാര്യം ഒരിക്കൽകൂടി പരിശോധിച്ച് യുക്തമായ തീരുമാനമെടുക്കണമെന്ന് കമ്മീഷൻ രാമങ്കരി എസ്.എച്ച്.ഒ ക്ക് നിർദ്ദേശം നൽകി. നഷ്ടപരിഹാരം ലഭിക്കണമെങ്കിൽ പരാതിക്കാരിക്ക് സിവിൽ കോടതിയെ സമീപിക്കാമെന്നും ഉത്തരവിൽ പറയുന്നു.
|
ഹർത്രാസ് സംഭവത്തിൽ അറസ്റ്റ്: ഇടപെടാനാവില്ലെന്ന് മനുഷ്യാവകാശ കമ്മീഷൻ. HRMP No.1788//2023 (Date : 06/01/2025)
മലപ്പുറം: ഉത്തർപ്രദേശിലെ ഹർത്രാസിൽ നടന്ന കലാപവുമായി ബന്ധപ്പെട്ട് മലപ്പുറം പൂന്താവനം കാര്യമാട് സ്വദേശി കമാലിനെ അറസ്റ്റ് ചെയ്തത് ഉത്തർപ്രദേശ് പോലീസാണെന്നും ഇക്കാര്യത്തിൽ ഇടപെടാൻ കമ്മീഷന് കഴിയില്ലെന്നും മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ്.
പരാതി പരിഹാരത്തിന് ഉത്തർപ്രദേശ് സംസ്ഥാന മനുഷ്യാവകാശ കമ്മീഷനെയോ ദേശീയ മനുഷ്യാവകാശ കമ്മീഷനെയോ സമീപിക്കാമെന്നും കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.
2023 മാർച്ച് 3 ന് യു.പി പോലീസ് മേലാറ്റൂർ പോലീസിന്റെ സഹായത്തോടെ വീട്ടിലെത്തി തന്റെ ഭർത്താവിനെ അറസ്റ്റ് ചെയ്തുവെന്നാരോപിച്ച് ഭാര്യ സജ്ന സമർപ്പിച്ച പരാതിയിലാണ് നടപടി. തന്റെ ഭർത്താവ് ഇപ്പോൾ ലക്നൗ ജയിലിലാണെന്നും സിദ്ധിഖ് കാപ്പനുമായുള്ള ബന്ധമാണ് അറസ്റ്റിന് കാരണമെന്നും പരാതിക്കാരി അറിയിച്ചു.
മലപ്പുറം ജില്ലാ പോലീസ് മേധാവിയിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടു. ഉത്തർപ്രദേശ് പോലീസ് ടാസ്ക് ഫോഴ്സാണ് അറസ്റ്റ് ചെയ്തതെന്നും ഉത്തർപ്രദേശിലെ മധുര ജില്ലയിൽ നടന്ന മാർച്ചുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത 199/2020 കേസിലാണ് അറസ്റ്റ് ചെയ്തതെന്നും റിപ്പോർട്ടിൽ പറയുന്നു. പരാതിക്കാരിയുടെ ഭർത്താവിനെ കരിപ്പൂരിൽ നിന്നും വിമാനമാർഗം ആഗ്രയിലേക്ക് കൊണ്ടുപോയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുമായി സാമ്പത്തിക ഇടപാട് നടത്തിയതിയതിനാണ് പ്രതി ചേർത്തതെന്നും റിപ്പോർട്ടിൽ പറയുന്നു. യു.പി. പോലീസിനെ സഹായിക്കുക മാത്രമാണ് ഇക്കാര്യത്തിൽ ചെയ്തതെന്നും റിപ്പോർട്ടിൽ പറയുന്നു. കമാലിന്റെ ഭാര്യ സജ്ന സമർപ്പിച്ച പരാതിയിലാണ് നടപടി.
|
സാങ്കേതിക കാരണത്താൽ മുടങ്ങിയ പെൻഷൻ കുടിശിക കർഷകന് നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. HRMP No. 5518/2024 (Date : 06/01/2025)
തിരുവനന്തപുരം: സാങ്കേതിക കാരണങ്ങളാൽ ക്ഷേമപെൻഷൻ മുടങ്ങിയ കർഷകന് സർക്കാരിൽ നിന്നും തുക ലഭ്യമാക്കി എത്രയും വേഗം കുടിശിക ലഭ്യമാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർ പേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്.
സിന്റിക്കേറ്റ് ബാങ്ക് കാനറാ ബാങ്കുമായി ലയിപ്പിച്ച സാഹചര്യത്തിൽ ഐ.എഫ്. എസ്. സി കോഡിൽ മാറ്റം വന്നതു കൊണ്ടാണ് 2021 ജനുവരി മുതൽ മേയ് വരെയുള്ള പെൻഷൻ തുക നൽകാതിരുന്നതെന്ന് കൃഷി ഡയറക്ടർ കമ്മീഷനെ അറിയിച്ച സാഹചര്യത്തിലാണ് ഉത്തരവ്.
പരാതിക്കാരനായ പനവൂർ കൂനൻവേങ്ങ സ്വദേശി പി.എൻ. പുഷ്പാംഗദൻ ബാങ്ക് അക്കൗണ്ടിലുണ്ടായ മാറ്റം കൃഷിഭവനെ അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ വിവരങ്ങൾ സേവന പോർട്ടലിൽ പുതുക്കി നൽകിയെന്നും റിപ്പോർട്ടിൽ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ജൂൺ മുതലുള്ള പെൻഷൻ നൽകിയിട്ടുണ്ട്. കുടിശിക വിതരണത്തിനായി ഫണ്ട് കണ്ടെത്തുമ്പോൾ പെൻഷൻ കുടിശിക നൽകാമെന്ന് സർക്കാർ ഉത്തരവിലുണ്ടെന്നു കൃഷി ഡയറക്ടർ കമ്മീഷനെ അറിയിച്ചു. 2024 മേയ് മുതൽ ചെറുകിട നാമമാത്ര കർഷകർക്ക് നൽകി വരുന്ന കർഷക പെൻഷൻ പരാതിക്കാരന് നൽകുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
|
മനുഷ്യാവകാശ കമ്മീഷനിൽ റിപ്പോർട്ട് സമർപ്പിച്ചു: തടവുകാരുടെ ഇഷ്ടാനുസരണം മരുന്ന് എഴുതി നൽകാനാവില്ലെന്ന് ജയിൽ സൂപ്രണ്ട്. HRMP No. 8122/2024 (Date : 04/01/2025)
മലപ്പുറം: തടവുകാർ ആവശ്യപ്പെടുന്ന മരുന്നുകൾ ജയിൽ ഡോക്ടർ എഴുതി നൽകുന്നില്ലെന്ന പരാതി പതിവാണെന്നും അന്തേവാസികളുടെ ഇഷ്ടപ്രകാരം മരുന്നുകൾ എഴുതി നൽകുന്നത് അപ്രായോഗികമാണെന്നും തവനൂർ സെൻട്രൽ ജയിൽ സൂപ്രണ്ട് മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.
ജയിൽ ഡോക്ടർക്കെതിരെ തടവുകാരൻ സമർപ്പിച്ച പരാതിയിൽ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് ആവശ്യപ്പെട്ട റിപ്പോർട്ടിലാണ് സൂപ്രണ്ട് ഇക്കാര്യമറിയിച്ചത്.
അന്തേവാസികളുടെ പരാതികൾ പരിഹരിക്കാൻ ജയിൽ സൂപ്രണ്ട് അധ്യക്ഷനായ സമിതിയുണ്ടെന്നും കമ്മീഷനിൽ പരാതി നൽകിയ തടവുകാരൻ ഇപ്രകാരം പരാതി നൽകിയിട്ടുണ്ടെന്നും ജയിൽ സൂപ്രണ്ട് അറിയിച്ചു.
ഡോക്ടർമാർ നിർദ്ദേശിക്കുന്ന മരുന്നുകൾ സമയബന്ധിതമായി അന്തേവാസികൾക്ക് നൽകാറുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ഉയർന്ന ചികിത്സാകേന്ദ്രങ്ങളിലേക്ക് ശുപാർശ ചെയ്യുന്ന അന്തേവാസികൾക്ക് ചികിത്സ ഉറപ്പാക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേസ് തീർപ്പാക്കി. തവനൂർ സെൻട്രൽ ജയിലിലെ തടവുകാരൻ സമർപ്പിച്ച പരാതിയിലാണ് നടപടി.
|
മുളക്കുഴയിലെ കാട്ടുപന്നിയാക്രമണം: നഷ്ടപരിഹാരത്തിന്റെ വിശദാംശങ്ങൾ ഹാജരാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. (Date : 04/01/2025)
ആലപ്പുഴ: ചെങ്ങന്നൂർ മുളക്കുഴയിൽ 60 ഓളം വരുന്ന കാട്ടുപന്നികൾ ലക്ഷകണക്കിന് രൂപയുടെ കൃഷിനാശമുണ്ടാക്കിയിട്ടും നടപടിയെടുത്തില്ലെന്ന പരാതിയിൽ വന്യമൃഗ ആക്രമണത്തിൽ നഷ്ടപരിഹാരം ലഭിക്കുന്നതിനായി സമർപ്പിച്ച അപേക്ഷകളുടെ എണ്ണവും അനുവദിച്ച നഷ്ടപരിഹാരത്തിന്റെ വിശദാംശങ്ങളും റാന്നി ഡി.എഫ്.ഒ ഒരു മാസത്തിനകം സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്.
1980 ലെ വന്യമൃഗ ആക്രമണത്തെ തുടർന്ന് നഷ്ടപരിഹാരം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട നിയമത്തിന്റെ അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങളാണ് കമ്മീഷൻ ആവശ്യപ്പെട്ടത്.
വന്യമൃഗങ്ങളുടെ ആക്രമണം തടയുന്നതിനായി സ്വീകരിച്ച നടപടികളെക്കുറിച്ചും ഭാവിയിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന നടപടികളെ കുറിച്ചും റാന്നി ഡി.എഫ്.ഒ വിശദീകരിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. ആക്രമണത്തെ തുടർന്ന് നാശനഷ്ടം സംഭവിച്ച കർഷകർ ചട്ടപ്രകാരം അപേക്ഷ നൽകിയിട്ടില്ലെങ്കിൽ ഡി.എഫ്.ഒ ഇക്കാര്യം പരിശോധിക്കണമെന്ന് ജസ്റ്റിസ് അലക്സാണ്ടർ തോമസ് ആവശ്യപ്പെട്ടു.
സംഭവത്തെക്കുറിച്ച് ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ, റാന്നി ഡി.എഫ്.ഒ, ജില്ലാ കൃഷി ഓഫീസർ, മുളക്കുഴ പഞ്ചായത്ത് സെക്രട്ടറി എന്നിവർ അന്വേഷണം നടത്തണം
നാശനഷ്ടം സംഭവിച്ച കർഷകർ ചട്ടപ്രകാരം അപേക്ഷ നൽകിയിട്ടില്ലെങ്കിൽ അത്തരം വ്യക്തികളെ കണ്ടെത്തി അപേക്ഷ നൽകാനുള്ള നടപടികൾ പഞ്ചായത്തുമായി സഹകരിച്ച് പാരാ ലീഗൽ വാളന്റിയർ മുഖേന ജില്ലാ ലീഗൽ സർവീസ് അതോറിറ്റി നടപ്പാക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ, റാന്നി ഡി.എഫ്.ഒ, മുളക്കുഴ പഞ്ചായത്ത് സെക്രട്ടറി, ജില്ലാ കൃഷി ഓഫീസർ എന്നിവർക്കാണ് ഉത്തരവ് അയച്ചത്.
ദൃശ്യമാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
|
പണമില്ലാത്തതിനാൽ അതിഥി തൊഴിലാളികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനാവുന്നില്ല: ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ. (Date : 03/01/2025)
കോഴിക്കോട്: പണമില്ലാത്തതിനാൽ അതിഥി തൊഴിലാളികളുടെ മൃതദേഹം നാട്ടിലെത്തിക്കാൻ കഴിയുന്നില്ലെന്ന പരാതിയെക്കുറിച്ച് അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ്.
ആരോഗ്യവകുപ്പ് സെക്രട്ടറിക്കാണ് കമ്മീഷൻ നിർദ്ദേശം നൽകിയത്. മൂന്നാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. ജനുവരി 30 ന് കോഴിക്കോട് ഗവ.ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.
മൃതദേഹം നാട്ടിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട് അതിഥി തൊഴിലാളികളെ ചൂഷണം ചെയ്യാൻ മാഫിയാ സംഘങ്ങൾ പ്രവർത്തിക്കുന്നു എന്നാണ് ആരോപണം. മൃതദേഹം നാട്ടിലെത്തിക്കാനുള്ള കൊള്ളക്ക് ആരോഗ്യപ്രവർത്തകരുടെ ഒത്താശയുണ്ടെന്നും ഇതിന് വേണ്ടി വൻ തുക ഈടാക്കുന്നുണ്ടെന്നും ആരോപണമുണ്ട്. പണമില്ലെങ്കിൽ മൃതദേഹം കേരളത്തിൽ തന്നെ സംസ്ക്കരിക്കേണ്ടി വരും. മരിച്ചാൽ മൃതദേഹങ്ങൾക്ക് വിലയേറുന്നതായും സ്വകാര്യ ഏജൻസികൾ ഇക്കാര്യത്തിൽ കൊയ്ത്തു നടത്തുന്നതായും ആരോപണമുണ്ട്. സർക്കാരും തൊഴിലുടമകളും കൈയൊഴിയുന്നതോടെ മൃതദേഹങ്ങൾ സംസ്ഥാനത്തെ മോർച്ചറികളിൽ ദിവസങ്ങളോളം കഴിയാനാണ് വിധിയെന്നും ആരോപണമുണ്ട്.
മാധ്യമവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
|
ജപ്തി ഭീഷണി: ഗ്രാമീൺ ബാങ്ക് മാനേജർ വിശദീകരണം സമർപ്പിക്കണം: മനുഷ്യാവകാശ കമ്മീഷൻ. (Date : 03/01/2025)
കോഴിക്കോട്: ബാങ്കിന്റെ ജപ്തി നടപടിയെ തുടർന്ന് ഭിന്നശേഷിക്കാരനും കുടുംബവും വീടുവിട്ടിറങ്ങേണ്ട അവസ്ഥയിലാണെന്ന പരാതി അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
കേരള ഗ്രാമീൺ ബാങ്ക് അത്തോളി ശാഖാ മാനേജർക്കാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് നിർദ്ദേശം നൽകിയത്.
പത്തിലും മൂന്നിലും പഠിക്കുന്ന രണ്ടു കുട്ടികളും അവരുടെ മാതാപിതാക്കളുമാണ് ജപ്തി ഭീഷണിക്ക് ഇരയായിരിക്കുന്നത്. 2018 ലാണ് കേരള ഗ്രാമീൺ ബാങ്കിന്റെ അത്തോളി ശാഖയിൽ നിന്നും വീട് നിർമ്മിക്കാൻ വായ്പയെടുത്തത്. കോവിഡ് കാലത്ത് തിരിച്ചടവ് മുടങ്ങി. 8 ലക്ഷം രൂപയിൽപരം അടയ്ക്കാനുണ്ട്. വീടും സ്ഥലവും വിൽപനക്ക് എന്ന് ബാങ്ക് വീടിനു മുന്നിൽ ബോർഡ് തൂക്കിയിട്ടുണ്ട്. തട്ടുകട നടത്തിയാണ് 50 ശതമാനം ഭിന്നശേഷിയുള്ള ഷംസീറും കുടുംബവും ജീവിക്കുന്നത്.
15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം. ജനുവരി 30 ന് കോഴിക്കോട് ഗവ.ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. ദൃശ്യ മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
|
വിവാഹത്തോട് അനുബന്ധിച്ച് നടക്കുന്ന ആഘോഷങ്ങൾ സംഘർഷത്തിലേക്ക് വഴിമാറാതിരിക്കാൻ ശ്രദ്ധിക്കണം: മനുഷ്യാവകാശ കമ്മീഷൻ. HRMP No. 846/2023 (Date : 31/12/2024)
കോഴിക്കോട്: വിവാഹത്തോട് അനുബന്ധിച്ച് നടക്കുന്ന ആഘോഷങ്ങൾ സംഘർഷത്തിലേക്ക് വഴിമാറാതിരിക്കാൻ കർശന നടപടികൾ സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ്.
ഇത് സംബന്ധിച്ച് എല്ലാ സ്റ്റേഷൻ ഹൗസ് ഓഫീസർമാർക്കും സംസ്ഥാന പോലീസ് മേധാവി നിർദ്ദേശം നൽകണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു.
മേപ്പയൂരിലെ ഒരു വീട്ടിൽ വിവാഹത്തിനിടയ്ക്ക് നടന്ന ആഘോഷം അതിരുകടന്നതിനെ തുടർന്നുണ്ടായതു പോലുള്ള സംഘർഷങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.
കോഴിക്കോട് ജില്ലാ പോലീസ് മേധാവിയിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. വിവാഹ ചടങ്ങിനെത്തിയ വരന്റെ സുഹൃത്തുക്കൾ ചേർന്ന് വധുഗൃഹത്തിനടുത്ത് വച്ച് പടക്കം പൊട്ടിച്ചതുമായി ബന്ധപ്പെട്ട് നടന്ന സംഘർഷത്തിൽ പോലീസ് സംയോചിതമായി ഇടപെട്ടിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. മനുഷ്യാവകാശ പ്രവർത്തകനായ അഡ്വ.വി. ദേവദാസ് സമർപ്പിച്ച പരാതിയിലാണ് നടപടി.
|
ജനവാസമേഖലയിലെ കാട്ടാനയാക്രമണം: ഉദ്യോഗസ്ഥതല യോഗം വിളിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. HRMP No. 9901/2024 (Date : 31/12/2024)
ഇടുക്കി: കാട്ടാനായാക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടതു പോലുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ഫലപ്രദമായ നടപടികൾ സ്വീകരിക്കുന്നതിനായി വനംവകുപ്പു മേധാവിയുടെയും ( ഹെഡ് ഓഫ് ഫോറസ്റ്റ് ഫോഴ്സ്) ഇടുക്കി ജില്ലാ കളക്ടറുടെയും നേതൃത്വത്തിൽ വനം, റവന്യൂ, പോലീസ്, പഞ്ചായത്ത് ഉദ്യോഗസ്ഥരുടെ യോഗം വിളിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്.
വന്യമൃഗങ്ങൾ ജനവാസമേഖലയിൽ കടന്നുകയറി നടത്തുന്ന അക്രമങ്ങൾ ഫലപ്രദമായി പ്രതിരോധിക്കുന്നതിന് എം.പി, എം.എൽ.എ, പഞ്ചായത്തംഗങ്ങൾ എന്നിവരുടെ അഭിപ്രായങ്ങൾ അറിയണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. സ്വീകരിക്കാൻ ഉദ്ദേശിക്കുന്ന നടപടികളെ കുറിച്ച് വനം വകുപ്പു മേധാവിയും (ഹെഡ് ഓഫ് ഫോറസ്റ്റ് ഫോഴ്സ്) ജില്ലാ കളക്ടറും പ്രത്യേകം റിപ്പോർട്ടുകൾ സമർപ്പിക്കണം.
വനം വകുപ്പു മേധാവിയും ജില്ലാ കളക്ടറും നിയോഗിക്കുന്ന ഡി.എഫ്.ഒ യും ആർ.ഡി.ഒ യും ഫെബ്രുവരി 18 ന് രാവിലെ 10 ന് തൊടുപുഴ പൊതുമരാമത്ത് റസ്റ്റ് ഹൗസിൽ നടക്കുന്ന മനുഷ്യാവകാശ കമ്മീഷൻ സിറ്റിംഗിൽ നേരിട്ട് ഹാജരായി റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു.
ജനവാസമേഖലയിൽ വന്യജീവികൾ നടത്തുന്ന ആക്രമണം തടയുന്നതിനും ഇല്ലാതാക്കുന്നതിനുമായി ഫലപ്രദമായ പ്രതിരോധ നടപടികൾ അടങ്ങിയ റിപ്പോർട്ട് ഒരു മാസത്തിനകം സമർപ്പിക്കണമെന്ന് ജസ്റ്റിസ് അലക്സാണ്ടർ തോമസ് ആവശ്യപ്പെട്ടു.
കാട്ടാന ആക്രമണത്തിൽ മരിച്ച അമർ ഇബ്രഹാമിന്റെ കുടുംബത്തിന് അടിയന്തരമായി നഷ്ടപരിഹാരം അനുവദിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. ആക്രമണത്തിൽ പരിക്കേറ്റ മൻസൂറിന് നിയമപ്രകാരം നഷ്ടപരിഹാരത്തിന് അർഹതയുണ്ടോയെന്നും പരിശോധിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. വണ്ണപ്പുറം മുള്ളരിങ്ങാട് ജനവാസമേഖലയിലാണ് സംഭവം. സംഭവത്തിൽ ഇടുക്കി ജില്ലാ കളക്ടർ വിശദമായ അന്വേഷണം നടത്തണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.
പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
|
കേരളത്തിൽ സാമൂഹിക ഇടപെടൽ കുറഞ്ഞുവരുന്നതായി ഡി.ജി.പി സഞ്ജീവ് കുമാർ പട്ജോഷി. (Date : 30/12/2024)
തിരുവനന്തപുരം: മൊബൈൽ ഫോണിന്റെ ഉപയോഗം കാരണം കേരളീയ സമൂഹത്തിൽ സാമൂഹിക ഇടപെടൽ കുറഞ്ഞുവരുന്നതായി മനുഷ്യാവകാശ കമ്മീഷൻ ഇൻവെസ്റ്റിഗേഷൻ ഡയറക്ടർ ജനറൽ സ്ഥാനത്ത് നിന്നും ഇന്ന് (31/12/2024) വിരമിക്കുന്ന ഡോ.സഞ്ജീവ്കുമാർ പട്ജോഷി.
സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സംഘടിപ്പിച്ച യാത്രയയപ്പ് സമ്മേളനത്തിൽ മറുപടി പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
മൊബൈൽ ഫോണിലും വാട്സ് ആപ്പിലും സമയം ചെലവിടുന്നതിന് പകരം പരസ്പരം കാണാനും സംസാരിക്കാനും ശ്രമിക്കണമെന്ന് അദ്ദേഹം പറഞ്ഞു. പരസ്പര ബന്ധവും സൗഹൃദവും സ്നേഹവും കൈമാറാൻ ശ്രമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം മലയാളികളുടെ ആതിഥ്യമര്യാദ എടുത്തു പറയേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. എല്ലാവരെയും സ്വീകരിക്കാനുള്ള മനസ് മലയാളികൾക്കുണ്ട്.
സത്യസന്ധമായി ജോലിചെയ്യാൻ കഴിഞ്ഞതാണ് ജീവിതത്തിലെ ഏറ്റവും വലിയ മൂലധനമെന്ന് ഡോ. സഞ്ജീവ്കുമാർ പട്ജോഷി പറഞ്ഞു.
ചടങ്ങിൽ അധ്യക്ഷയായിരുന്ന കമ്മീഷൻ സെക്രട്ടറി കെ.ആർ സുചിത്ര ഉപഹാരം കൈമാറി. അന്വേഷണ വിഭാഗത്തിന്റെ ഉപഹാരം എസ്.പി ബിജോ അലക്സാണ്ടർ കൈമാറി. ഫിനാൻസ് ഓഫീസർ തുഷാര ജോർജ്, ഡി.വൈ.എസ്.പി എസ്.എസ്. സുരേഷ്കുമാർ, പി.ആർ.ഒ പി.എം. ബിനുകുമാർ, അസിസ്റ്റന്റ് ലീഗൽ ഓഫീസർ സി.എൻ. ജയചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.
|
ചേളന്നൂർ പോഴിക്കാവ് കുന്നിടിക്കൽ തടഞ്ഞതിന് മർദ്ദനം: മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. (Date : 30/12/2024)
കോഴിക്കോട്: ദേശീയപാതാ നിർമ്മാണത്തിനായി ചേളന്നൂർ പോഴിക്കാവ് കുന്നിടിച്ച് അശാസ്ത്രീയമായി മണ്ണെടുക്കുന്നതിനെതിരെ പ്രതിഷേധിച്ച ജനപ്രതിനിധികൾക്കും നാട്ടുകാർക്കും പോലീസിന്റെ ക്രൂരമർദ്ദനമേറ്റ സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു.
കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവിക്കാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് നോട്ടീസയച്ചത്. ഒരാഴ്ച്ചക്കകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണം. ജനുവരി 30 ന് രാവിലെ 10.30 ന് കോഴിക്കോട് ഗവ.ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.
പത്രവാർത്തയുടെ അടിസ്ഥാനത്തിലാണ് കമ്മീഷൻ സ്വമേധയാ കേസെടുത്തത്. സ്ത്രീകൾ ഉൾപ്പെടെ 9 പേർക്ക് പരിക്കേറ്റതായി മനസിലാക്കുന്നു. പ്രകോപനമൊന്നുമില്ലാതെയാണ് പോലീസ് മർദ്ദിച്ചതെന്ന് ജനകീയ സമിതി ആരോപിച്ചു. മർദ്ദനമേറ്റ് നിലത്തുവീണ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ പി.സുരേഷ്കുമാറിനെ പോലീസ് റോഡിലൂടെ വലിച്ചിഴച്ചതായി പരാതിയുണ്ട്. സ്ത്രീകളെ പുരുഷൻമാരായ പോലീസ് ഉദ്യോഗസ്ഥർ മർദ്ദിച്ചതായും പരാതിയുണ്ട്.
|
വഞ്ചിവയൽ കോളനിയിലേക്ക് കുടിവെള്ളവും റോഡും: പഞ്ചായത്ത് സെക്രട്ടറി നേരിട്ട് ഹാജരാകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. HRMP No. 729/2024 (Date : 30/12/2024)
ഇടുക്കി: വണ്ടിപെരിയാർ വഞ്ചിവയൽ ആദിവാസി കോളനിയിലേക്ക് കുടിവെള്ളം , റോഡ് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ജനുവരി 21 ന് രാവിലെ 10 ന് തൊടുപുഴ റസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ വണ്ടിപെരിയാർ പഞ്ചായത്ത് സെക്രട്ടറിയോ അസിസ്റ്റന്റ് എഞ്ചിനീയറോ നേരിട്ട് ഹാജരാകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്.
വണ്ടിപെരിയാർ പഞ്ചായത്ത് സെക്രട്ടറിയിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. എന്നാൽ സെക്രട്ടറി സമർപ്പിച്ച റിപ്പോർട്ടിൽ കുടിവെള്ളവും റോഡും ഉറപ്പാക്കുന്നത് സംബന്ധിച്ച പരാമർശം ഇല്ലാത്ത സാഹചര്യത്തിലാണ് ഉദ്യോഗസ്ഥരോട് നേരിട്ട് ഹാജരാകാൻ നിർദ്ദേശിച്ചത്. വണ്ടിപെരിയാർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി നിരുത്തരവാദപരമായിട്ടാണ് റിപ്പോർട്ട് സമർപ്പിച്ചതെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.
പരാതിക്കാരന് മുൻകൂർ നോട്ടീസ് നൽകിയശേഷം വണ്ടിപെരിയാർ പഞ്ചായത്ത് സെക്രട്ടറിയും പഞ്ചായത്തിനോട് അനുബന്ധിച്ച് പ്രവർത്തിക്കുന്ന തദ്ദേശസ്വയംഭരണ വകുപ്പ് അസിസ്റ്റന്റ് എഞ്ചിനീയറും സംയുക്തമായി സ്ഥലപരിശോധന നടത്തണമെന്ന് ജസ്റ്റിസ് അലക്സാണ്ടർ തോമസ് ആവശ്യപ്പെട്ടു. വഞ്ചിവയൽ ആദിവാസി കോളനിയിലെ ഊരുമൂപ്പന്റെയും സ്ഥലവാസികളിൽ ചിലരുടെയും മൊഴി രേഖപ്പെടുത്തണം. കുടിവെള്ള പ്രശ്നം പരിഹരിക്കാനുള്ള പരിഹാരമാർഗ്ഗങ്ങൾ മനസിലാക്കണം. ആവശ്യമെങ്കിൽ ബന്ധപ്പെട്ട ഫോറസ്റ്റ് റേഞ്ച് ഓഫീസർക്കും മുൻകൂർ നോട്ടീസ് നൽകണം. സ്ഥല പരിശോധനാ ദിവസം റേഞ്ച് ഓഫീസർ സ്ഥലത്ത് ഹാജരാകണം. നിലവിലുള്ള റോഡിന്റെ ശോചനീയാവസ്ഥ പരിഹരിച്ച് സഞ്ചാരയോഗ്യമാക്കാൻ സ്വീകരിക്കേണ്ട നടപടികൾ പഞ്ചായത്ത് സെക്രട്ടറി പരിശോധിക്കണം.. സ്ഥലപരിശോധനയുടെയും ലഭ്യമായ മറ്റ് റിപ്പോർട്ടുകളുടെയും അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടികളെക്കുറിച്ച് വണ്ടിപെരിയാർ പഞ്ചായത്ത് സെക്രട്ടറി മൂന്നാഴ്ചക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. മനുഷ്യാവകാശ പ്രവർത്തകൻ ഡോ.ഗിന്നസ് മാടസാമി സമർപ്പിച്ച പരാതിയിലാണ് നടപടി.
|
മയക്കുമരുന്ന് വിപണനവും ഉപയോഗവും തടയാൻ സംസ്ഥാന പോലീസ് മേധാവി നേരിട്ട് ഇടപെടണം: മനുഷ്യാവകാശ കമ്മീഷൻ. HRMP No.2514/2024 (Date : 28/12/2024)
കോഴിക്കോട്: മയക്കുമരുന്ന് ഉപയോഗം യുവാക്കളിലും കുട്ടികളിലും വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ സംസ്ഥാന പോലീസ് മേധാവി വ്യക്തി പരമായി താൽപര്യമെടുത്ത് മയക്കുമരുന്ന് ഉപയോഗവും വിൽപനയും ഇല്ലാതാക്കുന്നതിനാവശ്യമായ കർമ്മ പദ്ധതി തയ്യാറാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ്.
ഉത്തരവിന്റെ അടിസ്ഥാനത്തിൽ സ്വീകരിക്കുന്ന നടപടികൾ 3 മാസത്തിനുള്ളിൽ സംസ്ഥാന പോലീസ് മേധാവി കമ്മീഷന് സമർപ്പിക്കണമെന്നും ഉത്തരവിൽ പറയുന്നു. ഏറ്റവും വലിയ സാമൂഹിക വിപത്തായി മയക്കുമരുന്ന് മാറുകയാണെന്നും ഉപയോഗവും വ്യാപാരവും കർശനമായി ഇല്ലാതാക്കണമെന്നും കമ്മീഷൻ നിർദ്ദേശിച്ചു. പോലീസും എക്സൈസും മറ്റ് വകുപ്പുകളും ചേർന്ന് സംയുക്തമായി ആക്ഷൻ പ്ലാൻ തയ്യാറാക്കി നടപടി സ്വീകരിക്കേണ്ട കാലം അതിക്രമിച്ചിരിക്കുകയാണെന്നും ഉത്തരവിൽ പറയുന്നു.
ഒഞ്ചിയത്ത് രണ്ടു യുവാക്കൾ മയക്കുമരുന്നിന്റെ അമിതോപയോഗം കാരണം മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിൽ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.
വടകര ഡി.വൈ.എസ്.പി സമർപ്പിച്ച റിപ്പോർട്ടിൽ ഒഞ്ചിയത്ത് യുവാക്കൾ മരിച്ച സംഭവത്തിൽ രാസപരിശോധനാ ഫലവും പോസ്റ്റ്മോർട്ടം റിപ്പോർട്ടും കിട്ടിയാൽ മാത്രമേ മരണകാരണം വ്യക്തമാവുകയുള്ളുവെന്ന് പറയുന്നു. കേസിൽ മയക്കുമരുന്ന് ലഭ്യമായ ഉറവിടത്തെ കുറിച്ചും മറ്റും വിവരങ്ങൾ ലഭ്യമാക്കി അന്വേഷണം നടത്തി വരികയാണ്. വടകര പോലീസ് 229/24 നമ്പറായും കൊയിലാണ്ടി പോലീസ് 276/24 നമ്പറായും കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരുന്നു. യുവാക്കളിലും കൗമാരക്കാരിലും മയക്കുമരുന്ന് ഉപയോഗം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ മയക്കുമരുന്ന് കാരണം മരണം സംഭവിച്ച കേസുകൾ വിശദമായി അന്വേഷിക്കാൻ തീരുമാനിച്ചിട്ടുണ്ട്. മയക്കുമരുന്ന് വിപണനം, ഉപയോഗം എന്നിവയുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസുകളിലെ പ്രതികളെ നിരീക്ഷിക്കാൻ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ഇവർ വീണ്ടും നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നുണ്ടോ എന്നു അന്വേഷിക്കുന്നുണ്ട്. എക്സൈസും പോലീസും മറ്റ് വകുപ്പുകളും ചേർന്ന് ഇത്തരം കേസുകളിൽ അന്വേഷണം നടത്തിവരുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. മനുഷ്യാവകാശ പ്രവർത്തകനായ അഡ്വ.വി.ദേവദാസ് സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.
|
മെഡിക്കൽ വിദ്യാർത്ഥിനിയുടെ മരണക്കിൽ ചികിത്സാ പിഴവ് കണ്ടെത്തി: അസിസ്റ്റന്റ് കമ്മീഷണർ അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. HRMP No.3283/2024 (Date : 28/12/2024)
കൊച്ചി: തലവേദനയും ശാരീരിക അസ്വസ്ഥതതകളുമായി സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട മെഡിക്കൽ വിദ്യാർത്ഥിനിയുടെ മരണവുമായി ബന്ധപ്പെട്ട് രോഗനിർണയത്തിലും ചികിത്സയിലും പിഴവുണ്ടായിട്ടുണ്ടെന്ന് വിദഗ്ധ സമിതി കണ്ടെത്തിയ സാഹചര്യത്തിൽ അസിസ്റ്റന്റ് പോലീസ് കമ്മീഷണറുടെ റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥനെ നിയോഗിച്ച് കേസന്വേഷണം നടത്തണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് കൊച്ചി സിറ്റി പോലീസ് കമ്മീഷണർക്ക് നിർദ്ദേശം നൽകി.
മനുഷ്യാവകാശ കമ്മീഷന്റെ നിർദ്ദേശാനുസരണം ജില്ലാ മെഡിക്കൽ ഓഫീസർ സമർപ്പിച്ച അന്വേഷണ റിപ്പോർട്ട് കൊച്ചി സിറ്റി പോലീസ് കമ്മീഷണർക്ക് കൈമാറണമെന്ന് കമ്മീഷൻ എറണാകുളം ജില്ലാ മെഡിക്കൽ ഓഫീസർക്ക് നിർദ്ദേശം നൽകി. കൊച്ചി സിറ്റി പോലീസ് കമ്മീഷണർ അന്വേഷണ റിപ്പോർട്ട് സൂക്ഷ്മമായി പരിശോധിക്കണം. 304 എ ഐ.പി.സി യോ സമാനമായ മറ്റു വകുപ്പുകളോ ഉൾപ്പെടുന്ന കുറ്റകൃത്യം കണ്ടെത്തിയാൽ അതിന്റെ അടിസ്ഥാനത്തിൽ ഉചിതമായ നിയമനടപടികൾ സ്വീകരിക്കണമെന്നും ജസ്റ്റിസ് അലക്സാണ്ടർ തോമസ് സിറ്റി പോലീസ് കമ്മീഷണർക്ക് നിർദ്ദേശം നൽകി.
ഉത്തരവിന്റെ അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടികളെക്കുറിച്ച് 4 ആഴ്ച്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്നും നിർദ്ദേശം നൽകി. റിപ്പോർട്ട് ലഭിച്ചശേഷം എറണാകുളത്ത് നടക്കുന്ന സിറ്റിംഗിൽ കേസ് വീണ്ടും പരിഗണിക്കും പത്തനംതിട്ട ഊന്നുകൽ കാർത്തികയിൽ സുനുകുമാർ പുരുഷോത്തമന്റെ മകൾ കീർത്തി സുനുകുമാർ(22) ആണ് മരിച്ചത്. പോണ്ടിച്ചേരി മഹാത്മഗാന്ധി മെഡിക്കൽ കോളേജിലെ എം.ബി.ബി.എസ് അവസാനവർഷ വിദ്യാർത്ഥിനിയായിരുന്ന കീർത്തിയെ തലവേദനയെ തുടർന്നാണ് 2024 മേയ് 6 ന് എറണാകുളം ആസ്റ്റർ മെഡി സിറ്റിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് മേയ് 9 ന് റിനൈ മെഡിസിറ്റിയിലേക്ക് മാറ്റി. മേയ് 10 നാണ് കീർത്തി മരിച്ചത്. യഥാർത്ഥ രോഗനിർണയം നടത്താതെ ചികിത്സ നടത്തിയതു കാരണമാണ് മകൾ മരിച്ചതെന്നും ചികിത്സാപിഴവുണ്ടായതായും അച്ഛൻ സുനുകുമാർ പുരുഷോത്തമൻ സമർപ്പിച്ച പരാതിയിൽ പറഞ്ഞു. കമ്മീഷൻ എറണാകുളം ഡി.എം.ഒ യിൽ നിന്നും അന്വേഷണ റിപ്പോർട്ട് വാങ്ങി. ആരോഗ്യ വകുപ്പ് ഡപ്യൂട്ടി ഡയറക്ടർ ഡോ. കെ.ആർ.രാജൻ, ന്യൂറോളജിസ്റ്റ് ഡോ.സജിത്ത് ജോൺ (കളമശേരി മെഡിക്കൽ കോളേജ്) ഡോ.കെ.ജി ജയൻ (കൺസൾട്ടന്റ് ഫിസിഷ്യൻ, ജനറൽ ആശുപത്രി, എറണാകുളം) ഡോ.പി.ആർ.അജീഷ് (കൺസൾട്ടന്റ് സൈക്യാട്രി, ജനറൽ ആശുപത്രി, എറണാകുളം) ഡോ.കെ.ജി. സുരഭ (ഒഫ്ത്തോൾമോളജി, ജനറൽ ആശുപത്രി, എറണാകുളം) എന്നിവരടങ്ങിയ വിദഗ്ധ സമിതിയാണ് അന്വേഷണം നടത്തിയത്.
രോഗനിർണയം നടത്തുന്നതിനുമുള്ള മതിയായ പരിശോധനകൾ നടത്തിയിട്ടില്ലെന്നും ആസ്റ്ററിൽ നിന്നും റിനൈ മെഡിസിറ്റിയിലേക്ക് രോഗിയെ മാറ്റുമ്പോൾ ആശുപത്രി ജീവനക്കാരോടുകൂടിയ ഐ.സി.യു ആമ്പുലൻസ് ഉപയോഗിക്കണമായിരുന്നുവെന്നും വിദഗ്ധ പരിശോധനകൾ നടത്തിയിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. രോഗനിർണയത്തിലും ചികിത്സയിലും മതിയായ പരിചരണം ഉണ്ടായിട്ടില്ലെന്നും അന്വേഷണ സംഘം കണ്ടെത്തി. സംഭവത്തിൽ പാലാരിവട്ടം പോലീസ് രജിസ്റ്റർ ചെയ്ത ക്രൈം 0574/2024 കേസിൽ അന്വേഷണ പുരോഗതിയുണ്ടായിട്ടില്ലെന്ന് പരാതിക്കാരൻ കമ്മീഷനെ അറിയിച്ചു. സെക്ഷൻ 174 സി.ആർ. പി. സി മാത്രമായി രജിസ്റ്റർ ചെയ്ത കേസിൽ ചികിത്സാ പിഴവുമായി ബന്ധപ്പെട്ട വകുപ്പ് ചേർക്കണമെന്നും പരാതിക്കാരൻ ആവശ്യപ്പെട്ടു. ഇക്കാര്യം പരിശോധിക്കാൻ കമ്മീഷൻ സിറ്റി പോലീസ് കമ്മീഷണർക്ക് നിർദ്ദേശം നൽകി.
|
മനുഷ്യാവകാശ കമ്മീഷൻ വയനാട് സിറ്റിംഗ് റദ്ദാക്കി. (Date : 27/12/2024)
വയനാട്: സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് ജനുവരി 7 ന് സുൽത്താൻ ബത്തേരി ടൗൺ ഹാളിൽ നടത്തേണ്ടിയിരുന്ന സിറ്റിംഗ് റദ്ദാക്കി. പുതിയ തീയതി പരാതിക്കാരെ നേരിട്ട് അറിയിക്കും.
|
തൊഴിലാളി ലയങ്ങൾ നവീകരിക്കുന്നില്ല: തൊഴിൽ വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥൻ നേരിട്ട് ഹാജരാകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. HRMP No. 3643/2024 (27/12/2024)
ഇടുക്കി: തേയില തോട്ടങ്ങളിലെ തൊഴിലാളി ലയങ്ങൾ നവീകരിക്കുന്നതിനുള്ള പദ്ധതി നടപ്പാക്കാൻ തൊഴിൽ വകുപ്പ് കാലതാമസം വരുത്തുന്നുവെന്ന പരാതിയിൽ തൊഴിൽ വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥൻ നേരിട്ട് ഹാജരായി വിശദീകരണം സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിട്ടു.
ജനുവരി 21 ന് രാവിലെ 10 ന് തൊടുപുഴ പൊതുമരാമത്ത് റസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ തൊഴിൽ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയെ പ്രതിനിധീകരിച്ച് മുതിർന്ന ഉദ്യോഗസ്ഥൻ ഹാജരാകണമെന്നാണ് ഉത്തരവ്.
പീരുമേട് താലൂക്കിലെ എസ്റ്റേറ്റ് ലയങ്ങൾ തകർന്ന് തൊഴിലാളികൾക്ക് പരിക്ക് പറ്റിയിട്ടും നടപടിയെടുക്കുന്നില്ലെന്ന് ആരോപിച്ച് സമർപ്പിച്ച പരാതിയിലാണ് നടപടി. കോട്ടുമല, തേങ്ങാക്കൽ എസ്റ്റേറ്റുകൾക്കെതിരെയാണ് പ്രധാന പരാതി.
പൂട്ടിക്കിടക്കുന്ന എം.എം.ജെ പ്ലാന്റേഷന്റെ ഉടമസ്ഥതതയിലുള്ള കോട്ടമല എസ്റ്റേറ്റിലെ പല ലയങ്ങളും തകർന്നു വീഴാറായ അവസ്ഥയിലാണെന്ന് ലേബർ കമ്മീഷണർ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. ലയങ്ങളുടെ നവീകരണത്തിനായി സംസ്ഥാന നിർമ്മിതി കേന്ദ്രം തയ്യാറാക്കിയ 33,70,000 രൂപയുടെ എസ്റ്റിമേറ്റ് ലേബർ കമ്മീഷണർ സർക്കാരിന് സമർപ്പിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
എന്നാൽ 2022-23, 2023-24 ബജറ്റുകളിൽ 10 കോടി രൂപ വീതം ലയ നവീകരണത്തിന് അനുവദിച്ചിരുന്നതായി മനുഷ്യാവകാശ പ്രവർത്തകൻ ഡോ.ഗിന്നസ് മാടസാമി കമ്മീഷനെ അറിയിച്ചു. സംസ്ഥാന നിർമ്മിതി കേന്ദ്രത്തിന്റെ എസ്റ്റിമേറ്റ് സംബന്ധിച്ച ഫയൽ ധനവകുപ്പ് അംഗീകരിക്കുകയും 50 ലക്ഷം രൂപ കൂടി പാസാക്കി തൊഴിൽ വകുപ്പിന് കൈമാറിയതായും തനിക്ക് വിവരാവകാശ നിയമപ്രകാരം മറുപടി ലഭിച്ചതായി പരാതിക്കാരൻ അറിയിച്ചു.
തൊഴിൽ വകുപ്പ് സെക്രട്ടറി ഇക്കാര്യങ്ങൾ പരിശോധിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. പരാതിക്കാരന്റെ ആരോപണങ്ങൾ ശരിയാണോ, ലയങ്ങൾ നവീകരിക്കാൻ ധനവകുപ്പ് ഫണ്ട് പാസാക്കിയോ, പാസാക്കിയെങ്കിൽ തുക വിനിയോഗിക്കാൻ കാലതാമസമെന്ത് തുടങ്ങിയ വിവരങ്ങൾ തൊഴിൽ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയെ പ്രതിനിധീകരിക്കുന്ന മുതിർന്ന ഉദ്യോഗസ്ഥൻ കമ്മീഷനെ ധരിപ്പിക്കണം. ലേബർ കമ്മീഷണർ 2024 ജനുവരി 3 ന് നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടികൾ തൊഴിൽ പ്രിൻസിപ്പൽ സെക്രട്ടറി രേഖാമൂലം അറിയിക്കണമെന്നും ജസ്റ്റിസ് അലക്സാണ്ടർ തോമസ് ആവശ്യപ്പെട്ടു.
|
വെള്ളായണി ജംഗ്ഷൻ പറക്കോട് കുളത്തിലെ മുങ്ങിമരണം: അന്വേഷണം തൃപ്തികരമല്ലെങ്കിൽ ക്രൈംബ്രാഞ്ചിനെ ഏൽപ്പിക്കണം. മനുഷ്യാവകാശ കമ്മീഷൻ. HRMP No. 3748/2024 (Date : 24/12/2024)
തിരുവനന്തപുരം: വെള്ളായണി ജംഗ്ഷൻ പറക്കോട് കുളത്തിൽ രണ്ടു കുട്ടികൾ മുങ്ങി മരിച്ച സംഭവത്തിൽ നേമം പോലീസ് രജിസ്റ്റർ ചെയ്ത കേസിന്റെ അന്വേഷണം തൃപ്തികരമല്ലെങ്കിൽ ജില്ലാ ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി ക്ക് കൈമാറണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്.
നേമം പോലീസ് രജിസ്റ്റർ ചെയ്ത ക്രൈം നമ്പർ 842/24 നമ്പർ കേസിന്റെ സി.ഡി ഫയൽ ജില്ലാ പോലീസ് മേധാവി വിളിച്ചു വരുത്തിയശേഷം അന്വേഷണം കൈമാറാനാണ് ഉത്തരവ്. ഇറിഗേഷൻ വകുപ്പിലെ ഉദ്യോഗസ്ഥരുടെ ഉദാസീനത, അപകട സാധ്യതയെ കുറിച്ച് മുന്നറിയിപ്പ് ബോർഡ് സ്ഥാപിക്കാത്തത്, കുളത്തിനുള്ളിലെ തുറന്ന ചെറുകുളം തുടങ്ങിയ കാര്യങ്ങളാണ് അപകടത്തിലേക്ക് നയിച്ചതെന്ന പരാതിക്കാരന്റെ ആരോപണം സംബന്ധിച്ച് ബന്ധപ്പെട്ട കക്ഷികൾക്ക് മുൻകൂട്ടി നോട്ടീസ് നൽകിയ ശേഷം വസ്തുനിഷ്ഠവും സത്യസന്ധമായും അന്വേഷണം നടത്തി ജില്ലാ ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി തിരുവനന്തപുരം ജില്ലാ പോലീസ് മേധാവിക്ക് റിപ്പോർട്ട് നൽകണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു.
കുട്ടികളുടെ മരണത്തിൽ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും കുറ്റകരമായ അനാസ്ഥയുണ്ടോ എന്നും പരിശോധിക്കണം. മുങ്ങി മരിച്ച കുട്ടികളുടെ പൂർണവിലാസവും റിപ്പോർട്ടിലുണ്ടാവണം.
ക്രൈംബ്രാഞ്ച് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ പോലീസ് മേധാവി 2 മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് ജസ്റ്റിസ് അലക്സാണ്ടർ തോമസ് ആവശ്യപ്പെട്ടു. പറക്കോട് കുളത്തിന്റെ നവീകരണം നടക്കുന്നതിനിടയിൽ കുളിക്കാനിറങ്ങിയ രണ്ടു കുട്ടികളാണ് മുങ്ങി മരിച്ചത്. കുളത്തിനുള്ളിൽ സ്ഥിതി ചെയ്യുന്ന മൂടിയില്ലാത്ത ചെറുകുളത്തിൽ കുടുങ്ങിയാണ് മരണം സംഭവിച്ചതെന്ന് പരാതിക്കാരൻ അറിയിച്ചു. മനുഷ്യാവകാശ പ്രവർത്തകനായ രാഗം റഹിം സമർപ്പിച്ച പരാതിയിലാണ് നടപടി.
|
ശിഹാബുദീൻ പൊയ്ത്തുംകടവിന്റെ കുറിപ്പിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ: ആശുപത്രികളിൽ കാത്തിരിക്കുന്ന കൂട്ടിരിപ്പുകാരോട് ക്രൂരത വേണ്ട. (Date : 24/12/2024)
കോഴിക്കോട് : ആശുപത്രികളിലെ ഐ. സി. യു.വിലും വെന്റിലേറ്ററിലും മറ്റും പ്രവേശിപ്പിക്കപ്പെടുന്ന രോഗികളെ കാത്ത് പുറത്തിരിക്കുന്ന ബന്ധുക്കളോട് ആശുപത്രി അധിക്യതർ സ്വീകരിക്കുന്ന ക്രൂരമായ മനുഷ്യാവകാശ ലംഘനങ്ങളിൽ മനുഷ്യാവകാശ കമ്മീഷൻ ഇടപെടുന്നു. സർക്കാർ അടിയന്തരമായി ഇക്കാര്യത്തിൽ ശ്രദ്ധിക്കണമെന്നും ബൈസ്റ്റാന്റേഴ്സ് എന്ന് വിളിക്കുന്ന കൂട്ടിരിപ്പുകാർക്ക് മാന്യമായ സൗകര്യങ്ങൾ ഒരുക്കണമെന്നും കമ്മീഷൻ ജൂഡീഷ്യൽ അംഗം കെ. ബൈജൂനാഥ് ആവശ്യപ്പെട്ടു. കഥാകൃത്ത് ശിഹാബുദീൻ പൊയ്ത്തുംകടവ് സമൂഹമാധ്യമത്തിൽ എഴുതിയ ഒരു കുറിപ്പിൽ സ്വമേധയാ കേസ് രജിസ്റ്റർ ചെയ്തുകൊണ്ടാണ് കമ്മീഷന്റെ ഇടപെടൽ.
ആരോഗ്യവകുപ്പു ഡയറക്ടർ ഇക്കാര്യത്തിൽ മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിക്കണമെന്നും അവ നടപ്പിലാക്കാൻ പ്രായോഗിക മാർഗ്ഗങ്ങൾ സ്വീകരിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. ഇത്തരത്തിൽ ബൈസ്റ്റാന്റർമാർക്ക് പിന്തുണയും കരുണയും നൽകാൻ തയ്യാറാകണം. ഇതിന് അടിസ്ഥാന സൗകര്യവികസനം ഉൾപ്പെടെ വേണമെങ്കിലും അവ സമയബന്ധിതമായി നടപ്പിലാക്കണം. എഴുത്തുകാരൻ നിർദ്ദേശിക്കുന്ന ലഘുവായ മാർഗ്ഗങ്ങൾ സ്വീകരിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.
ഇക്കാര്യത്തിൽ ആരോഗ്യവകുപ്പു ഡയറക്ടർ സ്വീകരിക്കുന്ന നടപടികൾ 30 ദിവസത്തിനകം കമ്മീഷനെ അറിയിക്കണം. ജനുവരി 30 ന് കോഴിക്കോട് നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. പരിഷ്കൃത സമൂഹത്തിന് യോജിക്കാത്ത വിധത്തിലാണ് ആശുപത്രികളിലെ കൂട്ടിരിപ്പുകാരോട് പെരുമാറുന്നതെന്നും കെ. ബൈജൂനാഥ് പറഞ്ഞു.
ഐ.സി യുവിന് മുന്നിലും വെന്റിലേറ്ററിന് മുന്നിലും കാവലിരിക്കുന്നവർക്ക് രാത്രികളിൽ ഉണർന്നിരുന്ന് നേരം വെളുപ്പിക്കാനാണ് വിധിയെന്ന് കഥാകൃത്ത് തന്റെ കുറിപ്പിൽ പറയുന്നു. രോഗികൾക്കൊപ്പം പ്രധാനമാണ് പുറത്തിരിക്കുന്ന കൂട്ടിരിപ്പുകാരുടെ ആരോഗ്യം എന്ന കാര്യം ആശുപത്രി അധിക്യതർ മറന്നുപോകുന്നതായും കഥാക്യത്ത് പറയുന്നു
|
മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടു: എടരിക്കോട് ടെക്സ്റ്റയിൽസിൽ ശമ്പളകുടിശിക ഗഡുക്കളായി നൽകുമെന്ന് ഉറപ്പ്. HRMP No. 8294/2020 (Date : 21/12/2024)
മലപ്പുറം: സർക്കാർ സ്ഥാപനമായ എടരിക്കോട് ടെക്സ്റ്റയിൽസിൽ നിന്നും വിരമിച്ചവർക്കുള്ള ശമ്പളകുടിശിക പത്തു തവണകളായി നൽകുമെന്നും ഇതിൻ നാലു ഗഡുക്കൾ നൽകിയെന്നും കമ്പനി യൂണിറ്റ് മാനേജർ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.
ശമ്പളകുടിശിക അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മുൻജീവനക്കാർ സമർപ്പിച്ച പരാതിയിൽ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് ആവശ്യപ്പെട്ട റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്.
കുറെ വർഷങ്ങളായി സ്ഥാപനം കടുത്ത നഷ്ടത്തിലാണെന്ന് കമ്പനിയുടെ റിപ്പോർട്ടിൽ പറയുന്നു. സാമ്പത്തിക ബുദ്ധിമുട്ട് കാരണം 2016 ൽ ലേ ഓഫിലേക്ക് പോയി. സർക്കാർ ഇടപെട്ടതിനെ തുടർന്ന് 2017 ൽ പ്രവർത്തനം പുനരാംഭിച്ചെങ്കിലും കോവിഡ് മഹാമാരി കാരണം പ്രവർത്തനം നിലച്ചു. സർക്കാർ ധനസഹായത്താൽ 2023 മാർച്ച് 20 ന് സ്ഥാപനത്തിന്റെ പ്രവർത്തനം പുനരാംഭിച്ചിട്ടുണ്ട്. തനത് വരുമാനത്തിൽ നിന്നും കുടിശിക തവണകളായി നൽകി വരുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേസ് തീർപ്പാക്കി. വി.ടി ബാലചന്ദ്രൻ സമർപ്പിച്ച പരാതിയിലാണ് നടപടി.
|
എടയാറിലെ പൊതുമരാമത്ത് വകുപ്പിന്റെ കുഴിയിൽ ബാരിക്കേഡ് സ്ഥാപിക്കണം: മനുഷ്യാവകാശ കമ്മീഷൻ. HRMP No. 964/2024 (Date : 21/12/2024)
എറണാകുളം: എടയാറിൽ റോഡിന് നടുക്ക് കലുങ്ക് നിർമ്മിക്കാൻ പൊതുമരാമത്ത് വകുപ്പ് എടുത്ത 2 മീറ്ററിലേറെ ആഴവും കമ്പികളും നിറഞ്ഞ കുഴി ബാരിക്കേഡ് കൊണ്ട് മറയ്ക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്.
പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം (കാക്കനാട്) എക്സിക്യൂട്ടീവ് എഞ്ചിനീയർ സ്ഥലം സന്ദർശിച്ച് ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ നിർദ്ദേശം നൽകണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. ആവശ്യമെങ്കിൽ അപകടം സൂചിപ്പിക്കുന്ന ബോർഡ് ഇവിടെ സ്ഥാപിക്കണം. ബൈക്ക് യാത്രികൻ കുഴിയിൽ വീണ സംഭവത്തിൽ പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
അഗ്നിശമനാ വിഭാഗവുമായി കൂടിയാലോചിച്ച് സ്ഥലത്ത് തെരുവു വിളക്കുകൾ സ്ഥാപിക്കാനുള്ള നടപടികൾ എക്സിക്യൂട്ടീവ് എഞ്ചിനീയർ സ്വീകരിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. ഇവിടെ നടക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ നടപടിയെടുക്കണമെന്നും ജസ്റ്റിസ് അലക്സാണ്ടർ തോമസ് ആവശ്യപ്പെട്ടു. എക്സിക്യൂട്ടീവ് എഞ്ചിനീയർ ഒരു മാസത്തിനകം സ്വീകരിച്ച നടപടികളെകുറിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കണം.
റോഡ് സുരക്ഷാ കമ്മീഷണർ ഒരു മുതിർന്ന ഉദ്യോഗസ്ഥനെ നിയോഗിച്ച് സ്ഥല പരിശോധന നടത്തി ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. അപകടങ്ങൾ ഒഴിവാക്കുന്നനായി പൊതുമരാമത്ത് വകുപ്പ് സ്വീകരിച്ച നടപടികൾ പരിശോധിച്ചിട്ടു വേണം റിപ്പോർട്ട് നൽകേണ്ടത്.
പൊതുമരാമത്ത് എക്സിക്യൂട്ടീവ് എഞ്ചിനീയറും റോഡ് സുരക്ഷാ കമ്മീഷണറും നിയോഗിക്കുന്ന രണ്ട് ഉദ്യോഗസ്ഥർ ജനുവരി 23 ന് രാവിലെ 10 ന് എറണാകുളം ഗവ.ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ നേരിട്ട് ഹാജരാകണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.
|
കുടിശിക വിവരം അന്വേഷിക്കാനെത്തിയ ഗ്യഹനാഥന് മർദ്ദനം: ചീഫ് എഞ്ചിനീയർ അന്വേഷിക്കണം - മനുഷ്യാവകാശ കമ്മീഷൻ. (Date : 21/12/2024)
തിരുവനന്തപുരം: വാട്ടർ അതോറിറ്റി കുടിശികയുമായി ബന്ധപ്പെട്ട് സംശയം ചോദിക്കാനും കണക്ഷൻ വിഛേദിച്ചത് തിരക്കാനും ജല അതോറിറ്റി ഓഫീസിലെത്തിയ ഗൃഹനാഥനെ ഉദ്യോഗസ്ഥർ മർദ്ദിച്ചെന്ന പരാതിയെ കുറിച്ച് വാട്ടർ അതോറിറ്റി ചീഫ് എഞ്ചിനീയർ സമഗ്രമായ അന്വേഷണം നടത്തണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിട്ടു.
മർദ്ദനത്തിന്റെ സി.സി.റ്റി.വി. ദ്യശ്യങ്ങൾ പരിശോധിച്ച് വസ്തുതാപരമായ വിവരങ്ങൾ മനസിലാക്കി രണ്ടാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. സംഭവത്തെക്കുറിച്ച് അസി.എക്സിക്യൂട്ടീവ് എഞ്ചിനീയർ, എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് സമർപ്പിച്ച റിപ്പോർട്ട് ചീഫ് എഞ്ചിനീയർ കമ്മീഷന് സമർപ്പിക്കണം.
ജനുവരി 16 ന് രാവിലെ 10 ന് കമ്മീഷൻ ഓഫീസിൽ നടക്കുന്ന സിറ്റിംഗിൽ ചീഫ് എഞ്ചിനീയർ നിയോഗിക്കുന്ന എക്സിക്യൂട്ടീവ് എഞ്ചിനീയർ നേരിട്ട് ഹാജരാകണമെന്നും ജസ്റ്റിസ് അലക്സാണ്ടർ തോമസ് നിർദ്ദേശിച്ചു.
കഴിഞ്ഞ മാസം 28 ന് ജല അതോറിറ്റി പോങ്ങുംമൂട് സെക്ഷൻ ക്യാഷ് കൗണ്ടറിന്റെ പരിസരത്താണ് സംഭവമുണ്ടായതെന്ന് മനസിലാക്കുന്നു. മർദ്ദനമേറ്റ ഗൃഹനാഥനെ വീണ്ടും ഓഫീസിലെത്തിച്ച് പരാതിയില്ലെന്ന് എഴുതി വാങ്ങിയെന്നും ആരോപണമുണ്ട്. സംഭവം ജല അതോറിറ്റി എക്സിക്യൂട്ടീവ് എഞ്ചിനീയർ സ്ഥിരീകരിച്ചിട്ടുള്ളതായി പറയുന്നു. 5000 രൂപ കുടിശിക അടച്ച ശേഷമാണ് കണക്ഷൻ വിഛേദിച്ചതെന്നും പറയുന്നു. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
|
മൊകവൂർ - കുമ്മിക്കൽ താഴം ക്രോസിംഗിൽ അടിപ്പാത നിർമ്മിക്കണം: മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട് തേടി. (Date : 21/12/2024)
കോഴിക്കോട്: ദേശീയപാത -66 മൊകവൂർ-കുമ്മിക്കൽ താഴം ക്രോസിംഗിൽ അടിപ്പാത നിർമ്മിക്കണമെന്ന ആവശ്യത്തിൽ ദേശീയപാതാ അതോറിറ്റി പ്രോജക്റ്റ് ഡയറക്ടർ 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ്. കോഴിക്കോട് ഗവ.ഗസ്റ്റ് ഹൗസിൽ ജനുവരി 30 ന് നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.
നഗരസഭയിലെ അഞ്ചാം വാർഡായ മൊകവൂരിനെ രണ്ടായി വിഭജിച്ചുകൊണ്ടാണ് ദേശീയപാത 66 കടന്നുപോകുന്നതെന്ന് പരാതിയിൽ പറയുന്നു. റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് ദേശീയപാതയുടെ വടക്കു കിഴക്ക് ഭാഗത്ത് താമസിക്കുന്ന രണ്ടായിരത്തോളം പേർക്ക് കുണ്ടുപറമ്പ്- ചിറ്റിക്കടവ് റോഡിലൂടെ ഗതാഗതം നിരോധിച്ചിരിക്കുകയാണെന്ന് പരാതിയിൽ പറയുന്നു.
2016 മുതൽ അടിപ്പാത നിർമ്മാണത്തിനായി നാട്ടുകാർ ആവശ്യം ഉന്നയിച്ചു വരികയാണെന്നും പരാതിയിൽ പറയുന്നു. പ്രദേശവാസികൾക്ക് കോഴിക്കോട് നഗരസഭയുമായി ബന്ധപ്പെടാനുള്ള ഏക മാർഗ്ഗമാണ് അടച്ചിട്ടിരിക്കുന്നതെന്നും മൊകവൂർ അമ്മ റസിഡൻസ് വെൽഫയർ അസോസിയേഷൻ ഭാരവാഹികൾ സമർപ്പിച്ച പരാതിയിൽ പറയുന്നു. പ്രത്യക്ഷമായ സഞ്ചാര സ്വാതന്ത്ര്യ ലംഘനമാണ് നടക്കുന്നതെന്നും പരാതിയിൽ പറയുന്നു.
|
ചേവായൂർ ത്വക്ക് രോഗാശുപത്രി: അടിസ്ഥാന സൗകര്യ വികസനത്തിനുള്ള പദ്ധതി മന്ത്രിസഭയുടെ മുന്നിൽ സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. RMP No. 7392/2024 (Date : 20/12/2024)
കോഴിക്കോട്: ചേവായൂർ ത്വക്ക് രോഗാശുപത്രിയിൽ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനും മതിയായ ജീവനക്കാരെ നിയമിക്കുന്നതിനുമുള്ള പ്രൊപ്പോസൽ അശുപത്രി സൂപ്രണ്ട് ആരോഗ്യവകുപ്പു ഡയറക്ടർക്ക് സമർപ്പിക്കണമെന്നും ഇത് ലഭിച്ചാലുടൻ മന്ത്രിസഭയുടെ മുന്നിൽ സമർപ്പിച്ച് ആവശ്യമായ തുടർനടപടികൾ സ്വീകരിക്കണമെന്നും മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ്.
ആരോഗ്യ വകുപ്പുഡയറക്ടർക്കും ത്വക്ക് രോഗാശുപത്രി സൂപ്രണ്ടിനുമാണ് കമ്മീഷൻ നിർദ്ദേശം നൽകിയത്. നിലവിലെ പരിമിതിക്കുള്ളിൽ നിന്നുകൊണ്ട് ത്വക്ക് രോഗാശുപത്രിയെ സമീപിക്കുന്ന രോഗികൾക്ക് പരമാവധി സൗകര്യങ്ങൾ ഏർപ്പെടുത്തണമെന്ന് കമ്മീഷൻ ആശുപത്രി സൂപ്രണ്ടിന് നിർദ്ദേശം നൽകി.
ആശുപത്രിയിലെ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതക്കെതിരെ കമ്മീഷൻ പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് ഉത്തരവ്.
ആശുപത്രി സൂപ്രണ്ട് റിപ്പോർട്ട് സമർപ്പിച്ചു. 25.30 ഏക്കർ സ്ഥലത്തുള്ള ആശുപത്രിയിൽ 83 കിടക്കകളുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. ത്വക്ക് രോഗാശുപത്രി എന്ന് പേരുമാറ്റിയതിനെ തുടർന്ന് ഒ.പി യിൽ ദിവസം 800 രോഗികൾ വരെയെത്താറുണ്ട്. ലക്ഷദ്വീപിൽ നിന്നുവരെ ഇവിടെ രോഗികൾ ചികിത്സക്കെത്താറുണ്ട്. ഇത്രയധികം രോഗികൾ ചികിത്സക്കെത്തുന്നുണ്ടെങ്കിലും ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. ഒ.പി ടിക്കറ്റെടുക്കാൻ വരി നിൽക്കുന്നവർക്ക് മഴയും വെയിലും ഏൽക്കാതിരിക്കാനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. അവയവമാറ്റ സ്ഥാപനം തുടങ്ങാൻ ആശുപത്രിയുടെ 20 ഏക്കർ ഭൂമി വിട്ടു നൽകാൻ ഉത്തരവായിട്ടുണ്ട്. ബാക്കിയുള്ള അഞ്ചേക്കറിൽ ത്വക്ക് രോഗാശുപത്രിയുടെ പുതിയ കെട്ടിടം നിർമ്മിക്കാൻ സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ചർമ്മരോഗ സ്പെഷ്യാലിറ്റി ആശുപത്രിയായതിനാൽ റഫർ ചെയ്യുന്ന രോഗികൾക്ക് മാത്രം ചികിത്സ ലഭ്യമാക്കാൻ സൗകര്യം ഏർപ്പെടുത്താവുന്നതാണെന്നും റിപ്പോർട്ടിൽ പറയുന്നു. ആശുപത്രിയിലെ ചികിത്സാ നിലവാരത്തെക്കുറിച്ച് ആരോപണം ഇല്ലാത്തത് ശ്രദ്ധയമാണെന്നും ഉത്തരവിൽ പറയുന്നു.
|
പോലീസിലെ മാനസിക സമ്മർദ്ദം കുറയ്ക്കണം: ആവശ്യം പരിശോധിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. (Date : 20/12/2024)
മലപ്പുറം : പോലീസ് കമാന്റോ വിനീത് ആത്മഹത്യ ചെയ്ത സാഹചര്യത്തിൽ പോലീസ് സേനയിലെ ശാരീരിക - മാനസിക സമ്മർദ്ദങ്ങൾ കുറയ്ക്കണമെന്ന ആവശ്യം പരിശോധിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജൂഡീഷ്യൽ അംഗം കെ. ബൈജുനാഥ്.
സേനാംഗങ്ങൾക്ക് കൗൺസിലിംഗ് നൽകണമെന്ന ആവശ്യവും പരിഗണിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു.വിനീതിന്റെ കുടുംബാംഗങ്ങൾക്ക് ആശ്വാസധനം നൽകണമെന്ന ആവശ്യത്തിലും തീരുമാനമെടുക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു.
മലപ്പുറം ജില്ലാ പോലീസ് മേധാവിക്കാണ് കമ്മീഷൻ നിർദ്ദേശം നൽകിയത്. 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം. ജനുവരി 17 ന് തിരൂരിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. മനുഷ്യാവകാശ പ്രവർത്തകനായ അഡ്വ. വി ദേവദാസ് സമർപ്പിച്ച പരാതിയിലാണ് നടപടി.
|
ജനവാസമേഖലയിലെ വന്യജീവി ആക്രമണം: ഉന്നതതലയോഗം വിളിക്കണമെന്നും എൽദോസിന് നഷ്ടപരിഹാരം നൽകണമെന്നും മനുഷ്യാവകാശ കമ്മീഷൻ, HRMP No. 9630/2024 (Date : 20/12/2024)
എറണാകുളം: ജനവാസമേഖലകളിൽ വന്യജീവികൾ കടന്നുകയറി നടത്തുന്ന അതിക്രമങ്ങൾ തടയുന്നതിന് ഫലപ്രദമായ പ്രതിരോധ നടപടികൾക്ക് രൂപം നൽകാൻ റവന്യൂ, വനം, പോലീസ്, പഞ്ചായത്ത് ഉദ്യോഗസ്ഥരുടെ യോഗം വനം വകുപ്പു മേധാവിയും എറണാകുളം ജില്ലാ കളക്ടറും സംയുക്തമായി വിളിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്.
എം.പി, എം.എൽ.എ മാർ, പഞ്ചായത്തംഗങ്ങൾ തുടങ്ങിയ ജനപ്രതിനിധികളുടെ അഭിപ്രായങ്ങൾ കേൾക്കണം. യോഗ തീരുമാനം വനം വകുപ്പ് മേധാവിയും എറണാകുളം ജില്ലാ കളക്ടറും കമ്മീഷനിൽ പ്രത്യേകം സമർപ്പിക്കണമെന്നും ഉത്തരവിൽ പറയുന്നു.
കുട്ടമ്പുഴ ഉരുളൻ തണ്ണിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ക്ണാചേരി കോടിയാട്ട് എൽദോസ് വർഗീസ് (45) കൊല്ലപ്പെട്ട സംഭവത്തിൽ പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് ഉത്തരവ്.
കുട്ടമ്പുഴ കാട്ടാന ആക്രമണത്തെയും സമീപകാലത്ത് നടന്ന സമാന സംഭവങ്ങളെയും കുറിച്ച് എറണാകുളം ജില്ലാ കളക്ടർ അന്വേഷണം നടത്തി ഇത്തരം സംഭവങ്ങളുണ്ടാകാനുള്ള കാരണങ്ങളും പരിഹാരമാർഗ്ഗങ്ങളും വിശദമാക്കി ഒരു റിപ്പോർട്ട് ഒരു മാസത്തിനകം സമർപ്പിക്കണമെന്ന് ജസ്റ്റിസ് അലക്സാണ്ടർ തോമസ് ആവശ്യപ്പെട്ടു.
വനം വകുപ്പ് സംസ്ഥാന മേധാവിയും ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം. വന്യമൃഗങ്ങൾ കടന്നുപോകുന്ന മേഖലകളിൽ സോളാർ ഫെൻസിംഗും ട്രഞ്ച് നിർമ്മാണവും ഉൾപ്പെടെയുള്ള പ്രതിരോധമാർഗ്ഗങ്ങൾ സ്വീകരിക്കണമെന്ന് കമ്മീഷൻ നിർദ്ദേശിച്ചു. അപകടകരമായ സ്ഥലങ്ങളിൽ തെരുവു വിളക്കുകൾ സ്ഥാപിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. എൽദോസിന്റെ കുടുംബത്തിന് അർഹമായ നഷ്ടപരിഹാരം നൽകണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.
വനംവകുപ്പ് മേധാവി നിയോഗിക്കുന്ന ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറും ജില്ലാ കളക്ടർ നിയോഗിക്കുന്ന ആർ.ഡി.ഒ തലത്തിലുള്ള ഒരു ഉദ്യോഗസ്ഥനും ജനുവരി 23 ന് രാവിലെ 10 ന് എറണാകുളം ഗവ.ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ ഹാജരാകണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.
|
പോലീസ് മർദ്ദനം അന്വേഷിക്കാൻ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്. (Date : 18/12/2024)
മലപ്പുറം: ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ശാഖകളുള്ള കാരാട്ട് കുറീസ് എന്ന സ്ഥാപനം നിക്ഷേപകരെ വഞ്ചിച്ച് മുങ്ങിയെന്ന് ആരോപിച്ച് പരാതി നൽകാനെത്തിയ നിക്ഷേപകനെ നിലമ്പൂർ സ്റ്റേഷനിലെ പോലീസുകാർ മർദ്ദിച്ചെന്ന പരാതിയെ കുറിച്ച് അന്വേഷിക്കാൻ മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് ഉത്തരവിട്ടു.
മലപ്പുറം ജില്ലാ പോലീസ് മേധാവിക്കാണ് അന്വേഷണ ചുമതല. 15 ദിവസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണം. തിരൂർ പൊതുമരാമത്ത് റസ്റ്റ് ഹൗസിൽ ജനുവരി 17 ന് നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.
വേങ്ങര പോലീസ് സ്റ്റേഷൻ പരിധിയിലെ കൂരിയാട്ട് ആസ്ഥാനമായാണ് കാരാട്ട് കുറീസ് പ്രവർത്തിച്ചിരുന്നത്. ഇക്കഴിഞ്ഞ നവംബർ 19 നാണ് സ്ഥാപനം പൂട്ടിയതെന്ന് പരാതിയിൽ പറയുന്നു. പരാതിക്കാരനായ കക്കാട് സ്വദേശി പൂങ്ങാടൻ നൗഷാദിന് കമ്പനിയിൽ നിക്ഷേപമുണ്ടായിരുന്നു.
തട്ടിപ്പിന്റെ മുഖ്യസൂത്രകനെ അന്വേഷിച്ച് ചെന്നപ്പോൾ ഇയാൾക്ക് പോലീസ് സംരക്ഷണം ഉണ്ടായിരുന്നതായി പരാതിയിൽ പറയുന്നു. ഇതിനുശേഷം നിലമ്പൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകാൻ ചെന്നപ്പോഴാണ് മർദ്ദനമേറ്റതെന്ന് പരാതിയിൽ പറയുന്നു. ലാത്തി ഉപയോഗിച്ച് മർദ്ദിക്കുകയും നിലത്തിട്ട് അടിക്കുകയും ചെയ്തു. ഉമ്മയെ വരെ അസഭ്യം പറഞ്ഞതായി പരാതിയിൽ പറയുന്നു. തുടർന്ന് നിലമ്പൂർ ജില്ലാ ആശുപത്രിയിലും മഞ്ചേരി മെഡിക്കൽ കോളേജിലും ചികിത്സ തേടിയ യതായും പരാതിയിൽ പറയുന്നു
|
ഹയർസെക്കന്ററി അധ്യാപക നിയമനം: കാലതാമസം പരിശോധിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. (Date : 18/12/2024)
കാസർകോട്: ഹയർ സെക്കന്ററി അധ്യാപക ഒഴിവുകളിൽ നിയമനം നടത്താനുള്ള കാലതാമസം പരിശോധിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജൂനാഥ്.
എക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ് വിഭാഗങ്ങളിലെ അധ്യാപക ഒഴിവുകളിൽ പി.എസ്.സി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് നിയമനം നൽകാൻ കഴിയാത്ത വിധത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ (ഹയർ സെക്കന്ററി വിഭാഗം) ഒഴിവുകൾ റിപ്പോർട്ട് ചെയ്യാൻ മനപൂർവ്വം കാലതാമസം വരുത്തുന്നതായുള്ള പരാതിയെ കുറിച്ച് അന്വേഷിക്കാനാണ് ഉത്തരവ്.
പൊതുവിദ്യാഭ്യാസ ഡയറക്ടർ (ഹയർ സെക്കന്ററി വിഭാഗം) പരാതി പരിശോധിച്ച് 30 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. അടുത്തമാസം കാസർകോട് ഗവ.ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.
2024 ഫെബ്രുവരിയിലാണ് റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചത്. ഒഴിവുകൾ ഉണ്ടായിട്ടും ബാഹ്യ ശക്തികൾക്ക് വഴങ്ങി ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നില്ലെന്നാണ് ആരോപണം. എക്കണോമിക്സ് വിഭാഗം (ജൂനിയർ) റാങ്ക് പട്ടികയിൽ നിന്നും ഒരാളെ പോലും നിയമിച്ചിട്ടില്ല. ഇതിൽ മാത്രം 105 ഒഴിവുകളുണ്ട്. തസ്തിക മാറ്റം വഴി 25 ശതമാനം മാത്രം നിയമനം നൽകാമെന്നിരിക്കെ നിയമവിരുദ്ധമായി കൂടുതൽ തസ്തികകൾ മാറ്റിവയ്ക്കുന്നു. പൊളിറ്റിക്കൽ സയൻസ് വിഭാഗത്തിലും ഇതുതന്നെയാണ് സ്ഥിതി. ഒഴിവുകൾ കൃത്യമായി പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യണമെന്ന നിയമം നിലവിലിരിക്കെയാണ് ഒഴിവുകൾ റിപ്പോർട്ട് ചെയ്യാതിരിക്കുന്നതെന്നും പരാതിയിൽ പറയുന്നു.
|
അൻപത് വർഷമായി കൈവശമുള്ള സ്ഥലം 82 കാരന് പതിച്ചു നൽകുന്നതിൽ ഉടൻ തീരുമാനമെടുക്കണം: മനുഷ്യാവകാശ കമ്മീഷൻ. HRMP No. 6611/2024 (Date : 18/12/2024)
വർക്കല: അൻപത് വർഷം കൈവശം വച്ചനുഭവിച്ച 10 സെന്റ് സ്ഥലം 82 കാരന് പതിച്ചു നൽകണമെന്ന ആവശ്യം പൊതുമരാമത്ത് നിരത്ത് വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ പരിശോധിച്ച് 3 ആഴ്ചക്കകം വർക്കല തഹസിൽദാരെ അറിയിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ്. അലക്സാണ്ടർ തോമസ്.
പൊതുമരാമത്ത് വകുപ്പിന്റെ അഭിപ്രായം ലഭിച്ചാലുടൻ പരാതിക്കാരനെ കേട്ടും രേഖകൾ പരിശോധിച്ചും നിയമപ്രകാരമുള്ള ലാന്റ് അസൈൻമെന്റ് നടപടി ക്രമങ്ങൾ 3 മാസത്തിനുള്ളിൽ പൂർത്തിയാക്കണമെന്നും കമ്മീഷൻ ലാന്റ് അസൈൻമെന്റ് ഡപ്യൂട്ടി കളക്ടർക്ക് നിർദ്ദേശം നൽകി.
വെട്ടൂർ വില്ലേജ് ഓഫീസിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. പരാതിക്കാരനായ ടി.കെ. സഹദേവന് പ്രസ്തുത സ്ഥലത്ത് ഒരു കടയുണ്ടായിരുന്നുവെന്നും രേഖകൾ പ്രകാരം സ്ഥലം സർക്കാർ പുറമ്പോക്ക് റോഡാണെന്നും സ്ഥലത്ത് നിന്നും പരാതിക്കാരനെ ഒഴിപ്പിക്കുന്നത് വർക്കല മുൻസിഫ് കോടതി തടഞ്ഞിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. പതിച്ചു നൽകാൻ ആവശ്യപ്പെടുന്ന സ്ഥലം സർക്കാർ പുറമ്പോക്കായതിനാൽ പൊതുമരാമത്ത് വകുപ്പിന്റെ കൂടി അനുമതി ആവശ്യമാണെന്ന് റിപ്പോർട്ടിൽ പറയുന്നു.
പരാതിക്കാരൻ തനിക്ക് തർക്കത്തിലുള്ള 10 സെന്റ് മാത്രമാണുള്ളതെന്ന് കമ്മീഷനെ അറിയിച്ചു. ഇക്കാര്യത്തിൽ തീരുമാനം അനന്തമായി നീട്ടികൊണ്ടുപോകുന്നത് ശരിയല്ലെന്ന് ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിൽ പറഞ്ഞു.
|
അരശുമൂട് – കുഴിവിള റോഡിൽ കാൽനട പോലും അസാധ്യം : സംയുക്ത പരിശോധനക്ക് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്. HRMP No. 2059/2024 (Date : 13/12/2024)
തിരുവനന്തപുരം: ആറ്റിപ്ര, കുളത്തൂർ പൗണ്ട് കടവ് വാർഡുകളിലൂടെ കടന്നുപോകുന്ന അരശുംമൂട് – കുഴിവിള റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കുന്നതിനായി പൊതുമരാമത്ത് – ജലഅതോറിറ്റി ഉദ്യോഗസ്ഥർ സംയുക്ത സ്ഥല പരിശോധന നടത്തണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ്. അലക്സാണ്ടർ തോമസ്.
2018 ലാണ് സ്വീവേജ് ലൈനിന് വേണ്ടി പൊതുമരാമത്ത് വകുപ്പ് ജല അതോറിറ്റിക്ക് റോഡ് കൈമാറിയത്. എന്നാൽ കാൽനടയാത്ര പോലും അസാധ്യമാകും വിധം പൊതുജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം തടഞ്ഞിരിക്കുകയാണെന്നാണ് പരാതി.
ജലഅതോറിറ്റി എക്സിക്യൂട്ടീവ് എഞ്ചിനീയർ സമർപ്പിച്ച റിപ്പോർട്ടിൽ കരാർ ഏറ്റെടുത്ത കമ്പനിയുടെ അനാസ്ഥ കാരണമാണ് നിർമ്മാണം വൈകിയതെന്ന് പറയുന്നു. പൈപ്പ് സ്ഥാപിക്കുന്ന ജോലികൾ പൂർത്തിയാക്കി 2024 മേയ് 8 ന് റോഡ് പൊതുമരാമത്ത് വകുപ്പിന് കൈമാറിയിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.
എന്നാൽ ജല അതോറിറ്റി സ്ഥാപിച്ച മാൻഹോളുകളിൽ നിന്നും വെള്ളം അനിയന്ത്രിതമായി ഒഴുകുകയാണെന്നും ജല അതോറിറ്റിയുടെ പണികൾ പൂർത്തിയായിട്ടില്ലെന്നും പരാതിക്കാരൻ അറിയിച്ചു. തുടർന്നാണ് സംയുക്ത പരിശോധനക്ക് കമ്മീഷൻ നിർദ്ദേശം നൽകിയത്.
പൊതുമരാമത്ത്, ജല അതോറിറ്റി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർമാർ സ്ഥലപരിശോധന നടത്തണമെന്നാണ് ഉത്തരവ്. മാൻഹോളിൽ നിന്നും വെള്ളം അനിയന്ത്രിതമായി ഒഴുകുകയാണെങ്കിൽ അത് പരിഹരിക്കാൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ നടപടിയെടുക്കണം. സ്വീകരിച്ച നടപടികൾ പൊതുമരാമത്ത്, ജല അതോറിറ്റി എക്സിക്യൂട്ടീവ് എഞ്ചിനീയർമാർ നാലാഴ്ച്ചക്കുള്ളിൽ കമ്മീഷനിൽ സമർപ്പിക്കണമെന്നും ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിൽ പറഞ്ഞു. കേസ് ജനുവരി 16 ന് പരിഗണിക്കും.
|
ജയിൽ റോഡ് വീതി കൂട്ടണം : മനുഷ്യാവകാശ കമ്മീഷൻ. HRMP No. 3441/2022 (Date : 13/12/2024)
കോഴിക്കോട്: ജയിൽ റോഡ് വീതി കൂട്ടുന്നതിനാവശ്യമായ നടപടികൾ ത്വരിതപ്പെടുത്തണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ്. കഴിഞ്ഞ രണ്ട് വർഷമായി ഇക്കാര്യത്തിൽ നടപടികളൊന്നും സ്വീകരിച്ചിട്ടില്ലെന്നും ഉത്തരവിൽ പറയുന്നു.
പൊതുമരാമത്ത് (കോഴിക്കോട്) നിരത്ത് വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർക്കാണ് കമ്മീഷൻ നിർദ്ദേശം നൽകിയത്. ഇക്കാര്യത്തിൽ സ്വീകരിച്ച നടപടികൾ ഒരു മാസത്തിനകം അറിയിക്കണമെന്നും ഉത്തരവിൽ പറയുന്നു.
ജയിൽ റോഡ് വീതി കുറവായതിനാൽ അപകടങ്ങൾ നിത്യസംഭവമാണെന്ന് ആരോപിച്ച് സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.
ജയിൽ റോഡ് വീതികൂട്ടുന്നതിനുള്ള അലൈൻമെന്റ് ചീഫ് എഞ്ചിനീയർക്ക് സമർപ്പിച്ചിട്ടുണ്ടെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയർ കമ്മീഷനെ അറിയിച്ചു. അംഗീകാരം ലഭിക്കുന്ന മുറയ്ക്ക് വിശദമായ പദ്ധതി രൂപരേഖ സമർപ്പിക്കുമെന്നും റിപ്പോർട്ടിലുണ്ട്. തുടർന്ന് ചീഫ് എഞ്ചിനീയറിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി.
ചിന്താവളപ്പ് ജംഗ്ഷൻ മുതൽ പുതിയപാലം ജംഗ്ഷൻ വരെ ഇൻവെസ്റ്റിഗേഷൻ നടത്തുന്നതിന് 2022 ഫെബ്രുവരി 4 ന് ഭരണാനുമതി നൽകിയിരുന്നതായി ചീഫ് എഞ്ചിനീയർ അറിയിച്ചു. റിപ്പോർട്ട് പ്രകാരം 20 വീടുകൾക്ക് നഷ്ടങ്ങൾ സംഭവിക്കും. 1.0418 ഹെക്ടർ ഭൂമി ഏറ്റെടുക്കേണ്ടി വരും. ഇതിന് ഏകദേശം 29.74 കോടി രൂപ ആവശ്യമായി വരും. ഭൂമി ഏറ്റെടുക്കുന്നതിനുള്ള ഭരണാനുമതിക്കായി എസ്റ്റിമേറ്റ് തയ്യാറാക്കി യിട്ടുണ്ട്. ഭരണാനുമതി ലഭിക്കുന്ന മുറയ്ക്ക് തുടർനടപടികൾ സ്വീകരിക്കുമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. തുടർന്ന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറെ നേരിൽ കേട്ടശേഷമാണ് കമ്മീഷൻ ഉത്തരവ് പാസാക്കിയത്. പുതിയറ സ്വദേശി രാധാകൃഷ്ണൻ നമ്പീശൻ സമർപ്പിച്ച പരാതിയിലാണ് നടപടി.
|
തൂവൽ തീരത്തെ ബോട്ടപകടം ചികിത്സാരേഖകൾ ഹാജരാക്കണം : മനുഷ്യാവകാശ കമ്മീഷൻ. HRMP No. 328/2024 (Date : 13/12/2024)
മലപ്പുറം: താനൂർ തൂവൽ തീരത്ത് സംഭവിച്ച ബോട്ടപകടത്തിൽ പരിക്കേറ്റ കുട്ടിക്ക് തുടർ ചികിത്സക്കുള്ള ധനസഹായം ലഭിക്കുന്നതിനായി ആവശ്യമായ രേഖകൾ സഹിതം മലപ്പുറം ജില്ലാ കളക്ടറുടെ ഓഫീസിനെ സമീപിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് കുട്ടിയുടെ പിതാവിന് നിർദ്ദേശം നൽകി.
പ്രതിമാസം വലിയൊരു തുക ചികിത്സക്ക് ചെലവഴിക്കുകയാണെന്ന് ആരോപിച്ച് മലപ്പുറം നെടുവ സ്വദേശി മുഹമ്മദ് ജാബിർ സമർപ്പിച്ച പരാതിയിലാണ് നടപടി.
മലപ്പുറം ജില്ലാ കളക്ടറിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. ബോട്ടപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം അനുവദിച്ചതായി റിപ്പോർട്ടിൽ പറയുന്നു. ഗുരുതരമായി പരിക്കേറ്റവർക്ക് ധനസഹായം അനുവദിച്ചിട്ടുണ്ട്. ആശുപത്രിയിലെ ചികിത്സാ ചെലവുകൾ സർക്കാർ ഏറ്റെടുത്തിട്ടുണ്ട്. തുടർചികിത്സ ആവശ്യമുള്ള കേസുകളിൽ ചികിത്സ രേഖകൾ ജില്ലാ കളക്ടർക്ക് സമർപ്പിച്ചവർക്ക് ചികിത്സാ ചെലവ് അനുവദിച്ചിട്ടുണ്ട്.
പരാതിക്കാരന്റെ മകൾക്ക് തുടർ ചികിത്സ ആവശ്യമുണ്ടോ എന്ന കാര്യം ജില്ലാ കളക്ടറെ അറിയിച്ചിട്ടില്ല. പരാതിക്കാരൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ പരാതി നൽകിയിരുന്നു. ചികിത്സാ ചെലവ് കാണിക്കുന്ന മെഡിക്കൽ സർട്ടിഫിക്കേറ്റ്, ചികിത്സാ രേഖകൾ, ഡിസ്ചാർജ് സമ്മറി, ആധാർ കാർഡ് എന്നീ രേഖകൾ സമർപ്പിക്കാത്തതിനാൽ അവ സമർപ്പിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
|
തകർന്ന കൈവരികൾ : മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. (Date : 12/12/2024)
കോഴിക്കോട്: കാൽനട യാത്രക്കാർക്ക് സുരക്ഷ ഒരുക്കേണ്ട നടപ്പാതകളിലെ കൈവരികൾ വണ്ടിയിടിച്ച് തകർന്നിട്ടും നന്നാക്കാത്ത സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് കേസെടുത്ത് അധികൃതർക്ക് നോട്ടീസയച്ചു.
കോഴിക്കോട് സിറ്റി റോഡ് വികസന പദ്ധതി പ്രോജക്ട് മാനേജർ പരാതി പരിശോധിച്ച് 3 ആഴ്ച്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു.
അരയിടത്തു പാലത്തിന് സമീപം സരോവരം റോഡിലെ നടപ്പാതയിലെ കൈവരികളാണ് കാൽനടയാത്രക്കാർക്ക് ഭീഷണിയായി മാറിയിരിക്കുന്നത്. രാത്രികളിൽ ഇവിടം വഴി സഞ്ചരിക്കുന്നവർക്ക് കൈവരികൾ അപകട ഭീഷണി ഉയർത്തുന്നു. കഴിഞ്ഞ ജൂലൈയിൽ നടപ്പാതയിലെ തകർന്ന കൈവരിയിൽ കുടുങ്ങി യുവാവിന്റെ കൈവിരലുകൾക്ക് സാരമായി പരിക്കേറ്റിരുന്നു. സരോവരം റോഡിലെ പല കൈവരികളും സമാന സ്ഥിതിയിലാണ്. പാവമണി റോഡിലെ കൈവരികളും തകരാറിലാണ്.
ജനുവരി 30 ന് കോഴിക്കോട് ഗവ.ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
|
വിദേശ വനിതയുടെ മൃതദേഹം ആമ്പുലൻസിനുള്ളിൽ : അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷൻ. (Date : 12/12/2024)
വയനാട്: വിദേശ വനിതയുടെ മൃതദേഹം ഒരാഴ്ച ആമ്പുലൻസിനുള്ളിൽ ഷെഡിൽ സൂക്ഷിച്ച സംഭവം അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് ജില്ലാ പോലീസ് മേധാവിക്ക് നിർദ്ദേശം നൽകി.
കഴിഞ്ഞമാസം 20 നാണ് വിദേശ വനിത പാൽവെളിച്ചം ആയുർവേദ റിസോർട്ടിൽ മരിച്ചത്. മരണം സ്ഥിരീകരിച്ച് ആയുർവേദ ഡോക്ടറാണ് സർട്ടിഫിക്കേറ്റ് നൽകിയതെന്ന് പരാതിയുണ്ട്. മരണത്തെക്കുറിച്ച് ഡി.എം.ഒ അറിഞ്ഞത് പിന്നീടാണെന്ന് പരാതിയുയർന്നിട്ടുണ്ട്.
ഒരാഴ്ച്ചക്കകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. റിപ്പോർട്ട് ലഭിച്ചശേഷം സുൽത്താൻ ബത്തേരിയിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. ദൃശ്യമാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
|
മണക്കാട് പാറമടയിലെ സ്ഫോടനം : നഷ്ടപരിഹാരം ആറാഴ്ചക്കുള്ളിൽ തിട്ടപ്പെടുത്തണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. HRMP No. 30/2024 (Date : 12/12/2024)
എറണാകുളം: ആലുവ മുക്കന്നൂർ മണക്കാട് പാറമടയിൽ സ്ഫോടക വസ്തുക്കൾ നിർവീര്യമാക്കിയപ്പോഴുണ്ടായ സ്ഫോടനത്തിൽ വീടുകൾക്ക് നാശനഷ്ടങ്ങൾ സംഭവിച്ചെന്ന പരാതിയിൽ തദ്ദേശ സ്വയംഭരണ വകുപ്പ് 6 ആഴ്ചക്കുള്ളിൽ നഷ്ടപരിഹാരം തിട്ടപ്പെടുത്തി നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്.
എറണാകുളം തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർക്കാണ് കമ്മീഷൻ നിർദ്ദേശം നൽകിയത്. നാശനഷ്ടം തിട്ടപ്പെടുത്തിയ റിപ്പോർട്ട് ലഭിച്ചാലുടൻ ജില്ലാ കളക്ടർ നടപടികൾ പൂർത്തിയാക്കി നഷ്ടപരിഹാരം അനുവദിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. സ്വീകരിച്ച നടപടികൾ 2 മാസത്തിനുള്ളിൽ ജില്ലാ കളക്ടർ സമർപ്പിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു.
സ്ഫോടക വസ്തുക്കൾ നിർവീര്യമാക്കിയപ്പോൾ മുക്കന്നൂർ, അയ്യമ്പുഴ, തുറവൂർ പഞ്ചായത്തുകളിലെ 200 ഓളം വീടുകൾക്ക് വിള്ളൽ സംഭവിച്ചുവെന്ന പരാതിയിലാണ് നടപടി.
എറണാകുളം ജില്ലാ കളക്ടറിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. തുറവൂർ മഞ്ഞിക്കാട് പ്രവർത്തിച്ചിരുന്ന പാറമടയിൽ ഇക്കഴിഞ്ഞ മേയ് 3 ന് സ്ഫോടക വസ്തുക്കൾ നിർവീര്യമാക്കിയപ്പോൾ മുക്കന്നൂർ വില്ലേജിലെ 21 വീടുകൾക്കും തുറവൂർ വില്ലേജിലെ 9 വീടുകൾക്കും നാശനഷ്ടം സംഭവിച്ചതായി പരാതി ലഭിച്ചിട്ടുണ്ട്. പഞ്ചായത്ത്, വില്ലേജ് ഉദ്യോഗസ്ഥർ സ്ഥല പരിശോധന നടത്തിയിട്ടുണ്ട്. നാശനഷ്ടം സംഭവിച്ച വീടുകളുടെ നഷ്ടപരിഹാരം തിട്ടപ്പെടുത്തുന്നതിന് വേണ്ടി തദ്ദേശസ്വയംഭരണ വകുപ്പിന് അപേക്ഷ നൽകിയിട്ടുള്ളതായി റിപ്പോർട്ടിൽ പറയുന്നു. എന്നാൽ മറുപടി ലഭിച്ചില്ല. മഞ്ഞപ്ര, അയ്യമ്പുഴ വില്ലേജുകളിൽ നാശനഷ്ടം റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. അങ്കമാലി സ്വദേശി ഷൈജു വർഗീസ് സമർപ്പിച്ച പരാതിയിലാണ് നടപടി.
|
12 വർഷം മുമ്പ് വിരമിച്ചയാൾക്ക് ഒരു മാസത്തിനകം പെൻഷൻ അനുവദിക്കണം : മനുഷ്യാവകാശ കമ്മീഷൻ. HRMP No. 2110/2024 (Date : 11/12/2024)
ആലപ്പുഴ: ജലഗതാഗത വകുപ്പിൽ നിന്ന് 12 വർഷങ്ങൾക്ക് മുമ്പ് വിരമിച്ചയാൾക്ക് നൽകാനുള്ള ഗ്രാറ്റുവിറ്റിയും പെൻഷനും ഒരു മാസത്തിനുള്ളിൽ നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
ഏതു നിയമപ്രകാരമാണ് ഗ്രാറ്റുവിറ്റിയും പെൻഷനും തടഞ്ഞതെന്ന് കമ്മീഷൻ അംഗമായിരുന്ന വി.കെ. ബീനാകുമാരി ഉത്തരവിൽ ചോദിച്ചു. സുപ്രീംകോടതിയുടെ വിധിന്യായത്തിന്റെ അടിസ്ഥാനത്തിൽ പരാതിക്കാരന് ഗ്രാറ്റുവിറ്റിയും പെൻഷനും ലഭിക്കാൻ അർഹതയുണ്ട്. ഭരണഘടനയുടെ ആർട്ടിക്കിൾ 21 ൽ വ്യവസ്ഥ ചെയ്തിരിക്കുന്ന അന്തസ്സോടെ ജീവിക്കാനുള്ള അധികാരമാണ് ലംഘിക്കപ്പെട്ടത്. പരാതിക്കാരൻ മറ്റൊരു വരുമാനമാർഗവുമില്ലാതെ സാമ്പത്തികമായും മാനസികമായും ബുദ്ധിമുട്ടുകയാണെന്നും ഉത്തരവിൽ പറയുന്നു. ഞാറക്കൽ സ്വദേശി പി.എം. രഞ്ജൻ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.
പാണാവള്ളി സ്റ്റേഷനിലെ കാഷ്യർ നടത്തിയ പണാപഹരണ കേസിൽ ആരോപണ വിധേയരായ സ്റ്റേഷൻ മാസ്റ്റർമാരുടെ പട്ടികയിൽ പരാതിക്കാരനും ഉൾപ്പെട്ടിട്ടുണ്ടെന്നും അതുകൊണ്ടാണ് പരാതിക്കാരന് ഭാഗിക പെൻഷൻ മാത്രം അനുവദിച്ചതെന്നും ജലഗതാഗത വകുപ്പ് ഡയറക്ടർ കമ്മീഷനെ അറിയിച്ചു. എന്നാൽ പണാപഹരണ കേസിൽ ആരോപണ വിധേയനായ മറ്റൊരാൾക്ക് പെൻഷനും മറ്റ് ആനുകൂല്യങ്ങളും നൽകിയതായി പരാതിക്കാരൻ അറിയിച്ചു. വകുപ്പുതല അന്വേഷണത്തിൽ അദ്ദേഹത്തെ കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയത് കൊണ്ടാണ് ആനുകൂല്യം നൽകിയതെന്ന് സർക്കാർ അറിയിച്ചു.
|
റോഡിൽ റീൽസ് വേണ്ട: കർശന നടപടി വേണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. (Date : 11/12/2024)
കോഴിക്കോട്: ബീച്ച് റോഡിൽ റീൽസ് ചിത്രീകരിക്കുന്നതിനിടയിൽ വീഡിയോഗ്രാഫർ കാറിടിച്ച് മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഗതാഗത നിയമങ്ങൾ നഗ്നമായി ലംഘിച്ച് സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും അപകടത്തിലാക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് സംസ്ഥാന പോലീസ് മേധാവിക്ക് നിർദ്ദേശം നൽകി.
സംസ്ഥാന പോലീസ് മേധാവി സ്വീകരിച്ച നടപടികളെക്കുറിച്ച് 4 ആഴ്ച്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്നും കമ്മീഷൻ നിർദ്ദേശം നൽകി. കോഴിക്കോട് ബീച്ചിൽ യുവാവ് മരിക്കാനിടയായ സംഭവത്തിന്റെ വിശദാംശങ്ങൾ പരിശോധിച്ച് വിശദമായ അന്വേഷണം നടത്തി കോഴിക്കോട് പോലീസ് കമ്മീഷണർ 4 ആഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്നും കമ്മീഷൻ നിർദ്ദേശിച്ചു. ജനുവരി 30 ന് രാവിലെ 10.30 ന് കോഴിക്കോട് ഗവ.ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.
ഇത്തരം സംഭവങ്ങൾ മത്സരഓട്ടത്തിൽ ഏർപ്പെടുന്നവർക്ക് പുറമേ മറ്റ് വാഹനങ്ങൾ ഓടിക്കുന്നവർക്കും കാൽനടയാത്രക്കാർക്കും ഭീഷണിയാണെന്ന് ഉത്തരവിൽ പറഞ്ഞു. സമൂഹമാധ്യമത്തിൽ ജനപ്രീതിയുണ്ടാക്കാൻ അപകടകരമായ നിലയിൽ റീലുകൾ ചിത്രീകരിക്കുന്ന പ്രവണത വർധിച്ചുവരികയാണെന്ന് കമ്മീഷൻ ചൂണ്ടിക്കാണിച്ചു. ഇത്തരം ചിത്രീകരണങ്ങൾക്കായി ഗതാഗത നിയമങ്ങൾ കാറ്റിൽ പറത്തി അപകടരമായി വാഹനം ഓടിക്കുന്നത് പതിവ് സംഭവമായി മാറിയിരിക്കുന്നു. മത്സര ഓട്ടങ്ങൾക്കായുള്ള മൈതാനമായി പൊതുനിരത്തുകളെ മാറ്റുന്ന വർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും കെ.ബൈജുനാഥ് സംസ്ഥാന പോലീസ് മേധാവിക്ക് നിർദ്ദേശം നൽകി. പത്രവാർത്തകളുടെ അടിസ്ഥാനത്തിൽ അഡ്വ.വി.ദേവദാസ് സമർപ്പിച്ച പരാതിയിലാണ് ഇടപെടൽ
|
ചപ്പാരപ്പടവ് നരിമട കുടിവെള്ള പ്ലാന്റ് : അനുമതിക്ക് മുമ്പ് വസ്തുതകൾ വിലയിരുത്തണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. HRMP No. 8135/2023 (Date : 11/12/2024)
കണ്ണൂർ: ചപ്പാരപ്പടവ് നരിമടക്ക് സമീപം കുടിവെള്ള ബോട്ടിലിംഗ് പ്ലാന്റിന് അനുമതി നൽകുന്നതിന് മുമ്പ് എല്ലാ വസ്തുതകളും വിലയിരുത്തി നിയമാനുസൃതം മാത്രം നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ്. ചപ്പാരക്കടവ് ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കാണ് കമ്മീഷൻ നിർദ്ദേശം നൽകിയത്. പ്ലാന്റിനെതിരെ നാട്ടുകാർ സമർപ്പിച്ച പരാതിയിലാണ് നടപടി.
ചപ്പാരക്കടവ് ഗ്രാമപഞ്ചായത്ത് സെക്രട്ടറിയിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. കുടിവെള്ള ബോട്ടിലിംഗ് പ്ലാന്റ് തുടങ്ങുന്നതിന് നിയമപരമായ എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കിയതിന്റെ അടിസ്ഥാനത്തിലാണ് അനുമതി നൽകിയതെന്ന് റിപ്പോർട്ടിൽ പറയുന്നു. യന്ത്രസാമഗ്രികൾ സ്ഥാപിക്കുന്നതിനുള്ള അപേക്ഷ സമർപ്പിച്ച ശേഷമാണ് നാട്ടുകാർ പ്രക്ഷോഭങ്ങൾ തുടങ്ങിയതെന്നും റിപ്പോർട്ടിൽ പറയുന്നു. ഏതെങ്കിലും വ്യവസായ സംരംഭത്തിനുള്ള അപേക്ഷ ലഭിച്ചാൽ 30 ദിവസത്തിനകം ലൈസൻസ് നൽകണമെന്നാണ് വ്യവസ്ഥയെന്നും റിപ്പോർട്ടിൽ പറയുന്നു. തുടർന്ന് പഞ്ചായത്ത് സെക്രട്ടറിയെ കമ്മീഷൻ നേരിൽ കേട്ടു.
പ്ലാന്റ് കാരണം സ്ഥലത്ത് ജലലഭ്യതക്ക് ദൗർലഭ്യമുണ്ടാകുമെന്ന പരാതി പരിശോധിക്കാൻ കമ്മീഷൻ ഇടക്കാല ഉത്തരവ് നൽകി. തുടർന്ന് പ്രൊഫ. വി. ഗോപിനാഥൻ, ഡോ.കെ. രാധാകൃഷ്ണൻ എന്നിവരെ നിയോഗിച്ച് നടത്തിയ പഠനത്തിൽ സ്ഥലത്ത് ബോട്ടിലിംഗ് പ്ലാന്റിന് അനുമതി നൽകരുതെന്നാണ് റിപ്പോർട്ട് ലഭിച്ചതെന്ന് പഞ്ചായത്ത് സെക്രട്ടറി കമ്മീഷനെ അറിയിച്ചു. പരാതിക്കാരുടെ ആശങ്ക അസ്ഥാനത്തല്ലെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. പ്രദേശവാസിയായ ജിജോ മാത്യു സമർപ്പിച്ച പരാതിയിലാണ് പരാതി.
|
മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടു : തടഞ്ഞുവച്ച വികലാംഗ പെൻഷൻ ലഭിച്ചു. HRMP No. 688/2024 (Date : 11/12/2024)
ഇടുക്കി: ജന്മനാ പോളിയോ ബാധിച്ച് രണ്ടുകാലുകൾക്കും സ്വാധീനമില്ലാത്തയാൾക്ക് മസ്റ്ററിംഗ് നടത്തിയില്ലെന്ന പേരിൽ പഞ്ചായത്ത് അധികൃതർ തടഞ്ഞുവച്ച വികാലാംഗപെൻഷൻ മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടലിനെ തുടർന്ന് അനുവദിച്ചു. കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉപ്പുതറ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് നൽകിയ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ഉപ്പുതുറ ചേർപ്പുളശ്ശേരി വിഷ്ണു പൊന്നപ്പന്റെ (33) വികലാംഗ പെൻഷനാണ് പഞ്ചായത്ത് തടഞ്ഞത്. വാക്കറിന്റെ സഹായത്തോടെയാണ് വിഷ്ണു ജീവിക്കുന്നത്. വിഷ്ണുവിന്റെ അമ്മ വാഹനാപകടത്തിൽ മരിച്ചു. പിന്നാലെ അച്ഛനും മരിച്ചു. അച്ഛന്റെ സഹോദരിയുടെ മകളുടെ വീട്ടിലാണ് വിഷ്ണു താമസിക്കുന്നത്. ലോട്ടറി കച്ചവടം നടത്തിയാണ് വിഷ്ണു മുന്നോട്ടു പോയിരുന്നത്. എന്നാൽ വാഹനം കേടായതോടെ കച്ചവടം നിലച്ചു. 2004 മുതൽ വിഷ്ണുവിന് പെൻഷൻ ലഭിക്കുന്നുണ്ട്. മസ്റ്ററിംഗ് നടത്തിയിട്ടും പെൻഷൻ തടഞ്ഞെന്നാണ് പരാതി. കമ്മീഷൻ ഉത്തരവിന്റെ അടിസ്ഥാനത്തിൽ പെൻഷൻ അനുവദിച്ചതായി പഞ്ചായത്ത് സെക്രട്ടറിയുടെ റിപ്പോർട്ടിൽ പറയുന്നു. വിഷ്ണുവിന് വേണ്ടി പൊതുപ്രവർത്തകനായ ഗിന്നസ് മാടസാമിയാണ് കമ്മീഷനെ സമീപിച്ചത്.
|
മനുഷ്യാവകാശ കമ്മീഷൻ സംഘടിപ്പിച്ച മനുഷ്യാവകാശ ദിനാഘോഷം മുൻ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് കെ എം ജോസഫ് ഉദ്ഘാടനം ചെയ്യുതു. (10/12/2024)
മനുഷ്യാവകാശ കമ്മീഷൻ സംഘടിപ്പിച്ച മനുഷ്യാവകാശ ദിനാഘോഷം മുൻ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് കെ എം ജോസഫ് ഉദ്ഘാടനം ചെയ്യുന്നു. കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്, നിയമ സെക്രട്ടറി കെ.ജി. സനൽകുമാർ, മുൻ സംസ്ഥാന പോലീസ് മേ മേധാവി ജേക്കബ് പുന്നൂസ്, കമ്മീഷൻ അംഗം കെ. ബൈജുനാഥ്, സെക്രട്ടറി കെ.ആർ. സുചിത്ര, രജിസ്ട്രാർ ബി.എസ്. രേണുകാ ദേവി എന്നിവർ സമീപം.
|
അന്തസ്സോടെ ജീവിക്കാനുളള അവകാശം ഉറപ്പാക്കിയത് സുപ്രീം കോടതി : ജസ്റ്റിസ് കെ എം ജോസഫ്. (Date : 10/12/2024)
തിരുവനന്തപുരം : അന്തസ്സോടെ ജീവിക്കാനുള്ള അവകാശം വിവേചനരഹിതമായി എല്ലാവർക്കും ഉറപ്പാക്കാൻ കഴിഞ്ഞത് സുപ്രീം കോടതിയുടെ സമയോചിതമായ ഇടപെടൽ കൊണ്ട് മാത്രമാണെന്ന് മുൻ സുപ്രീം കോടതി ജഡ്ജി, ജസ്റ്റിസ് കെ. എം. ജോസഫ്. സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സംഘടിപ്പിച്ച മനുഷ്യാവകാശ ദിനാഘോഷം ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിലെ സെമിനാർ ഹാളിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഭരണഘടനയിൽ പരാമർശിച്ച അന്തസ്സിനുള്ള അവകാശം വിവിധ വിധിന്യായങ്ങളിലൂടെ എല്ലാവർക്കും പ്രാപ്യമാക്കിയത് കോടതികളാണ്. മതങ്ങളെല്ലാം മനുഷ്യന്റെ അന്തസിന് മുമ്പേ പ്രാധാന്യം നൽകിയിരുന്നു. ദൈവത്തിന് മുന്നിൽ എല്ലാവരും തുല്യരാണെന്ന് മതങ്ങൾ പഠിപ്പിച്ചു. മനുഷ്യന്റെ അന്തസ് ഉയർത്തി പിടിക്കാനാണ് എക്കാലവും സുപ്രീം കോടതി ശ്രമിച്ചിട്ടുള്ളത്. ജീവിക്കാനുള്ള അവകാശം എന്നതിനെ അന്തസോടെ ജീവിക്കാനുള്ള അവകാശം എന്ന് വ്യാഖ്യാനിച്ചത് സുപ്രീം കോടതിയാണ്. അന്തസിന് പണക്കാരനെന്നോ പാവപ്പെട്ടവനോ ഉള്ള വ്യത്യാസമില്ലെന്ന് പറഞ്ഞതും സുപ്രീം കോടതിയാണ്. ജീവിക്കുക എന്നതിന് അന്തസോടെ ജീവിക്കുക എന്ന് അർത്ഥം വ്യാഖ്യാനിച്ചതും സുപ്രീം കോടതിയാണ്. ഗുണ മേന്മയുള്ള ജീവിതം എന്നത് വ്യാഖ്യാനിച്ചതും സുപ്രീം കോടതിയാണ്. തൊഴിലിടങ്ങളിലെ അടിമസ്വഭാവം അവസാനിപ്പിക്കാൻ നടപടിയെടുത്തതും സുപ്രീം കോടതിയാണ്. സ്വകാര്യതക്കുള്ള അവകാശം, ആശയപ്രകടനത്തിനുള്ള അവകാശം എന്നിവ ഉയർത്തിപിടിച്ചതും സുപ്രീം കോടതിയാണ്. പോലീസിന്റെ ഭാഗത്തുനിന്നുള്ള മോശം പെരുമാറ്റത്തിനെതിരെ കർശന നടപടിയെടുത്തതും കുറ്റക്യത്യങ്ങളിൽ ഉൾപ്പെടുന്നവരുടെ മനുഷ്യാവകാശങ്ങൾ സ്ഥാപിച്ചതും സുപ്രീം കോടതിയാണ്. ട്രാൻസ്ജെൻഡർമാരെ തേഡ് ജെന്റർ എന്ന് സ്ഥിരീകരിച്ച് അവർക്ക് അന്തസോടെ ജീവിക്കാൻ അവകാശം ഉറപ്പാക്കിയതും സുപ്രീം കോടതിയാണ്. സ്ത്രീക്കും പുരുഷനും മാത്രമുള്ള തല്ല അന്തസോടെ ജീവിക്കാനുള്ള അവകാശമെന്ന് സുപ്രീംകോടതി സ്ഥാപിച്ചു. ചെ ഭിന്നശേഷിക്കാരിയായ ജീജ ഘോഷിനെ വിമാനത്തിൽ നിന്ന് ഇറക്കി വിട്ട കേസിലാണ് ഭിന്നശേഷിക്കാരുടെ അന്തസോടെ ജീവിക്കാനുള്ള അവകാശം സുപ്രീം കോടതി ഉയർത്തി പിടിച്ചത്. സ്വകാര്യതക്കുള്ള അവകാശം മൗലികാവകാശമാണെന്ന നാഴികകല്ലായ വിധി പാസാക്കിയതും സുപ്രിം കോടതിയാണ്. സ്വവർഗരതി ഉൾപ്പെടെ പ്രായപൂർത്തിയായവർക്കിടയിൽ ഉഭയ സമ്മതത്തോടെ നടക്കുന്ന എല്ലാ ലൈംഗികബന്ധങ്ങളും കുറ്റകരമല്ലാതാക്കിയതും സുപ്രീം കോടതിയാണ്. അന്തസോടെ മരിക്കാനുള്ള അവകാശം സ്ഥാപിച്ചതും സുപ്രീം കോടതിയാണ്. അന്തസോടെ ജീവിക്കാനുള്ള അവകാശമാണ് മനുഷ്യാവകാശങ്ങളുടെ മുഖ്യശിലയെന്ന് ജസ്റ്റിസ് കെ.എം. ജോസഫ് പറഞ്ഞു. പൊതു അധികാരിയിൽ നിന്നുമുണ്ടാകുന്ന അവകാശ ലംഘനങ്ങൾ മാത്രമല്ല മനുഷ്യാവകാശ ലംഘനങ്ങളെന്നും അദ്ദേഹം പറഞ്ഞു.
മനുഷ്യാവകാശ കമ്മീഷൻ നടത്തിയ ഉപന്യാസ മത്സരത്തിൽ സമ്മാനം നേടിയ നിയമവിദ്യാർത്ഥികളായ നിധി ജീവൻ, സി രാകേന്ദു മുരളി, ജി.ആർ. ശിവരഞ്ജിനി എന്നിവർക്ക് ജസ്റ്റിസ് കെ.എം. ജോസഫ് സമ്മാനങ്ങൾ വിതരണം ചെയ്തു.
നിയമ സംഹിതകൾക്ക് അപ്പുറം മനുഷ്യാവകാശങ്ങൾക്ക് സവിശേഷമായ സ്ഥാനമാണുള്ളതെന്ന് കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് പറഞ്ഞു. മനുഷ്യാവകാശ സംരക്ഷണം കോടതിയുടെയോ ഭരണകൂടത്തിന്റെയോ മാത്രം ഉത്തരവാദിത്തമല്ലെന്നും ജസ്റ്റിസ് അലക്സാണ്ടർ തോമസ് പറഞ്ഞു,
നിയമം കൊണ്ടു മാത്രമല്ല നീതി ബോധമുള്ള സമൂഹത്തിന്റെ സഹായത്തോടെയാവണം മനുഷ്യാവകാശ സംരക്ഷണം നടപ്പാക്കേണ്ടതെന്ന് കമ്മീഷൻ ജൂഡീഷ്യൽ അംഗം കെ. ബൈജൂ നാഥ് പറഞ്ഞു.നിയമസമാധാനം പോലീസിന്റെ തോക്കിൻ കുഴലിലാണെന്ന് വിശ്വസിക്കുന്നത് മനുഷ്യാവകാശ ലംഘനങ്ങൾക്ക് കാരണമാകുമെന്ന് പ്രഭാഷകനായ മുൻ സംസ്ഥാന പോലീസ് മേധാവി ജേക്കബ് പുന്നൂസ് പറഞ്ഞു. നിയമ സെക്രട്ടറി കെ.ജി. സനൽ കുമാർ ആശംസ അർപ്പിച്ചു, പുതിയ ക്രിമിനൽ നിയമങ്ങളും മനുഷ്യാവകാശങ്ങളും എന്ന വിഷയത്തിൽ കേരള സർവകലാശാലാ നിയമ വിഭാഗം മേധാവി ഡോ. സിന്ധു തുളസീധരൻ പ്രഭാഷണം നടത്തി. മനുഷ്യാവകാശ കമ്മീഷൻ സെക്രട്ടറി കെ.ആർ. സുചിത്ര നന്ദി പറഞ്ഞു.
|
മനുഷ്യാവകാശ ദിനാഘോഷം മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്യും (Date : 10/12/2024)
സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സംഘടിപ്പിക്കുന്ന മനുഷ്യാവകാശ ദിനാഘോഷം ഇന്ന് (10/12/2024) രാവിലെ 10.30 ന് നിയമ മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയും.
പി.എം.ജി ജംഗ്ഷനിലുള്ള ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിലെ സെമിനാർ ഹാളിൽ നടക്കുന്ന ചടങ്ങിൽ മുൻ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് കെ.എം ജോസഫ് മുഖ്യാത്ഥിയാവും. കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് അധ്യക്ഷത വഹിക്കും. ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് സ്വാഗതം ആശംസിക്കും
മുൻ സംസ്ഥാന പോലീസ് മേധാവി ജേക്കബ് പുന്നൂസ് പ്രഭാഷണം നടത്തും.. നിയമവകുപ്പു സെക്രട്ടറി കെ.ജി സനൽകുമാർ, കമ്മീഷൻ സെക്രട്ടറി കെ.ആർ.സുചിത്ര എന്നിവർ പ്രസംഗിക്കും.
പുതിയ ക്രിമിനൽ നിയമങ്ങളും മനുഷ്യാവകാശങ്ങളും എന്ന വിഷയത്തിൽ കേരള സർവ്വകലാശാല നിയമവിഭാഗം മേധാവി പ്രൊഫ. സിന്ധു തുളസീധരൻ പ്രസംഗിക്കും. മനുഷ്യാവകാശ സംരക്ഷണ പ്രതിജ്ഞ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ചൊല്ലി കൊടുക്കും.
|
അപൂർവ്വരോഗം ബാധിച്ചവരുടെ ഗതാഗതത്തിനായി പൊതുവഴിയിലെ കൈയ്യേറ്റം ഒഴിപ്പിക്കണം: മനുഷ്യാവകാശ കമ്മീഷൻ. RMP No. 6742/2021 (Date : 09/12/2024)
കൊല്ലം: മസ്കുലാർ ഡിസ്ട്രോഫി എന്ന അപൂർവ രോഗം ബാധിച്ചയാൾക്കും സഹോദരങ്ങൾക്കും ഉൾപ്പെടെയുള്ളവരുടെ ഗതാഗതത്തിനായി അഞ്ചാലുംമൂട് പൊതുമരാമത്ത് റോഡിൽ നിന്ന് കടവൂർ ക്ഷേത്രത്തിന് തെക്കു ഭാഗത്തുള്ള സർക്കാർ പുറമ്പോക്ക് വഴിയിലെ കൈയേറ്റം 2 മാസത്തിനകം ഒഴിപ്പിച്ച് മുമ്പുണ്ടായിരുന്ന വഴി പുന:സ്ഥാപിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. കമ്മീഷൻ അംഗമായിരുന്ന വി.കെ.ബീനാകുമാരി കൊല്ലം നഗരസഭാ സെക്രട്ടറിക്കും ഭൂരേഖാ തഹസിൽദാർക്കുമാണ് നിർദ്ദേശം നൽകിയത്. നടപടി റിപ്പോർട്ട് 2 മാസത്തിനകം കമ്മീഷനിൽ ലഭ്യമാക്കണമെന്ന് ഉത്തരവിൽ പറയുന്നു.
പരാതിക്കാരന്റെ വീട്ടിലേക്ക് മഴക്കാലത്ത് കടവൂർ പള്ളിവേട്ട ചിറയിലൂടെ വാഹനങ്ങൾ സഞ്ചരിക്കാൻ കഴിയില്ലെന്നാണ് പരാതി. അഞ്ചാലുംമൂട് റോഡിൽ നിന്നും കടവൂർ ക്ഷേത്രത്തിന്റെ തെക്കു മാറിയുള്ള വഴിയിലെ കൈയേറ്റം ഒഴിപ്പിക്കുകയാണെങ്കിൽ പരാതിക്കാരനും 20 ഓളം കുടുംബങ്ങൾക്കും യാത്ര ചെയ്യാൻ കഴിയുമെന്നും പരാതിയിൽ പറയുന്നു. വഴി പരിസരവാസികൾ കൈയേറി മതിൽകെട്ടി അടച്ചിരിക്കുകയാണ്
വഴിക്ക് ഇരുവശമുള്ള കൈയേറ്റം കണ്ടെത്താൻ ഭൂരേഖാ തഹസിൽദാർക്ക് നിരവധി കത്തുകൾ നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്ന് കൊല്ലം നഗരസഭാ സെക്രട്ടറി കമ്മീഷനെ അറിയിച്ചു. എന്നാൽ കൊല്ലത്ത് നടന്ന സിറ്റിംഗിൽ ഹാജരായ തഹസിൽദാർ വഴിയിൽ കൈയേറ്റം കണ്ടെത്തിയിട്ടുണ്ടെന്നും അവ ഒഴിപ്പിക്കുന്നതിന് നഗരസഭാ സെക്രട്ടറിക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും പറഞ്ഞു. തൃക്കടവൂർ വില്ലേജിലെ ബ്ലോക്ക് നമ്പർ 2 റീസർവേ നമ്പർ 443/1140 ആർ ഭൂമിയിലാണ് വഴി കണ്ടെത്തിയിട്ടുള്ളതെന്നും റിപ്പോർട്ടിൽ പറയുന്നു.
നഗരസഭാ സെക്രട്ടറിയും കൊല്ലം തഹസിൽദാറും പരസ്പരം ആരോപണം ഉന്നയിക്കുന്നുണ്ടെങ്കിലും വഴിയിൽ കയ്യേറ്റം നടന്നുവെന്ന് കണ്ടെത്തിയതിൽ കമ്മീഷൻ തൃപ്തി രേഖപ്പെടുത്തി. അനോൽഡ് ആൽബർട്ട് സമർപ്പിച്ച പരാതിയിലാണ് നടപടി.
|
ട്രാൻസ്ജെന്റർ യുവതിയുടെ പരാതിയിൽ കേസെടുക്കുന്നില്ല : ഡി.വൈ.എസ്.പി യെ വിളിച്ചുവരുത്താൻ ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ. HRMP No. 5885/2023 (Date : 09/12/2024)
തിരുവനന്തപുരം: ഒറ്റയ്ക്ക് താമസിക്കുന്ന ട്രാൻസ്ജെന്റർ യുവതി വീടുവയ്ക്കുന്നതിനായി സൂക്ഷിച്ചിരുന്ന കരിങ്കല്ലും ചുടുകട്ടയും മോഷ്ടിച്ചിട്ടും പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയോ നിയമാനുസൃതം അന്വേഷണം നടത്തുകയോ ചെയ്തില്ലെന്ന പരാതിയിൽ ആറ്റിങ്ങൽ ഡി.വൈ.എസ്.പി യെ വിളിച്ചുവരുത്താൻ മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിട്ടു.
ജനുവരി 16 ന് ഡി.വൈ.എസ്.പി കമ്മീഷൻ സിറ്റിംഗിൽ നേരിട്ട് ഹാജരായില്ലെങ്കിൽ വാറണ്ട് അയക്കുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കേണ്ടി വരുമെന്ന് കമ്മീഷൻ തിരുവനന്തപുരം റേഞ്ച് ഐ.ജി ക്കും തിരുവനന്തപുരം റൂറൽ എസ്.പി ക്കും നിർദ്ദേശം നൽകി. ഡി.വൈ.എസ്.പി യുടെ ഹാജർ ഐ.ജി. ഉറപ്പാക്കണം.
കിളിമാനൂർ കാനാറ സ്വദേശിയായ ട്രാൻസ്ജെന്റർ ഇന്ദിരയുടെ പരാതിയിൽ അന്വേഷണം നടത്താനും പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്താനും ഇക്കഴിഞ്ഞ സെപ്റ്റംബർ 30 ന് ആറ്റിങ്ങൽ ഡി.വൈ.എസ്.പി ക്ക് കമ്മീഷൻ നിർദ്ദേശം നൽകിയിരുന്നു. എന്നാൽ റിപ്പോർട്ട് നൽകുകയോ മൊഴി രേഖപ്പെടുത്തുകയോ ചെയ്തില്ല. ഭിന്നലിംഗക്കാർ മനുഷ്യരാണെന്നും ഭരണഘടനയുടെ ആർട്ടിക്കിൾ 21 ൽ അനുശാസിക്കുന്ന അന്തസോടെ ജീവിക്കാനുള്ള മൗലികാവകാശം അവർക്കുണ്ടെന്നും പോലീസ് മനസ്സിലാക്കണമെന്ന് ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിൽ പറഞ്ഞു. അവരോട് മനുഷ്യത്വപരമായ സമീപനം സ്വീകരിക്കണം. മറ്റൊരാൾക്ക് ലഭിക്കുന്ന എല്ലാ അവകാശങ്ങളും അവർക്കും ലഭ്യമാക്കണമെന്ന് ഉത്തരവിൽ പറയുന്നു. അയൽവാസിയായ അപ്പുണ്ണി എന്ന് വിളിക്കുന്ന അനിൽകുമാറിനെതിരെയാണ് പരാതി.
|
പത്രപ്രവർത്തക പെൻഷനിൽ വിവേചനം : പി.ആർ.ഡിക്കെതിരെ മനുഷ്യാവകാശ കമ്മീഷൻ. (Date : 09/12/2024)
കോഴിക്കോട് : ഒരു വാരിക വാർത്താധിഷ്ഠിതമാണെന്ന് കണ്ടെത്തി അതിലുണ്ടായിരുന്ന ജീവനക്കാർക്ക് പെൻഷൻ ആനുകൂല്യങ്ങൾ നൽകിയ ശേഷം അതേ വാരികയിൽ ജോലി ചെയ്ത മറ്റൊരു ജീവനക്കാരന് വാരിക വാർത്താധിഷ്ഠിതമാണെന്ന് കണ്ടെത്താത്തത് കാരണം പെൻഷൻ നിഷേധിച്ച പി.ആർ.ഡിയുടെ നടപടിക്കെതിരെ മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ്.
എത്രയും വേഗം പത്രപ്രവർത്തക പെൻഷൻ തീരുമാനിക്കുന്ന മാനേജിംഗ് കമ്മിറ്റി വിളിച്ചു ച്ചേർത്ത് പരാതിക്കാരനായ കേസരി വാരികയിലെ മുൻ ജീവനക്കാരൻ ടി. വിജയകുമാറിന് പെൻഷൻ അനുവദിക്കുന്നതിനുള്ള അപേക്ഷ പരിഗണിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.
ഇക്കാര്യത്തിൽ സ്വീകരിച്ച നടപടികൾ പബ്ളിക് റിലേഷൻസ് വകുപ്പ് ഡയറക്ടർ രണ്ടു മാസത്തിനകം കമ്മീഷനിൽ സമർപ്പിക്കണമെന്നും ഉത്തരവിൽ പറയുന്നു.
യഥാസമയം പെൻഷൻ അനുവദിക്കാതിരുന്നാൽ നടപടിയെടുക്കുമെന്നും കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. മുമ്പ് കേസരി വാരിക വാർത്താ വാരികയാണെന്ന് കണ്ടെത്തി അതിൽ ജോലി ചെയ്തിരുന്ന രണ്ടു പേർക്ക് പെൻഷൻ നൽകിയിരുന്നു. എന്നാൽ കേസരി വാർത്താ വാരികയാണെന്ന് കണ്ടെത്താത്തത് കാരണം തനിക്ക് പെൻഷൻ നൽകാൻ കഴിയില്ലെന്നാണ് പി.ആർ.ഡിയുടെ വാദമെന്ന് പരാതിക്കാരൻ അറിയിച്ചു. പി.ആർ.ഡി. പരാതിക്കാരന് പെൻഷൻ നിഷേധിച്ചതായും വിവേചനം കാണിച്ചതായും കമ്മീഷൻ കണ്ടെത്തി.
|
ദേശീയപാതയിലെ മൂടിയില്ലാത്ത ഓടയിൽ സ്ലാബ് സ്ഥാപിക്കണം: മനുഷ്യാവകാശ കമ്മീഷൻ. HRMP No. 9222/2024 (Date : 09/12/2024)
തിരുവനന്തപുരം: കാര്യവട്ടം ജംഗ്ഷനിൽ മൂടിയില്ലാത്ത ഓടയിൽ വീണ് വാഹനാപകടങ്ങൾ സംഭവിച്ച സാഹചര്യത്തിൽ ഓടയിൽ സ്ലാബ് സ്ഥാപിച്ച് അപകടം ഉണ്ടാകാതിരിക്കാനുള്ള അടിയന്തര നടപടികൾ പൊതുമരാമത്ത് എക്സിക്യൂട്ടീവ് എഞ്ചിനീയർ സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിട്ടു.
കാര്യവട്ടം -ചേങ്കോട്ടുകോണം ഭാഗത്തേക്ക് തിരിയുന്ന സ്ഥലത്തെ മൂടിയില്ലാത്ത ഓടയാണ് അപകടങ്ങൾക്ക് കാരണമായത്. കാര്യവട്ടം ജംഗ്ഷൻ മുതൽ ചേങ്കോട്ടുകോണം വരെയുള്ള ഭാഗത്ത് അടുത്തകാലത്താണ് ഓട നിർമ്മിച്ച് ടാർ ചെയ്തത്. എന്നാൽ അപകടഭീഷണിയുള്ള കാര്യവട്ടം ജംഗ്ഷനിലെ ഓടയിൽ സ്ലാബിടുന്ന ജോലി ആരംഭിച്ചിട്ടില്ല.
പരാതി പരിഹരിച്ച് നാലാഴ്ച്ചക്കകം എക്സിക്യൂട്ടീവ് എഞ്ചിനീയർ നടപടി റിപ്പോർട്ട് കമ്മീഷനിൽ സമർപ്പിക്കണം. ജനുവരി 14 ന് രാവിലെ 10 ന് കമ്മീഷൻ ഓഫീസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ റാങ്കിൽ കുറയാത്ത ഒരു ഉദ്യാഗസ്ഥൻ സിറ്റിംഗിൽ നേരിട്ട് ഹാജരാകണമെന്നും ജസ്റ്റിസ് അലക്സാണ്ടർ തോമസ് നിർദ്ദേശിച്ചു. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
|
അനധികൃത മണ്ണെടുപ്പ്: നിയമം നടപ്പാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. HRMP No. 3482/2024 (Date : 09/12/2024)
കോഴിക്കോട്: മുക്കത്തെ സ്വകാര്യഭൂമിയിൽ നിന്നും മണ്ണെടുത്തതിനെ തുടർന്ന് നാട്ടുകാർ കടുത്ത ദുരിതത്തിലായ സാഹചര്യത്തിൽ നിയമം യഥാവിധി പ്രയോഗിക്കാനുള്ള ഇച്ഛാശക്തി മുക്കം നഗരസഭ കാണിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ്.
മണ്ണിടിച്ചിൽ ഭീഷണി ആവർത്തിക്കാതിരിക്കാനുള്ള എല്ലാ മുൻകരുതലും സ്വീകരിക്കാൻ സ്ഥലം ഉടമകൾക്ക് കർശന നിർദ്ദേശം നൽകണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. നിർദ്ദേശം സ്ഥല ഉടമകൾ നടപ്പാക്കുന്നുണ്ടെന്ന് നഗരസഭ ഉറപ്പാക്കണം. മണ്ണിടിച്ചിൽ കാരണം പ്രദേശവാസിയായ ലീലാമണിയുടെ വീടിന് സംഭവിച്ച കേടുപാടുകൾ പരിഹരിക്കണം. അവർ വീട്ടിൽ നിന്നും മാറി താമസിച്ചതു വഴി ചെലവായ തുക നഷ്ടപരിഹാരമായി സ്ഥലം ഉടമകളിൽ നിന്നും ഈടാക്കി നൽകണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.
നഗരസഭയുടെ അനുവാദത്തോടെയാണ് മുക്കം നഗരസഭാ ഡിവിഷൻ 28 ൽ നിന്നും മണ്ണെടുത്തതെന്ന് ജില്ലാ കളക്ടർ കമ്മീഷനെ അറിയിച്ചു. എന്നാൽ സുരക്ഷാ സംവിധാനങ്ങൾ പാലിച്ചില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. സ്ഥലത്ത് നിന്നും മണ്ണ് നീക്കിയിട്ടുണ്ട്. ഇപ്പോൾ അപകടാവസ്ഥ ഒഴിവായിട്ടുണ്ട്. എന്നാൽ പ്രദേശവാസിയായ ലീലാമണിയുടെ വീടിന് വൻ ഭീഷണി നിലനിൽക്കുകയാണെന്ന് തിരുവമ്പാടി സെയ്തലവി കമ്മീഷനെ അറിയിച്ചു. തുടർന്ന് കമ്മീഷൻ നഗരസഭാ സെക്രട്ടറിയെയും അസി. എഞ്ചിനീയറെയും നേരിൽ കേട്ടു. തദ്ദേശ സ്വയം ഭരണ സ്ഥാപനമെന്ന നിലയിൽ പൗരൻമാരുടെ സുരക്ഷിതത്വം ഉറപ്പാക്കാനുള്ള ചുമതല നഗരസഭക്കുണ്ടെന്ന് കമ്മീഷൻ ചൂണ്ടിക്കാണിച്ചു. സ്വീകരിച്ച നടപടികൾ മുക്കം നഗരസഭാ സെക്രട്ടറി 3 മാസത്തിനുള്ളിൽ കമ്മീഷനെ അറിയിക്കണം.
|
ലാബുകളിലെ ജീവനക്കാർക്ക് പരിശീലനം ലഭിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കണം: മനുഷ്യാവകാശ കമ്മീഷൻ. HRMP No. 7412/2023 (Date : 07/12/2024)
ആലപ്പുഴ: ജില്ലയിൽ പ്രവർത്തിക്കുന്ന ലബോറട്ടറികളിലെ ജീവനക്കാർക്ക് ആവശ്യമായ പരിശീലനം ലഭിച്ചിട്ടുണ്ടോയെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ പരിശോധിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. ഇതു സംബന്ധിച്ച് പൊതുവായ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കാനുണ്ടെങ്കിൽ അത് സർക്കുലറായി ഇറക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.
ജില്ലയിൽ പ്രവർത്തിക്കുന്ന ലാബുകൾ നിയമാനുസൃതമാണോ പ്രവർത്തിക്കുന്നതെന്ന് പരിശോധിക്കണമെന്നും കമ്മീഷൻ അംഗമായിരുന്ന വി.കെ ബീനാകുമാരി ഉത്തരവിൽ പറഞ്ഞു.
കറ്റാനത്തെ സ്വകാര്യ ലാബിൽ നടന്ന എച്ച.ഐ.വി ടെസ്റ്റ് തടഞ്ഞു കൊണ്ട് ഡി.എം.ഒ പുറത്തിറക്കിയ എ6 – 18223/19 നമ്പർ ഉത്തരവ് പ്രകാരം സ്വീകരിച്ച നടപടികൾ കമ്മീഷന് ലഭ്യമാക്കണമെന്നും ഉത്തരവിൽ പറഞ്ഞു. സ്വകാര്യ ലാബിൽ നടത്തിയ എച്ച.ഐ.വി ടെസ്റ്റ് ചോദ്യം ചെയ്ത് ചുനക്കര സ്വദേശിനി സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.
എച്ച്.ഐ.വി ടെസ്റ്റിന്റെ നിലവിലുള്ള നിയമപ്രകാരം പരിശോധനക്ക് മുമ്പും ശേഷവും കൗൺസിലിംഗ് നടത്തേണ്ടതുണ്ടെന്നും എന്നാൽ കറ്റാനത്തെ ലാബിൽ കൗൺസിലിംഗ് നടത്തിയിട്ടില്ലെന്നും ഡി.എം.ഒ കമ്മീഷനെ അറിയിച്ചു. തുടർന്ന് ലാബിൽ ചെയ്യുന്ന എച്ച്.ഐ.വി ടെസ്റ്റ് അടിയന്തരമായി നിർത്തിവയ്ക്കാനും ഉത്തരവിട്ടതായി റിപ്പോർട്ടിൽ പറയുന്നു.
|
സർക്കാർ ഉദ്യോഗസ്ഥക്ക് സ്വന്തം ജില്ലയിലേക്ക് സ്ഥലം മാറ്റം നൽകണം: മനുഷ്യാവകാശ കമ്മീഷൻ. HRMP No. 6299/6385/2024 (Date : 06/12/2024)
വയനാട്: വിരമിക്കാൻ ഒരു വർഷം മാത്രം ബാക്കിയുള്ള, ഭർത്താവ് ഉപേക്ഷിച്ചുപോയ മണ്ണു സംരക്ഷണ വകുപ്പിലെ ജീവനക്കാരിക്ക് വയനാട് ജില്ലയിലേക്ക് സ്ഥലം മാറ്റം അനുവദിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ്.
ഇക്കാര്യത്തിൽ മാനുഷികവും ധാർമ്മികവുമായ പരിഗണന നൽകി കോഴിക്കോട്ടേക്ക് സ്ഥലംമാറ്റം നൽകിയ നടപടി പുന:പരിശോധിക്കണമെന്ന് കമ്മീഷൻ മണ്ണ് സംരക്ഷണ വകുപ്പ് ഡയറക്ടർക്ക് നിർദ്ദേശം നൽകി.
വയനാട് വാഴവറ്റ സ്വദേശിനിയും മകനും സമർപ്പിച്ച പരാതികളിലാണ് ഉത്തരവ്. ലാസ്റ്റ് ഗ്രേഡ് ജീവനക്കാരിയായ പരാതിക്കാരിയെ 2023 ഡിസംബറിലാണ് കോഴിക്കോട്ടേക്ക് സ്ഥലം മാറ്റിയത്. പരാതിക്കാരിക്ക് വിവാഹപ്രായമായ മകളും ഒൻപതിൽ പഠിക്കുന്ന മകനുമുണ്ട്.
കബനി പദ്ധതി 2013 ൽ നിർത്തലാക്കിയതിനെ തുടർന്ന് ജീവനക്കാരെ പുനർവിന്യസിപ്പിക്കുന്നതിന്റെ ഭാഗമായാണ് പരാതിക്കാരിയെ തൊട്ടടുത്ത ജില്ലയിലേക്ക് സ്ഥലം മാറ്റിയതെന്ന് മണ്ണ് സംരക്ഷണ വകുപ്പ് ഡയറക്ടർ കമ്മീഷനെ അറിയിച്ചു. വയനാട് ജില്ലയിൽ ലാസ്റ്റ് ഗ്രേഡ് തസ്തികയിലെ കുറവ് പരിഹരിക്കുന്നതിനായി മറ്റ് ജില്ലകളിൽ നിന്നും 13 തസ്തികകൾ വയനാട് ജില്ലയിലേക്ക് മാറ്റണമെന്ന് സർക്കാരിനോട് അഭ്യർത്ഥിച്ചിട്ടുണ്ടെന്നും ഇത് അംഗീകരിക്കുകയാണെങ്കിൽ പരാതിക്കാരി ഉൾപ്പെടെയുള്ളവരെ വയനാട്ടിലേക്ക് മാറ്റാമെന്നും ഡയറക്ടർ അറിയിച്ചു.
പരാതിക്കാരിയുടെ മാതാവ് മനോരോഗ ചികിത്സ നടത്തിവരികയാണെന്നും കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. ഉത്തരവിന്റെ അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടികൾ ഒരു മാസത്തിനകം അറിയിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു.
|
യൂണിവേഴ്സിറ്റി കോളേജിൽ ഭിന്നശേഷി വിദ്യാർത്ഥിക്ക് മർദ്ദനം: സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ. HRMP No. 9148/2024 (Date : 06/12/2024)
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിൽ പഠിക്കുന്ന ഭിന്നശേഷിക്കാരനായ വിദ്യാർത്ഥിയെ സഹപാഠികൾ മർദ്ദിക്കുകയും ശാരീരിക വൈകല്യത്തെക്കുറിച്ച് പറഞ്ഞ് അപമാനിക്കുകയും ചെയ്തെന്ന പരാതിയിൽ ഫലപ്രദമായ അന്വേഷണം നടത്തി ജില്ലാ പോലീസ് മേധാവി ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്.
മർദ്ദനത്തിന് ഇരയായ വിദ്യാർത്ഥിയുടെ മൊഴി രേഖപ്പെടുത്തണമെന്നും പരാതിയിലുള്ള സംഭവങ്ങളെ കുറിച്ച് വ്യക്തമായ ഒരു ചിത്രം റിപ്പോർട്ടിലുണ്ടാകണമെന്നും കമ്മീഷൻ നിർദ്ദേശിച്ചു. വിദ്യാർത്ഥിയുടെ ആരോപണങ്ങളെക്കുറിച്ച് വസ്തുനിഷ്ഠമായ അന്വേഷണം നടത്തി കോളേജ് വിദ്യാഭ്യാസ ഡയറക്ടർ ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം.
ജില്ലാ പോലീസ് മേധാവിയും കോളേജ് വിദ്യാഭ്യാസ ഡയറക്ടറും നിയോഗിക്കുന്ന രണ്ടു മുതിർന്ന ഉദ്യോഗസ്ഥർ ജനുവരി 14 ന് രാവിലെ 10 ന് കേസ് പരിഗണനക്കെടുക്കുമ്പോൾ കമ്മീഷൻ ഓഫീസിൽ നേരിട്ട് ഹാജരാകണമെന്നും ജസ്റ്റിസ് അലക്സാണ്ടർ തോമസ് നിർദ്ദേശിച്ചു. മർദ്ദനമേറ്റ പുനലാൽ സ്വദേശിയായ വിദ്യാർത്ഥി സമർപ്പിച്ച പരാതിയിലാണ് നടപടി.
|
വിരമിച്ച പമ്പ് ഓപ്പറേറ്റർമാരുടെ ഹയർഗ്രേഡ്: സ്വീകരിച്ച നടപടികൾ അറിയിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. HRMP No. 7403/2023 (Date : 05/12/2024)
കോഴിക്കോട്: പൊതുമരാമത്ത് കെട്ടിടവിഭാഗത്തിൽ നിന്നും പമ്പ് ഓപ്പറേറ്റർമാരായി വിരമിച്ചവരുടെ സർവീസ് ബുക്ക് കാണാതായതിനെ തുടർന്ന് ഹയർഗ്രേഡ് അനുവദിച്ചില്ലെന്ന പരാതിയിൽ 2024 ഫെബ്രുവരി 21 ന് പാസാക്കിയ ഉത്തരവ് നടപ്പാക്കുന്നതിനായി സ്വീകരിച്ച നടപടികൾ ഒരു മാസത്തിനുള്ളിൽ ഹാജരാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
പൊതുമരാമത്ത് കെട്ടിട വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർക്കാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് നിർദ്ദേശം നൽകിയത്. സർവീസ് ബുക്ക് പോലെ പ്രധാനപ്പെട്ട രേഖകൾ അലക്ഷ്യമായി കൈകാര്യം ചെയ്ത നടപടിയെ കമ്മീഷൻ മുൻ ഉത്തരവിൽ അപലപിച്ചിരുന്നു. പരാതിക്കാർ കമ്മീഷനെ സമീപിച്ചതുകൊണ്ട് മാത്രമാണ് സർവീസ് ബുക്ക് തിരികെ ലഭിച്ചത്. ഇല്ലെങ്കിൽ സർവീസ് ബുക്ക് കാണാനില്ലെന്ന സ്ഥിരം പല്ലവി കേട്ട് അവർക്ക് അർഹതപ്പെട്ട സേവനാനുകൂല്യം ത്യജിക്കേണ്ട അവസ്ഥ വരുമായിരുന്നു. ഇപ്രകാരം മനുഷ്യാവകാശ ധ്വംസനം നടക്കുന്ന ഉത്തരവാദിത്വ ബോധമില്ലാത്ത ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കേണ്ടതാണ്. പരാതിക്കാർക്ക് നാലാമത്തെ സമയബന്ധിത ഹയർഗ്രേഡ് ഒരു മാസത്തിനകം അനുവദിക്കണമെന്നും കമ്മീഷൻ ഫെബ്രുവരി 21 ലെ ഉത്തരവിൽ നിർദ്ദേശം നൽകിയിരുന്നു.
എന്നാൽ ഉത്തരവ് പാസാക്കി 8 മാസം കഴിഞ്ഞിട്ടും ഹയർഗ്രേഡ് അനുവദിച്ചില്ലെന്ന് പരാതിക്കാർ കമ്മീഷനെ അറിയിച്ചു. മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവുകൾ നിയമപരമായ നടപടി ക്രമമാണെന്നും സിവിൽ കോടതിയുടെ അധികാരത്തിന് അനുസൃതമാണെന്നും കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. ചാത്തമംഗലം സ്വദേശി അബൂബക്കറും വേങ്ങരി സ്വദേശി പി.രവീന്ദ്രനും സമർപ്പിച്ച പരാതിയിലാണ് നടപടി.
|
വധശ്രമം: പുനരന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്. HRMP No. 4565/2022 (Date : 05/12/2024)
മലപ്പുറം: 2022 ജൂൺ 25 ന് ഉണ്ടായ വധശ്രമത്തിൽ കരിപ്പൂർ പോലീസ് രജിസ്റ്റർ ചെയ്ത 191/2022 നമ്പർ കേസ് ഡി.വൈ.എസ്.പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥനെ കൊണ്ട് പുനരന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
മലപ്പുറം ജില്ലാ പോലീസ് മേധാവിക്കാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് നിർദ്ദേശം നൽകിയത്. അന്വേഷണം 6 മാസത്തിനുള്ളിൽ പൂർത്തിയാക്കി റിപ്പോർട്ട് കമ്മീഷന് കൈമാറണമെന്നും ഉത്തരവിൽ പറഞ്ഞു.
മലപ്പുറം കുമ്മിണിപറമ്പ് സ്വദേശി അബ്ദുൾ സമീർ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. വെള്ളാരും പാടത്താണ് പരാതിക്ക് ആസ്പദമായ സംഭവം നടന്നത്. പരാതിയെ കുറിച്ച് തെളിവുകൾ ലഭിച്ചില്ലെന്നും വിദേശ സാധനങ്ങൾ മറിച്ചു വിൽക്കുന്ന രണ്ടുപേർ തമ്മിലുള്ള ബിസിനസ് കൂട്ടുകെട്ട് പിരിഞ്ഞതാണ് പരാതിക്ക് ഇടയാക്കിയതെന്നും മലപ്പുറം ജില്ലാ പോലീസ് മേധാവി മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.
അന്വേഷണ റിപ്പോർട്ടിൽ പരാതിക്കാരൻ തർക്കം ഉന്നയിച്ചതിനെ തുടർന്ന് കമ്മീഷന്റെ അന്വേഷണ വിഭാഗം നേരിട്ട് അന്വേഷണം നടത്തി. പ്രതികൾ എത്തിയ വാഹനം കണ്ടെത്തുന്നതിന് സി.സി.റ്റി.വി ക്യാമറകൾ പരിശോധിച്ചില്ലെന്ന് ഉൾപ്പെടെ നിരവധി അപാകതകൾ അന്വേഷണ വിഭാഗം കണ്ടെത്തി. പരാതിയെക്കുറിച്ച് തൃപ്തികരമായ അന്വേഷണം നടന്നിട്ടില്ലെന്നും കണ്ടെത്തി. തുടർന്നാണ് ഡി.വൈ.എസ്.പി റാങ്കിൽ കുറയാത്ത ഒരു ഉദ്യോഗസ്ഥൻ അന്വേഷിക്കണമെന്ന് കമ്മീഷൻ നിർദ്ദേശം നൽകിയത്.
|
കുരഞ്ഞിയൂർ അച്ചാർ ഫാക്ടറിയിലെ കെമിക്കൽ നിർവീര്യമാക്കണം: മനുഷ്യാവകാശ കമ്മീഷൻ. HRMP No. 4977/2024 (Date : 05/12/2024)
തൃശൂർ: പുന്നയൂർ കുരഞ്ഞിയൂരിൽ പ്രവർത്തനം നിലച്ച പി.ജെ അഗ്രോ ഫുഡ്സ് എന്ന സ്ഥാപനത്തിൽ സീൽ ചെയ്ത് സൂക്ഷിച്ചിരിക്കുന്ന കെമിക്കലും സംസ്കരിച്ച ഭക്ഷ്യവസ്തുക്കളും എസ്.ബി.ഐ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ പുന്നയൂർ പഞ്ചായത്ത് സെക്രട്ടറിയും മലിനീകരണ നിയന്ത്രണബോർഡ് പരിസ്ഥിതി എഞ്ചിനീയറും സംയുക്തമായി നിർവീര്യമാക്കാൻ നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
ജില്ലാ കളക്ടർ, പുന്നയൂർ പഞ്ചായത്ത് സെക്രട്ടറി, മലിനീകരണ നിയന്ത്രണ ബോർഡ് എന്നിവർക്കാണ് കമ്മീഷൻ അംഗമായിരുന്ന വി.കെ ബീനാകുമാരി നിർദ്ദേശം നൽകിയത്. സ്ഥാപനം ഇപ്പോൾ എസ്.ബി.ഐ യുടെ നിയന്ത്രണത്തിലാണ്.
2023 ഡിസംബർ 29 ന് കെമിക്കലുകളും ഭക്ഷ്യവസ്തുക്കളും നിർവീര്യമാക്കാൻ കമ്മീഷൻ പുന്നയൂർ പഞ്ചായത്ത് സെക്രട്ടറിക്ക് നിർദ്ദേശം നൽകിയിരുന്നെങ്കിലും നടപ്പാക്കിയില്ല. ഗുരുതരമായ മലിനീകരണം തുടരുന്ന സാഹചര്യത്തിൽ നാട്ടുകാർ വീണ്ടും കമ്മീഷനെ സമീപിക്കുകയായിരുന്നു. പരിസരവാസികൾ ശ്വാസതടസം, ചൊറിച്ചിൽ, തലകറക്കം, ത്വക്ക് രോഗങ്ങൾ എന്നിവ കാരണം ബുദ്ധിമുട്ട് അനുഭവിക്കുകയാണെന്നും നാട്ടുകാർ പരാതിയിൽ പറഞ്ഞു.
തുടർന്ന് ഇക്കഴിഞ്ഞ ആഗസ്റ്റ് 21 ന് വി.കെ ബീനാകുമാരി ഫാക്ടറി സന്ദർശിച്ചു. ഫാക്ടറിയിൽ നൂറോളം കാനുകൾ കമ്മീഷൻ കണ്ടെത്തി. തുടർന്നാണ് നിർദ്ദേശം നൽകിയത്. ജനകീയ സമരസമിതി കൺവീനർ വി.കെ ചാക്കോ സമർപ്പിച്ച പരാതിയിലാണ് നടപടി.
|
മനുഷ്യാവകാശ കമ്മീഷൻ ഉപന്യാസ മത്സരം: നിധി ജീവന് ഒന്നാംസ്ഥാനം. (Date : 05/12/2024)
തിരുവനന്തപുരം: മനുഷ്യാവകാശ ദിനത്തോട് അനുബന്ധിച്ച് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ, ‘തടവുകാരുടെ അന്തസ്സിനുള്ള അവകാശം മനുഷ്യാവകാശ കാഴ്ചപ്പാടിൽ‘ എന്ന വിഷയത്തിൽ നടത്തിയ ഉപന്യാസ മത്സരത്തിൽ കോഴിക്കോട് ഗവ. ലാ കോളേജിലെ ത്രിവത്സര എൽ. എൽ. ബി ഒന്നാം സെമസ്റ്റർ വിദ്യാർത്ഥിനി നിധി ജീവൻ ഒന്നാം സ്ഥാനത്തിന് അർഹയായതായി കമ്മീഷൻ സെക്രട്ടറി സുചിത്ര കെ. ആർ. അറിയിച്ചു.
കൊച്ചി സർവ്വകലാശാല സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിലെ പഞ്ചവത്സര ബി.കോം – എൽ.എൽ.ബി ഒന്നാം സെമസ്റ്റർ വിദ്യാർത്ഥിനി സി.രാഖേന്ദു മുരളിക്കാണ് രണ്ടാം സ്ഥാനം.
തിരുവനന്തപുരം ഗവ. ലാ കോളേജിലെ ബി.എ. എൽ.എൽ.ബി ഏഴാം സെമസ്റ്റർ വിദ്യാർത്ഥിനി ജി.ആർ. ശിവരഞ്ജിനിക്കാണ് മൂന്നാം സ്ഥാനം.
വിജയികൾക്കുള്ള സമ്മാനദാനം ഡിസംബർ 10 ന് തിരുവനന്തപുരം പ്രിയദർശിനി പ്ലാനിറ്റോറിയം സെമിനാർ ഹാളിൽ നടക്കുന്ന മനുഷ്യാവകാശ ദിനാഘോഷത്തിൽ നിയമമന്ത്രി പി രാജീവ് നിർവ്വഹിക്കും.
|
വലിയതുറ തീരദേശ ആശുപത്രിയിൽ കിടത്തി ചികിത്സ പുനരാരംഭിക്കാൻ ഇടപെടലുമായി മനുഷ്യാവകാശ കമ്മീഷൻ. HRMP No. 4521/2024 (Date : 04/12/2024)
തിരുവനന്തപുരം: വലിയതുറ തീരദേശ സ്പെഷ്യാലിറ്റി ആശുപത്രിയിൽ കിടത്തി ചികിത്സയും 24 മണിക്കുർ സേവനവും പുനരാരംഭിക്കുന്നതിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഏതൊക്കെയാണെന്ന് കണ്ടെത്തുന്നതിനായി ജില്ലാ മെഡിക്കൽ ഓഫീസർ ആശുപത്രി സന്ദർശിച്ച് ആറാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്.
ആവശ്യമുള്ള ഡോക്ടർമാരുടെയും നേഴ്സുമാരുടെയും മറ്റ് ജീവനക്കാരുടെയും എണ്ണം, നിലവിലുള്ള ജീവനക്കാരുടെ എണ്ണം, ആശുപത്രിയിൽ നിലവിലുള്ള കിടക്കകളുടെ എണ്ണം, കിടത്തി ചികിത്സ പുനരാരംഭിക്കാൻ പര്യാപ്തമായ അടിസ്ഥാന സൗകര്യങ്ങൾ ആശുപത്രി കെട്ടിടത്തിനുണ്ടോ തുടങ്ങിയ കാര്യങ്ങൾ ഡി.എം.ഒ യുടെ റി്പ്പോർട്ടിൽ ഉൾക്കൊള്ളിച്ചിരിക്കണം.
കോവിഡിന് മുമ്പ് കിടത്തി ചികിത്സയും 24 മണിക്കൂർ സേവനവും ലഭ്യമാക്കിയിരുന്ന ആശുപത്രിയായിരുന്നു വലിയതുറ തീരദേശ ആശുപത്രിയെന്ന് ഡി.എം.ഒ കമ്മീഷനെ അറിയിച്ചു. ഇപ്പോൾ 6 ഡോക്ടർമാരുടെ സേവനം ലഭ്യമാണ്. കിടത്തി ചികിത്സ പുനരാരംഭിക്കണമെങ്കിൽ 3 ഡോക്ടർമാരുടെ സേവനം കൂടി ലഭിക്കണം. ആശുപത്രി കെട്ടിടത്തിന്റെ ബലക്ഷയവും ചോർച്ചയും പരിഹരിച്ചാൽ മാത്രമേ കിടത്തി ചികിത്സ പുനരാരംഭിക്കാൻ കഴിയുകയുള്ളുവെന്ന് റിപ്പോർട്ടിൽ പറയുന്നു.
തദ്ദേശ സ്വയംഭരണ വകുപ്പ് 2023 ഒക്ടോബർ 25 ന് പുറത്തിറക്കിയ സർക്കുലർ പ്രകാരം നഗരസഭയുമായി ബന്ധപ്പെട്ട ആശുപത്രികളിൽ ഒരു ഡോക്ടറെയും ഒരു പാരാമെഡിക്കൽ സ്റ്റാഫിനെയും നിയമിക്കാൻ മാത്രമാണ് അനുമതിയെന്ന് നഗരസഭാ സെക്രട്ടറി കമ്മീഷനെ അറിയിച്ചു. വലിയതുറ സ്വദേശി ജെറോം മിരാന്റ സമർപ്പിച്ച പരാതിയിലാണ് നടപടി.
|
പട്ടികവർഗ വികസനത്തിന് എസ്.ടി പ്രൊമോട്ടർമാരുടെ സഹായത്തോടെ പദ്ധതികൾ തയ്യാറാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. HRMP No. 5657/2024 (Date : 04/12/2024)
കോഴിക്കോട്: എസ്. ടി പ്രൊമോട്ടർമാരുടെ സേവനം പരമാവധി പ്രയോജനപ്പെടുത്തി പട്ടികവർഗ്ഗക്കാരുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് തദ്ദേശ സ്ഥാപനങ്ങളുടെ വാർഷികപദ്ധതിയിൽ അനുയോജ്യമായ പ്രോജക്ടുകൾ തയ്യാറാക്കി ഫണ്ട് വകയിരുത്തണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് ട്രൈബൽ ഡവലപ്പ്മെന്റ് ഓഫീസർക്ക് നിർദ്ദേശം നൽകി.
പട്ടികവർഗ വികസന പദ്ധതികൾക്കായി തദ്ദേശസ്ഥാപനങ്ങൾക്ക് ലഭിക്കുന്ന പ്ലാൻഫണ്ട് പട്ടികവർഗക്കാരുടെ അടിസ്ഥാന സൗകര്യ വികസനത്തിന് പ്രയോജനപ്പെടുത്തണമെന്നും കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. പുതുപ്പാടി നാക്കിലമ്പാട് കോളനിലെ ശോചനീയാവസ്ഥക്കെതിരെ പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് ഉത്തരവ്.
പുതുപ്പാടി ഗ്രാമപഞ്ചായത്തിലെ 21ാം വാർഡിൽ ഉൾപ്പെട്ട നക്കിലമ്പാട് കോളനിയിൽ പട്ടികവർഗ പണിയ വിഭാഗത്തിലുള്ള 18 കുടുംബങ്ങളാണ് താമസിക്കുന്നതെന്ന് കോഴിക്കോട് ട്രൈബൽ ഡവലപ്പ്മെന്റ് ഓഫീസർ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. കോളനിയിൽ 11 വീടുകളാണുള്ളത്. ഇതിലേറെയും ജീർണാവസ്ഥയിലുള്ളതാണ്. 9 കുടുംബങ്ങൾ വീടിന് വേണ്ടി ലൈഫ് മിഷനിൽ അപേക്ഷ നൽകിയിരുന്നെങ്കിലും 3 വീടുകൾ മാത്രമാണ് അനുവദിച്ചിട്ടുള്ളത്. വീടും സ്ഥലവുമില്ലാത്ത 5 കുടുംബങ്ങൾക്ക് ലൈഫ് മിഷൻ പദ്ധതിയിൽ വീടും സ്ഥലവും അനുവദിച്ചിട്ടുണ്ട്. ഇനി 3 കുടുംബങ്ങൾക്ക് കൂടി വീടും സ്ഥലവും ലഭിക്കാനുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.
കോളനിക്ക് സമീപം വരെ റോഡ് സൗകര്യമുണ്ടെങ്കിലും കോളനിക്ക് ഉള്ളിലേക്ക് റോഡ് സൗകര്യമില്ല. ഇതിനുവേണ്ടി പഞ്ചായത്തുമായി ബന്ധപ്പെട്ട് തുടർനടപടി സ്വീകരിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. സമൂഹത്തിൽ പാർശ്വവൽക്കരിക്കപ്പെട്ട പട്ടികവർഗക്കാരുടെ ഉന്നമനത്തിന് പ്രഥമ പരിഗണന നൽകണമെന്ന് കെ.ബൈജുനാഥ് ആവശ്യപ്പെട്ടു.
|
ഭിന്നശേഷിക്കാരിക്ക് ജോലി നിഷേധിച്ചു: മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. (Date : 04/12/2024)
മലപ്പുറം : പി എസ് സി. റാങ്ക് ലിസ്റ്റിൽ ഇടം നേടിയിട്ടും ഭിന്നശേഷിക്കാരിക്ക് അർഹപ്പെട്ട ജോലി നിഷേധിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു.
മലപ്പുറം ജില്ലാ സാമൂഹിക നീതി ഓഫീസർക്കാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജൂ നാഥ് അന്വേഷണത്തിന് നിർദ്ദേശം നൽകിയത്. 3 ആഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണം.തിരൂരിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.
കാടാമ്പുഴ സ്വദേശിനിയായ കാഴ്ചയില്ലാത്ത മകൾക്ക് വേണ്ടി അമ്മ ആമിന 8 വർഷമായി സർക്കാർ ഓഫീസുകൾ കയറിയിറങ്ങുകയാണ്.. എം ഫിൽ ബിരുദധാരിയായ മകൾ സംസ്ഥാന ആസൂത്രണ ബോർഡിൽ റിസർച്ച് അസിസ്റ്റന്റ് തസ്തികയിലേക്കുള്ള പി.എസ്. സി റാങ്ക് ലിസ്റ്റിൽ ഇടം നേടിയിരുന്നു എന്നാൽ തസ്തികയുടെ നോട്ടിഫിക്കേഷൻ വന്ന ശേഷമാണ് പ്രസ്തുത തസ്തിക ഭിന്നശേഷികാർക്കായി മാറ്റിയതെന്ന വാദം നിരത്തി ജോലി നിഷേധിച്ചു. കോടതിയിൽ നിന്നും അനുകൂല ഉത്തരവ് ഉണ്ടായിട്ടും ജോലി ലഭിച്ചില്ല. നിലവിൽ പി.എസ്.സിവഴി ലഭിച്ച മറ്റൊരു തസ്തികയിൽ യുവതി ജോലി ചെയ്യുകയാണ്. ദ്യശ്യ മാധ്യമവാർത്തയുടെ അടിസ്ഥാനത്തിലാണ് കമ്മീഷൻ കേസെടുത്തത്.
|
വയോജനങ്ങൾ ദുരവസ്ഥ നേരിടുമ്പോൾ സാമൂഹിക നീതി ഉദ്യോഗസ്ഥർ ഫലപ്രദമായി ഇടപെടണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. HRMP No. 3886/2024 (Date : 04/12/2024)
ആലപ്പുഴ: വയോജനങ്ങളെ മുറിയിൽ പൂട്ടിയിടുക, ഭക്ഷണം നൽകാതിരിക്കുക, പരിപാലിക്കാതിരിക്കുക തുടങ്ങിയ പരാതികൾ ഉണ്ടാകുമ്പോൾ പരിശോധനക്ക് പോകുന്ന സാമൂഹിക നീതി വകുപ്പുദ്യോഗസ്ഥർ ഫലപ്രദമായി ഇടപെട്ട് പഞ്ചായത്ത്,പോലീസ്, ഡി.എം.ഒ എന്നിവരെ വിവരം അറിയിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
ഇത്തരം പരാതികൾ അതാതുദിവസം തന്നെ പരിശോധിച്ച് നടപടിയെടുക്കണമെന്നും കമ്മീഷൻ അംഗമായിരുന്ന വി.കെ ബീനാകുമാരി പറഞ്ഞു.
ഇത്തരം പരാതികൾ പരിശോധിച്ച് 3 ദിവസത്തിനകം തീർപ്പുകൽപ്പിക്കാൻ പ്രത്യേകം മോണിറ്ററിംഗ് കമ്മിറ്റിക്ക് രൂപം നൽകണമെന്നും ഉത്തരവിൽ പറഞ്ഞു. പരാതികൾ സംബന്ധിച്ച് മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട് ആവശ്യപ്പെടുമ്പോൾ കൂടുതൽ ജാഗ്രതയും സൂക്ഷ്മപരിശോധനയും ആവശ്യമാണെന്നും കമ്മീഷൻ പറഞ്ഞു. സാമൂഹികനീതി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്കാണ് കമ്മീഷൻ നിർദ്ദേശം നൽകിയത്.
ആലപ്പുഴ സ്വദേശിനി രാധ പി നായരെയും മുത്തശിയെയും ഇളയ മകൻ സംരക്ഷിച്ചില്ലെന്ന മറ്റ് മക്കളുടെ പരാതിയിലാണ് നടപടി. പരാതി വാസ്തവമാണെന്ന് മനസിലാക്കിയിട്ടും സാമൂഹികനീതി വകുപ്പിന്റെ ആലപ്പുഴ ജില്ലാ ഓഫീസിലെ ഉദ്യോഗസ്ഥൻ അടിയന്തര നടപടികൾ സ്വീകരിക്കാത്തതു കാരണം 2 ജീവനുകളാണ് പൊലിഞ്ഞതെന്നും ഉത്തരവിൽ പറഞ്ഞു.
2024 ഒക്ടോബർ 21 ന് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നിന്നുള്ള ആരോഗ്യപ്രവർത്തകർ അമ്മമാരെ സന്ദർശിച്ച് തയ്യാറാക്കിയ റിപ്പോർട്ട് പരാതിക്കാരിക്ക് ആലപ്പുഴ ഡി.എം.ഒ നൽകണമെന്നും കമ്മീഷൻ നിർദ്ദേശിച്ചു.
മാരാരിക്കുളം നോർത്ത് സ്വദേശിനി ആർ.ബിന്ദു, പൊള്ളേത്തൈ സ്വദേശി വി.പി ബിജു എന്നിവർ സമർപ്പിച്ച പരാതിയിലാണ് നടപടി. ഇളയമകനും സിവിൽ സർവീസ് ഉദ്യോഗസ്ഥനുമായ വ്യക്തി അമ്മയെയും മുത്തശിയെയും സംരക്ഷിച്ചില്ലെന്നും സഹോദരങ്ങളെ കാണാൻ അനുവദിച്ചില്ലെന്നുമാണ് പരാതി. മുത്തശി സരോജിനി അമ്മ 2024 ആഗസ്റ്റ് 30 നും അമ്മ രാധാ പി നായർ 2024 ഒക്ടോബർ 26 നുമാണ് മരിച്ചത്.
|
പോലീസ് കേസിൽ മനംനൊന്ത് ആത്മഹത്യ: ഡി.വൈ.എസ്. പി അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. HRMP No. 1028/2023 (Date : 02/12/2024)
മലപ്പുറം: പൊന്നാനി പോലീസ് ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തതിൽ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തെന്ന പരാതിയെക്കുറിച്ച് ഡി.വൈ.എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥൻ അന്വേഷണം നടത്തണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ്.
അന്വേഷണ റിപ്പോർട്ട് കാലതാമസമില്ലാതെ ഹാജരാക്കണമെന്നും കമ്മീഷൻ മലപ്പുറം ജില്ലാ പോലീസ് മേധാവിക്ക് നിർദ്ദേശം നൽകി. അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ ജില്ലാ പോലീസ് മേധാവി തുടർ നടപടികൾ സ്വീകരിക്കണമെന്നും കമ്മീഷൻ നിർദ്ദേശിച്ചു.
പൊന്നാനി പള്ളപ്രം സ്വദേശിയാണ് 2023 ജനുവരി 9 ന് ആത്മഹത്യക്ക് ശ്രമിച്ചതും തുടർന്ന് ചികിത്സയിലിരിക്കെ മരിച്ചതും. വീട്ടിലെ കുളിമുറിയിൽ കുളിച്ചുകൊണ്ടിരുന്ന പെൺകുട്ടിയുടെ ചിത്രം വെന്റിലേറ്ററിലൂടെ മൊബൈൽ ഫോണിൽ പകർത്തിയെന്ന സംശയത്തിലാണ് പള്ളപ്രം സ്വദേശി ശിവരാജിനെ പൊന്നാനി പോലീസ് പിടികൂടിയത്. ചിത്രം കണ്ടെത്താനായി ശിവരാജിന്റെ ഫോൺ പോലീസ് പിടിച്ചെടുത്തു.
എന്നാൽ അത്തരം ഒരു ദൃശ്യം ഇയാളുടെ ഫോണിലുണ്ടായിരുന്നില്ല. എന്നാൽ പൊതുസ്ഥലത്ത് ബഹളമുണ്ടാക്കിയതിന് ജനുവരി 5 ന് വൈകിട്ട് ശിവരാജിനെ പോലീസ് കസ്റ്റഡിയിലെടുത്ത് 29/2023 നമ്പറായി കേസ് രജിസ്റ്റർ ചെയ്തു. പിന്നീട് ജനുവരി 9 ന് ശിവരാജ് വിഷം കഴിച്ചു. ചികിത്സയിലിരിക്കെ ജനുവരി 14 ന് മരിച്ചു. ശിവരാജിനെതിരായി പൊന്നാനി പോലീസ് രജിസ്റ്റർ ചെയ്ത 29/2023 നമ്പർ കേസ് ദുരൂഹമാണെന്ന് മനുഷ്യാവകാശ കമ്മീഷന്റെ അന്വേഷണ വിഭാഗം കണ്ടെത്തി. തുടർന്നാണ് 29/2023 നമ്പർ കേസ് പുനരന്വേഷിക്കാൻ കമ്മീഷൻ ഉത്തരവിട്ടത്.
|
മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടു: നിർദ്ധന വീട്ടമ്മക്ക് ആനുകൂല്യം ലഭിച്ചു. HRMP No. 548/2021 (Date : 02/12/2024)
ആലപ്പുഴ: 85 ശതമാനം അംഗപരിമിതയായ കാൻസറിന് ചികിത്സ നടത്തുന്ന കുട്ടിയെ പരിപാലിക്കുന്ന 50 ശതമാനം വൈകല്യമുള്ള അമ്മയ്ക്ക് ആശ്വാസകിരണം പദ്ധതിയിൽ നിന്ന് കിടപ്പുരോഗികളെ പരിചരിക്കുന്നതിനുള്ള ധനസഹായമായ 44,000 രൂപ അനുവദിച്ചു.
മനുഷ്യാവകാശ കമ്മീഷൻ അംഗമായിരുന്ന വി.കെ ബീനാകുമാരിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് തുക അനുവദിച്ചത്. കേരള സാമൂഹിക സുരക്ഷാ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടറാണ് കമ്മീഷനെ ഇക്കാര്യം അറിയിച്ചത്. ചേർത്തല മായിത്തറ സ്വദേശിനിയായ അമ്മയ്ക്കാണ് ആനുകൂല്യം ലഭിച്ചത്.
പരാതിക്കാരിക്ക് പ്രത്യേക മാനുഷിക പരിഗണന നൽകി ആനുകൂല്യം അനുവദിക്കാൻ 2024 ആഗസ്റ്റ് 21 ന് കമ്മീഷൻ സാമൂഹിക സുരക്ഷാ മിഷൻ ഡയറക്ടർക്ക് നിർദ്ദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് 2017 മുതൽ 2023 ഫെബ്രുവരി വരെയുള്ള കുടിശികയായ 44,400 രൂപ അനുവദിച്ചത്.
2023 ന് ശേഷമുള്ള ആനുകൂല്യം ഉടൻ നൽകണമെന്ന് കമ്മീഷൻ നിർദ്ദേശിച്ചു. സാമൂഹിക സുരക്ഷാ മിഷൻ ഡയറക്ടർക്കാണ് കമ്മീഷൻ നിർദ്ദേശം നൽകിയത്.
|
മണമ്പൂരിലെ നിർദ്ധന കുടുംബങ്ങൾക്ക് ഭക്ഷ്യവസ്തുക്കൾ തുടർന്നും നൽകണം: മനുഷ്യാവകാശ കമ്മീഷൻ. HRMP No. 5328/2024 (Date : 02/12/2024)
തിരുവനന്തപുരം: (വർക്കല) മണമ്പൂർ ഗ്രാമപഞ്ചായത്തിൽ ദുരിതത്തിൽ കഴിയുന്ന 98 ആശ്രയകുടുംബങ്ങൾക്ക് മാസത്തിലൊരിക്കൽ നൽകികൊണ്ടിരുന്ന അരിയും ധാന്യങ്ങളും അടങ്ങുന്ന ഭക്ഷ്യ വസ്തുക്കൾ തുടർന്നും നൽകുന്ന കാര്യം കുടുംബശ്രീ മിഷൻ അനുഭാവപൂർവ്വം പരിഗണിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്.
അതുവരെ മണമ്പൂർ പഞ്ചായത്ത് നടപ്പിലാക്കികൊണ്ടിരുന്ന പാഥേയം പദ്ധതി തുടർന്നും നടപ്പാക്കി കുടുംബാംഗങ്ങളുടെ വിശപ്പ് മാറ്റണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ സ്വീകരിച്ച നടപടികൾ പഞ്ചായത്ത് സെക്രട്ടറി ആറാഴ്ചക്കുള്ളിൽ കമ്മീഷനെ അറിയിക്കണം. ജനുവരി 14 ന് കമ്മീഷൻ നടത്തുന്ന സിറ്റിംഗിൽ കുടുംബശ്രീ ഡയറക്ടർ ചുമതലപ്പെടുത്തുന്ന ഒരു മുതിർന്ന ഉദ്യോഗസ്ഥൻ സിറ്റിംഗിൽ ഹാജരാകണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.
അഗതിരഹിത കേരളം പദ്ധതി വഴിയാണ് 2023 നവംബർ വരെ ഭക്ഷ്യസാധനങ്ങൾ നൽകുന്ന പദ്ധതി നടപ്പിലാക്കിയതെന്ന് പഞ്ചായത്ത് സെക്രട്ടറി കമ്മീഷനെ അറിയിച്ചു.
പരാശ്രയമില്ലാത്ത അഗതികളും രോഗികളുമായ 98 കുടുംബങ്ങൾ കഷ്ടത അനുഭവിക്കുകയാണെന്നും പദ്ധതി പുനരാരംഭിക്കേണ്ടത് കുടുംബശ്രീ മിഷനാണെന്നും കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. വർക്കല സ്വദേശി മാവിള വിജയൻ സമർപ്പിച്ച പരാതിയിലാണ് നടപടി.
|
പ്രായമായവർക്കും കുട്ടികൾക്കും പ്രത്യേക ക്യൂ വേണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. HRMP No. 337 & 397/2024 (Date : 30/11/2024)
പത്തനംതിട്ട: ശബരിമല ദർശനത്തിനെത്തുന്ന പ്രായമായവർക്കും കുട്ടികൾക്കും പ്രത്യേക ക്യൂ ഏർപ്പെടുത്തുന്ന കാര്യം പോലീസുമായി കൂടിയാലോചിച്ച് നടപ്പിലാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
മാളികപ്പുറം നടപ്പന്തൽ, അന്നദാന മണ്ഡപം എന്നീ സ്ഥലങ്ങൾ വെള്ളമൊഴിച്ച് നനയ്ക്കരുതെന്ന് വി.കെ. ബീനാകുമാരി ഉത്തരവിൽ പറഞ്ഞു. അയ്യപ്പ ഭക്തരെ നിയന്ത്രിക്കുന്ന സമയത്ത് ഒരു കാരണവശാലും പോലീസ് അടിക്കരുത്. ഭക്തർക്ക് തണൽ നൽകാൻ മേൽക്കുരയോടുകൂടിയ വിശ്രമസ്ഥലങ്ങൾ അനുവദിക്കണം. സന്തോഷത്തോടെയും ആത്മസംതൃപ്തിയോടെയും അയ്യപ്പ ഭക്തർക്ക് മലയിറങ്ങാൻ ദേവസ്വം ബോർഡ് സെക്രട്ടറി സത്വര നടപടിയെടുക്കണം.
ശബരിമലയിൽ ദർശനത്തിനെത്തുന്ന ഭക്തർ നേരിടുന്ന ബുദ്ധിമുട്ടുകളെകുറിച്ചുള്ള പരാതികൾ തീർപ്പാക്കികൊണ്ടാണ് ഉത്തരവ്. കുടിവെള്ളവും ആഹാരം നൽകാൻ ദേവസ്വംബോർഡ് നടപടിയെടുക്കുന്നില്ലെന്ന് പരാതിയിൽ പറയുന്നു. ഇക്കഴിഞ്ഞ ജനുവരി 7 ന് പതിനെട്ടാം പടിക്ക് അരികിലെത്തിയ ഭക്തരെ പോലീസ് മർദ്ദിച്ചതായും പരാതിയിൽ പറയുന്നു.
ശബരിമലയിൽ തിരക്ക് കുറഞ്ഞ സമയത്ത് ദർശനത്തിനെത്തിയ കമ്മീഷന് കുടിവെള്ളത്തിന്റെയും ശുചിമുറികളുടെയും ദൗർലഭ്യം നേരിൽ ബോധ്യപ്പെട്ടു. ശുചിമുറികൾ താഴിട്ട് പൂട്ടിയ നിലയിലായിരുന്നു. തിരക്കില്ലാത്തപ്പോൾ ഇതാണ് അവസ്ഥയെങ്കിൽ തിരക്കുള്ളപ്പോൾ സ്ഥിതി കൂടുതൽ പ്രതിസന്ധിയിലാവും. ശബരിമല ദേവസ്വത്തിന്റെ നിയന്ത്രണത്തിലുള്ള ഹോട്ടൽമുറികളും ശുചിമുറികളും ബക്കറ്റുകളും വൃത്തിഹീനമായി കണ്ടു. ഇത്തരം കാര്യങ്ങളിൽ ദേവസ്വം സെക്രട്ടറി സത്വര നടപടികൾ സ്വീകരിക്കണം. ഓൾ ഹിന്ദു ടെമ്പിൾ ഫെഡറേഷൻ ജനറൽ സെക്രട്ടറി, രാനേഷ് രാംപ്രസാദ്, രാമനാഥപുരം സ്വദേശി ബി.ശ്രീധർ എന്നിവർ സമർപ്പിച്ച പരാതിയിലാണ് നടപടി.
|
ഹേമ കമ്മിറ്റി റിപ്പോർട്ട് : ഇടപെടാൻ മനുഷ്യാവകാശ കമ്മീഷൻ വിസമ്മതിച്ചു. HRMP No. 6097/2024 (Date : 30/11/2024)
കണ്ണൂർ: ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് ആരോപണ വിധേയർക്കെതിരെ നടപടി ആവശ്യപ്പെട്ട് സമർപ്പിച്ച പരാതിയിൽ ഇടപെടാൻ മനുഷ്യാവകാശ കമ്മീഷൻ വിസമ്മതിച്ചു. വിഷയം കോടതിയുടെ പരിഗണനയിലായതിനാൽ ഇടപെടാൻ നിയമതടസമുണ്ടെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് ഉത്തരവിൽ പറഞ്ഞു.
ഹേമകമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വാർത്തകൾ കണക്കിലെടുക്കുമ്പോൾ മലയാള സിനിമയിൽ മനുഷ്യാവകാശ ലംഘനങ്ങൾ വ്യാപകമാണെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. ചീഫ് സെക്രട്ടറി, സംസ്ഥാന പോലീസ് മേധാവി എന്നിവരിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി.
ഹേമകമ്മിറ്റി റിപ്പോർട്ടിലെ ആരോപണങ്ങൾ അന്വേഷിക്കാൻ ഏഴ് ഉന്നത ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി ഐ.ജി സ്പർജൻ കുമാറിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. വിവിധ പോലീസ് സ്റ്റേഷനുകളിലായി 23 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഹൈക്കോടതിയുടെ നിർദ്ദേശാനുസരണം ഹേമകമ്മിറ്റിയുടെ പൂർണ റിപ്പോർട്ട് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. മനുഷ്യാവകാശ പ്രവർത്തകനായ അഡ്വ.വി. ദേവദാസ് സമർപ്പിച്ച പരാതിയിലാണ് നടപടി.
|
ഭൂമി അനുവദിക്കുമ്പോൾ വഴിയുണ്ടോ എന്ന് പരിശോധിക്കണം: മനുഷ്യാവകാശ കമ്മീഷൻ. HRMP No. 5628/2023 (Date : 30/11/2024)
കോട്ടയം: ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയിൽ വീട് നിർമ്മിക്കുന്നതിന് ഭൂമി അനുവദിക്കുമ്പോൾ പ്രസ്തുത സ്ഥലത്തേക്ക് വഴിയുണ്ടോ എന്ന കാര്യം അധികൃതർ ഉറപ്പാക്കിയില്ലെങ്കിൽ സർക്കാരിന്റെ ആനുകൂല്യം നിഷ്പ്രയോജനമാകുമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ്.
കടുത്തുരുത്തി പഞ്ചായത്തിൽ അനുവദിച്ച സ്ഥലത്തിന് വഴിയില്ലെന്ന് പരാതിപ്പെട്ട് സമർപ്പിച്ച പരാതിയിലാണ് നടപടി. പരാതിക്കാരന് കടുത്തുരുത്തി പഞ്ചായത്തിന്റെ ലൈഫ് പദ്ധതിയിലോ മറ്റോ ഉൾപ്പെടുത്തി വീട് വയ്ക്കാൻ അനുയോജ്യമായ ഭൂമി അനുവദിക്കണമെന്നും കമ്മീഷൻ കോട്ടയം ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകി. ഇക്കാര്യത്തിൽ സ്വീകരിച്ച നടപടികൾ 4 മാസത്തിനകം ജില്ലാ കളക്ടർ കമ്മീഷനെ അറിയിക്കണം. കടുത്തുരുത്തി സ്വദേശി എൻ. വി. മാത്യു സമർപ്പിച്ച പരാതിയിലാണ് നടപടി.
വഴിയുമായി ബന്ധപ്പെട്ട തർക്കം വൈക്കം മുൻസിഫ് കോടതിയുടെ പരിഗണനയിലാണെന്ന് ജില്ലാ കളക്ടർ കമ്മീഷനെ അറിയിച്ചു. ഭൂമി അനുവദിക്കും മുമ്പ് വഴിയുണ്ടോ എന്ന കാര്യം സർക്കാർ പരിശോധിച്ചിരുന്നില്ല.
|
മണ്ണാർക്കാട്ടെ ഭൂമി തട്ടിപ്പ്: പട്ടികജാതി, ഗോത്ര കമ്മീഷൻ ഉത്തരവ് നടപ്പിലാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. HRMP No. 4799/2021 (Date : 30/11/2024)
പാലക്കാട്: ഭൂരഹിത ഭവനരഹിത പട്ടികജാതി കുടുംബങ്ങൾക്ക് വീട് വയ്ക്കാൻ സ്ഥലം വാങ്ങി നൽകുന്ന പദ്ധതിയിൽ തട്ടിപ്പ് നടത്തി വീട് നിർമ്മിക്കാൻ അനുയോജ്യമല്ലാത്ത സ്ഥലം ഇടനിലക്കാരൻ വാങ്ങി നൽകിയെന്ന പരാതിയിൽ തട്ടിപ്പിനിരയായ 20 പേർക്കും വാസയോഗ്യവും സഞ്ചാരയോഗ്യവുമായ സ്ഥലം കണ്ടെത്തി നൽകുന്നതിന് പട്ടികജാതി വികസന ഓഫീസറെയും തഹസിൽദാറെയും ചുമതലപ്പെടുത്തണമെന്ന പട്ടികജാതി / ഗോത്രവർഗ കമ്മീഷന്റെ ഉത്തരവ് നടപ്പിലാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്.
ഇതു സംബന്ധിച്ച് പട്ടികജാതി, ഗോത്ര വർഗ്ഗ കമ്മീഷൻ പാസാക്കിയ ഉത്തരവ് നടപ്പിലാക്കാനുള്ള ബാധ്യത ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കുണ്ടെന്നും കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. 2022 ഒക്ടോബർ 11 ന് സംസ്ഥാന പട്ടികജാതി ഗോത്രവർഗ കമ്മീഷൻ പാസാക്കിയ ഉത്തരവ് അടിയന്തരമായി നടപ്പിലാക്കി പരാതിക്ക് പരിഹാരം കാണണമെന്നും കമ്മീഷൻ നിർദ്ദേശിച്ചു. പട്ടികജാതി വികസനവകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിമാർക്കും പട്ടികജാതി വികസന ഡയറക്ടർക്കുമാണ് കമ്മീഷൻ ഉത്തരവ് നൽകിയത്. മണ്ണാർക്കാട് വില്ലേജിലാണ് സംഭവം.
മണ്ണാർക്കാട് കൊറ്റിയോട് സ്വദേശിനി സരോജിനി ഉൾപ്പെടെ 19 പേർ സമർപ്പിച്ച പരാതിയിലാണ് നടപടി. സ്ഥലം ഉടമകളിൽ നിന്നും ഇടനിലക്കാരനായി നിന്ന ആൾ വീടുവയ്ക്കാൻ യോഗ്യമല്ലാത്ത സ്ഥലം വാങ്ങി നൽകിയെന്നാണ് പരാതി. കമ്മീഷൻ മുഖ്യ അന്വേഷണ ഉദ്യോഗസ്ഥനെ നിയോഗിച്ച് അന്വേഷണം നടത്തി.
ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ട് പട്ടികജാതി / പട്ടികവർഗ പീഡന നിരോധന നിയമപ്രകാരം കേസെടുത്ത് അന്വേഷണം നടത്തണമെന്ന് പട്ടികജാതി, ഗോത്രവർഗ കമ്മീഷൻ ഉത്തരവിട്ടിരുന്നു.
ഭൂമി തട്ടിപ്പ് അപൂർവ്വങ്ങളിൽ അപൂർവ്വമായതിനാൽ ലൈഫ് മിഷൻ പദ്ധതിയിൽ ഇളവ് വരുത്തി പരാതിക്കാരെ കൂടി ഉൾപ്പെടുത്തി ഭൂമി അനുവദിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കണമെന്നും പട്ടികജാതി, ഗോത്രകമ്മീഷന്റെ ഉത്തരവിട്ടിരുന്നു.
|
ബീച്ച് ആശുപത്രിയിലെ ചികിത്സാ പിഴവ് അന്വേഷിക്കാൻ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്. (Date : 30/11/2024)
കോഴിക്കോട്: ബീച്ച് ആശുപത്രിയിൽ തോളിനിട്ട കമ്പി നീക്കം ചെയ്യുന്നതിനിടയിൽ വീണ്ടും എല്ല് പൊട്ടിയെന്ന പരാതിയെ കുറിച്ച് അന്വേഷിക്കാൻ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്. കോഴിക്കോട് ജില്ലാ മെഡിക്കൽ ഓഫീസർ ക്കാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് നിർദേശം നൽകിയത്. 7 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം. ഡിസംബർ 21 ന് കോഴിക്കോട് നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. നടുവട്ടം സ്വദേശിനിക്കാണ് ചികിത്സാ പിഴവ് സംഭവിച്ചത്. ശസ്ത്രക്രിയ കഴിഞ്ഞ് 2 ദിവസം കഴിഞ്ഞാണ് എല്ല് പൊട്ടിയതായി കണ്ടെത്തിയത്. ദ്യശ്യ മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിലാണ് കമ്മീഷൻ കേസെടുത്തത്.
|
മേലോരം കുടുംബാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാർ കൃത്യമായി ജോലിക്ക് ഹാജരാകണം: മനുഷ്യാവകാശ കമ്മീഷൻ. HRMP No. 5501/2023 (Date : 29/11/2024)
ഇടുക്കി: കൊക്കയാർ പഞ്ചായത്തിലെ മേലോരം കുടുംബാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാർ കൃത്യമായി ജോലിക്ക് ഹാജരാകുന്നതായി ഉറപ്പുവരുത്തണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഇടുക്കി ജില്ലാ മെഡിക്കൽ ഓഫീസർക്ക് നിർദ്ദേശം നൽകി.
മൂന്നുമാസത്തിലൊരിക്കൽ ഡപ്യൂട്ടി ഡി.എം.ഒ (വിജിലൻസ്) ആശുപത്രിയിൽ മിന്നൽ പരിശോധന നടത്തി പ്രവർത്തനം കാര്യക്ഷമമായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. രോഗികൾക്ക് യഥാസമയം ചികിത്സ ലഭിക്കുന്നുണ്ടെന്നും ഉറപ്പുവരുത്തണം. ഏതെങ്കിലും ജീവനക്കാർ ഡി.എം.ഒയുടെ നിർദ്ദേശങ്ങൾ ലംഘിക്കുന്നതായി കണ്ടാൽ അവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.
വെള്ളവും വെളിച്ചവുമില്ലാത്ത സബ് സെന്ററുകളിൽ അവ ലഭ്യമാക്കാൻ ഡി.എം.ഒ നടപടിയെടുക്കണമെന്നും കമ്മീഷൻ നിർദ്ദേശിച്ചു. മേലോരം കുടുംബാരോഗ്യ കേന്ദ്രത്തിൽ ജീവനക്കാർ ഹാജരാകുന്നില്ലെന്ന പരാതിയിലാണ് നടപടി.
ആശുപത്രിയിൽ രണ്ട് ഡോക്ടർമാർ ഉൾപ്പെടെ 17 ജീവനക്കാരുണ്ടെന്ന് ഇടുക്കി ഡി.എം.ഒ കമ്മീഷനെ അറിയിച്ചു. ഒ.പി യുടെ പ്രവർത്തനത്തിൽ വീഴ്ചയുണ്ടാകാതിരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ആശുപത്രിയിൽ നിന്നും പോകുമ്പോൾ പോകുന്ന സ്ഥലവും സമയവും ജീവനക്കാർ മൂവ്മെന്റ് രജിസ്റ്ററിൽ രേഖപ്പെടുത്താൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഫീൽഡിൽ ജോലി ചെയ്യുന്നവരുടെ ടൂർ ഡയറി സൂപ്പർവൈസറും മെഡിക്കൽ ഓഫീസറും ഒപ്പിട്ടിരിക്കണം. ഒ.പി വിഭാഗം പ്രവർത്തിക്കുന്നില്ലെങ്കിൽ ഒരു ദിവസം മുമ്പേ അക്കാര്യം എഴുതി പ്രദർശിപ്പിക്കണം. പഞ്ചിംഗ് മെഷീൻ സ്ഥാപിക്കാൻ നടപടിയെടുക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.
എന്നാൽ റിപ്പോർട്ടിലെ കാര്യങ്ങൾ അവാസ്തവമാണെന്ന് പരാതിക്കാരനായ മേലോരം ഊരുമൂപ്പൻ എബ്രഹാം ഇറ്റക്കൽ കമ്മീഷനെ അറിയിച്ചു. ആശുപത്രിയിൽ ജീവനക്കാർ കൃത്യമായി ഹാജരാകുന്നില്ല എന്ന ആരോപണത്തെ കുറിച്ച് റിപ്പോർട്ടിൽ പരാമർശമില്ലെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. റിപ്പോർട്ടിലെ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഡി.എം.ഒ ഉറപ്പാക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.
ഡി.എം.ഒ യുടെ റിപ്പോർട്ടിലെ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ആശുപത്രി സൂപ്രണ്ട് ആഴ്ചയിലൊരിക്കൽ ഇടുക്കി ഡി.എം.ഒ ക്ക് റിപ്പോർട്ട് നൽകണം. ഇത് ഒരു വർഷം തുടരണമെന്നും ഉത്തരവിൽ പറയുന്നു.
|
താമരശേരി പാതയിൽ തെരുവ് വിളക്കുകൾ സ്ഥാപിക്കണം; വനം വകുപ്പിന്റെ ആശങ്ക പരിഹരിക്കണം: മനുഷ്യാവകാശ കമ്മീഷൻ. HRMP No. 9073/2023 (Date : 29/11/2024)
കോഴിക്കോട്: താമരശേരി പാതയിൽ തെരുവു വിളക്കുകൾ സ്ഥാപിക്കുന്നതിന് വനം വകുപ്പ് ആശങ്കയറിയിച്ച സാഹചര്യത്തിൽ ശാസ്ത്രീയമായ പഠനങ്ങൾ തുടർ നടപടികൾ സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം. കെ. ബൈജുനാഥ്.
തെരുവു വിളക്ക് സ്ഥാപിക്കാൻ സാമ്പത്തിക പരിമിതിയുണ്ടെങ്കിൽ സ്വകാര്യ പങ്കാളിത്തമോ സി.എസ്. ആർ ഫണ്ടോ ഉപയോഗിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. സുരക്ഷയുടെ ഭാഗമായി റോഡരികിലും മീഡിയനിലും റിഫ്ളക്ടറുകൾ സ്ഥാപിക്കണമെന്നും കമ്മീഷൻ കോഴിക്കോട് ജില്ലാ കളക്ടർക്ക് ഉത്തരവ് നൽകി.
ചുരംപാതയിലെ കൂരിരുട്ട് കാരണം വാഹനാപകടങ്ങൾ സംഭവിക്കുന്നതിനെതിരെ ശ്രീശാന്ത് സമർപ്പിച്ച പരാതിയിലാണ് നടപടി.
ചുരംപാതയിൽ ഇലക്ട്രിക് ലൈനുകൾ സ്ഥാപിക്കുന്നത് പ്രായോഗികമല്ലെന്ന് കോഴിക്കോട് ജില്ലാ കളക്ടർ കമ്മീഷനെ അറിയിച്ചു. സോളാർ ലൈറ്റുകൾ സ്ഥാപിക്കാനുള്ള സാമ്പത്തിക ഭദ്രത പുതുപ്പാടി പഞ്ചായത്തിനും പൊതുമരാമത്ത് വകുപ്പിനുമില്ല. ബ്ലോക്ക് പഞ്ചായത്തുകളുടെ സഹകരണത്തോടെ പദ്ധതി നടപ്പിലാക്കാൻ മുൻകൈയെടുക്കും.
സോളാർ ലൈറ്റുകൾ സ്ഥാപിക്കുകയാണെങ്കിൽ മോഷണം തടയാൻ സി.സി.റ്റി.വി ക്യാമറകൾ സ്ഥാപിക്കണം. സി.സി.റ്റി.വി ക്യാമറകൾ സോളാറിൽ പ്രവർത്തിക്കുമോ എന്ന് പരിശോധിക്കേണ്ടതുണ്ട്. രാത്രികാലങ്ങളിൽ വന്യജീവികൾ സഞ്ചരിക്കുന്ന സ്ഥലമായതിനാൽ വന്യജീവികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുമോ എന്ന് വനംവകുപ്പ് ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറഞ്ഞു.
|
മനുഷ്യാവകാശ ഉത്തരവ് നടപ്പിലാക്കി: മണക്കാട് – തിരുവല്ലം റോഡ് ഗതാഗതയോഗ്യമാക്കി. HRMP No. 6457/2024 (Date : 28/11/2024)
തിരുവനന്തപുരം: മണക്കാട്-തിരുവല്ലം റോഡിൽ നിലവിലുണ്ടായിരുന്ന പണികളെല്ലാം പൂർത്തിയാക്കി ഗതാഗതയോഗ്യമാക്കിയതായി ജല അതോറിറ്റിയും പൊതുമരാമത്ത് വകുപ്പും മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.
കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് നൽകിയ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി. റോഡ് ഗതാഗത യോഗ്യമാക്കിയതിന്റെ വീഡിയോ ദൃശ്യങ്ങളും സർക്കാർ ഹാജരാക്കി. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
|
കണ്ണൂർ റയിൽവേ സ്റ്റേഷനിലെ നായയുടെ പരാക്രമം: മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. (Date : 28/11/2024)
കണ്ണൂർ: കണ്ണൂർ റയിൽവേ സ്റ്റേഷനിലും പ്ലാറ്റ്ഫോമിലും പരിസരത്തുമായി ബുധനാഴ്ച 25 പേരെ നായ കടിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്ത് അധികൃതർക്ക് നോട്ടീസയച്ചു.
ജില്ലാ കളക്ടർ, മുൻസിപ്പൽ സെക്രട്ടറി. കണ്ണൂർ റയിൽവേ സ്റ്റേഷൻ മാനേജർ എന്നിവർ ഒരാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണം. കണ്ണൂർ മുൻസിപ്പൽ സെക്രട്ടറിയും റയിൽവേസ്റ്റേഷൻ മാനേജറും ഡിസംബർ 18 ന് രാവിലെ 11 ന് കണ്ണൂർ ഗവ.ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ നേരിട്ട് ഹാജരാകണമെന്നും കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് ആവശ്യപ്പെട്ടു.
എട്ടുമണിക്കൂറാണ് നായ പരാക്രമം നടത്തിയത്. കടിയേറ്റ പലരുടെയും യാത്ര മുടങ്ങി. ഇതിൽ 72 കാരന്റെ ഇരുകാലുകളും നായ കടിച്ചു പറിച്ചു.
നായയുടെ പരാക്രമം ജില്ലാ കളക്ടറെയും നഗരസഭയെയും സ്റ്റേഷൻ മാസ്റ്റർ അറിയിച്ചു. നേരത്തെ തന്നെ ഇതുസംബന്ധിച്ച് പരാതി നൽകിയിട്ടുണ്ടെന്നും സ്റ്റേഷൻ മാനേജർ മാധ്യമങ്ങളോട് പറഞ്ഞു.
പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
|
അംഗീകൃത ശേഷിയെക്കാൾ തടവുകാരെ പാർപ്പിക്കുന്നത് നിയമ വിരുദ്ധം: മനുഷ്യാവകാശ കമ്മീഷൻ. HRMP No. 8965 / 2023 (Date : 28/11/2024)
തൃശൂർ: അംഗീകൃത ശേഷിയെക്കാൾ ഇരട്ടിയോളം തടവുകാരെ വിയ്യൂർ സെൻട്രൽ ജയിലിൽ പാർപ്പിച്ചിരിക്കുന്നത് നിയമവിരുദ്ധവും മനുഷ്യാവകാശ ലംഘനവുമാണെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്. സെൻട്രൽ ജയിലിലുള്ള 43 ഉദ്യോഗസ്ഥരുടെ ഒഴിവ് അടിയന്തരമായി നികത്തണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. അന്തേവാസികളെ ആശുപത്രിയിലേക്കും കോടതികളിലേക്കും കൊണ്ടുപോകുന്നതിനാവശ്യമായ പോലീസ് എസ്കോർട്ട് ലഭിക്കാത്തത് കമ്മീഷൻ ഗൗരവമായി കാണും. ഇക്കാര്യങ്ങൾ പരിഹരിക്കുന്നതിനാവശ്യമായ നിർദ്ദേശങ്ങൾ അടങ്ങിയ റിപ്പോർട്ട് ജയിൽ ഡയറക്ടർ ജനറലും ജില്ലാ കളക്ടറും ജില്ലാ പോലീസ് മേധാവിയും സമർപ്പിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. പരാതി ജനുവരി 23ന് പരിഗണിക്കും.
ഡയറക്ടർ ജനറൽ ഓഫ് പ്രിസണും ജില്ലാ പോലീസ് മേധാവിയും നിയോഗിക്കുന്ന രണ്ട് മുതിർന്ന ഉദ്യോഗസ്ഥർ ജനുവരി 23 ന് നടക്കുന്ന സിറ്റിംഗിൽ ഹാജരായി കാര്യങ്ങൾ വിശദീകരിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.
വിയ്യൂർ സെൻട്രൽ ജയിലിലെ തടവുകാരനായ സക്കീർ അലിക്ക് യഥാസമയം ചികിത്സ ലഭിച്ചില്ലെന്ന് ആരോപിച്ച് മകനും എറണാകുളം പുത്തൻകുരിശ് സ്വദേശിയുമായ ആഷിക്ക് സമർപ്പിച്ച പരാതിയിലാണ് നടപടി.
വിയ്യൂർ സെൻട്രൽ ജയിൽ സൂപ്രണ്ടിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. തടവുകാരന് യഥാസമയം ചികിത്സ നൽകാറുണ്ടെന്നും എന്നാൽ എല്ലാ തടവുകാരെയും കൃത്യമായി ആശുപത്രിയിൽ കൊണ്ടുപോകാൻ പോലീസ് എസ്കോർട്ട് ലഭിക്കാറില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
ജയിലിലെ ഓരോ ബ്ലോക്കുകളിലും നൂറിലേറെപേർ തിങ്ങി പാർക്കുന്നതായി റിപ്പോർട്ടിൽ പറയുന്നു. എൻ.ഐ.എ തടവുകാർ, മാവോയിസ്റ്റുകൾ, സ്ഥിരം കുറ്റവാളികൾ, മാനസികരോഗികൾ എന്നിവർക്ക് നിരന്തര നിരീക്ഷണം ആവശ്യമാണ്. ഇതിനുള്ള ജീവനക്കാരെയാണ് ആശുപത്രി ഡ്യൂട്ടിക്ക് നിയോഗിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. ജയിലിലെ അംഗീകൃതശേഷി 553 ആണ്. എന്നാൽ ഏകദേശം 1068 അന്തേവാസികളെയാണ് പാർപ്പിച്ചിരിക്കുന്നത്. രോഗബാധിതരായ നിരവധി അന്തേവാസികൾ ജയിലിലുണ്ട്. ജയിലിലെ ഉദ്യോഗസ്ഥരുടെ അംഗീകൃതശേഷി 160 ആണ്. എന്നാൽ 117 ഉദ്യോഗസ്ഥർ മാത്രമാണുള്ളതെന്നും റിപ്പോർട്ടിൽ പറയുന്നു.
|
വയനാട് മെഡിക്കൽ കോളേജിലെ അപര്യാപ്തതകൾ പരിഹരിക്കാൻ മനുഷ്യാവകാശ കമ്മീഷൻ ഇടപെടുന്നു. (Date : 28/11/2024)
വയനാട്: വയനാട് മെഡിക്കൽ കോളേജിലെ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത പരിഹരിക്കാൻ മനുഷ്യാവകാശ കമ്മീഷൻ ഇടപെടുന്നു.
വയനാട് മെഡിക്കൽകോളേജ് പ്രിൻസിപ്പൽ പരാതികൾ പരിശോധിച്ച് ഒരാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് ആവശ്യപ്പെട്ടു.
മെഡിക്കൽ കോളേജിലെ ശിശുരോഗ വിഭാഗം ഐ.സി.യു അടഞ്ഞുകിടക്കാൻ തുടങ്ങിയിട്ട് ഒരു മാസമായി. ശീതീകരണ സംവിധാനത്തിലെ തകരാറാണ് ഇതിന് കാരണമെന്ന് പറയുന്നു. സാമ്പത്തിക പ്രതിസന്ധി കാരണമാണ് ഐ.സി.യു നന്നാക്കാൻ കഴിയാത്തതെന്ന് മനസിലാക്കുന്നു. അടിയന്തര ചികിത്സ ആവശ്യമുള്ള കുട്ടികളെ മറ്റ് ആശുപത്രികളിലേക്ക് റഫർ ചെയ്യാറാണ് പതിവ്.
സുൽത്താൻ ബത്തേരിയിൽ അടുത്തമാസം നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. ദൃശ്യമാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
|
ഹോളോ ബ്ലോക്ക് കമ്പനി രാത്രികാലങ്ങളിൽ പ്രവർത്തിക്കരുത്: മനുഷ്യാവകാശ കമ്മീഷൻ. (Date : 28/11/2024)
ആലപ്പുഴ: വൈകുന്നേരം 6 മുതൽ രാവിലെ 6 വരെയുള്ള സമയത്ത് ഒരു കാരണവശാലും ഹോളോ ബ്ലോക്ക് കമ്പനിയിലെ യന്ത്രങ്ങൾ പ്രവർത്തിപ്പിക്കാൻ പാടില്ലെന്ന് മനുഷ്യാവകാശ കമ്മീഷൻ അംഗം വി.കെ. ബീനാകുമാരി. രാത്രി സമയങ്ങളിൽ സ്ഥാപനം പ്രവർത്തിക്കുന്നുണ്ടോ എന്നറിയാൻ മിന്നൽ പരിശോധന നടത്തണമെന്ന് കമ്മീഷൻ മലിനീകരണ നിയന്ത്രണ ബോർഡിന് നിർദ്ദേശം നൽകി.ചേപ്പാട് മുട്ടത്ത് പ്രവർത്തിക്കുന്ന ഹോളോ ബ്ലോക്ക് കമ്പനിക്കെതിരെ പ്രദേശവാസി സമർപ്പിച്ച പരാതിയിലാണ് നടപടി.
മലിനീകരണ നിയന്ത്രണ ബോർഡ് എൻവയോൺമെന്റ് എഞ്ചിനീയർ റിപ്പോർട്ട് സമർപ്പിച്ചു. ബോർഡ് നൽകിയ നിർദ്ദേശങ്ങൾ പാലിക്കുകയാണെന്നിൽ മലിനീകരണം നിയന്ത്രിക്കാനാവുമെന്ന് റിപ്പോർട്ടിൽ പറയുന്നു. എന്നാൽ ബോർഡ് നൽകിയ നിർദ്ദേശങ്ങളൊന്നും പാലിച്ചിട്ടില്ലെന്ന് പരാതിക്കാർ അറിയിച്ചു. ഉപജീവന മാർഗ്ഗമായാണ് യൂണിറ്റ് പ്രവർത്തിപ്പിക്കുന്നതെന്ന ചേപ്പാട് പഞ്ചായത്ത് സെക്രട്ടറിയുടെ റിപ്പോർട്ട് കമ്മീഷൻ തള്ളി. ഒരു വ്യവസായ സ്ഥാപനം 24 മണിക്കൂറും പ്രവർത്തിക്കുന്നത് ഉപജീവനത്തിന് വേണ്ടിയാണോ എന്ന് കമ്മീഷൻ ചോദിച്ചു.
|
നാട്ടികയിലെ അപകടം: മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. HRMP No. 8978/2024 (Date : 27/11/2024)
തൃശൂർ: മദ്യലഹരിയിൽ ക്ലീനർ ഓടിച്ച ലോറി പാഞ്ഞുകയറി രണ്ടു പിഞ്ചു കുഞ്ഞുങ്ങൾ ഉൾപ്പെടെ അഞ്ചുപേർ മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. തൃശൂർ ജില്ലാ പോലീസ് മേധാവി (റൂറൽ) സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിച്ച് 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്
|
മോർച്ചറിയിൽ ഇൻക്വസ്റ്റിന് സ്ഥലമില്ല: മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. (Date : 27/11/2024)
കോഴിക്കോട് : മെഡിക്കൽ കോളേജ് മോർച്ചറിയിൽ ഇൻക്വസ്റ്റ് നടപടികൾ ചെയ്യുന്ന പോലീസുകാർ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെ കുറിച്ച് അന്വേഷിച്ച് 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജൂനാഥ്.
മെഡിക്കൽ കോളേജ് പ്രിൻസിപ്പലിനാണ് കമ്മീഷൻ നിർദ്ദേശം നൽകിയത്. നിൽക്കാൻ പോലും സ്ഥലമില്ലാത്ത കുടുസുമുറിയിലാണ് ഇൻക്വസ്റ്റ് നടക്കുന്നത്. നിലത്തുള്ള ചോരയിൽ ചവിട്ടി നിന്നു വേണം ഇൻക്വസ്റ്റ് പൂർത്തിയാക്കേണ്ടത് . മോർച്ചറിയിൽ അവഗണന മ്യതദേഹങ്ങളോട് മാത്രമല്ല ജീവനക്കാരോടുമുണ്ടെന്ന് പരാതിയുണ്ട്. ദിവ സേനെ പത്തോളം ഇൻക്വിസ്റ്റ് നടക്കാറുണ്ട്. മതിയായ ജീവനക്കാർ ഇല്ലാത്തതിനാൽ പോസ്റ്റ് മോർട്ടം നടപടികൾ വൈകാറുണ്ടെന്നും പരാതിയുണ്ട്.
അജ്ഞാത മൃതദേഹങ്ങൾ സൂക്ഷിക്കാനുള്ള ഫ്രീസർ ഇൻക്വസ്റ്റ് മുറിയിലേക്ക് കൊണ്ടുവന്നതിനാൽ നിലവിൽ രണ്ടു ടേബിളുകൾ മാത്രമാണ് ഉപയോഗിക്കാൻ കഴിയുക. ഇൻക്വസ്റ്റ് സമയത്ത് മുറയിലുണ്ടാകേണ്ട രണ്ടു പോലീസ് ഉദ്യോഗസ്ഥർക്കും 5 സാക്ഷികൾക്കും നിൽക്കാൻ പോലും സ്ഥലമുണ്ടാകാറില്ല. മ്യതദേഹത്തിൽ നിന്നും ഒഴുകുന്ന രക്തത്തിലും സ്രവത്തിലും ചവിട്ടി നിന്നു വേണം ഇവർ ജോലി ചെയ്യേണ്ടത്. പകർച്ചവ്യാധികൾ പകരാൻ വരെ സാധ്യതയുണ്ട്. ഫ്രീസർ മാറ്റി സ്ഥാപിച്ചാൽ സ്ഥലം ലഭിക്കുമെന്നാണ് മനസിലാക്കുന്നത്. മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിലാണ് കമ്മീഷൻ ഇടപെട്ടത്.
|
സ്ത്രീകൾക്കും കുട്ടികൾക്കും വയോജനങ്ങൾക്കും അടുത്തുള്ള പോലീസ് സ്റ്റേഷനിൽ പരാതി നൽകാൻ സൗകര്യം ഒരുക്കണം: മനുഷ്യാവകാശ കമ്മീഷൻ. HRMP No. 3871/2023 (Date : 27/11/2024)
കണ്ണൂർ : സ്ത്രീകൾക്കും കുട്ടികൾക്കും വയോജനങ്ങൾക്കും അടുത്തുള്ള പോലീസ് സ്റ്റേഷനിൽ പരാതി സമർപ്പിക്കാൻ സൗകര്യം ഒരുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ്.
ഈ സംവിധാനം നിലവിലുണ്ടെങ്കിൽ അത് സംബന്ധിച്ച് ജനങ്ങൾക്കിടയിൽ വ്യാപകമായ പ്രചരണം നൽകണമെന്നും കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. സംസ്ഥാന പോലീസ് മേധാവിക്കാണ് കമ്മീഷൻ നിർദ്ദേശം നൽകിയത്.
സ്ത്രീകളും കുട്ടികളും വയോജനങ്ങൾക്കും നൽകുന്ന പരാതികൾ ഗൗരവത്തോടെയും പ്രാധാന്യത്തോടെയും കൈകാര്യം ചെയ്യണമെന്നും ഇത്തരം പരാതികളിൽ യഥാസമയം നടപടിയെടുക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. പരാതിക്ക് ആസ്പദമായ സംഭവസ്ഥലത്തിന്റെ പരിധിയിൽ തന്നെ പരാതി നൽകണമെന്ന നിബന്ധന പാടില്ലെന്നും ഉത്തരവിൽ പറയുന്നു.
സ്ത്രീകൾക്കും കുട്ടികൾക്കും വയോജനങ്ങൾക്കും എവിടെ വേണമെങ്കിലും പരാതി നൽകാൻ സൗകര്യം ഒരുക്കണമെന്ന പരാതിയിലാണ് ഉത്തരവ്. നൗഷാദ് തെക്കയിൽ സമർപ്പിച്ച പരാതിയിലാണ് നടപടി.
|
പി. ആർ.ഡി ഇൻഫർമേഷൻ സെന്ററിൽ 50 ദിവസമായി കറന്റില്ല: അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്. HRMP No. 8790/2024 & 8674/2024 (Date : 27/11/2024)
തിരുവനന്തപുരം: പബ്ലിക് റിലേഷൻസ് വകുപ്പിന് കീഴിൽ പ്രസ് ക്ലബ് കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഇൻഫർമേഷൻ ആന്റ് റിസർച്ച് സെന്ററിൽ കഴിഞ്ഞ അൻപത് ദിവസമായി വൈദ്യുതി ഇല്ലെന്ന പരാതിയെ കുറിച്ച് അന്വേഷണം നടത്തി വിശദീകരണം സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്.
പി.ആർ.ഡി ഡയറക്ടർക്കാണ് കമ്മീഷൻ നിർദ്ദേശം നൽകിയത്. റിപ്പോർട്ട് 15 ദിവസത്തിനകം സമർപ്പിക്കണം.
സിവിൽ സർവീസിന് പഠിക്കുന്നവരും ഗവേഷക വിദ്യാർത്ഥികളും റഫറൻസിനായി ആശ്രയിക്കുന്ന സ്ഥലത്താണ് വൈദ്യുതി നിലച്ചതെന്ന് പരാതിക്കാർ അറിയിച്ചു. ഇവിടെയുള്ള വായനാ മുറിയിൽ പത്രവായനക്കായി നിരവധിയാളുകൾ ദിവസേനെ എത്താറുണ്ട്. ഇൻഫർമേഷൻ ഓഫീസർ അടക്കം 3 ജീവനക്കാർ ജോലി ചെയ്യുന്നുണ്ട്. വൈദ്യുതി നിലച്ചതിനാൽ പത്രവായനക്കും റഫറൻസിനുമായി എത്തുന്നവർ ഇരുട്ടിൽ തപ്പുന്നതായി പരാതിയിൽ പറയുന്നു.
ഒക്ടോബർ 3 നാണ് വൈദ്യുതി നിലച്ചത്. സെക്രട്ടറിയേറ്റിന് തൊട്ടുപിന്നിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിലെ ദുരവസ്ഥ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയെങ്കിലും നടപടിയുണ്ടായില്ലെന്ന് പരാതിക്കാരായ രാഗം റഹിം, നാരായണദാസ് എന്നിവർ അറിയിച്ചു.
|
അധ്യാപികയ്ക്ക് രണ്ടുമാസത്തിനകം വേതനം നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. HRMP NO . 6232/2022 (Date : 26/11/2024)
കോഴിക്കോട്: മാങ്ങാട് എ.യു.പി സ്കൂളിൽ അധ്യാപികയായി ദിവസവേതനാടിസ്ഥാനത്തിൽ ജോലി ചെയ്തയാൾക്ക് നാലുവർഷത്തിലേറെയായി വേതനം നിഷേധിച്ചത് മനുഷ്യാവകാശ ലംഘനമാണെന്നും രണ്ടുമാസത്തിനുള്ളിൽ വേതനം അനുവദിക്കണമെന്നും മനുഷ്യാവകാശ കമ്മീഷൻ.
മാങ്ങാട് എ.യു.പി സ്കൂൾ മാനേജർക്കാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് നിർദ്ദേശം നൽകിയത്. ഇക്കാര്യത്തിൽ സ്വീകരിച്ച നടപടികൾ സ്കൂൾ മാനേജർ നിശ്ചിത സമയപരിധിക്കുള്ളിൽ കമ്മീഷനെ അറിയിക്കണമെന്നും ഉത്തരവിൽ പറയുന്നു. പുതുപ്പാടി സ്വദേശിനി സമർപ്പിച്ച പരാതിയിലാണ് നടപടി.
2019 നവംബർ 29 നാണ് പരാതിക്കാരി 935 രൂപ ദിവസവേതനാടിസ്ഥാനത്തിൽ മാങ്ങാട് എ.യു.പി സ്കൂളിൽ നിയമിതയായത്. 2020 മാർച്ച് 8 വരെ ജോലി ചെയ്തു. പരാതിക്കാരിയുടെ നിയമനത്തിന് എ.ഇ.ഒ അംഗീകാരം നൽകിയിട്ടില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. സർക്കാർ അംഗീകാരം ലഭിക്കാത്തതുകൊണ്ടാണ് വേതനം നൽകാൻ കഴിയാത്തതെന്നും റിപ്പോർട്ടിൽ പറയുന്നു.
|
മോഷണ സംഘങ്ങളുടെ ഭീഷണി : സമാധാന ജീവിതം ഉറപ്പാക്കണം - മനുഷ്യാവകാശ കമ്മീഷൻ. (Date 26/11/2024)
കണ്ണൂർ : സംസ്ഥാനത്ത് വൻ മോഷണ സംഘങ്ങൾ സൃഷ്ടിക്കുന്ന ഭീതി അവസാനിപ്പിക്കുന്നതിന് കർശനവും പ്രായോഗികവും ഫലപ്രദവുമായ നടപടികൾ സ്വീകരിച്ച് സമാധാന ജീവിതം ഉറപ്പാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജൂനാഥ്. സംസ്ഥാന പോലീസ് മേധാവിക്കാണ് കമ്മീഷൻ നിർദ്ദേശം നൽകിയത്. 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം. ഡിസംബർ 18 ന് കണ്ണൂരിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.
വളപട്ടണത്ത് നടന്ന വൻ മോഷണത്തിന്റെ പശ്ചാത്തലത്തിൽ പത്ര വാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. വൻ മോഷണ സംഘങ്ങൾ വല്ലാത്ത ഭീതി സൃഷ്ടിക്കുന്നതായി കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. ജീവനും സ്വത്തിനും ഭീഷണിയാവുന്ന മോഷണങ്ങളുടെ എണ്ണം പെരുകുന്നു. നിയമ സമാധാനത്തിന് വെല്ലുവിളി നേരിടുന്ന സംഭവങ്ങളാണ് ഉണ്ടായി കൊണ്ടിരിക്കുന്നത്. പൊതു ജനങ്ങൾക്ക് ഭയരഹിതമായി ജീവിക്കാൻ കഴിയുന്ന സാഹചര്യം പോലീസ് സംജാതമാക്കണ മെന്ന് ഉത്തരവിൽ പറഞ്ഞു.
|
ആദിവാസികളുടെ കുടിലുകൾ പൊളിച്ചു നീക്കിയതിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. (Date : 26/11/2024)
വയനാട്: ആദിവാസികളുടെ കുടിലുകൾ വനം വകുപ്പ് പൊളിച്ചു മാറ്റിയ സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു.
വയനാട് ജില്ലാ കളക്ടറും സുൽത്താൻ ബത്തേരി വൈൽഡ് ലൈഫ് വാർഡനും ഇക്കാര്യം പരിശോധിച്ച്15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് നിർദ്ദേശിച്ചു. സുൽത്താൻ ബത്തേരിയിൽ നടക്കുന്ന അടുത്ത സിറ്റിംഗിൽ കേസ് പരിഗണിക്കും. പത്രവാർത്തയുടെ അടിസ്ഥാനത്തിലാണ് കമ്മീഷൻ കേസെടുത്തത്.ബേഗൂരിലെ കുടിലുകൾ വനം കൈയേറ്റത്തിന്റെ പേരു പറഞ്ഞ് പൊളിച്ചു നീക്കിയെന്നാണ് പരാതി.
|
മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്: മാട്ടുക്കട്ട മാർക്കറ്റിലെ ശൗചാലയ വാതിൽ തടസ്സപ്പെടുത്തിയ മാലിന്യങ്ങൾ നീക്കം ചെയ്തു. HRMP No. 8631/2023 (Date : 25/11/2024)
മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്: മാട്ടുക്കട്ട മാർക്കറ്റിലെ ശൗചാലയ വാതിൽ തടസ്സപ്പെടുത്തിയ മാലിന്യങ്ങൾ നീക്കം ചെയ്തു. HRMP No. 8631/2023 (Date : 25/11/2024)
|
മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടു: ജൂനിയർ ഡോക്ടർമാരുടെ അധിക ജോലിഭാരം പരിഹരിക്കാൻ മാനുവൽ പരിഷ്ക്കരിക്കുമെന്ന് സർക്കാർ. HRMP No. 5339/2023 (Date : 25/11/2024)
തിരുവനന്തപുരം: മെഡിക്കൽ കോളേജുകളിലെ ജൂനിയർ ഡോക്ടർമാരും ഹൗസ് സർജൻമാരും അധിക ജോലി ഭാരം അനുഭവിക്കുകയാണെന്ന പരാതി പരിഹരിക്കാൻ പി.ജി. വിദ്യാർത്ഥികളുടെയും ഹൗസ് സർജൻമാരുടെയും മാനുവൽ പരിഷ്ക്കരിക്കുമെന്ന് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.
തുടർനടപടികൾ കാലതാമസം കൂടാതെ പൂർത്തിയാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് കേരള ആരോഗ്യ സർവകലാശാല രജിസ്ട്രാർക്ക് നിർദ്ദേശം നൽകി.
മെഡിക്കൽ വിദ്യാർത്ഥികളുടെ ആവശ്യപ്രകാരമാണ് നടപടിയെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇതുസംബന്ധിച്ച് കേരള ആരോഗ്യസർവകലാശാല രജിസ്ട്രാർക്ക് കത്ത് നൽകിയതായും റിപ്പോർട്ടിൽ പറയുന്നു.
|
പുനലൂർ പേപ്പർ മില്ലിൽ നിന്നും വിരമിച്ചയാൾക്ക് 3 മാസത്തിനകം ആനുകൂല്യങ്ങൾ നൽകണം: മനുഷ്യാവകാശ കമ്മീഷൻ. (Date : 25/11/2024)
കൊല്ലം: പുനലൂർ ആർ. പി. സി. പേപ്പർ മില്ലിൽ നിന്നും 2015 ൽ വിരമിച്ചയാൾക്ക് നൽകാനുള്ള വിരമിക്കൽ ആനുകൂല്യങ്ങൾ 3 മാസത്തിനകം നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
കമ്പനി മാനേജിംഗ് ഡയറക്ടർക്കാണ് കമ്മീഷൻ അംഗം വി.കെ. ബീനാകുമാരി നിർദ്ദേശം നൽകിയത്.
കമ്പനി സാമ്പത്തിക പ്രതിസന്ധിയിലായതു കാരണമാണ് ആനുകൂല്യങ്ങൾ നൽകാൻ കഴിയാത്തതെന്ന് എം.ഡി.യുടെ റിപ്പോർട്ടിൽ പറയുന്നു. കമ്പനിയുടെ ഭൂമി വിൽക്കുന്നതുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങൾ നടന്നു വരികയാണെന്നും റിപ്പോർട്ടിൽ പറയുന്നു. ആനുകൂല്യം നൽകാൻ കമ്പനി സമയം ചോദിച്ചു.
പരാതിക്കാരനായ ചടയമംഗലം സ്വദേശി കെ. മധുസൂദനൻ പിള്ളക്ക് മറ്റ് വരുമാന മാർഗ്ഗങ്ങൾ ഇല്ലാത്തതിനാൽ മാനുഷിക പരിഗണന നൽകി മൂന്നു മാസത്തിനകം സാമ്പത്തിക ആനുകൂല്യങ്ങൾ നൽകണമെന്ന് കമ്മീഷൻ നിർദ്ദേശിച്ചു.
|
കാടുപിടിച്ച സ്ഥലം വെട്ടി തെളിക്കാതിരുന്നാൽ നടപടിയെടുക്കണം: മനുഷ്യാവകാശ കമ്മീഷൻ. HRMP No. 6925/2024 & 8867/2023 (Date : 25/11/2024)
കോഴിക്കോട്: കാടുപിടിച്ച് നടക്കുന്ന സ്ഥലം, ഉടമകൾ യഥാസമയം വെട്ടിതെളിക്കാതിരുന്നാൽ നഗരസഭാ ഹെൽത്ത് ഇൻസ്പെക്ടർ തുടർപരിശോധന നടത്തി ഉടമക്കെതിരെ നിയമാനുസൃത നടപടികൾ സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ്.
കോഴിക്കോട് കോർപ്പറേഷൻ സെക്രട്ടറിക്കാണ് കമ്മീഷൻ നിർദ്ദേശം നൽകിയത്. തന്റെ താമസസ്ഥലത്തിന് സമീപം 20 സെന്റ് സ്ഥലം കാടുപിടിച്ച് കിടക്കുകയാണെന്ന് ആരോപിച്ച് ഗോവിന്ദപുരം വളയനാട് സ്വദേശി സമർപ്പിച്ച പരാതിയിലാണ് നടപടി.
കോഴിക്കോട് നഗരസഭാ സെക്രട്ടറിയിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. കാട് വെട്ടി സ്ഥലം വൃത്തിയാക്കണമെന്ന് ഉടമക്ക് നിർദ്ദേശം നൽകിയിട്ടുള്ളതായി റിപ്പോർട്ടിൽ പറയുന്നു.
അയൽക്കാർക്ക് ഉപദ്രവമാകുന്ന രീതിയിൽ പറമ്പിൽ കാടുവളരുന്നത് ഒഴിവാക്കാൻ സ്ഥലം ഉടമകൾ അടിയന്തരമായി നടപടിയെടുക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. കോർപ്പറേഷൻ ഹെൽത്ത് ഇൻസ്പെക്ടർ ഇക്കാര്യം പരിശോധിക്കണം. തുടർന്ന് കാടുവെട്ടിതെളിച്ചതായി ഹെൽത്ത് ഇൻസ്പെക്ടർ കമ്മീഷനെ അറിയിച്ചു.
|
കാൽനട യാത്രക്കാരുടെ അവകാശങ്ങൾ കവരുന്നവർക്കെതിരെ നടപടി വേണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. (Date 25/11/2024)
കോഴിക്കോട്: കാൽനട യാത്രക്കാരെ റോഡിലേക്ക് തള്ളിവിട്ടശേഷം നടപ്പാതകൾ കൈയടക്കുന്ന തെരുവു കച്ചവടക്കാർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
ജില്ലാ കളക്ടർ, സിറ്റി പോലീസ് കമ്മീഷണർ, നഗരസഭാ സെക്രട്ടറി എന്നിവർക്കാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് നിർദ്ദേശം നൽകിയത്. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സാമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
റോഡ്, വാഹനങ്ങൾക്കും നടപ്പാത കാൽനടയാത്രക്കാർക്കുമുള്ളതാണ്. എന്നാൽ നടപ്പാതകൾ കച്ചവടക്കാർ കൈയേറുകയാണ് ചെയ്യുന്നത്. ഇത് ഗുരുതര മനുഷ്യാവകാശ ലംഘനമാണെന്ന് കമ്മീഷൻ ഉത്തരവിൽ പറയുന്നു. കാൽനടയാത്രക്കാരെ റോഡിലേക്ക് തള്ളിവിടുന്നത് അപകടങ്ങൾക്ക് കാരണമാകുന്നതായും ഉത്തരവിൽ പറയുന്നു.
നടക്കാവ്, പാളയം, മെഡിക്കൽ കോളേജ് തുടങ്ങിയ സ്ഥലങ്ങൾ തെരുവുകച്ചവടക്കാരുടെ കൈയിലാണെന്ന്പരാതിയുണ്ട്. 15 ദിവസത്തിനകം റിപ്പോർട്ട് നൽകണം. ഡിസംബർ 20 ന് കോഴിക്കോട് നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.
|
കെ.പി. വള്ളോൻ റോഡ് മുല്ലയ്ക്കൽ ലൈനിൽ കുടിവെള്ളമെത്തിക്കണം : മനുഷ്യാവകാശ കമ്മീഷൻ. HRMP NO. 486/2024 (Date : 22/11/2024)
എറണാകുളം: കെ.പി. വള്ളോൻ റോഡ് മുല്ലയ്ക്കൽ ലൈനിൽ ജലഅതോറിറ്റി കൊച്ചി സർക്കിൾ എക്സിക്യൂട്ടീവ് എഞ്ചിനീയർ സ്ഥലപരിശോധന നടത്തി കുടിവെള്ളം ലഭ്യമാക്കാനുള്ള നടപടികൾ രണ്ടാഴ്ചക്കുള്ളിൽ സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്.
ഡിസംബർ 3 ന് എറണാകുളം ഗവ.ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ അസിസ്റ്റന്റ് എഞ്ചിനീയർ റാങ്കിൽ കുറയാത്ത ഒരു എഞ്ചിനീയർ ഹാജരായി സ്വീകരിച്ച നടപടികൾ വിശദമാക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. കൊച്ചി സർക്കിൾ എക്സിക്യൂട്ടീവ് എഞ്ചിനീയർക്കും വൈറ്റില സബ് ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർക്കുമാണ് നിർദ്ദേശം നൽകിയത്.
2022 ൽ കേടായതും പഴയതുമായ എ.സി പൈപ്പുകൾ മാറ്റി പുതിയ 160 എം. എം പി. വി.സി പൈപ്പ് സ്ഥാപിക്കാൻ നടപടി തുടങ്ങിയെങ്കിലും പൊതുജനങ്ങളുടെ എതിർപ്പിനെ തുടർന്ന് പ്രവൃത്തി മുടങ്ങിയതായി റിപ്പോർട്ടിൽ പറയുന്നു. റോഡ് പുനരുദ്ധാരണം കൂടി ഉൾപ്പെടുത്തിയുള്ള ടെണ്ടർ നടപടികൾ അവസാനഘട്ടത്തിലാണെന്നും റിപ്പോർട്ടിലുണ്ട്. പൈപ്പുകൾ സ്ഥാപിച്ചെങ്കിലും കുടിവെള്ളം ലഭിച്ചില്ലെന്ന് പരാതിക്കാരനായ പി.ജെ ചാർലി കമ്മീഷനെ അറിയിച്ചു.
|
കരമനയിൽ മലിനജലം റോഡിലേക്ക് ഒഴുകുന്നു : അടിയന്തരമായി പരിഹരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. HRMP NO . 8747/2024 (Date : 22/11/2024)
തിരുവനന്തപുരം: കരമന തളിയൽ റോഡിൽ അഗ്രഹാരങ്ങൾക്ക് സമീപം ഓടയിൽ നിന്ന് മലിനജലം റോഡിലേക്കും അതുവഴി കരമന നദിയിലേക്കും ഒഴുകുന്നത് തടയാൻ ഉദ്യോഗസ്ഥ സംഘം സ്ഥലം സന്ദർശിച്ച് നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്.
ഒരു വർഷത്തോളമായി മലിനജലം റോഡിലേക്കും നടപ്പാതയിലേക്കും ഒഴുകി പൊതുജനങ്ങൾക്ക് ഉപദ്രവമുണ്ടായിട്ടും ഉദ്യോഗസ്ഥർ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന പരാതിയിലാണ് നടപടി.
ജല അതോറിറ്റി സ്വീവറേജ് വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ നിയോഗിക്കുന്ന അസിസ്റ്റന്റ് എഞ്ചിനീയർ, തിരുവനന്തപുരം നഗരസഭ കരമന സോൺ ഹെൽത്ത് ഇൻസ്പെക്ടർ, മൈനർ ഇറിഗേഷൻ അസിസ്റ്റന്റ് എഞ്ചിനീയർ എന്നിവർ സംയുക്തമായി സ്ഥല പരിശോധന നടത്തണം.
സ്ഥല പരിശോധനക്ക് മുമ്പ് പരാതിക്കാർക്ക് മുൻകൂർ നോട്ടീസ് നൽകണം. പരിശോധക്ക് ശേഷം ഓട കരകവിഞ്ഞൊഴുകുന്നത് പരിഹരിക്കാൻ ആവശ്യമായ നടപടികൾ വിശദീകരിച്ച് ഒരു റിപ്പോർട്ട് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ രണ്ടാഴ്ചക്കുള്ളിൽ സമർപ്പിക്കണമെന്നും കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. ഡിസംബർ 9 ന് കേസ് വീണ്ടും പരിഗണിക്കും. പ്രദേശവാസിയായ എസ്. ശിവ സമർപ്പിച്ച പരാതിയിലാണ് നടപടി.
|
കുന്നം ഗവ.ഹയർ സെക്കന്ററി സ്കൂളിൽ ജീവനക്കാർ തമ്മിൽ സൗഹാർദ്ദപരമായി പെരുമാറണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. HRMP NO . 3938/2023 (Date : 22/11/2024)
ആലപ്പുഴ: കുന്നം ഗവ.ഹയർ സെക്കന്ററി സ്കൂളിൽ ജോലി ചെയ്യാനുള്ള അന്തരീക്ഷം സൗഹൃദപരമായി നിലനിർത്താൻ ജീവനക്കാർ ബോധപൂർവ്വം ശ്രമിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ അംഗം വി.കെ. ബീനാകുമാരി.
ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടിയെടുക്കുമെന്ന പ്രിൻസിപ്പാളിന്റെ ഉറപ്പ് കമ്മീഷൻ രേഖപ്പെടുത്തി.
സ്കൂളിലെ ജീവനക്കാരിയെ അധ്യാപിക വ്യക്തിപരമായി അധിക്ഷേപിച്ചെന്ന് ആരോപിച്ച് ജീവനക്കാരി സമർപ്പിച്ച പരാതിയിലാണ് നടപടി.
ജീവനക്കാരിയെ വ്യക്തിപരമായി സ്റ്റാഫ്റൂമിൽ വച്ച് അധിക്ഷേപിച്ചത് ന്യായീകരിക്കാനാവില്ലെന്ന് ഉത്തരവിൽ പറയുന്നു.
|
മനുഷ്യാവകാശ കമ്മീഷൻ സിറ്റിംഗ് ഇന്ന് തിരൂരിൽ. (Date : 22/11/2024)
മലപ്പുറം : സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജുനാഥ് ഇന്ന് (22/11/2024) രാവിലെ 11 ന് തിരൂർ പി.ഡബ്ല്യു. ഡി. റസ്റ്റ് ഹൗസിൽ സിറ്റിംഗ് നടത്തും
|
കാലത്തിന്റെ ഗർഭപാത്രത്തെ കുറിച്ചോർത്ത് സാധാരണക്കാരനോട് അനീതി കാണിക്കരുതെന്ന് മനുഷ്യാവകാശ കമ്മീഷൻ. HRMP No. 6736/2024 (Date : 22/11/2024)
കാലത്തിന്റെ ഗർഭപാത്രത്തിൽ ഉദയം ചെയ്തേക്കാവുന്ന പ്രതിസന്ധികളെ കുറിച്ചോർത്ത് സാധാരണ മനുഷ്യരുടെ ജീവിതം എളുപ്പവും സൗകര്യപ്രദവുമാക്കാനുതകുന്ന ഇന്നിന്റെ അവസരങ്ങളെ നിരാകരിക്കുന്നത് അനീതിയാണെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ്.
കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ റയിൽവേ റിസർവേഷൻ കേന്ദ്രം പുനരാരംഭിക്കാനുള്ള ശ്രമങ്ങൾ തടസ്സപ്പെടുത്തുന്ന തരത്തിൽ ആശുപത്രി അധികൃതർ പ്രവർത്തിക്കുകയാണെന്ന പരാതിയിലാണ് കമ്മീഷന്റെ വിമർശനം.
നിലവിൽ കാമ്പസിനകത്ത് റിസർവേഷൻ കേന്ദ്രത്തിനായി പ്രവൃത്തി നടത്തിയ കെട്ടിടത്തിൽ തന്നെ റിസർവേഷൻ കേന്ദ്രം ആരംഭിക്കണമെന്നും കെട്ടിടം റയിൽവേയുടെ ഉപയോഗത്തിനായി എത്രയും വേഗം വിട്ടുകൊടുക്കണമെന്നും കമ്മീഷൻ മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന് നിർദ്ദേശം നൽകി.
ആശുപത്രിയുടെ ചുറ്റുമതിലുമായി ബന്ധപ്പെട്ട് റോഡ് വീതി കൂട്ടണമെന്ന ഉത്തരവ് വരാൻ സാധ്യതയുള്ളതിനാൽ ഈ കെട്ടിടം വിട്ടുകൊടുക്കാനാവില്ലെന്ന പ്രിൻസിപ്പാളിന്റെ വാദം കമ്മീഷൻ തള്ളി.
പഴയ അത്യാഹിത വിഭാഗത്തിന് സമീപം ഒന്നാം വാർഡിനോട് ചേർന്ന് മുമ്പ് ടെലഫോൺ ബൂത്ത് പ്രവർത്തിച്ചിരുന്ന സ്ഥലം റിസർവേഷൻ കൗണ്ടറിന് യോജിച്ചതല്ലെന്നും ഉത്തരവിൽ പറയുന്നു. ഇത് രോഗികൾക്ക് ബുദ്ധിമുട്ടിന് കാരണമാകും. പാർക്കിങ്ങിനും അസൗകര്യമുണ്ടാകും. റോഡ് വീതി കൂട്ടുന്ന നടപടികൾ നിർദ്ദിഷ്ട റിസർവേഷൻ കൗണ്ടറിനെ ബാധിക്കാൻ സാധ്യതയുണ്ടെങ്കിൽ മാത്രം കാമ്പസിനകത്ത് ഒരു പുതിയ കെട്ടിടത്തിലേക്ക് കൗണ്ടർ മാറ്റുന്നതിനുള്ള നടപടികൾ പരിഗണിക്കണമെന്നും ഉത്തരവിൽ പറയുന്നു. ദിനേശ് പെരുമണ്ണ സമർപ്പിച്ച പരാതിയിലാണ് നടപടി.
|
മുതുപിലാക്കോട് പള്ളിയിലെ കൂറ്റൻ മണി ശബ്ദം: ഡി.വൈ.എസ്.പി നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. HRMP No. 2896/2022 (Date : 21/11/2024)
കൊല്ലം: ശാസ്താംകോട്ട മുതുപിലാക്കോട് സെന്റ് മേരീസ് മലങ്കര സിറിയൻ കത്തോലിക്ക പള്ളിയിൽ സ്ഥാപിച്ചിരിക്കുന്ന കൂറ്റൻ മണിയിൽ നിന്നുമുള്ള ശബ്ദം സമീപവാസിക്കും കുടുംബത്തിനും മാനസിക ശാരീരിക അസ്വസ്ഥതതകളുണ്ടാക്കുന്നതായി പരാതി ഉയർന്ന സാഹചര്യത്തിൽ ശബ്ദ മലിനീകരണ നിയന്ത്രണ നിയമപ്രകാരം അധികാരപ്പെട്ട ശാസ്താംകോട്ട ഡി.വൈ.എസ്.പി കർശന നടപടികൾ ഒരു മാസത്തിനകം സ്വീകരിച്ചശേഷം രേഖാമൂലം അറിയിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
കൂറ്റൻ മണിയിൽ നിന്നുള്ള ശബ്ദം അനുവദനീയമായ പരിധിയിൽ നിന്നും പത്ത് ഡെസിബെൽ കൂടുതലാണെന്ന് മലിനീകരണ നിയന്ത്രണ ബോർഡ് എൻവയോൺമെന്റൽ എഞ്ചിനീയർ അറിയിച്ച സാഹചര്യത്തിലാണ് കമ്മീഷൻ അംഗം വി.കെ ബീനാകുമാരിയുടെ ഉത്തരവ്.പരാതിക്കാരിയുടെ മനുഷ്യാവകാശം ലംഘിക്കപ്പെട്ടതായി ഉത്തരവിൽ പറയുന്നു. 2000 ലെ ശബ്ദമലിനീകരണ നിയന്ത്രണ നിയമത്തിൽ ശബ്ദമലിനീകരണത്തിന്റെ പരിധി ലംഘിക്കരുതെന്നും ലംഘിച്ചാൽ ഉത്തരവാദപ്പെട്ടവർ നടപടിയെടുക്കണമെന്നും അനുശാസിക്കുന്നതായി ഉത്തരവിൽ പറഞ്ഞു. റസിഡൻഷ്യൽ ഏരിയയിൽ ശബ്ദപ്രസരണം പകൽസമയത്ത് പരമാവധി 55 ഡെസിബല്ലും രാത്രി 45 ഡെസിബെല്ലുമാണ്. എന്നാൽ 75.3 ഡെസിബല്ലാണ് ഇവിടെ കണ്ടെത്തിയത്.
ഈ നിയമം പള്ളി അധികാരികൾക്കും ബാധകമാണെന്ന് കമ്മീഷൻ ചൂണ്ടിക്കാണിച്ചു. പള്ളിമണിയുടെ ശബ്ദതീവ്രത കാരണം ഏറെനേരം തലക്കുള്ളിൽ മുഴക്കം അനുഭവപ്പെടുന്നതായി പരാതിക്കാരി കമ്മീഷനെ അറിയിച്ചു. തുടർന്ന് പരാതിക്കാരി ചികിത്സ തേടി. ഈ സാഹചര്യത്തിൽ പള്ളിമണി മറ്റുള്ളവർക്ക് ഉപദ്രവമുണ്ടാകാത്ത സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കുകയോ അല്ലെങ്കിൽ നിയമപ്രകാരം നിശ്ചയിച്ചിട്ടുള്ള പരിധി ലംഘിക്കാതെ മണി ശബ്ദം നിയന്ത്രിക്കുകയോ വേണമെന്നും കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.
ഇത് സംബന്ധിച്ച് കമ്മീഷൻ നേരത്തെ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. തുടർന്ന് കേരള ഹൈക്കോടതി ഉത്തരവുപ്രകാരം ബന്ധപ്പെട്ട എല്ലാ കക്ഷികൾക്കും നോട്ടീസ് നൽകി കമ്മീഷൻ ഒരിക്കൽ കൂടി കേട്ടശേഷമാണ് പുതിയ ഉത്തരവ് പാസാക്കിയത്.
|
കാഴ്ചയും കാലിന് സ്വാധീനവും ഇല്ലാത്ത ഭിന്നശേഷക്കാരിക്ക് ലൈഫ് മിഷനിൽ മുൻഗണന നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. HRMP No. 5245/2024 (Date :21/11/2024)
പാലക്കാട് : തകർന്നു വീഴാറായ വീട്ടിൽ താമസിക്കുന്ന കാഴ്ചയും കാലിന് സ്വാധീനവും ഇല്ലാത്ത ഭിന്നശേഷിക്കാരിക്ക് ലൈഫ് ഭവന പദ്ധതിയിൽ മുൻഗണന നൽകി ധനസഹായം അനുവദിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് കരിമ്പുഴ പഞ്ചായത്ത് സെക്രട്ടറിക്ക് നിർദ്ദേശം നൽകി.
കരിമ്പുഴ 13-ാം വാർഡിൽ അമ്മയുമൊത്ത് താമസിക്കുന്ന കെ.ആർ.വളർമതി സമർപ്പിച്ച പരാതി തീർപ്പാക്കികൊണ്ടാണ് കമ്മീഷൻ ഉത്തരവ്.
കരിമ്പുഴ പഞ്ചായത്ത് സെക്രട്ടറി സമർപ്പിച്ച റിപ്പോർട്ടിൽ പരാതിക്കാരി 11-ാം ക്രമനമ്പറായി ഉൾപ്പെട്ടിട്ടുണ്ടെന്നും ഫണ്ടിന്റെ അപര്യാപ്തത കാരണം ആനുകൂല്യം അനുവദിക്കാൻ കഴിഞ്ഞിട്ടില്ലെന്നും പറയുന്നു. പരാതിക്കാരിയെ പോലെ നിരവധി ഗുണഭോക്താക്കൾ ആനുകൂല്യം ലഭിക്കാതെ കഷ്ടപ്പെടുന്നുണ്ട്. 15 ഗുണഭോക്താക്കൾക്ക് ആനുകൂല്യം അനുവദിക്കാൻ നിർവഹണ ഉദ്യോഗസ്ഥനായ വില്ലേജ് എക്സ്റ്റെൻഷൻ ഓഫീസർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. പരാതിക്കാരിയുടെ ശാരീരിക ബുദ്ധിമുട്ടുകൾ പരിഗണിച്ച് മുൻഗണന നൽകാനാണ് ജസ്റ്റിസ് അലക്സാണ്ടർ തോമസ് നിർദ്ദേശം നൽകിയത്.
|
മഞ്ഞപ്പിത്ത ബാധ : കർശന നടപടി വേണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. (Date : 21/11/2024)
കോഴിക്കോട്: ജില്ലയിൽ മഞ്ഞപിത്ത രോഗ ബാധ വ്യാപിക്കുന്ന സാഹചര്യത്തിൽ സുരക്ഷിത ഭക്ഷണവും വെള്ളവും നൽകുന്ന കാര്യത്തിൽ കർശന നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജൂനാഥ്.
ഭക്ഷ്യ സുരക്ഷാ കമ്മീഷണറും മുൻസിപ്പൽ സെക്രട്ടറിയും ജില്ലയിൽ വിതരണം ചെയ്യുന്ന ഭക്ഷ്യ സാധനങ്ങളുടെയും കുടിവെള്ളത്തിന്റെയും ഗുണ നിലവാരം ഉറപ്പു വരുത്തമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. സ്വീകരിക്കുന്ന നടപടികളെ കുറിച്ച്ര ണ്ടാഴ്ചക്കകം ഇരുവരും റിപ്പോർട്ട് സമർപ്പിക്കണം. ഡിസംബർ 20 ന് കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
നവംബറിലെ ആദ്യ ആഴ്ചയിൽ 54 പേർക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചതായി റിപ്പോർട്ടുണ്ട്.ജില്ലയിൽ കോർപ്പറേഷനിലും പഞ്ചായത്തുകളിലും രോഗ ബാധ സ്ഥിരീകരിച്ചതായി മനസിലാക്കുന്നു.
|
ചികിത്സാപ്പിഴവ് : മനുഷ്യാവകാശ കമ്മീഷൻ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. HRMP No. 8618/2024 (Date : 19/11/2024)
കോഴിക്കോട്: ശരീരമരവിപ്പും വേദനയുമായി കോഴിക്കോട് മെഡിക്കൽ കോളേജ് കാഷ്വാലിറ്റിയിൽ ചികിത്സ തേടിയ യുവതി യഥാസമയം ചികിത്സ ലഭിക്കാതെ മരിച്ചെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു.
പേരാമ്പ്ര കൂത്താളി സ്വദേശിനി രജനി മരിച്ച സംഭവത്തിലാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് കേസെടുത്ത് മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ടിൽ നിന്നും അന്വേഷണ റിപ്പോർട്ട് ആവശ്യപ്പെട്ടത്. 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം.
നവംബർ 4 നാണ് രജനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നവംബർ 19 ന് മരിച്ചു. രോഗ നിർണയം നടത്തിയില്ലെന്നാണ് പരാതി. ഗില്ലൈൻബാരി സിൻഡ്രോം എന്ന ഗുരുതര രോഗമാണ് രജനിക്കുണ്ടായിരുന്നതെന്നും എന്നാൽ മനോരോഗ ചികിത്സയാണ് രജനിക്ക് നൽകിയതെന്നും ഭർത്താവ് ഗിരീഷ് സമർപ്പിച്ച പരാതിയിൽ പറയുന്നു. നാലുദിവസങ്ങൾക്ക് ശേഷം രോഗം കണ്ടുപിടിച്ചപ്പോൾ ന്യുമോണിയ ബാധിക്കുകയും വൃക്കകളുടെ പ്രവർത്തനം നിലയ്ക്കുകയും ചെയ്തു. മൂന്നു കുട്ടികളുടെ അമ്മയാണ് രജനി.
|
നെൻമാറയിൽ 17 കാരന് പോലീസ് മർദ്ദനം: ആവർത്തിക്കരുതെന്ന് മനുഷ്യാവകാശ കമ്മീഷൻ. HRMP No. 6166/2024 (Date : 19/11/2024)
പാലക്കാട്: നെൻമാറ ടൗണിൽ കടയുടെ മുന്നിൽ നിൽക്കുകയായിരുന്ന 17 കാരനെ പോലീസ് അകാരണമായി മർദ്ദിച്ചെന്ന് പരാതിയുയർന്ന സാഹചര്യത്തിൽ ഇത്തരത്തിലുള്ള സംഭവങ്ങൾ ഭാവിയിൽ ആവർത്തിക്കാതിരിക്കാനുള്ള കർശന നിർദ്ദേശം കീഴുദ്യോഗസ്ഥർക്ക് നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്.
സംഭവത്തിൽ നെൻമാറ പോലീസ് സ്റ്റേഷൻ എസ്.ഐ ക്കെതിരെ വകുപ്പുതല നടപടികൾ സ്വീകരിച്ച സാഹചര്യത്തിൽ പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസ് തീർപ്പാക്കി.
പാലക്കാട് ഗസ്റ്റ് ഹൗസിൽ നടന്ന സിറ്റിംഗിൽ ആലത്തൂർ ഡി.വൈ.എസ്.പി സമർപ്പിച്ച റിപ്പോർട്ട് കമ്മീഷൻ സ്വീകരിച്ചു. സംഭവത്തിന്റെ സി.സി.റ്റി.വി ദൃശ്യങ്ങൾ ഡി.വൈ.എസ്.പി സമർപ്പിച്ചു.
ഓപ്പറേഷൻ ഡി ഹണ്ടിന്റെ ഭാഗമായി സ്കൂൾ കുട്ടികളിൽ കഞ്ചാവിന്റെ ഉപയോഗം വ്യാപകമാണെന്ന ആരോപണത്തെ തുടർന്നാണ് അന്വേഷണം നടത്തിയതെന്ന് റിപ്പോർട്ടിൽ പറഞ്ഞു. പോലീസുദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുമുണ്ടാകാൻ സാധ്യതയുള്ള ഇത്തരത്തിലുള്ള ചെറിയ വീഴ്ചകൾ പോലും പോലീസിനെതിരെയുള്ള വലിയ പ്രതിഷേധത്തിന് കാരണമാകുമെന്ന് റിപ്പോർട്ടിൽ പറയുന്നു.
എസ്. ഐ യുടെ ഭാഗത്ത് ജാഗ്രത കുറവുണ്ടായതായി റിപ്പോർട്ടിൽ പറയുന്നു. ഈ സാഹചര്യത്തിലാണ് എസ്. ഐ ക്കെതിരെ നടപടി സ്വീകരിക്കാൻ ജില്ലാ പോലീസ് മേധാവിക്ക് ശുപാർശ നൽകിയതെന്നും റിപ്പോർട്ടിൽ പറയുന്നു. പാലക്കാട് നർക്കോട്ടിക് സെൽ ഡി.വൈ.എസ്.പിക്കാണ് അന്വേഷണ ചുമതലയെന്നും റിപ്പോർട്ടിലുണ്ട്.
|
പെൻഷൻ ആനുകൂല്യം ഉടൻ നൽകണം: മനുഷ്യാവകാശ കമ്മീഷൻ. (Date : 19/11/2024)
ആലപ്പുഴ : ഭൂജല വകുപ്പിൽ സീനിയർ ഡ്രില്ലർ തസ്തികയിൽ നിന്നും 2020 ഒക്ടോബർ 31 ന് സർവീസിൽ നിന്നും വിരമിച്ചയാൾക്ക് നൽകാനുള്ള ആനുകൂല്യങ്ങൾ എത്രയും വേഗം നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
ഭൂജല വകുപ്പ് ഡയറക്ടർക്കാണ് കമ്മീഷൻ അംഗം വി.കെ. ബീനാകുമാരി നിർദ്ദേശം നൽകിയത്.
അമ്പലപ്പുഴ സ്വദേശി ശ്യാംലാലിന്റെ പരാതി പരിഹരിക്കണമെന്നാണ് നിർദ്ദേശം.
പരാതിക്കാരന്റെ പെൻഷൻ ആനുകൂല്യങ്ങൾ ഒരു മാസത്തിനകം നൽകണമെന്ന് കമ്മീഷൻ 2024 ഏപ്രിൽ 3 ന് നിർദ്ദേശം നൽകിയിരുന്നു. എന്നാൽ നടപ്പായില്ല.
പരാതിക്കാരന്റെ പ്രൊമോഷൻ രേഖകൾ സ്പാർക്കിൽ തെറ്റായി രേഖപ്പെടുത്തിയത് കാരണമാണ് ആനുകൂല്യങ്ങൾ ലഭിക്കാൻ കാലതാമസമുണ്ടായതെന്ന് ഭൂജല വകുപ്പ് ഡയറക്ടർ കമ്മീഷനെ അറിയിച്ചു.
|
നെൽകൃഷിക്ക് തടസ്സമുണ്ടാകാത്ത തരത്തിൽ നട വഴി നിർമ്മിക്കണം: മനുഷ്യാവകാശ കമ്മീഷൻ. HRMP No. 5199/2024 (Date : 18/11/2024)
മലപ്പുറം: വയലിൽ നീരൊഴുക്കിന് തടസ്സമില്ലാത്ത വിധത്തിൽ കൃഷി ചെയ്യുന്നതിനുമുള്ള സംവിധാനം ഒരുക്കി മഴക്കാലത്തും സൗകര്യപ്രദമായി നടക്കാനുള്ള വഴി ലഭ്യമാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
പെരിന്തൽമണ്ണ തഹസ്സിൽദാർക്കാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് നിർദ്ദേശം നൽകിയത്.
ഇ.എം.എസ് ഭവന പദ്ധതി പ്രകാരം ലഭിച്ച വീട്ടിൽ താമസിക്കുന്ന പള്ളിക്കൽ വി.പി അഹമ്മദ്കുട്ടിയുടെ നടവരമ്പ് നിർമ്മിച്ച് നൽകാനാണ് കമ്മീഷൻ നിർദ്ദേശം നൽകിയത്. സ്ഥലം ഉടമകൾ നടവരമ്പ് പൊളിച്ച് കളഞ്ഞതിനാൽ അരയ്കൊപ്പം വെള്ളത്തിലൂടെയാണ് നടക്കുന്നതെന്ന പരാതിയിലാണ് നടപടി.
പെരിന്തൽമണ്ണ സബ് കളക്ടർ കമ്മീഷനിൽ സമർപ്പിച്ച റിപ്പോർട്ടിൽ നടവഴി കടന്നുപോകുന്ന വയലിന്റെ ഉടമകൾക്ക് നടവഴി നിർമ്മിച്ച് നൽകാൻ നിർദ്ദേശം നൽകിയിരുന്നതായി പറയുന്നു. എന്നാൽ കൃഷിയിടത്തിലൂടെ വഴികെട്ടി ഉയർത്തിയാൽ കൃഷി ചെയ്യാൻ സാധിക്കില്ലെന്ന് പറഞ്ഞ് വയൽ ഉടമകൾ ആവശ്യം നിരസിച്ചു.
തങ്ങൾക്ക് വഴി നടക്കാനുള്ള സൗകര്യം മാത്രമാണ് ആവശ്യമെന്നും എതിർകക്ഷികളുടെ വസ്തുവകകൾ നഷ്ടമാകാത്ത തരത്തിൽ ഒരു നടവഴി മാത്രം ലഭിച്ചാൽ മതിയെന്നും പരാതിക്കാരൻ കമ്മീഷനെ അറിയിച്ചു. തുടർന്നാണ് പെരിന്തൽമണ്ണ സബ് കളക്ടർക്ക് നിർദ്ദേശം നൽകിയത്.
|
ഇല്ലാത്ത രോഗത്തിന് ചികിത്സയെന്ന് പരാതി: ഡിസ്ചാർജ് സർട്ടിഫിക്കേറ്റ് ഹാജരാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. HRMP No. 4275/2023 (Date :18/11/2024)
ആലപ്പുഴ: ചേർത്തല കെ.വി.എം ആശുപത്രിയിൽ നിന്നും 2022 ഡിസംബർ 31 ന് വിടുതൽ ചെയ്തയാളുടെ ഡിസ്ചാർജ് സമ്മറി സർട്ടിഫിക്കേറ്റ് രോഗിക്ക് നൽകണമെന്ന നിർദ്ദേശം ആശുപത്രി അധികൃതർ അനുസരിക്കാത്ത സാഹചര്യത്തിൽ അത് കമ്മീഷനിൽ ലഭ്യമാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
ഇല്ലാത്ത രോഗത്തിന് ചികിത്സ നൽകിയെന്ന് പരാതി ഉയർന്ന സാഹചര്യത്തിലാണ് കമ്മീഷൻ അംഗം വി.കെ ബീനാകുമാരിയുടെ ഉത്തരവ്.
തന്റെ ഭാര്യ ആശുപത്രിയിലെത്തി ചികിത്സിക്കുന്ന ഡോക്ടറോട് തനിക്ക് മാനസികരോഗം ഉണ്ടെന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് യാതൊരു പരിശോധനയും കൂടാതെ മനോരോഗ വിഭാഗത്തിലേക്ക് റഫർ ചെയ്തുവെന്നാണ് പരാതി.
ചേർത്തല ഡി.വൈ.എസ്.പി യിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. എന്നാൽ ആശുപത്രി രേഖകൾ പ്രകാരമാണ് മനോരോഗ ചികിത്സ നൽകിയതെന്ന് റിപ്പോർട്ടിൽ പറയുന്നു. തുടർന്ന് ജില്ലാ മെഡിക്കൽ ഓഫീസറിൽ നിന്നും റിപ്പോർട്ട് വാങ്ങി. പരാതിക്കാരന് ഭയവും ഉത്കണ്ഠയുമുണ്ടെന്നും ഉറക്കത്തിൽ അസ്വസ്ഥതയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. പരാതിക്കാരന് ആശുപത്രിയിൽ നൽകിയ മാനസികാരോഗ്യ പരിപാലനം അനാവശ്യമാണെന്ന് കരുതാനാവില്ലെന്നും ഡി.എം.ഒ അറിയിച്ചു. തുടർന്ന് ജില്ലാ മെഡിക്കൽ ഓഫീസറോട് ഡിസ്ചാർജ് സർട്ടിഫിക്കേറ്റ് ഹാജരാക്കാൻ ആവശ്യപ്പെട്ടെങ്കിലും ഹാജരാക്കിയില്ല.
ചേർത്തല ഡി.വൈ.എസ്.പി യുടെ റിപ്പോർട്ട് അവിശ്വസിക്കേണ്ടതില്ലെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. എന്നാൽ ഡിസ്ചാർജ് സമ്മറി സർട്ടിഫിക്കേറ്റിൽ അപാകതയുള്ളതായി പരാതിക്കാരൻ ആരോപിച്ച സാഹചര്യത്തിൽ സർട്ടിഫിക്കേറ്റ് ലഭിക്കാൻ പരാതിക്കാരന് അർഹതയുള്ളതായി കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. തുറവൂർ പള്ളിത്തോട് സ്വദേശി സമർപ്പിച്ച പരാതിയിലാണ് നടപടി.
|
HRMP No. 5687/2023 ഭക്ഷ്യസുരക്ഷാ പരിശോധനകൾ കൃത്യമായ ഇടവേളകളിൽ നടത്തണം: മനുഷ്യാവകാശ കമ്മീഷൻ. HRMP No. 5687/2023 (Date : 18/11/2024)
എറണാകുളം: പഴകിയതും ഗുണനിലവാരമില്ലാത്തതുമായ ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുക്കുന്നതിനുള്ള പരിശോധനകൾ ഭക്ഷ്യസുരക്ഷാ വകുപ്പ് കൃത്യമായ ഇടവേളകളിൽ നടത്തണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ്. അലക്സാണ്ടർ തോമസ്.
ഭക്ഷ്യസുരക്ഷാ നിയമപ്രകാരം പ്രവർത്തിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.
ഭക്ഷ്യസുരക്ഷാ വകുപ്പ് എറണാകുളം അസിസ്റ്റന്റ് കമ്മീഷണർക്കാണ് കമ്മീഷൻ നിർദ്ദേശം നൽകിയത്. വൻകിട ഹോട്ടലുകളിൽ ഉൾപ്പെടെ പാചകത്തിന് ഉപയോഗിക്കുന്ന എണ്ണ, വെള്ളം, പഴവർഗ്ഗങ്ങൾ, പച്ചക്കറി, മത്സ്യം, മാംസം എന്നിവയുടെ ഗുണനിലവാരം മാസത്തിലൊരിക്കൽ പരിശോധിക്കണമെന്ന പരാതിയിലാണ് നടപടി.
എറണാകുളം ജില്ലയിൽ നടത്തിയ പരിശോധനയുടെ വിശാദാംശങ്ങൾ ഭക്ഷ്യാസുരക്ഷാവകുപ്പ് സമർപ്പിച്ചു. പോലീസ്, റവന്യൂ, തദ്ദേശ സ്വയംഭരണ വകുപ്പുകളുമായി ചേർന്ന് പോലീസ് മാസത്തിൽ രണ്ടു ദിവസം രാത്രികാലങ്ങളിൽ തട്ടുകടകളിൽ പരിശോധിക്കാറുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ജനകീയ അന്വേഷണ സമിതി ജനറൽ കൺവീനർ റ്റി.എൻ. പ്രതാപൻ സമർപ്പിച്ച പരാതിയിലാണ് നടപടി.
|
കെ.എസ്.ആർ.റ്റി.സി കൊറിയർ ജീവനക്കാരനോട് മാനുഷിക പരിഗണന കാണിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. HRMP No. 3818/2024 (Date : 16/11/2024)
കൊല്ലം : കെ.എസ്.ആർ.റ്റി.സി കൊട്ടാരക്കര ഡിപ്പോയിലെ കൊറിയർ ലോജിസ്റ്റിക് ജീവനക്കാരന് അമിതജോലിഭാരം അടിച്ചേൽപ്പിച്ചെന്ന പരാതിയിൽ ജീവനക്കാരന്റെ സമ്മർദ്ദം ഒഴിവാക്കാൻ മനുഷ്യത്വപരമായ സമീപനം സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
കമ്മീഷൻ അംഗം വി.കെ ബീനാകുമാരിയാണ് കോർപ്പറേഷൻ ചെയർമാൻ / എം.ഡിക്ക് നിർദ്ദേശം നൽകിയത്. ഇക്കാര്യത്തിൽ സ്വീകരിച്ച നടപടി രണ്ടാഴ്ചക്കുള്ളിൽ അറിയിക്കണമെന്നും ഉത്തരവിൽ പറയുന്നു.
ജോലി സമ്മർദ്ദം അനുഭവിക്കുന്നുവെന്ന പരാതി വാസ്തവ വിരുദ്ധമാണെന്ന് കെ.എസ്.ആർ.റ്റി.സി കമ്മീഷനെ അറിയിച്ചു. മകന്റെ അസുഖം കാരണം പരാതിക്കാരൻ 2024 മാർച്ച് 27 ന് ജോലി വിട്ടു. ആഹാരം കഴിക്കാനും പ്രാഥമികാവശ്യങ്ങൾക്കും സമയം അനുവദിച്ചില്ലെന്ന പരാതി അവാസ്തവമാണെന്നും റിപ്പോർട്ടിൽ പറയുന്നു.
എന്നാൽ ശാരീരിക ബുദ്ധിമുട്ട് കാരണം ജോലി യിൽ നിന്നും ഒഴിവായ ദിവസം തന്നെ തന്റെ ജോലി നഷ്ടപ്പെട്ടതായി പരാതിക്കാരനായ കൊച്ചാലുമൂട് സ്വദേശി ആർ.ആനന്ദ് റെക്സ് കമ്മീഷനെ അറിയിച്ചു. തനിക്കൊപ്പം ജോലി ചെയ്തവർക്ക് പുനർനിയമനം നൽകിയതായും പരാതിക്കാരൻ അറിയിച്ചു.
എന്നാൽ പരാതിക്കാരന്റെ ജോലി നഷ്ടമായിട്ടില്ലെന്ന് അസിസ്റ്റന്റ് ട്രാൻസ്പോർട്ട് ഓഫീസർ കമ്മീഷനെ അറിയിച്ചു. പരാതിക്കാരനെ സർവീസിൽ തിരികെ എടുക്കുമെന്നും പറഞ്ഞു.
പുനർനിയമനം നൽകുന്ന കാര്യത്തിൽ വേർതിരിവ് കാണിക്കുന്നത് നിയമലംഘനമാണെന്ന് കമ്മീഷൻ ചൂണ്ടിക്കാണിച്ചു. 24 മണിക്കൂറും ജോലി ചെയ്യിക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്നും ഉത്തരവിൽ പറയുന്നു.
|
ചികിത്സാ പിഴവ് അന്വേഷിക്കാൻ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്. (Date : 16/11/2024)
കോഴിക്കോട് : ചുമയുമായി സ്വകാര്യാശുപത്രിയിലെത്തിയ വയോധികൻ ചികിത്സാപിഴവിനെ തുടർന്ന് അബോധാവസ്ഥയിലാവുകയും കണ്ണിന്റെ കാഴ്ച നഷ്ടപ്പെടുകയും ചെയ്തുവെന്ന പരാതിയിൽ ജില്ലാ മെഡിക്കൽ ഓഫീസറും സിറ്റി പോലീസ് കമ്മീഷണറും അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ്.
കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയ്ക്കും ഡോക്ടർമാർക്കുമെതിരെ അന്വേഷിക്കാനാണ് കമ്മീഷൻ ഉത്തരവിട്ടത്. കുതിരവട്ടം പറയഞ്ചേരി സ്വദേശി കോയ (67) യ്ക്ക് വേണ്ടി മകൻ മുഹമ്മദ് ഷാനു സമർപ്പിച്ച പരാതിയിലാണ് നടപടി.
ആരോഗ്യവാനായിരുന്ന കോയ കോർനേഷൻ തീയറ്ററിന് സമീപം പലചരക്ക് കട നടത്തുന്നയാളാണ്. ബ്രോൺകോസ്കോപ്പി നടത്തി പരിശോധനക്ക് സാമ്പിൾ എടുത്തപ്പോൾ ഉണ്ടായ കുറ്റകരമായ അശ്രദ്ധയും പിഴവും കാരണമാണ് ഇപ്പോഴത്തെ അവസ്ഥയുണ്ടായതെന്ന് പരാതിയിൽ പറയുന്നു. രോഗിയുടെ കാഴ്ച നഷ്ടമായെന്നും പരാതിക്കാരൻ അറിയിച്ചു. വെല്ലൂർ സി.എം.സി ആശുപത്രിയിൽ നിന്നും വിദഗ്ദ്ധാഭിപ്രായം തേടിയെങ്കിലും രോഗിയുടെ നില ഗുരുതരമാണെന്നായിരുന്നു മറുപടി. ഇപ്പോൾ സ്വകാര്യാശുപത്രി രോഗിയെ വിടുതൽ ചെയ്യാൻ ശ്രമിക്കുകയാണെന്നും പരാതിയിൽ പറയുന്നു. ഡിസംബർ 20 ന് കോഴിക്കോട് ഗവ.ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.
|
ടൈപ്പ് വൺ പ്രമേഹ ബാധിതരായ കുട്ടികൾക്ക് പരീക്ഷകൾക്ക് അധികസമയം അനുവദിക്കണം: മനുഷ്യാവകാശ കമ്മീഷൻ. HRMP No. 7520 & 7623 /2021 (Date : 16/11/2024)
തിരുവനന്തപുരം: ടൈപ്പ് വൺ പ്രമേഹ ബാധിതരായ വിദ്യാർത്ഥികൾക്ക് എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകൾക്ക് മണിക്കൂറിന് 20 മിനിറ്റ് അധികസമയം സംസഥാന സർക്കാർ കൂടുതൽ അനുവദിച്ചിരിക്കുന്ന മാതൃകയിൽ സി.ബി.എസ്.ഇ സിലബസിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് കൂടി സമയം അധികമായി അനുവദിക്കണമെന്ന ആവശ്യത്തിൽ മനുഷ്യാവകാശ കമ്മീഷൻ സി.ബി.എസ്.ഇ യിൽ നിന്നും റിപ്പോർട്ട് ആവശ്യപ്പെട്ടു.
സി.ബി.എസ്.ഇ ഡയറക്ടറും പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയും ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ആവശ്യപ്പെട്ടു.
മണിക്കൂറിന് 20 മിനിറ്റ് സമയം വീതമാണ് സംസ്ഥാന സർക്കാർ നൽകുന്നത്. എസ്.എസ്.എൽ.സി, ഹയർസെക്കന്ററി തലങ്ങളിൽ ഇപ്പോൾ പ്രസ്തുത ആനുകൂല്യം ലഭിക്കുന്നുണ്ട്. സംസ്ഥാനത്ത് 8000 ലധികം കുട്ടികൾ ടൈപ്പ് വൺ പ്രമേഹ ബാധിതരാണെന്ന് കാര്യവട്ടം ബുഷ്റ ഷിഹാബ് സമർപ്പിച്ച പരാതിയിലാണ് പറയുന്നു. സംസ്ഥാന സർക്കാരിന്റെ മിഠായി പദ്ധതിയിൽ 2500 കുട്ടികൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. രാജ്യത്ത് 8 ലക്ഷത്തിലധികം കുട്ടികൾ ടൈപ്പ് വൺ പ്രമേഹ ബാധിതരാണെന്നും പരാതിയിൽ പറയുന്നു.
|
ഇലക്ട്രിക് പോസ്റ്റ് മാറ്റി സ്ഥാപിക്കണം: മനുഷ്യാവകാശ കമ്മീഷൻ. HRMP NO. 574/2021 (Date : 15/11/2024)
ആലപ്പുഴ: പരസഹായമില്ലാതെ യാത്ര ചെയ്യാൻ കഴിയാത്ത അംഗപരിമിതയായ സ്ത്രീയുടെ വീടിന് മുകളിലൂടെ സ്ഥാപിച്ചിരിക്കുന്ന ഇലക്ട്രിക് പോസ്റ്റ് മാനുഷിക പരിഗണന നൽകി മാറ്റി സ്ഥാപിക്കണമെന്ന ആവശ്യത്തിൽ മാനുഷിക പരിഗണന നൽകി തീരുമാനമെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
കമ്മീഷൻ അംഗം വി.കെ ബീനാകുമാരി ആലപ്പുഴ ഇലക്ട്രിക് സർക്കിൾ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർക്കാണ് നിർദ്ദേശം നൽകിയത്.
സ്വകാര്യ വ്യക്തിയുടെ സ്ഥലത്തുള്ള വൈദ്യുതി പോസ്റ്റ് തന്റെ വീടിന്റെ പരിസരത്ത് സ്ഥാപിച്ചെന്നും ഓടിട്ട വീടിന് മുകളിലൂടെ കടന്നുപോകുന്ന ഇലക്ട്രിക് ലൈൻ കാരണം സ്പാർക്കുണ്ടാകാൻ സാധ്യതയുണ്ടെന്നും മാവേലിക്കര ഐരാണിക്കുഴി സ്വദേശിനി മായാദേവി സമർപ്പിച്ച പരാതിയിൽ പറയുന്നു.
ചാരുംകുടി കെ.എസ്.ഇ.ബി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. പരാതിക്കാരിയുടെ വീടിന് സമീപമുള്ള പോസ്റ്റിൽ നിന്ന് രണ്ട് വൈദ്യുതി കണക്ഷൻ നൽകിയതിനാൽ പോസ്റ്റ് മാറ്റാനാവില്ലെന്ന് റിപ്പോർട്ടിൽ പറഞ്ഞു.
നിലവിൽ ഉപയോഗമില്ലാത്ത രണ്ടു ലൈനുകൾ അഴിച്ചുമാറ്റുമെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ ജോസ്കോ ആശുപത്രിയിൽ സ്ഥാപിച്ചിരിക്കുന്ന പോസ്റ്റ് സ്വാധീനത്തിന്റെ പിൻബലത്തിൽ മാറ്റി സ്ഥാപിച്ചതായി പരാതിക്കാരി കമ്മീഷനെ അറിയിച്ചു. പോസ്റ്റ് അപകടകരമായ സ്ഥലത്താണ് നിൽക്കുന്നതെന്നും ലൈൻ നിൽക്കുന്ന ഭാഗത്ത് സ്പാർക്ക് ഉണ്ടാകാറുണ്ടെന്നുമുള്ള പരാതിയെ കുറിച്ച് റിപ്പോർട്ടിൽ പരാമർശമില്ലെന്ന് കമ്മീഷൻ ചൂണ്ടിക്കാണിച്ചു. പരാതിക്ക് ശാശ്വതമായ പരിഹാരമുണ്ടാകണമെന്നും കമ്മീഷൻ നിർദ്ദേശിച്ചു. പരാതിക്കാരിക്ക് അപകട ഭീഷണിയുണ്ടെന്നും കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.
|
നനഞ്ഞ പ്ലാസ്റ്റിക് കവറുകൾ കത്തിക്കാൻ ഹരിതകർമ്മ സേനാംഗങ്ങൾ നിർദ്ദേശം നൽകിയോ എന്ന് അന്വേഷിക്കണം: മനുഷ്യാവകാശ കമ്മീഷൻ. HRMP NO. 68/2024 (Date : 15/11/2024)
കാസറഗോഡ്: നനഞ്ഞ പ്ലാസ്റ്റിക് കവറുകൾ കത്തിച്ചുകളയാൻ ഹരിതകർമ്മ സേനാംഗങ്ങൾ നിർദ്ദേശം നൽകിയെന്ന പരാതിയെക്കുറിച്ച് അന്വേഷിച്ച് വാസ്തവമാണെന്ന് കണ്ടാൽ ബന്ധപ്പെട്ട ഹരിതകർമ്മ സേനാംഗങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
പുത്തിഗൈ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കാണ് ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് നിർദ്ദേശം നൽകിയത്. പുത്തിഗൈ ഗ്രാമപഞ്ചായത്തിലെ ഹരിതകർമ്മ സേന എല്ലാ പ്ലാസ്റ്റിക് മാലിന്യങ്ങളും കൊണ്ടുപോകാറില്ലെന്ന് ആരോപിച്ച് സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.
പുത്തിഗൈ പഞ്ചായത്ത് സെക്രട്ടറി സമർപ്പിച്ച റിപ്പോർട്ടിൽ ആരോപണം നിഷേധിച്ചു. പരാതിയുള്ള സ്ഥലത്തെ മാലിന്യങ്ങൾ പൂർണമായി നീക്കം ചെയ്തിട്ടുണ്ടെന്നും മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടന്നും റിപ്പോർട്ടിൽ പറയുന്നു. സീതാംഗോളി ടൗണിലെ മാലിന്യം നിക്ഷേപിക്കുന്ന സ്ഥലങ്ങളിൽ സി.സി.റ്റി.വി ക്യാമറ സ്ഥാപിക്കാൻ 86000 രൂപയുടെ പദ്ധതി പൊതുമരാമത്ത് വകുപ്പ് ഇലക്ട്രോണിക്സ് വിഭാഗത്തിന് കൈമാറിയിട്ടുണ്ട്. സീതാംഗോളി ടൗണിൽ വിജിലൻസ് പരിശോധനയിൽ കണ്ടെത്തിയ നാല് പ്രധാന നിയമ ലംഘനങ്ങൾക്ക് 30,000 രൂപ പിഴ ചുമത്തിയിട്ടുണ്ട്. സീതാംഗോളി പരിസരം വ്യ ത്തിയാക്കിയതിന്റെ ചിത്രങ്ങളും ഹാജരാക്കി.
എന്നാൽ പരിസരമലിനീകരണത്തിനെതിരെ പരാതി നൽകിയതിന് തനിക്ക് പെട്ടികട അനുവദിച്ചില്ലെന്നും ഭിന്നശേഷിക്കാരനായ തനിക്ക് പെട്ടികട അനുവദിക്കുകയോ നഷ്ടപരിഹാരം നൽകുകയോ ചെയ്യണമെന്നും പരാതിക്കാരനായ കുമ്പള എടനാട് സ്വദേശി ഇസ്സകുഞ്ഞി അറിയിച്ചു.
|
അടിമാലി പ്രീമെട്രിക് ഹോസ്റ്റലിലെ ദുരിതങ്ങൾ: ട്രൈബൽ ഓഫീസർ നേരിട്ട് ഹാജരാകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. HRMP NO. 4867/2024 (Date : 15/11/2024)
ഇടുക്കി: അടിമാലി മന്നാംകാലയിൽ പ്രവർത്തിക്കുന്ന പ്രീമെട്രിക് ട്രൈബൽ ഹോസ്റ്റലിന്റെ ശോചനീയാവസ്ഥ പരിഹരിക്കുന്നതിനുള്ള നടപടികൾ ബോധ്യപ്പെടുത്തുന്നതിനായി അടിമാലി ട്രൈബൽ ഡവലപ്പ്മെന്റ് ഓഫീസർ നേരിട്ട് ഹാജരാകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്.
ഡിസംബർ 13 ന് രാവിലെ 10 ന് തൊടുപുഴ പൊതുമരാമത്ത് റസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ നേരിട്ട് ഹാജരാകാനാണ് ഉത്തരവ്. ആൺകുട്ടികളുടെ ഹോസ്റ്റൽ ഒന്നിലെയും രണ്ടിലെയും ശോചനീയാവസ്ഥ പരിഹരിക്കണമെന്ന പരാതിയിലാണ് ഉത്തരവ്.
ട്രൈബൽ ഡവലപ്പ്മെന്റ് ഓഫീസർ കമ്മീഷനിൽ സമർപ്പിച്ച റിപ്പോർട്ടിൽ കെട്ടിടങ്ങൾ നവീകരിക്കുന്നതിന് 31,50,000, 34,50,000 രൂപയുടെയും രണ്ട് എസ്റ്റിമേറ്റുകൾ ഭരണാനുമതിക്കും ഫണ്ട് അനുവദിക്കുന്നതിനുമായി 2022 ഡിസംബർ 1 ന് പട്ടിക വർഗ്ഗ വികസന വകുപ്പ് ഡയറക്ടർക്ക് അയച്ചതായി പറയുന്നു. എന്നാൽ ഡയറക്ടർ തീരുമാനമെടുത്തിട്ടില്ല. കാലതാമസം വന്നതിന്റെ കാരണവും വ്യക്തമല്ല. ഡയറക്ടർ രണ്ടാഴ്ചക്കകം തീരുമാനമെടുത്ത് ട്രൈബൽ ഡവലപ്പ്മെന്റ് ഓഫീസറെ വിവരമറിയിക്കണമെന്ന് ജസ്റ്റിസ് അലക്സാണ്ടർ തോമസ് ആവശ്യപ്പെട്ടു.
ഭക്ഷണം പാകം ചെയ്യുന്ന സ്ഥലത്തിന്റെ അവസ്ഥ പരിതാപകരമാണെന്ന് പരാതിയിലുണ്ടെങ്കിലും റിപ്പോർട്ടിൽ ഇതിനെക്കുറിച്ച് പരാമർശമില്ലെന്ന് കമ്മീഷൻ ചൂണ്ടിക്കാണിച്ചു. ട്രൈബൽ ഡവലപ്പ്മെന്റ് ഓഫീസർ പൊതുമരാമത്ത് കെട്ടിടം വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയറോടൊപ്പം ഹോസ്റ്റൽ സന്ദർശിച്ച് കുട്ടികളുടെയും രക്ഷിതാക്കളുടെയും അഭിപ്രായം മനസ്സിലാക്കണം. ഭക്ഷണം പാകം ചെയ്യുന്ന സ്ഥലത്തിന്റെ ഉൾപ്പെടെയുള്ള കെട്ടിടങ്ങളുടെ പോരായ്മകൾ എങ്ങനെ പരിഹരിക്കാമെന്ന് അറിയണം. ഇതിന് അനുസൃതമായി അസിസ്റ്റന്റ് എഞ്ചിനീയറിൽ നിന്നും എസ്റ്റിമേറ്റ് ലഭ്യമാക്കി ട്രൈബൽ ഡവലപ്പ്മെന്റ് ഓഫീസർ നടപടിയെടുക്കണം. ഇക്കാര്യങ്ങളെല്ലാം വിശദീകരിച്ചുകൊണ്ടുള്ള റിപ്പോർട്ട് നവംബർ 30 നകം കമ്മീഷനിൽ സമർപ്പിക്കണം. അടിമാലി ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.കൃഷ്ണമൂർത്തി സമർപ്പിച്ച പരാതിയിലാണ് നടപടി.
|
അവസാന നിമിഷം ശസ്ത്രക്രിയ മാറ്റി: മെഡിക്കൽ കോളേജിനെതിരെ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. (Date : 14/11/2024)
കോഴിക്കോട്: മെഡിക്കൽ കോളേജ് ആശുപത്രിയിൽ തുടയെല്ല് പൊട്ടിയ യുവാവിന് നടത്തേണ്ട ശസ്ത്രക്രിയ അവസാന നിമിഷം മാറ്റിയതു കാരണം യുവാവ് വെന്റിലേറ്ററിലായെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്ത് സൂപ്രണ്ടിന് നോട്ടീസയച്ചു.
ഒരാഴ്ചക്കകം അന്വേഷണം റിപ്പോർട്ട് സമർപ്പിക്കാനാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജൂനാഥ് നൽകിയ നിർദ്ദേശം. ഡിസംബറിൽ കോഴിക്കോട് നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.
ആശുപത്രിയിൽ ആവശ്യമായ ജീവനക്കാർ ഇല്ലാത്തതു കാരണമാണ് ശസ്ത്രക്രിയ മാറ്റിയെന്ന് മനസിലാക്കുന്നു. ശസ്ത്രക്രിയ വൈകിയതിനെ തുടർന്ന് മജ്ജ രക്തത്തിലേക്കിറങ്ങിയാണ് യുവാവ് വെന്റിലേറ്ററിലായത്. നാദാപുരം ചെക്യാട് സ്വദേശി അശ്വിന്റെ അടിയന്തര ശസ്ത്രക്രിയയാണ് മൂന്ന് ദിവസത്തേക്ക് മാറ്റിയത്. തുടർന്ന് രോഗിയെ സ്വകാര്യാശുപത്രിയിലേക്ക് മാറ്റി. എന്നാൽ സമയം വൈകിയതിനാൽ രോഗിയുടെ നില ഗുരുതരമായി. എട്ടു ദിവസ മെങ്കിലും വെന്റിലേറ്ററിൽ കഴിയണം. ഒരു ദിവസം ഒരു ലക്ഷം രൂപ ചെലവു വരും. സാമ്പത്തികമായി പിന്നാക്കാവസ്ഥയിലുള്ളയാളാണ് അശ്വിൻ. ഞായറാഴ്ച കോയമ്പത്തൂരിൽ നടന്ന മിലിട്ടറി റിക്രൂട്ട്മെന്റ് റാലിക്കിടയിലാണ് അശ്വിന് പരിക്കേറ്റത്. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
|
ശബരിമല ഡ്യൂട്ടിക്ക് നിയോഗിക്കുന്ന പോലീസുകാർക്ക് മാർഗനിർദ്ദേശം നൽകണം: മനുഷ്യാവകാശ കമ്മീഷൻ. (Date : 14/11/2024)
പത്തനംതിട്ട : ശബരിമല ഡ്യൂട്ടിക്ക് നിയോഗിക്കുന്ന പോലീസുകാർക്ക് ഡ്യൂട്ടിയുമായി ബന്ധപ്പെട്ട മാർഗ്ഗ നിർദ്ദേശങ്ങൾ നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
പത്തനംതിട്ട ജില്ലാ പോലീസ് മേധാവിക്കാണ് കമ്മീഷൻ അംഗം വി.കെ. ബീനാകുമാരി നിർദ്ദേശം നൽകിയത്. പതിനെട്ടാം പടി കയറുമ്പോൾ പോലീസുകാരൻ കരണത്തടിച്ചെന്ന പരാതിയിലാണ് ഉത്തരവ്.
റാന്നി ഡി വൈ എസ്. പി ജില്ലാ പോലീസ് മേധാവി മുഖാന്തിരം സമർപ്പിച്ച റിപ്പോർട്ടിൽ പോലീസ് ഉദ്യോഗസ്ഥനെ വിളിച്ചു വരുത്തി പരാതി പരിഹരിച്ചിട്ടുണ്ടെന്നും പരാതിക്കാരന് പരാതിയുമായി മുന്നോട്ടു പോകാൻ താൽപര്യമില്ലെന്നും പറയുന്നു.
അയ്യപ്പഭക്തരെ പതിനെട്ടാം പടി കയറാൻ ഒരു കൈ സഹായിക്കാനും തിരക്ക് നിയന്ത്രിക്കാനുമാണ് പോലീസുകാരെ ഡ്യൂട്ടിക്ക് നിയോഗിക്കുന്നതെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. ഭക്തരെ ശാരീരികമായി ഉപദ്രവിച്ചുവെന്ന് കേൾക്കുന്നത് വിശ്വാസികൾക്ക് ഉൾക്കൊള്ളാനാവില്ല. പരാതിക്കാരന്റെ കരണത്തടിച്ചത് തീർച്ചയായും ക്യത്യവിലോപമാണെന്ന് ഉത്തരവിൽ പറയുന്നു. പത്തനംതിട്ട സ്വദേശി കിരൺ സുരേഷ് സമർപ്പിച്ച പരാതിയിലാണ് നടപടി.
|
മാസങ്ങളോളം സിഗ്നൽ ലൈറ്റ് കത്താത്തത് അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. HRMP NO. 8429/2024 (Date : 14/11/2024)
തിരുവനന്തപുരം: കരമന-കളിയിക്കാവിള ദേശീയപാതയിൽ നീറമൺകര മുതൽ നേമം വരെയുള്ള ട്രാഫിക് ലൈറ്റുകൾ മാസങ്ങളോളം കത്താതിരുന്നത് കാരണം അപകടമരണങ്ങൾ ഉൾപ്പെടെ സംഭവിച്ചുവെന്ന പരാതി അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർക്കാണ് കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് നിർദ്ദേശം നൽകിയത്. ഡിസംബർ 10 നകം റിപ്പോർട്ട് സമർപ്പിക്കണം. പൊതുപ്രവർത്തകനായ ശാന്തിവിള പത്മകുമാർ സമർപ്പിച്ച പരാതിയിലാണ് നടപടി.
|
കൊണ്ടോട്ടി താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് യന്ത്രങ്ങൾ പ്രവർത്തന സജ്ജമാക്കണം : മനുഷ്യാവകാശ കമ്മീഷൻ. HRMP NO. 5279/2023 (Date : 14/11/2024)
മലപ്പുറം: കൊണ്ടോട്ടി താലൂക്ക് ആശുപത്രിയിൽ 2014 ൽ സർക്കാർ ഫണ്ട് ഉപയോഗിച്ച് വാങ്ങിയ 6 ഡയാലിസിസ് യന്ത്രങ്ങൾ കാലതാമസമില്ലാതെ പ്രവർത്തനസജ്ജമാക്കാൻ കഴിഞ്ഞില്ലെങ്കിൽ ജില്ലയിൽ ഡയാലിസിസ് സൗകര്യമുള്ള മറ്റേതെങ്കിലും സർക്കാർ ആശുപത്രിയിലേക്ക് അവ മാറ്റി സ്ഥാപിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
മലപ്പുറം ജില്ലാ മെഡിക്കൽ ഓഫീസർക്കാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് നിർദ്ദേശം നൽകിയത്. ഇക്കാര്യത്തിൽ സ്വീകരിച്ച നടപടികൾ 6 മാസത്തിനുള്ളിൽ ഡി.എം.ഒ കമ്മീഷനിൽ സമർപ്പിക്കണം.
ഡയാലിസിസ് യന്ത്രങ്ങൾ പൊടിപിടിച്ച് നശിക്കുന്നതിനെതിരെ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. കൊണ്ടോട്ടി താലൂക്ക് ആശുപത്രി സൂപ്രണ്ട് കമ്മീഷനിൽ സമർപ്പിച്ച വിശദീകരണത്തിൽ ഡയാലിസിസ് യന്ത്രങ്ങൾ പ്രവർത്തന സജ്ജമല്ലെന്ന് പറയുന്നു. കൊണ്ടോട്ടി പ്രാഥമികാരോഗ്യകേന്ദ്രത്തിൽ പ്രവർത്തിച്ചിരുന്ന ശിഹാബ് തങ്ങൾ ചാരിറ്റബിൾ സൊസൈറ്റി കൊട്ടുക്കരയിലേക്ക് മാറ്റിയ ശേഷമാണ് സർക്കാർ ഫണ്ട് ഉപയോഗിച്ച് വാങ്ങിയ ഡയാലിസിസ് യന്ത്രങ്ങൾ പ്രവർത്തനരഹിതമായതെന്ന് റിപ്പോർട്ടിൽ പറയുന്നു. പരിസരവാസികൾ ഉയർത്തിയ ശക്തമായ പ്രതിഷേധം കാരണമാണ് ഡയാലിസിസ് കേന്ദ്രത്തിന്റെ പ്രവർത്തനം നിലയ്ക്കാൻ കാരണമെന്നും റിപ്പോർട്ടിലുണ്ട് .
ഡയാലിസിസ് സെന്റർ കൊട്ടുക്കരയിലേക്ക് മാറ്റാൻ കാരണം ജനകീയ പ്രക്ഷോഭമാണെന്നും റിപ്പോർട്ടിൽ പറയുന്നു. രോഗികൾക്ക് ആശ്വാസം നൽകാനുള്ള സംവിധാനങ്ങൾ സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടി ഉപയോഗശൂന്യമായി ഇട്ടിരിക്കുന്നത് കടുത്ത അനീതിയാണെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. നാട്ടൊരുമ പൗരാവകാശ സമിതി സെക്രട്ടറി പി.പി. അബ്ദുൾ അസീസ് സമർപ്പിച്ച പരാതിയിലാണ് നടപടി.
|
ഹൈക്കോടതി വിധിയുണ്ടായിട്ടും പട്ടയം നൽകുന്നതിൽ തടസ്സം : റേഞ്ച് ഫോറസ്റ്റ് ഓഫീസർ ഹാജരാകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. HRMP NO. 5564/2023 (Date : 13/11/2024)
ഇടുക്കി: ഹൈക്കോടതി വിധി ഉണ്ടായിട്ടും വനം വകുപ്പ് പട്ടയം നൽകാൻ തടസ്സം നിൽക്കുന്ന സാഹചര്യത്തിൽ ഡിസംബർ 13 ന് തൊടുപുഴ പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ നേര്യമംഗലം ഫോറസ്റ്റ് റേഞ്ച് ഓഫീസർ നേരിട്ട് ഹാജരായി വിശദികരണം സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്.
പുന്നയാർ ഊരുകൂട്ടത്തിലെ ഊരുമൂപ്പൻ റ്റി.എം കൃഷ്ണകുമാർ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. പട്ടയം അനുവദിക്കണമെങ്കിൽ വിശദമായ സർവേ നടത്തേണ്ടിവരുമെന്നാണ് നേര്യമംഗലം ഫോറസ്റ്റ് ഓഫീസർ കമ്മീഷനെ അറിയിച്ചത്. പലതവണ സർവേ നടത്തിയിട്ടും പട്ടയം അനുവദിക്കാൻ വനം വകുപ്പ് തടസം നിൽക്കുകയാണെന്ന് പരാതിക്കാരൻ ആരോപിച്ചു. പരാതിക്കാരന് പട്ടയം അനുവദിക്കണമെന്ന് കേരളഹൈക്കോടതി 2021 സെപ്റ്റംബർ 17 ന് ഉത്തരവും പാസാക്കിയിരുന്നു.
പരാതിക്കാരന്റെ ആരോപണം ശരിയാണെങ്കിൽ റേഞ്ച് ഫോറസ്റ്റ് ഓഫീസറുടെ നടപടി കോടതി ഉത്തരവിന്റെ ലംഘനവും കോടതി അലക്ഷ്യവുമാണെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. ഇക്കാര്യത്തിൽ തീരുമാനം എടുക്കുന്നത് ഇനിയും നീട്ടിയാൽ റേഞ്ച് ഫോറസ്റ്റ് ഓഫീസർ വ്യക്തിപരമായി നഷ്ടത്തിന് ഉത്തരവാദിയായിരിക്കുമെന്നും ഉത്തരവിൽ പറയുന്നു. മനുഷ്യാവകാശ നിയമപ്രകാരം പരാതിക്കാരന് പട്ടയം നൽകാനുള്ള നടപടി നേര്യമംഗലം ഫോറസ്റ്റ് റേഞ്ച് ഓഫീസർ സ്വീകരിക്കണമെന്നും ഉത്തരവിൽ പറഞ്ഞു.
ഇക്കാര്യത്തിൽ സ്വീകരിച്ച തുടർനടപടികൾ നേര്യമംഗലം ഫോറസ്റ്റ് റേഞ്ച് ഓഫീസർ മൂന്നാഴ്ച്ചക്കുള്ളിൽ സമർപ്പിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. ഹൈക്കോടതി വിധിയുണ്ടായിട്ടും എന്തുകൊണ്ട് പട്ടയം നൽകുന്നില്ല എന്നതിൽ ഒരു വിശദീകരണവും റിപ്പോർട്ടിനൊപ്പം സമർപ്പിക്കണമെന്നും ഉത്തരവിൽ പറയുന്നു.
|
ചാലിൽ കോറോമിൽ നടക്കുന്ന അനധികൃത നിർമ്മാണം അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. (Date : 13/11/2024)
വയനാട്: തൊണ്ടർനാട് വില്ലേജ് പരിധിയിൽ ചാലിൽ കോറോമിൽ കെട്ടിട നിർമ്മാണ ചട്ടങ്ങളും മാനദണ്ഡങ്ങളും ലംഘിച്ച് നടക്കുന്ന നിർമ്മാണത്തെ കുറിച്ച് മനുഷ്യാവകാശ കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടു.
വയനാട് ജില്ലാ കളക്ടർക്കാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് നിർദ്ദേശം നൽകിയത്. 3 ആഴ്ച്ചക്കകം റിപ്പോർട്ട് സമർപ്പിക്കണം. സുൽത്താൻ ബത്തേരിയിൽ നടക്കുന്ന അടുത്ത സിറ്റിംഗിൽ കേസ് പരിഗണിക്കും.
ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയക്കാരുടെയും പിന്തുണയോടെയാണ് അനധികൃത കെട്ടിട നിർമ്മാണം പുരോഗമിക്കുന്നതെന്ന് പരാതിയിൽ പറയുന്നു. അനധികൃത കെട്ടിട നിർമ്മാണത്തിന്റെ മറവിൽ പണം വെട്ടിപ്പും നികുതിവെട്ടിപ്പും നടക്കുന്നതായും പരാതിയിൽ പറയുന്നു.
അനധികൃത കെട്ടിട നിർമ്മാണം കാരണം മണ്ണിടിച്ചിൽ ഭീഷണിയുള്ളതായി പരാതിയിൽ പറയുന്നു. പെർമിറ്റിൽ അനുവദിച്ച രീതിയിലല്ല നിർമ്മാണം നടക്കുന്നത്. നിയമം സംരക്ഷിക്കേണ്ടവർ തന്നെ നിയമലംഘനം നടത്തുന്ന സാഹചര്യമാണുള്ളത്. കേരളത്തിൽ ഒരു സാധാരണക്കാരന് ലഭിക്കാത്ത ആനുകൂല്യങ്ങൾ ഒരു കോർപ്പറേറ്റ് കമ്പനി പണം നൽകി നേടിയെടുക്കുകയാണ് ചെയ്യുന്നത്. ഹൈദരാബാദ് ആസ്ഥാനമായുള്ള കമ്പനി മറ്റൊരു കമ്പനി രജിസ്റ്റർ ചെയ്താണ് കെട്ടിട നിർമ്മാണം നടത്തുന്നതെന്നും പരാതിയിൽ പറയുന്നു.
|
വനിതാ അസിസ്റ്റന്റ് ബാങ്ക് മാനേജരെ ബ്രാഞ്ച് മാനേജർ മർദ്ദിച്ചു : അസിസ്റ്റന്റ് മാനേജർക്ക് സ്ഥലം മാറ്റം നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. HRMP NO. 2331/2024 (Date : 13/11/2024)
പത്തനംതിട്ട: ഓർമ്മക്കുറവ് രോഗം ബാധിച്ച അമ്മയെ സംരക്ഷിക്കാൻ ഏതാനും ദിവസത്തെ അവധി ചോദിച്ച വനിതാ അസിസ്റ്റന്റ് ബാങ്ക് മാനേജറെ ബ്രാഞ്ച് മാനേജറും പ്യൂണും ചേർന്ന് മർദ്ദിച്ച സാഹചര്യത്തിൽ വനിതാ അസിസ്റ്റന്റ് മാനേജർക്ക് അടിയന്തരമായി മറ്റൊരു ശാഖയിലേക്ക് സ്ഥലംമാറ്റം നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ ഏഴുമറ്റൂർ ശാഖാ മാനേജർക്കെതിരെ പത്തനംതിട്ട സ്വദേശിനിയായ വനിതാ അസിസ്റ്റന്റ് മാനേജർ സമർപ്പിച്ച പരാതിയിലാണ് കമ്മീഷൻ അംഗം വി.കെ ബീനാകുമാരിയുടെ ഇടക്കാല ഉത്തരവ്.
ഉദ്യോഗസ്ഥയ്ക്ക് അവധി അനുവദിക്കണമെന്നും ക്രെഡിറ്റിൽ അവധിയുള്ള സാഹചര്യത്തിൽ കുടിശിക ശമ്പളം ഉടൻ നൽകണമെന്നും ഉത്തരവിൽ പറയുന്നു.
സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ തിരുവനന്തപുരം റീജിയണൽ മാനേജർക്കാണ് കമ്മീഷൻ ഉത്തരവ് നൽകിയത്.
ജോലി സ്ഥലത്തെ സ്ത്രീകൾക്കെതിരെയുള്ള ലൈംഗിക പീഡനം (തടയലും നിരോധനവും പരിഹാരവും) നിയമം 2013 ന്റെ പരിധിയിൽ വരുന്ന കുറ്റകൃത്യമാണ് ശാഖാ മാനേജറും വനിതാ പ്യൂണും ചേർന്ന് നടത്തിയതെന്നും കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.
തനിക്ക് നേരെയുണ്ടായ ആക്രമണം ഡി.വൈ.എസ്.പി റാങ്കിൽ കുറയാത്ത ഒരു ഉദ്യോഗസ്ഥൻ അന്വേഷിക്കണമെന്നാവശ്യപ്പെട്ടു കൊണ്ടുള്ള പരാതിക്കാരിയുടെ ഹർജിയിൽ ഹൈക്കോടതി പാസാക്കിയ ഉത്തരവിന്റെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം പൂർത്തിയാക്കിയ ശേഷം പരാതിക്കാരിക്ക് കമ്മീഷനെ സമീപിക്കാമെന്നും ഉത്തരവിൽ പറഞ്ഞു.
അമ്മയെ സംരക്ഷിക്കാൻ ഹോംനേഴ്സിനെ കിട്ടാതെ വന്നപ്പോഴാണ് പരാതിക്കാരി അവധിക്ക് അപേക്ഷ നൽകിയത്. പരാതിക്കാരിക്ക് 8 മാസം നിയമാനുസരണം അവധി അനുവദിക്കാമായിരുന്നിട്ടും ശാഖാമാനേജർ നിരസിച്ചു. ഇതിന് ശേഷം ബ്രാഞ്ച് മാനേജർ പരാതിക്കാരിയെ പരസ്യമായി അപമാനിക്കാൻ തുടങ്ങി. ഇതിനെ തുടർന്ന് പരാതിക്കാരി ബാങ്കിന്റെ മുംബൈ ഹെഡ്ഓഫീസിലേക്ക് ബ്രാഞ്ച് മാനേജർക്കെതിരെ പരാതി അയച്ചു. ഇതിൽ പ്രകോപിതനായ പുരുഷ മാനേജരും വനിതാ പ്യൂണും ചേർന്ന് 2023 ആഗസ്റ്റ് 5 ന് പരാതിക്കാരിയെ ശുചിമുറിക്ക് സമീപം തടഞ്ഞു നിർത്തി 25 മിനിറ്റോളം മർദ്ദിച്ചതായി പരാതിയിൽ പറയുന്നു. ഇതിനെതിരെ പെരുമ്പട്ടി പോലീസിലും ജില്ലാ കളക്ടർക്കും പരാതി നൽകിയെങ്കിലും ഒരു നടപടിയുമുണ്ടായില്ല. എന്നാൽ പരാതിക്കാരിക്കെതിരെ ബാങ്ക് വ്യാജ പരാതി നൽകിയതായി പരാതിയിലുണ്ട്. തുടർന്ന് പരാതിക്കാരി ബാങ്കിൽ പോകാതായി.
2023 സെപ്റ്റംബർ 30 ന് റീജിയണൽ മാനേജർ പരാതിക്കാരിയിൽ നിന്നും മെന്റൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു. 2023 നവംബർ മുതൽ പരാതിക്കാരിക്ക് ശമ്പളം നൽകാതായി.
സംഭവത്തിൽ ബ്രാഞ്ച് മാനേജർ അധികാര ദുർവിനിയോഗം നടത്തിയതായി കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. അസിസ്റ്റന്റ് മാനേജരെ മർദ്ദിച്ച പ്യൂൺ അനുസരണക്കേട് കാണിച്ചിട്ടും അവർക്കെതിരെ ബാങ്ക് നടപടിയെടുക്കാത്തത് തെറ്റാണെന്നും കമ്മീഷൻ വിലയിരുത്തി. തുടർന്ന് കമ്മീഷൻ സിറ്റിംഗിൽ ഹാജരായ പരാതിക്കാരി തനിക്ക് തത്കാലം മറ്റേതെങ്കിലും ബ്രാഞ്ചിലേക്ക് സ്ഥലം മാറ്റം നൽകണമെന്ന് ആവശ്യപ്പെട്ടു.
|
മനുഷ്യാവകാശ കമ്മീഷൻ വിദ്യാർത്ഥികൾക്ക് ഉപന്യാസ മത്സരം നടത്തുന്നു. (Date : 12/11/2024)
തിരുവനന്തപുരം : ഡിസംബർ 10 ന് ആഘോഷിക്കുന്ന സാർവദേശീയ മനുഷ്യാവകാശ ദിനത്തോട് അനുബന്ധിച്ച് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ നിയമ വിദ്യാർത്ഥികൾക്കും മനുഷ്യാവകാശം ഒരു വിഷയമായി ഡിഗ്രി, പി.ജി തലത്തിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കുമായി ഉപന്യാസ മത്സരം സംഘടിപ്പിക്കുന്നു.
“തടവുകാരുടെ അന്തസ്സിനുളള അവകാശം – മനുഷ്യാവകാശ കാഴ്ചപ്പാടിൽ ” എന്ന വിഷയത്തിൽ 5 പുറത്തിൽ കവിയാത്ത കൈയെഴുത്ത് പ്രതികൾ ഇംഗ്ലീഷിലോ മലയാളത്തിലോ തയ്യാറാക്കി കോളേജ് പ്രിൻസിപ്പൽ സാക്ഷ്യപ്പെടുത്തി നവംബർ 25 ന് മുമ്പ് തപാലിലോ സ്കാൻ ചെയ്ത് ഇ-മെയിലിലോ അയക്കണമെന്ന് കമ്മീഷൻ സെക്രട്ടറി സുചിത്ര കെ. ആർ. അറിയിച്ചു. ആദ്യ മൂന്ന് സ്ഥാനക്കാർക്ക് കാഷ് അവാർഡും സർട്ടിഫിക്കറ്റും നൽകും.
രചനകൾ അയക്കേണ്ട വിലാസം. സെക്രട്ടറി, മനുഷ്യാവകാശ കമ്മീഷൻ, വികാസ് ഭവൻ പി.ഒ, തിരുവനന്തപുരം 33. Email Id :– hrckeralatvm@gmail.com
കൂടുതൽ വിവരങ്ങൾക്കായി കമ്മീഷന്റെ വെബ് സൈറ്റ് സന്ദർശിക്കുക: https://www.kshrc.kerala.gov.in
|
റയിൽവേ സ്റ്റേഷനിലെ തെരുവ് നായ ശല്യം: റയിൽവേ , നഗരസഭാ ഉദ്യോഗസ്ഥരെ മനുഷ്യാവകാശ കമ്മീഷൻ വിളിച്ചുവരുത്തും. (Date : 12/11/2024)
കോഴിക്കോട്: കോഴിക്കോട് റയിൽവേ സ്റ്റേഷൻ പരിസരവും പ്ലാറ്റ്ഫോമുകളും തെരുവുനായ്ക്കൾ കൈയടക്കിയെന്ന് പരാതി ഉയർന്ന സാഹചര്യത്തിൽ സ്റ്റേഷൻ മാനേജർ, ആർ.പി.എഫ് സൂപ്രണ്ട്, നഗരസഭാ സെക്രട്ടറി എന്നിവർ കമ്മീഷൻ സിറ്റിംഗിൽ നേരിട്ട് ഹാജരാകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ഉത്തരവിട്ടു.
നവംബർ 15 ന് രാവിലെ 11 ന് കോഴിക്കോട് ഗവ.ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ നേരിട്ട് ഹാജരാകാനാണ് ഉത്തരവ്. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
കോഴിക്കോട് റയിൽവേ സ്റ്റേഷനിൽ തെരുവുനായ്ക്കൾ സ്ഥിരം കാഴ്ചയാണെന്ന് ഉത്തരവിൽ പറയുന്നു. രാജ്യത്തെ മാതൃക റയിൽവേ സ്റ്റേഷനാകാൻ തയ്യാറാടെക്കുന്ന കോഴിക്കോട് റയിൽവേസ്റ്റേഷൻ തെരുവുനായ്ക്കളുടെ സ്വതന്ത്രവിഹാരകേന്ദ്രമാകുന്നത് പരിതാപകരമാണെന്ന് ഉത്തരവിൽ പറഞ്ഞു.
തെരുവുനായ ശല്യത്തിനെതിരെ മുമ്പും കമ്മീഷൻ ഉത്തരവ് പാസാക്കിയിട്ടുള്ളതാണ്. എന്നാൽ ദുരിതം അവസാനിപ്പിക്കാൻ ഫലപ്രദമായ യാതൊരു നടപടികളും റയിൽവേയോ നഗരസഭയോ സ്വീകരിച്ചില്ല. പൊതുജനങ്ങൾക്കുള്ള ബുദ്ധിമുട്ട് പരിഹരിക്കാൻ നടപടിയെടുക്കുന്നതിന് പകരം നഗരസഭയും റയിൽവേയും പരസ്പരം കുറ്റപ്പെടുത്തുകയാണ് ചെയ്യുന്നത്. പ്ലാറ്റ്ഫോമിലും സ്റ്റേഷൻ പരിസരത്തും പൊതുജനങ്ങൾക്ക് ഭീഷണിയാവുന്ന തരത്തിലുള്ള തെരുവുനായ ശല്യം അവസാനിപ്പിക്കണമെന്നും ഉത്തരവിൽ പറഞ്ഞു. പരാതിയുടെ ഗൗരവം കണക്കിലെടുത്താണ് ഉദ്യോഗസ്ഥരെ വിളിച്ചുവരുത്താൻ കമ്മീഷൻ തീരുമാനിച്ചത്.
വിദേശവനിതക്ക് പ്ലാറ്റ്ഫോമിൽ നിന്നും കഴിഞ്ഞ ദിവസം നായയുടെ കടിയേറ്റിരുന്നു.
|
അരിമ്പൂരിൽ ഭാഗ്യക്കുറി വിൽപ്പനക്കാരിയെ പറ്റിച്ചു: അടിയന്തര അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്. (Date : 12/11/2024)
തൃശൂർ: അരിമ്പൂരിൽ ഭാഗ്യക്കുറി വിറ്റ് ഉപജീവനം നടത്തുന്ന 60 കാരിയിൽ നിന്നും ഡമ്മിനോട്ട് നൽകി ലോട്ടറി ടിക്കറ്റുകളും പണവും കവർന്ന സംഭവത്തിൽ അടിയന്തര അന്വേഷണം നടത്തി 10 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
അന്തിക്കാട് പോലീസ് എസ്.എച്ച്.ഒ ക്കാണ് കമ്മീഷൻ അംഗം വി.കെ ബീനാകുമാരി നിർദ്ദേശം നൽകിയത്. മോഷ്ടാക്കളുടെ സി.സി.റ്റി.വി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ടെന്നാണ് മനസ്സിലാക്കുന്നത്.
തൃശൂർ-വാടാനാപ്പള്ളി സംസ്ഥാന പാതയിൽ അരിമ്പൂർ നാലാംകല്ല് കോവിൽറോഡിന് മുമ്പിൽ കച്ചവടം ചെയ്യുന്ന കാർത്ത്യായനിയാണ് പറ്റിക്കപ്പെട്ടത്. കുട്ടികൾക്ക് കളിക്കാൻ നൽകുന്ന 500 രൂപയുടെ നോട്ടാണ് നൽകി രണ്ടംഗ സംഘമാണ് പറ്റിച്ചത്. നോട്ട് മടക്കിയാണ് നൽകിയത്. നമ്പർ പറഞ്ഞാണ് ടിക്കറ്റ് വാങ്ങിയത്. 500 രൂപയുടെ ബാക്കിയും വാങ്ങി. നോട്ട് യഥാർത്ഥത്തിലുള്ളതാണെന്ന് കരുതി വയോധിക നോക്കിയതുമില്ല. കാർത്ത്യായനിയുടെ ഭർത്താവ് മരിച്ചു. മക്കളില്ല. ടിക്കറ്റി വിറ്റാണ് ഉപജീവനം കഴിക്കുന്നത്. ദൃശ്യമാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
|
രാത്രി 10 ന് ശേഷം ടർഫിൽ മൈക്ക് ഉപയോഗിക്കരുത്: മനുഷ്യാവകാശ കമ്മീഷൻ. HRMP No. 1451/2024 (Date : 13/11/2024)
പാലക്കാട്: ഒറ്റപ്പാലം ചുനങ്ങാട് പ്രവർത്തിക്കുന്ന ടർഫിൽ രാത്രി പത്തിന് ശേഷം ലൗഡ് സ്പീക്കർ പ്രവർത്തിപ്പിക്കരുതെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്.
ടർഫിൽ പ്രവർത്തിക്കുന്ന ജിംനേഷ്യത്തിൽ ഊഫർ പ്രവർത്തിപ്പിക്കാതിരിക്കാനുള്ള കർശന നിർദ്ദേശം ഒറ്റപ്പാലം സ്റ്റേഷൻ ഹൗസ് ഓഫീസർ എ.ആർ സ്പോർട്സ് സിറ്റി ഉടമക്ക് നൽകണമെന്നും ഉത്തരവിൽ പറഞ്ഞു.
രാത്രി 10 ന് ശേഷവും ടർഫിൽ മൈക്ക് സെറ്റ് പ്രവർത്തിക്കുന്നതിനെതിരെ പ്രദേശവാസി സമർപ്പിച്ച പരാതിയിലാണ് നടപടി.
അമ്പലപ്പാറ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. രാത്രി 10 ന് ശേഷം മൈക്ക് ഉപയോഗിക്കരുതെന്നും മത്സരങ്ങൾ സംഘടിപ്പിക്കരുതെന്നും രേഖാമൂലം നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.
തുടർന്ന് ടർഫിൽ മിന്നൽ പരിശോധന നടത്താൻ ഒറ്റപ്പാലം എസ്.എച്ച്.ഒ ക്ക് കമ്മീഷൻ നിർദ്ദേശം നൽകി.
തന്റെ വീട്ടിൽ നിന്നും 10 അടിമാത്രമാണ് ടർഫിലേക്കുള്ള അകലമെന്ന് പരാതിക്കാരൻ അറിയിച്ചു. രാത്രി 10 ന് ശേഷവും ടർഫിന്റെ പ്രവർത്തനം തുടരുന്നതായി പരാതിക്കാരൻ പറഞ്ഞു. ടർഫിന്റെ ഭാഗമായി നടത്തുന്ന ജിമ്മിൽ ഊഫർ സ്ഥാപിച്ച് മ്യൂസിക് ഉച്ചത്തിൽ കേൾപ്പിക്കുന്നതായും പരാതിക്കാരൻ അറിയിച്ചു. പഞ്ചായത്ത് നൽകിയ നിർദ്ദേശങ്ങൾ ഉടമ പാലിച്ചില്ലെന്നും പരാതിക്കാരൻ പറഞ്ഞു.
ജിമ്മിൽ ഊഫർ പ്രവർത്തിപ്പിക്കേണ്ട ആവശ്യമില്ലെന്ന് കമ്മീഷൻ ചൂണ്ടിക്കാണിച്ചു. സമീപവാസികൾക്ക് ബുദ്ധിമുട്ടില്ലാതെയാണ് സ്ഥാപനം പ്രവർത്തിക്കുന്നതെന്ന് പഞ്ചായത്തും പോലീസും ഉറപ്പാക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. അമ്പലപ്പാറ പഞ്ചായത്തിനും ഒറ്റപ്പാലം എസ്.എച്ച്.ഒ ക്കുമാണ് നിർദ്ദേശം നൽകിയത്.
|
ഗവ. സ്കൂളിലെ മലിനജലം സമീപത്തെ വീടുകളിലേക്ക് : ഒരു മാസത്തിനകം പരിഹരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. HRMP No. 4670/2024 (Date : 08/11/2024)
കൊല്ലം: കുളക്കട ഗവ.ഹയർ സെക്കന്ററി സ്കൂളിലെ മലിനജലം സമീപത്തെ വീട്ടുമുറ്റത്ത് കെട്ടിനിന്ന് കിണർ മലിനമായെന്ന പരാതിയിൽ ഒരു മാസത്തിനകം പ്രശ്നപരിഹാരമുണ്ടാകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
വിദ്യാഭ്യാസ ഉപഡയറക്ടർ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി, കുളക്കട ഗ്രാമപഞ്ചായത്ത് സെക്രട്ടറി, കുളക്കട ഗവ.ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പൽ എന്നിവർ സംയുക്തമായി ആലോചിച്ച് പരാതിയിൽ പരിഹാരം കാണണമെന്ന് കമ്മീഷൻ അംഗം വി.കെ ബീനാകുമാരി ഉത്തരവിൽ പറഞ്ഞു.
ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ വിളിച്ചുചേർത്ത് തീരുമാനം കൈക്കൊള്ളുന്നതിന് വിദ്യാഭ്യാസ ഉപഡയറക്ടറെ കമ്മീഷൻ ചുമതലപ്പെടുത്തി. 15 ദിവസത്തിനകം ഉദ്യോഗസ്ഥരെ വിളിച്ചുചേർക്കണം.
മലിനജലം ഒഴുക്കിവിടുന്നത് സംബന്ധിച്ചുള്ള നിയമങ്ങൾ സ്കൂൾ അധികൃതർക്ക് അറിയാമായിരുന്നിട്ടും അധികൃതർ കാര്യമായ ശ്രദ്ധ പതിപ്പിക്കാത്തത് കാരണമാണ് മലിനജലം പരാതിക്കാരന്റെ കിണറിലേക്ക് എത്തിയതെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.
പരാതിക്കാരന്റെ വീട്ടുമുറ്റത്ത് മലിനജലം കെട്ടികിടക്കുന്നുണ്ടെന്ന് കുളക്കട ഗ്രാമപഞ്ചായത്ത് സെക്രട്ടറി കമ്മീഷനിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറഞ്ഞു. പരാതി പരിഹരിക്കാൻ സ്കൂൾ പരിസരത്ത് തന്നെ വെള്ളം സംസ്ക്കരിക്കാൻ നടപടിയെടുക്കണമെന്ന് സ്കൂൾ പ്രിൻസിപ്പലിന് 2024 ജൂലൈ 25 ന് കത്ത് നൽകിയിരുന്നതായും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ കത്തിന്റെ അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടികൾ വ്യക്തമല്ല. കുളക്കട സ്വദേശി അഖിൽ സമർപ്പിച്ച പരാതിയിലാണ് നടപടി.
|
മനുഷ്യാവകാശ കമ്മീഷനിൽ ജില്ലാ കളക്ടറുടെ റിപ്പോർട്ട്: മംഗൾപാടിയിൽ പുതിയ മാലിന്യ സംസ്കരണ പ്ലാന്റ്. HRMP No. 1229/2024 (Date : 08/11/2024)
കാസർകോട്: മഞ്ചേശ്വരം മംഗൾപാടി ഗ്രാമപഞ്ചായത്തിൽ 2024-25 സാമ്പത്തിക വർഷത്തിൽ ആധുനിക സംവിധാനങ്ങളോടുകൂടിയ മാലിന്യസംസ്കരണ പ്ലാന്റ് നിർമ്മിക്കാൻ മൂന്നുകോടിയുടെ പ്രോജക്റ്റ് ഏറ്റെടുത്തിട്ടുണ്ടെന്ന് ജില്ലാ കളക്ടർ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.
കുബണൂർ മാലിന്യപ്ലാന്റിൽ ഇടക്കിടെ തീപിടുത്തമുണ്ടാകുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പരാതിയിൽ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് ആവശ്യപ്പെട്ട റിപ്പോർട്ടിലാണ് ജില്ലാ കളക്ടർ ഇക്കാര്യമറിയിച്ചത്.
2024 ഫെബ്രുവരി 12 ന് രാത്രിയാണ് തീപിടുത്തം ഉണ്ടായത്. വിവരമറിഞ്ഞയുടൻ വിവിധ സർക്കാർ വകുപ്പുകളെ ഏകോപിപ്പിച്ച് തീയണക്കാൻ കഴിഞ്ഞു. 14 നും 21 നും രാത്രി വീണ്ടും തീപിടുത്തം ഉണ്ടായെങ്കിലും നിയന്ത്രണ വിധേയമാക്കാൻ കഴിഞ്ഞു. തുടർന്നും അപകടം സംഭവിക്കാതിരിക്കാൻ തദ്ദേശസ്വയം ഭരണ സ്ഥാപനത്തിന്റെ നേതൃത്വത്തിൽ ഫയർ ഓഡിറ്റ് നടത്താൻ തീരുമാനിച്ചിട്ടുണ്ട്. തീപിടുത്തം സംബന്ധിച്ച് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ പോലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്. ബയോ മൈനിംഗ് പ്രോജക്റ്റിന്റെ ടെണ്ടർ അംഗീകരിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. കുബണൂർ മാലിന്യ പ്ലാന്റിനെതിരെ ഹൈക്കോടതിയിലും ദേശീയ ഹരിത ട്രൈബ്യൂണലിലും കേസുകൾ നിലവിലുണ്ടെന്നും റിപ്പോർട്ടിലുണ്ട്.
മാലിന്യസംസ്കരണ പ്ലാന്റ് സംബന്ധിച്ച കേസുകൾ നിലനിൽക്കുന്നതിനാൽ കൂടുതൽ നടപടികൾ നിർദ്ദേശിക്കുന്നില്ലെന്നും കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.
പൊതുപ്രവർത്തകനായ അഡ്വ.വി. ദേവദാസ് സമർപ്പിച്ച പരാതിയിലാണ് നടപടി.
|
ആലുവ സബ്ട്രഷറി ഓഫീസിൽ ഇരിപ്പടമില്ല, ശുചിമുറിയുമില്ല: അടിയന്തര നടപടി വേണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. HRMP No. 8348/2024 (Date : 08/11/2024)
എറണാകുളം: ആലുവ സബ് ട്രഷറി ഓഫീസിൽ ഇരിക്കാനുള്ള കസേരകളോ ശുചിമുറി സൗകര്യമോ ഏർപ്പെടുത്താത് അടിയന്തരമായി പരിശോധിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്.
ട്രഷറി വകുപ്പ് ഡയറക്ടറും ആലുവ സബ് ട്രഷറി ഓഫീസറും ആവശ്യമായ പരിശോധന നടത്തി പ്രത്യേകം വിശദീകരണം സമർപ്പിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ ആലുവ സബ്ട്രഷറി കെട്ടിടത്തിലെ അപര്യാപ്തതകൾ പരിശോധിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. ശുചിമുറികളും ഇരിപ്പിടങ്ങളും സ്ഥാപിക്കുന്നത് സംബന്ധിച്ച് സ്വീകരിക്കാൻ ഉദ്ദേശിക്കുന്ന നടപടികൾ എക്സിക്യൂട്ടീവ് എഞ്ചിനീയർ കമ്മീഷനിൽ സമർപ്പിക്കണം.
കമ്മീഷൻ സ്വമേധയാ രജിസ്റ്റർ കേസിലാണ് നടപടി.
|
ജല അതോറിറ്റിയുടെ വാദം തള്ളി : ഗാർഹിക കണക്ഷൻ പുന:സ്ഥാപിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. HRMP No. 327/2024 (Date : 07/11/2024)
കോഴിക്കോട്: കെട്ടിട നിർമ്മാണത്തിന് കുടിവെള്ളം ഉപയോഗിച്ചെന്ന് ആരോപിച്ച് ഗാർഹിക കണക്ഷൻ ഗാർഹികേതര കണക്ഷനാക്കി മാറ്റിയ ജല അതോറിറ്റിയുടെ നടപടി അടിയന്തരമായി പുന:സ്ഥാപിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
ഗാർഹിക കണക്ഷൻ പുന:സ്ഥാപിച്ച് അതിനനുസരിച്ച് ബില്ലുകൾ തയ്യാറാക്കണമെന്നും ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ജലഅതോറിറ്റി സബ്ജിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് നിർദ്ദേശം നൽകി. ഗോവിന്ദപുരം സ്വദേശിനി എം. വവിതകുമാരിയുടെ പരാതിയിലാണ് നടപടി.
വീടിന്റെ അറ്റകുറ്റപണികൾ നടക്കുന്നതായി മനസിലാക്കിയ ജലഅതോറിറ്റി ഉദ്യോഗസ്ഥർ ഗാർഹിക കണക്ഷൻ ഗാർഹികേതര കണക്ഷനാക്കി മാറ്റിയെന്നാണ് പരാതി. 7925 രൂപയുടെ ബില്ലും നൽകി. പരാതിക്കാരിയുടെ വീട്ടിൽ കിണറുണ്ടെങ്കിലും 2000 ലിറ്ററിന്റെ ടാങ്ക് സ്ഥാപിച്ച് കുടിവെള്ളം നിർമ്മാണ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചതായി ജലഅതോറിറ്റി എക്സിക്യൂട്ടീവ് എഞ്ചിനീയർ കമ്മീഷനെ അറിയിച്ചു. എന്നാൽ ഗാർഹികേതര ആവശ്യങ്ങൾക്ക് കിണറിൽ നിന്നാണ് വെള്ളമെടുക്കുന്നതെന്ന് പരാതിക്കാരി കമ്മീഷനെ അറിയിച്ചു.
കമ്മീഷൻ പരാതിക്കാരിയുടെ കുടിവെള്ള ഉപഭോഗം പരിശോധിച്ചു. 2022 സെപ്റ്റംബർ മുതൽ 2023 മാർച്ച് വരെയുള്ള സമയത്തെ ഉപഭോഗം 2023 സെപ്റ്റംബറിന് ശേഷമുള്ള ഉപഭോഗത്തെക്കാൾ കൂടുതലാണെന്ന് കമ്മീഷൻ കണ്ടെത്തി. ഉപഭോഗത്തിലെ വർദ്ധനവ് കുടിവെള്ളം നിർമ്മാണ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നതുകൊണ്ടാണെന്ന ജലഅതോറിറ്റിയുടെ നിലപാട് , ഇതുകൊണ്ടുതന്നെ യുക്തിക്ക് നിരക്കുന്നതല്ല. 2023 സെപ്റ്റംബറിന് ശേഷം മീറ്റർ റീഡിങ്ങിൽ ക്രമാനുഗതമായ വർധനവുണ്ടെന്നാണ് ജല അതോറിറ്റിയുടെ കണ്ടെത്തൽ. ഈ സമയത്ത് കെട്ടിട നിർമ്മാണം നടന്നതെന്നാണ് ജലഅതോറിറ്റിയുടെ വിശദീകരണം. ഈ വാദമാണ് കമ്മീഷൻ തള്ളിയത്.
|
വീട്ടിൽ സമാധാനം നിലനിർത്താൻ ഗൃഹനാഥൻ ശ്രമിക്കണം: മനുഷ്യാവകാശ കമ്മീഷൻ. HRMP No. 5372/2024 (Date : 07/11/2024)
തൃശൂർ: നിത്യരോഗിയായ ഗൃഹനാഥനെ ഭാര്യയും മക്കളും സംരക്ഷിക്കുന്നില്ലെന്ന പരാതിയിൽ വീട്ടിലെ സമാധാനാന്തരീക്ഷം നിലനിർത്താൻ ഗൃഹനാഥൻ ശ്രദ്ധിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
കൊടകര സ്വദേശിയുടെ പരാതിയിലാണ് കമ്മീഷൻ അംഗം വി.കെ ബീനാകുമാരിയുടെ നിരീക്ഷണം.
കൊടകര എസ്.എച്ച്.ഒ യിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. പരാതിക്കാരൻ ഭാര്യയും മക്കളുമായി കുടുംബത്തിനുള്ളിൽ വഴക്ക് പതിവാണെന്നും 2024 ജൂലൈ 15 നു രാത്രിയിൽ വഴക്കുണ്ടായെന്നും പോലീസ് അറിയിച്ചു. ഭാര്യയുടെ തലയിൽ മുറിവുണ്ടായെന്നും തലയിൽ തുന്നലുണ്ടെന്നും പോലീസ് റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ടിന്റെ അടിസഥാനത്തിൽ കമ്മീഷൻ കേസ് തീർപ്പാക്കി.
|
അന്വേഷണം എസ്. സി –എസ്. ടി സ്പെഷ്യൽ സെല്ലിനെ ഏൽപ്പിക്കണം : മനുഷ്യാവകാശ കമ്മീഷൻ. HRMP No. 745/2023 (Date : 07/11/2024)
കൊല്ലം: ജാതിപേര് വിളിക്കുകയും ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്തിട്ടും പോലീസ് നീതിപൂർവ്വമായ അന്വേഷണം നടത്തുന്നില്ലെന്ന പരാതിയിൽ സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നൽകണമെന്നും പരാതി ലഭിച്ചാൽ എസ്.സി-എസ്.ടി സ്പെഷ്യൽ സെൽ എസ്.പി അന്വേഷണം നടത്തണമെന്നും മനുഷ്യാവകാശ കമ്മീഷൻ.
സംസ്ഥാന പോലീസ് മേധാവിക്കാണ് കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് നിർദ്ദേശം നൽകിയത്.
പാലോട് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ താൻ നൽകിയ മൊഴിപ്രകാരമുള്ള വകുപ്പുകൾ ഉൾപ്പെടുത്തിയില്ലെന്നാരോപിച്ച് പുനലൂർ കരവാളൂർ സ്വദേശി ജി.ശ്രീവിശാഖ് സമർപ്പിച്ച പരാതിയിലാണ് നടപടി.
കേസിലെ ഒന്നാം പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയതായും ഹൈക്കോടതി ഉത്തരവ് പ്രകാരം രണ്ടാം പ്രതിയെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. നിലവിലുള്ള അന്വേഷണം തൃപ്തികരമല്ലെന്ന് പരാതിക്കാരൻ അറിയിച്ച സാഹചര്യത്തിലാണ് ഉത്തരവ്.
|
വയലും ഓടയും നികത്തുന്നുവെന്ന പരാതി പരിശോധിക്കണം : മനുഷ്യാവകാശ കമ്മീഷൻ. HRMP No. 3966/2023 (Date : 07/11/2024)
ആലപ്പുഴ: ഹരിപ്പാട് നഗരസഭയിലെ 21-ാം വാർഡിൽ താഴ്ച പുരയിടങ്ങൾക്ക് സമീപമുള്ള വയലും ഓടയും അനധികൃതമായി നികത്തുന്നുവെന്ന പരാതി പരിശോധിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
കാർത്തികപ്പള്ളി തഹസിൽദാർക്കാണ് കമ്മീഷൻ അംഗം വി.കെ ബീനാകുമാരി നിർദ്ദേശം നൽകിയത്. ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. ഹരിപ്പാട് വെട്ടുവേനി സ്വദേശി വി. ഗംഗാധരൻ സമർപ്പിച്ച പരാതിയിലാണ് നടപടി.
|
ജില്ലാ ആശുപത്രിയിൽ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കണം: മനുഷ്യാവകാശ കമ്മീഷൻ. HRMP No. 8529/2023 (Date : 07/11/2024)
കണ്ണൂർ: കണ്ണൂർ ജില്ലാ ആശുപത്രിയിലെ അടിസ്ഥാന സൗകര്യ വികസനവുമായി ബന്ധപ്പെട്ട നിർമ്മാണ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുന്നതിന് ആവശ്യമായ ഇടപെടലുകൾ നടത്തണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് കണ്ണൂർ ജില്ലാ മെഡിക്കൽ ഓഫീസർക്കാണ് നിർദ്ദേശം നൽകിയത്. ഇക്കാര്യത്തിൽ ജില്ലാ ആശുപത്രി സൂപ്രണ്ട് വ്യക്തിപരമായ താൽപര്യമെടുക്കണമെന്നും കമ്മീഷൻ നിർദ്ദേശിച്ചു.
ജില്ലാ ആശുപത്രിയിൽ മൊബൈൽ വെളിച്ചത്തിൽ രോഗിയുടെ തുന്നലെടുത്തെന്ന പരാതിയിലാണ് ഉത്തരവ്.
കണ്ണൂർ ജില്ലാ ആശുപത്രി സൂപ്രണ്ടിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. ജില്ലാ ആശുപത്രിയിലെ മാസ്റ്റർ പ്ലാനിന്റെ ഭാഗമായി നടന്നുവരുന്ന നിർമ്മാണ പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലാണ്. സൂപ്പർ സെപ്ഷ്യാലിറ്റി ബ്ലോക്കിലെ 1500 കെ.ഡബ്ലൂ ജനറേറ്ററുമായി ആശുപത്രിയിലെ ബാക്കി വരുന്ന ബ്ലോക്കുകൾ ബന്ധപ്പെടുത്തുന്നതോടുകൂടി വൈദ്യുതി തടസം ഇല്ലാതാക്കാൻ കഴിയും. കരാർ കമ്പനിയോട് പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. 2.5 കോടി ചെലവിൽ പൈപ്പ് ലൈൻ സ്ഥാപിക്കാമെന്ന് ജില്ലാ പഞ്ചായത്ത് അറിയിച്ചിട്ടുണ്ട്. നിലവിൽ വെള്ളത്തിന്റെ കുറവുണ്ടാകുമ്പോൾ പുറത്തു നിന്നും വെള്ളമെത്തിച്ച് ടാങ്കിൽ നിറക്കും. ആശുപത്രിയിൽ 24 x7 വൈദ്യുതി ലഭിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് പരാതിക്കാരനായ അഡ്വ.വി.ദേവദാസ് ആവശ്യപ്പെട്ടു.
|
മെഡിക്കൽ കോളേജിലെ ശസ്ത്രക്രിയാ ഉപകരണങ്ങൾ കേടായത് അന്വേഷിക്കുന്ന വിദഗ്ധ സമിതി 2 മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം: മനുഷ്യാവകാശ കമ്മീഷൻ. HRMP No. 5966/2023 (Date : 07/11/2024)
തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിലെ യൂറോളജി വിഭാഗത്തിൽ വിലപിടിപ്പുള്ള ശസ്ത്രക്രിയാ ഉപകരണങ്ങൾ കേടായതിന് പിന്നിലുള്ള കാരണങ്ങൾ കണ്ടെത്തുന്നതിന് വകുപ്പിന് പുറത്തുള്ള സാങ്കേതിക വിദഗ്ധനെ കൂടി ഉൾപ്പെടുത്തി സർക്കാർ രൂപീകരിക്കാൻ ഉദ്ദേശിക്കുന്ന സമിതി അന്വേഷണം പൂർത്തിയാക്കി 2 മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്.
30 ഡിഗ്രി ടെലിസ്കോപ്, ലൈറ്റ് സോഴ്സ് കേബിൾ എന്നിവ കേടാകുന്നതിന് മുമ്പ് ഒരു മാസം ശരാശരി എത്ര ശസ്ത്രക്രിയകളാണ് നടത്തിയിരുന്നതെന്നും തകരാർ പരിഹരിച്ച ശേഷം ഒരു മാസം എത്ര ശസ്ത്രക്രിയകൾ നടക്കുന്നുണ്ടെന്നുമുള്ള വിവരങ്ങൾ ഉൾപ്പെടുത്തി മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഒരു അഡീഷണൽ റിപ്പോർട്ട് കൂടി സമർപ്പിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. നിലവിൽ എത്ര ശസ്ത്രക്രിയകൾ നടത്താനുണ്ടെന്നും ചട്ടലംഘനം നടത്തിയ സീനീയർ ഫാക്കൽറ്റിമാർക്കെതിരെ എന്തെങ്കിലും നടപടികൾ സ്വീകരിച്ചിട്ടുണ്ടോ എന്ന വിവരവും റിപ്പോർട്ടിൽ ഉൾപ്പെടുത്തണം.
തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ യൂറോളജി വിഭാഗത്തിൽ ശസ്ത്രക്രിയകൾ മുടങ്ങിയതിനെതിരെ സമർപ്പിച്ച പരാതിയിലാണ് കമ്മീഷൻ ഉത്തരവ്.
മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലെ സ്പെഷ്യൽ ഓഫീസർ, നഴ്സിംഗ് വിഭാഗം ജോയിന്റ് ഡയറക്ടർ, സർജിക്കൽ ഗാസ്ട്രോ എന്റോളജി വിഭാഗം മേധാവി എന്നിവർ അംഗങ്ങളായി ഒരു അന്വേഷണ കമ്മീഷൻ രൂപീകരിച്ച് അന്വേഷണം നടത്തിയതായി റിപ്പോർട്ടിൽ പറയുന്നു. 2022-23 ൽ എച്ച്.ഡി.എസ് ഫണ്ടുപയോഗിച്ച് വാങ്ങിയ 30 ഡിഗ്രി ടെലിസ്കോപ്പ്, ലൈറ്റ് സോഴ്സ് കേബിൾ എന്നിവ കേടായതായി കണ്ടെത്തിയെന്ന് റിപ്പോർട്ടിൽ പറയുന്നു. യൂറോളജി വിഭാഗത്തിലെ സങ്കീർണവും വിലയേറിയതും അത്യധികം ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതുമായ ഉപകരണങ്ങൾ അശ്രദ്ധമായാണ് കൈകാര്യം ചെയ്തതെന്ന് കണ്ടെത്തിയതായി റിപ്പോർട്ടിൽ പറയുന്നു. യൂറോളജി വിഭാഗം യൂണിറ്റ് 3 ൽ ശസ്ത്രക്രിയാ ദിവസം ലൈറ്റ് കേബിൾ സോഴ്സ് കേടായതായി കണ്ടെത്തി. ശസ്ത്രക്രിയാ ഉപകരണങ്ങൾ കൈകാര്യം ചെയ്യേണ്ട രീതിയെക്കുറിച്ച് വകുപ്പ് മേധാവി ഫാക്കൽറ്റിക്കും നഴ്സിംഗ് അസിസ്റ്റന്റ്മാർക്കും മാർഗ നിർദേശങ്ങൾ നൽകിയിരുന്നില്ല. ഓപ്പറേഷൻ തീയറ്ററിൽ സീനിയർ യൂറോളജി ഫാക്കൽറ്റികൾ അപമര്യാദയായി പെരുമാറിയെന്ന് പരാതി ഉയർന്നിട്ടുള്ളതായി റിപ്പോർട്ടിൽ പറയുന്നു.
30 ഡിഗ്രി ടെലിസ്കോപ്പ്, ലൈറ്റ് സോഴ്സ് കേബിൾ എന്നിവ കേടായതു ആകസ്മികമായാണോ അതോ മനപൂർവ്വമാണോ എന്നത് സംബന്ധിച്ച സ്ഥിരീകരണത്തിന് മറ്റൊരു അന്വേഷണം നടത്തേണ്ടതുണ്ടെന്നും അന്വേഷണ കമ്മീഷൻ സർക്കാരിനെ അറിയിച്ചു. ഓപ്പറേഷൻ തിയേറ്ററിൽ സീനീയർ ഫാക്കൽറ്റിമാർ ചട്ടലംഘനം നടത്തിയതും യൂണിറ്റ് ചീഫ് അന്വേഷണ കമ്മീഷൻ മുമ്പാകെ ഹാജരാകാത്തതും ഗുരുതരവീഴ്ചയായി കണക്കാക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നു. ഈ റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചിരുന്നു. സർക്കാരിന്റെ നിർദ്ദേശാനുസരണമാണ് പുതിയ കമ്മിറ്റിക്ക് രൂപം നൽകാൻ തീരുമാനിച്ചത്. ജി.എസ് ശ്രീകുമാർ, ജോസ് വൈ. ദാസ് എന്നിവർ സമർപ്പിച്ച പരാതിയിലാണ് നടപടി. ജനുവരിയിലെ സിറ്റിംഗിൽ കേസ് വീണ്ടും പരിഗണിക്കും.
|
വിനോദയാത്ര പോയ വിദ്യാർത്ഥികൾക്ക് നരകയാതന : ശക്തമായ ഇടപെടലുമായി മനുഷ്യാവകാശ കമ്മീഷൻ. HRMP No. 8263/2024 (Date : 05/11/2024)
എറണാകുളം: ആലുവ എസ്.എൻ.ഡി.പി ഹയർസെക്കന്ററി സ്കൂളിൽ നിന്നും കൊടൈക്കനാലിലേക്ക് വിനോദയാത്ര പോയ 135 പ്ലസ്ടു വിദ്യാർത്ഥികൾ പെരുവഴിയിൽ നരകയാതന അനുഭവിച്ചെന്ന പരാതിയിൽ ശക്തമായ നടപടികളുമായി മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്.
പരാതിയെക്കുറിച്ച് വിശദവും ഫലപ്രദവുമായ അന്വേഷണം നടത്താൻ ബന്ധപ്പെട്ട ആർ.റ്റി.ഒ യെ സംസ്ഥാന ട്രാൻസ്പോർട്ട് കമ്മീഷണർ ചുമതലപ്പെടുത്തണമെന്ന് ഉത്തരവിൽ പറയുന്നു. ആർ.റ്റി.ഒ യുടെ അന്വേഷണ റിപ്പോർട്ട് 3 ആഴ്ചക്കുള്ളിൽ കമ്മീഷനിൽ സമർപ്പിക്കാൻ ട്രാൻസ്പോർട്ട് കമ്മീഷണർ നിർദ്ദേശം നൽകണം.
സംഭവത്തിന് ഉത്തരവാദികളായ ടൂർ ഓപ്പറേറ്റർമാരുടെ പെർമിറ്റ് / ലൈസൻസ് റദ്ദാക്കാൻ പര്യാപ്തമായ പാളിച്ചകളാണോ സംഭവിച്ചതെന്ന കാര്യത്തിൽ ആർ.റ്റി.ഒ യുടെ അഭിപ്രായവും കമ്മീഷനിൽ സമർപ്പിക്കണമെന്ന് ഉത്തരവിൽ പറഞ്ഞു. ആലുവ എസ്.എൻ.ഡി.പി ഹയർസെക്കന്ററി സ്കൂൾ പ്രിൻസിപ്പലും റിപ്പോർട്ട് സമർപ്പിക്കണം. റിപ്പോർട്ട് ലഭിച്ചാലുടൻ കേസ് എറണാകുളത്ത് നടക്കുന്ന സിറ്റിംഗിൽ പരിഗണിക്കും.
വെള്ളിയാഴ്ച പുലർച്ചെ പുറപ്പെട്ട സംഘത്തിന് കൊടൈക്കനാലിൽ താമസ സൗകര്യം ഏർപ്പെടുത്താൻ ടൂർ പാക്കേജ് കണ്ടെക്റ്റിംഗ് സ്ഥാപനം തയ്യാറായില്ലെന്നാണ് പരാതി. തുടർന്ന് ബസിൽ കഴിച്ചുകൂട്ടിയ സംഘത്തെ ഊട്ടിയിലേക്ക് കൊണ്ടുപോയി. ഊട്ടിയിൽ പ്രാഥമികകൃത്യങ്ങൾ നിർവഹിക്കാൻ മാത്രം സൗകര്യം നൽകിയതായി പരാതിയിലുണ്ട്.
പത്രവാർത്തയുടെ അടിസ്ഥാത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
|
മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടു : പരാതിക്കാരന്റെ മൊഴിയെടുത്തു. (Date : 05/11/2024)
കൊല്ലം: മുണ്ടക്കൽ വെസ്റ്റ് സ്വദേശിയെയും ഭാര്യയെയും ഓട്ടോ ഡ്രൈവർ ഇരുവരെയും ക്രൂരമായി മർദ്ദിച്ചിട്ടും പോലീസ് കേസെടുത്തില്ലെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടതോടെ പരാതിക്കാരന്റെ മൊഴിയെടുത്തു.
മൊഴി രേഖപ്പെടുത്തിയ സാഹചര്യത്തിൽ അടിയന്തരമായി കേസ് രജിസ്റ്റർ ചെയ്ത് തുടർനടപടി സ്വീകരിക്കാൻ കൊല്ലം ഈസ്റ്റ് പോലീസ് ഇൻസ്പെക്ടർക്ക് കമ്മീഷൻ അംഗം വി.കെ ബീനാകുമാരി നിർദ്ദേശം നൽകി.
2022 സെപ്റ്റംബർ 21 വൈകിട്ടാണ് ഓട്ടോറിക്ഷയിൽ യാത്ര ചെയ്യുമ്പോൾ ഡ്രൈവർ മർദ്ദിച്ചതായി പരാതി ഉയർന്നത്. പരാതിക്കാരനായ ഷറഫൂദ്ദീനെ നിരന്തരം ബന്ധപ്പെട്ടിട്ടും മൊഴി നൽകിയില്ലെന്നാണ് കൊല്ലം പോലീസ് ഇൻസ്പെക്ടറുടെ വിശദീകരണം. കമ്മീഷൻ നോട്ടീസയച്ചതിനെ തുടർന്ന് മൊഴി രേഖപ്പെടുത്തി.
2024 സെപ്റ്റംബർ 23 ന് കമ്മീഷൻ സിറ്റിംഗിൽ ഹാജരായ പരാതിക്കാരൻ തന്റെ മൊഴി പോലീസ് രേഖപ്പെടുത്തിയതായി കമ്മീഷനെ അറിയിച്ചു.
|
അമ്മയിൽ നിന്നും മക്കൾ വാങ്ങിയ ഒരു ലക്ഷം രൂപ 5 ഗഡുക്കളായി തിരികെ നൽകണം : മനുഷ്യാവകാശ കമ്മീഷൻ. HRMP NO. 496/2024 (Date : 05/11/2024)
കോഴിക്കോട്: അമ്മയിൽ നിന്നും മക്കളും മരുമക്കളും ചേർന്ന് വാങ്ങിയ ഒരു ലക്ഷം രൂപ 5 ഗഡുക്കളായി 2 മാസത്തിനുള്ളിൽ തിരികെ നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
നരിക്കുനി മടവൂർ സ്വദേശി ഭാഗീരഥി സമർപ്പിച്ച പരാതി തീർപ്പാക്കി കൊണ്ടാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥിന്റെ ഉത്തരവ്. തന്റെ പരാതി പരിഗണിക്കാതെ മടവൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി താൻ താമസിച്ചിരുന്ന വീട് പൊളിച്ചു പണിയാൻ പണം അനുവദിച്ചെന്നും മക്കളും മരുമക്കളും ചേർന്ന് വീട് പൊളിച്ചുനീക്കിയെന്നും പരാതിക്കാരി കമ്മീഷനെ അറിയിച്ചു.
എന്നാൽ മടവൂർ ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡിൽ താമസിച്ചിരുന്ന പരാതിക്കാരിയുടെ മകന് ലൈഫ് മിഷനിൽ കെട്ടിടം പുനർനിർമ്മിക്കാൻ സഹായം അനുവദിച്ചിരുന്നതായി പഞ്ചായത്ത് സെക്രട്ടറി കമ്മീഷനെ അറിയിച്ചു. ചേളന്നൂർ സബ് രജിസ്ട്രാർ ഓഫീസിലെ ആധാരം പരിശോധിച്ചതിൽ പരാതിക്കാരിക്ക് വീട്ടിൽ കൈവശാധികാരം ഉണ്ടെന്ന് മനസിലാക്കിയതിന്റെ അടിസ്ഥാനത്തിൽ പരാതിക്കാരിക്ക് കൂടി വീട്ടിൽ ഉടമസ്ഥാവകാശം നൽകാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ഇക്കാര്യം പരാതിക്കാരിയെ ബോധ്യപ്പെടുത്തുന്നതിനായി അദാലത്തിൽ പങ്കെടുക്കാൻ നിർദ്ദേശം നൽകിയെങ്കിലും പരാതിക്കാരി പങ്കെടുത്തില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. വീട് നിർമ്മാണം പൂർത്തിയാകുമ്പോൾ താൻ വഴിയാധാരമാകുമെന്ന പരാതിക്കാരിയുടെ ആശങ്ക അസ്ഥാനത്താണെന്നും റിപ്പോർട്ടിൽ പറയുന്നു.
തുടർന്ന് എതിർകക്ഷികളായ മക്കളെയും മരുമക്കളെയും കമ്മീഷൻ നേരിട്ടുകേട്ടു. എതിർകക്ഷികൾ തനിക്ക് ഒരു ലക്ഷം രൂപ നൽകാനുണ്ടെന്ന് പരാതിക്കാരി അറിയിച്ചു. ഇക്കാര്യം പരാതിക്കാർ സമ്മതിച്ച സാഹചര്യത്തിലാണ് പണം തിരികെ നൽകാൻ കമ്മീഷൻ ഉത്തരവായത്.
|
പോക്സോ കേസിൽ പ്രതിയാക്കുമെന്ന് ഭീഷണി : യുവാവിന്റെ മരണത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. (Date : 05/11/2024)
വയനാട്: പരിചയമുള്ള പെൺകുട്ടിയുമായി സംസാരിച്ചതിന് പോലീസ് പോക്സോ ചുമത്തുമെന്ന് ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് യുവാവ് പുഴയിൽ ചാടി മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു.
വയനാട് ജില്ലാ പോലീസ് മേധാവിക്കാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് അന്വേഷണത്തിന് നിർദ്ദേശം നൽകിയത്. 15 ദിവസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണം. സുൽത്താൻ ബത്തേരി മുൻസിപ്പൽ ടൗൺ ഹാളിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. സിറ്റിംഗ് തീയതി തീരുമാനിച്ചിട്ടില്ല.
പട്ടികവർഗ വിഭാഗത്തിലുള്ള റെതിൻ എന്ന യുവാവാണ് ആത്മഹത്യ ചെയ്തത്. പരാതിയുയർന്നിരിക്കുന്നത്. പെൺകുട്ടിയുമായി റോഡരികിൽ സംസാരിച്ചു നിൽക്കുന്നതിനിടെ നിരപരാധിയായ തന്നെ പോലീസ് പോക്സോ കേസിൽപ്പെടുത്തിയെന്ന് റെതിൻ സഹോദരിക്കയച്ച വീഡിയോയിൽ പറയുന്നതായി മനസിലാക്കുന്നു. ഇക്കഴിഞ്ഞ ശനിയാഴ്ച വൈകിട്ടാണ് യുവാവിനെ കാണാതായത്. അഞ്ചുകുന്ന് വെള്ളരിവയലിന് സമീപമുള്ള പുഴയിൽ നിന്ന് ഞായറാഴ്ച രാവിലെ 11 നാണ് മൃതദേഹം കണ്ടെത്തിയത്. പോക്സോ കേസിൽ പ്രതിയായെന്ന് തെറ്റിദ്ധരിച്ചാണ് യുവാവ് ആത്മഹത്യ ചെയ്തതെന്നാണ് മനസിലാക്കുന്നത്. എന്നാൽ പോക്സോ കേസ് എടുത്തിട്ടില്ലെന്നാണ് പോലീസിന്റെ വിശദീകരണം.
|
കെ.എസ്.ഇ.ബി പോസ്റ്റുകളിൽ കേബിൾ വലിക്കാനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ ഹാജരാക്കണം: മനുഷ്യാവകാശ കമ്മീഷൻ. HRMP NO. 6000/2024 (Date : 02/11/2024)
എറണാകുളം: കെ.എസ്.ഇ.ബി യുടെ പോസ്റ്റുകളിൽ കേബിൾ വലിക്കാനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ ഹാജരാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്.
കേബിൾ കുരുങ്ങി ദാരുണ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ കെ.എസ്.ഇ.ബി യുടെയും ബന്ധപ്പെട്ട വകുപ്പുകളുടെയും ഭാഗത്ത് നിന്നും കർശനമായ പരിശോധന ഇക്കാര്യത്തിലുണ്ടാകണമെന്നും കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.
കെ. എസ്.ഇ.ബി പോസ്റ്റിൽ സ്ഥാപിച്ച കേബിളിൽ കുരുങ്ങി കളമശേരി മസ്ജിദ് ഇമാമിന് പരിക്കേറ്റ സംഭവത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
കെ.എസ്.ഇ.ബി പോസ്റ്റുകളിൽ കേബിൾ വലിക്കുന്നതിന് അപേക്ഷിക്കേണ്ട വിധം, അപേക്ഷാഫീസ്, അപേക്ഷ ആർക്കാണ് സമർപ്പിക്കേണ്ടത്, അപേക്ഷ തയ്യാറാക്കാൻ നിശ്ചിത ഫോറം ഉണ്ടോ, അപേക്ഷയുടെയും സ്ഥലത്തിന്റെയും സൂക്ഷ്മ പരിശോധന നടത്താൻ ചുമതലപ്പെട്ട ഉദ്യോഗസ്ഥന്റെ വിവരങ്ങൾ, കേബിൾ വലിക്കാൻ അപേക്ഷകന് നൽകുന്ന കാലാവധി,വലിച്ച കേബിൾ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ പരിശോധിക്കാറുണ്ടോ എന്നീ വിവരങ്ങൾ അടങ്ങിയ സമഗ്രമായ മാർഗനിർദ്ദേശമാണ് ഹാജരാക്കേണ്ടത്. കെ.എസ്.ഇ.ബി സെക്രട്ടറിയോ ചീഫ് എഞ്ചിനീയറോ മൂന്നാഴ്ചക്കകം സമർപ്പിക്കണം. ഇത്തരം അപകടങ്ങൾ ആവർത്തിക്കുന്നതിന്റെ കാരണങ്ങളും റിപ്പോർട്ടിലുണ്ടാവണം.
ഡിസംബർ 3 ന് രാവിലെ 10 ന് എറണാകുളം ഗവ.ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കെ. എസ്. ഇ.ബി സെക്രട്ടറി / ചീഫ് എഞ്ചിനീയർ ചുമതലപ്പെടുത്തുന്ന മുതിർന്ന ഉദ്യോഗസ്ഥൻ നേരിട്ട് ഹാജരായി വിവരങ്ങൾ കമ്മീഷനെ ബോധ്യപ്പെടുത്തണം. ജില്ലാ പോലീസ് മേധാവി, കളമശേരി മുൻസിപ്പൽ സെക്രട്ടറി, പൊതുമരാമത്ത് എക്സിക്യൂട്ടീവ് എഞ്ചിനീയർ എന്നിവരുടെ പ്രതിനിധികളും സിറ്റിംഗിൽ ഹാജരാകണം.
|
എസ്. എൽ. ആർ ജീവനക്കാരന് പെൻഷൻ ആനുകൂല്യം ലഭിച്ചില്ല: ഒരു മാസത്തിനകം തീരുമാനമെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. HRMP NO. 4366/2021 (Date : 02/11/2024)
കൊല്ലം: ഭൂജല വകുപ്പിന്റെ ആലപ്പുഴ ജില്ലാ ഓഫീസിൽ നിന്നും എസ്. എൽ. ആർ തസ്തികയിൽ വിരമിച്ചയാൾക്ക് പെൻഷൻ ആനുകൂല്യം നൽകുന്ന കാര്യത്തിൽ സർക്കാർ ഒരു മാസത്തിനകം തീരുമാനമെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
ഭൂജല വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്കാണ് കമ്മീഷൻ അംഗം വി.കെ. ബീനാകുമാരി ഉത്തരവ് നൽകിയത്. തനിക്ക് വിരമിക്കൽ ആനുകൂല്യം ലഭിച്ചില്ലെന്ന് ആരോപിച്ച് കുതിരപ്പന്തി സ്വദേശി പി.പി.ജറോം സമർപ്പിച്ച സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.
ഭൂജലവകുപ്പ് ഡയറക്ടറിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. പരാതിക്കാരന് അക്കൌണ്ടന്റ് ജനറലിന്റെ റിപ്പോർട്ട് പ്രകാരം ഗ്രാറ്റുവിറ്റി അനുവദിച്ചിരുന്നെങ്കിലും എസ്.എൽ.ആർ ജീവനക്കാർ റഗുലർ ജീവനക്കാരല്ലാത്തതിനാൽ കെ.എസ്. ആറിന്റെ പരിധിയിൽ വരുന്നതല്ലെന്ന് പിന്നീട് കണ്ടെത്തി. ഇവർ മുഴുവൻ സമയ സർക്കാർ ജീവനക്കാരല്ല. കേരള സർവീസ് ചട്ടങ്ങൾ പ്രകാരം സർക്കാർ ജീവനക്കാർക്ക് അനുവദിക്കുന്ന ആനുകൂല്യങ്ങൾക്ക് അർഹതയില്ല. ഫീൽഡ് വർക്കിൽ വകുപ്പിലെ ജീവനക്കാരെ സഹായിക്കാനാണ് താത്കാലികമായി എസ്.എൽ. ആർ ജീവനക്കാരെ നിയമിക്കുന്നത്. ഒൻപതാം ശമ്പള പരിഷ്ക്കരണ ഉത്തരവിനൊപ്പമുള്ള എസ്. എൽ. ആർ ജീവനക്കാരുടെ പട്ടികയിൽ പരാതിക്കാരൻ ഉൾപ്പെട്ടിട്ടില്ല. ഇതാണ് സാഹചര്യമെങ്കിലും പരാതിക്കാരന് അർഹമായ കുടിശിക നൽകുന്നതിന് അനുമതി ആവശ്യപ്പെട്ട് സർക്കാരിന് കത്ത് നൽകിയിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. അപേക്ഷ സർക്കാരിന്റെ പരിഗണനയിലാണ്.
പരാതിക്കാരനെ കേട്ട കമ്മീഷൻ മറ്റ് വരുമാന മാർഗ്ഗങ്ങൾ ഇല്ലാതെ ബുദ്ധിമുട്ട് അനുഭവിക്കുകയാണെന്ന് മനസിലാക്കി. 2021 ജനുവരി 8 ന് ഭൂജല വകുപ്പ് ഡയറക്ടർ ജലവിഭവ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് നൽകിയ കത്തിൽ 3 വർഷം കഴിഞ്ഞിട്ടും നടപടിയുള്ളതായി കാണുന്നില്ലെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. ഈ സാഹചര്യത്തിൽ കാലതാമസം കൂടാതെ തീരുമാനമെടുക്കണമെന്ന് കമ്മീഷൻ നിർദ്ദേശിച്ചു.
|
ക്രിമിനലുകളായ അന്യദേശ തൊഴിലാളികളെ കണ്ടെത്താൻ ആഭ്യന്തര - തൊഴിൽ വകുപ്പുകൾ ആക്ഷൻ പ്ലാൻ രൂപീകരിക്കണം : മനുഷ്യാവകാശ കമ്മീഷൻ. HRMP NO. 4192/2023 (Date : 02/11/2024)
കോഴിക്കോട്: ക്രിമിനലുകളായ ഒട്ടേറെ അന്യദേശ തൊഴിലാളികൾ വിവിധ സ്ഥലങ്ങളിൽ പണിയെടുക്കുന്നത് സ്വൈരജീവിതത്തിന് ഭീഷണിയാകുന്ന സാഹചര്യത്തിൽ ശാശ്വതമായ പരിഹാരത്തിനായി ആഭ്യന്തര വകുപ്പിന്റെ സഹായത്തോടെ വിശദമായ ഒരു ആക്ഷൻപ്ലാനിന് തൊഴിൽവകുപ്പ് രൂപം നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ്.
ഉത്തരവിന്റെ അടിസ്ഥാനത്തിൽ സ്വീകരിക്കാൻ ഉദ്ദേശിക്കുന്ന നടപടികൾ ലേബർ കമ്മീഷണർ കമ്മീഷനിൽ സമർപ്പിക്കണമെന്നും ഉത്തരവിൽ പറയുന്നു.
കേരളത്തിൽ പണിയെടുക്കുന്ന ഇതര സംസ്ഥാന തൊഴിലാളികൾക്ക് പോലീസ് - തൊഴിൽ വകുപ്പുകളുടെ സംയുക്ത പരിശോധനക്ക് ശേഷം തിരിച്ചറിയൽ കാർഡ് അനുവദിക്കണമെന്ന പരാതിയിലാണ് നടപടി.
ലേബർ ഓഫീസർ സമർപ്പിച്ച റിപ്പോർട്ടിൽ 2022 ആഗസ്റ്റ് 31 വരെ 5,13,620 തൊഴിലാളികൾക്ക് രജിസ്ട്രേഷൻ നൽകിയിട്ടുണ്ടെന്ന് പറയുന്നു. അതിഥി പോർട്ടൽ, അതിഥി ആപ്പ് എന്ന മൊബൈൽ ആപ്ലിക്കേഷനാക്കി മാറ്റി കൂടുതൽ തൊഴിലാളികളുടെ പങ്കാളിത്തം ഉറപ്പാക്കാനുള്ള നടപടി അന്തിമഘട്ടത്തിലാണെന്ന് റിപ്പോർട്ടിൽ പറയുന്നു. ആപ്ലിക്കേഷൻ നിലവിൽ വരുമ്പോൾ മൊബൈൽ ഫോൺ വഴിയും രജിസ്ട്രേഷൻ നൽകാനാവുമെന്ന് റിപ്പോർട്ടിൽ പറയുന്നു.
തൊഴിലാളികളുടെ വിവരങ്ങൾ ശേഖരിക്കുന്നതും രജിസ്ട്രേഷൻ നടപടികൾ നടത്തുന്നതും അനിവാര്യമാണെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. എന്നാൽ ഇത്തരം നടപടികൾ വഴി ക്രിമിനലുകളായ തൊഴിലാളികളെ കണ്ടെത്താനും നടപടിയെടുക്കാനും കഴിയില്ല. ക്രിമിനലുകളായ ഒട്ടേറെ ഇതരസംസ്ഥാന തൊഴിലാളികൾ കേരളത്തിലെത്തുകയും വിവിധ സ്ഥലങ്ങളിൽ ജോലിയെടുക്കുകയും ചെയ്യുന്നുണ്ട്. ഇത് സ്വൈര്യ ജീവിതത്തിന് ഭീഷണിയാണെന്ന് ഉത്തരവിൽ പറയുന്നു.
|
മസാല ദോശയിൽ പഴുതാര: മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. (Date : 02/11/2024)
തൃശൂർ: ഗുരുവായൂർ കിഴക്കേ നടയിലുള്ള ഇന്ത്യൻ കോഫി ഹൗസിൽ നിന്നും കഴിച്ച മസാല ദോശയിൽ പഴുതാര കണ്ടെത്തിയെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു.
ഗുരുവായൂർ നഗരസഭാ ഹെൽത്ത് സൂപ്പർവൈസറും ( ക്ലീൻ സിറ്റി മാനേജർ ) ഹെൽത്ത് ഇൻസ്പെക്ടറും പരാതിയെ കുറിച്ച് അന്വേഷണം നടത്തി 7 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അംഗം വി.കെ. ബീനാകുമാരി ആവശ്യപ്പെട്ടു.
ഭക്ഷണം കഴിച്ച കുട്ടികളുടെ പിതാവ് സന്തോഷ് സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്ത വീഡിയോയുടെ അടിസ്ഥാനത്തിലാണ് കമ്മീഷൻ സ്വമധേയാ കേസെടുത്തത്.
|
2016 ൽ വിരമിച്ച പ്രധാനാധ്യാപികക്ക് എത്രയും വേഗം പെൻഷൻ അനുവദിക്കണം: മനുഷ്യാവകാശ കമ്മീഷൻ. HRMP NO. 675/2024 (Date : 01/11/2024)
മലപ്പുറം: പരപ്പനങ്ങാടി ഉപവിദ്യാഭ്യാസ ജില്ലയിലെ നെടുവ ഗവ.ഹൈസ്കൂളിൽ നിന്നും 2016 മേയ് 31 ന് വിരമിച്ച പ്രധാനധ്യാപികക്ക് എത്രയും വേഗം പൂർണമായ തോതിൽ പെൻഷൻ അനുവദിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
പരപ്പനങ്ങാടി ഉപ ജില്ലാ വിദ്യാഭ്യാസ ഓഫീസർക്കാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് നിർദ്ദേശം നൽകിയത്. ചെട്ടിപ്പടി സ്വദേശിനി സി.വസന്തകുമാരിക്ക് പെൻഷൻ നൽകാനാണ് ഉത്തരവ്.
ഇക്കാര്യത്തിൽ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവ് പാസാക്കിയിട്ടുള്ളതായി കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. പെൻഷൻ വിഷയത്തിൽ അടിയന്തര നടപടികൾ ആവശ്യമാണെന്ന് കമ്മീഷന് ബോധ്യപ്പെട്ടിട്ടുണ്ട്. വിദ്യാഭ്യാസ ഡയറക്ടർ, വിദ്യാഭ്യാസ ഉപഡയറക്ടർ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എന്നിവർ സംയുക്തമായി നടത്തിയ ഹിയറിംഗ് അനുസരിച്ചുള്ള ഉത്തരവ് ലഭ്യമാക്കി പെൻഷൻ അനുവദിക്കാൻ പരപ്പനങ്ങാടി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ നടപടിയെടുക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു.
|
പരോൾ പുന:സ്ഥാപിക്കാൻ നിർദ്ദേശിക്കാനാവില്ലെന്ന് മനുഷ്യാവകാശ കമ്മീഷൻ. HRMP NO. 7706/2024 (Date : 01/11/2024)
കണ്ണൂർ: പരോൾ അനുവദിക്കുന്നതിനും റദ്ദാക്കാനുമുള്ള അധികാരം സർക്കാരിൽ നിഷിപ്തമാണെന്നും അതിൽ ഇടപെടാനോ നിയമം അനുശാസിക്കുന്ന ഒരു കാര്യത്തിൽ സർക്കാരിനോട് ശുപാർശ ചെയ്യാനോ മനുഷ്യാവകാശ കമ്മീഷന് കഴിയില്ലെന്ന് ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ്.
മയക്കുമരുന്ന് നിരോധന നിയമപ്രകാരം തടവിലായവർക്ക് പരോൾ റദ്ദാക്കിയ നടപടി പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കണ്ണൂർ സെൻട്രൽ ജയിലിലെ തടവുകാരൻ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.
കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ടിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. 10 വർഷം കഠിനതടവിന് ശിക്ഷിക്കപ്പെട്ടയാളാണ് പരാതിക്കാരനെന്നും വിയ്യൂർ സെൻട്രൽ ജയിലിൽ കഴിയവേ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റിയെന്നും റിപ്പോർട്ടിൽ പറയുന്നു. എൻ.ഡി.പി.എസ് നിയമപ്രകാരം ശിക്ഷിക്കപ്പെട്ട തടവുകാർക്ക് അടിയന്തര അവധിയും സാധാരണ അവധിയും നിർത്തലാക്കിയിട്ടുള്ളതായി റിപ്പോർട്ടിൽ പറയുന്നു. എന്നാൽ തന്റെ പിതാവ് രോഗബാധിതനായി ആശുപത്രിയിലാണെന്നും കാണാൻ പരോൾ അനുവദിക്കണമെന്നും പരാതിക്കാരൻ അപേക്ഷിച്ചു.
|
തൊഴിലുറപ്പ് പദ്ധതിയിൽ തൊഴിൽ വേണമെങ്കിൽ നിയമാനുസരണം അപേക്ഷിക്കണം: മനുഷ്യാവകാശ കമ്മീഷൻ. HRMP NO. 8768/2024 (Date : 01/11/2024)
ആലപ്പുഴ: തൊഴിലുറപ്പ് പദ്ധതിയിൽ തൊഴിൽ ആവശ്യമുണ്ടെങ്കിൽ പഞ്ചായത്ത് അനുശാസിക്കുന്ന വിധത്തിൽ അപേക്ഷ നൽകണമെന്ന രീതിയിൽ മാറ്റം വരുത്തണമെന്ന് നിർദ്ദേശിക്കാനാവില്ലെന്ന് മനുഷ്യാവകാശ കമ്മീഷൻ.
നിയമാനുസൃതമായ നടപടികൾ പാലിക്കാൻ പരാതിക്കാരന് ബാധ്യതയുണ്ടെന്ന് കമ്മീഷൻ അംഗം വി.കെ. ബീനാകുമാരി ഉത്തരവിൽ പറഞ്ഞു. പരാതിക്കാരന് തൊഴിൽ ആവശ്യമെങ്കിൽ പഞ്ചായത്തിൽ അപേക്ഷ നൽകണമെന്നും കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.
കൃഷ്ണപുരം പഞ്ചായത്തിലെ 17ാം വാർഡിൽ തൊഴിലുറപ്പ് നടപടി ക്രമങ്ങളിൽ മാറ്റം വേണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.
തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടറിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. തൊഴിലിനുള്ള അപേക്ഷ തൊഴിലാളികളുടെ ഗ്രൂപ്പോ ഇല്ലെങ്കിൽ തൊഴിലാളി സ്വന്തമായോ പഞ്ചായത്ത് ഓഫീസിൽ സമർപ്പിക്കണം. ഇത്തരത്തിൽ അപേക്ഷ നൽകുന്ന എല്ലാ തൊഴിലാളികൾക്കും 15 ദിവസത്തിനുള്ളിൽ തൊഴിൽ അനുവദിക്കാറുണ്ട്.
എന്നാൽ മുൻകാലങ്ങളിൽ പഞ്ചായത്ത് ഭാരവാഹികൾ തൊഴിലാളികളുടെ യോഗം വിളിച്ചുചേർത്ത് എല്ലാവർക്കും തൊഴിൽ നൽകുന്ന രീതിയാണ് നിലവിലുണ്ടായിരുന്നതെന്ന് പരാതിക്കാരൻ വാദിച്ചു.
|
പന്നിയാർ കോളനിയിലെ കുടിവെള്ളക്ഷാമം: പദ്ധതിയുടെ നിലവിലെ അവസ്ഥ അറിയിക്കണം: മനുഷ്യാവകാശ കമ്മീഷൻ. HRMP NO. 1271/2024 (Date : 01/11/2024)
ഇടുക്കി: പന്നിയാർ കോളനിയിലെ കുടിവെള്ള ക്ഷാമം പരിഹരിക്കാനുള്ള കുടിവെള്ള പദ്ധതിയുടെ നിലവിലെ അവസ്ഥ വ്യക്തമാക്കുന്ന വിശദമായ റിപ്പോർട്ട് വെള്ളത്തൂവൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഒരു മാസത്തിനകം ഹാജരാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്.
വസ്തുതകൾ കമ്മീഷനെ ബോധ്യപ്പെടുത്തുന്നതിനായി പഞ്ചായത്ത് സെക്രട്ടറിയോ, മുതിർന്ന ഉദ്യോഗസ്ഥനോ ഡിസംബർ 13 ന് രാവിലെ 10 ന് തൊടുപുഴ പൊതുമരാമത്ത് റസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ നേരിട്ട് ഹാജരാകണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.
ജൽജീവൻ മിഷൻ കുടിവെള്ള പദ്ധതിയുടെ പ്രവൃത്തികൾ ഇപ്പോൾ ഏത് ഘട്ടത്തിലാണെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കണം. ആരാണ് പദ്ധതിയുടെ നിർവ്വഹണ അധികാരിയെന്നും ജല അതോറിറ്റി കീഴിലാണ് പദ്ധതിയെങ്കിൽ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസ് എവിടെയാണെന്നും അറിയിക്കണം. പ്രവൃത്തി നടത്തുന്ന പ്രദേശത്തെ കെ. എസ്. ഇ. ബി എക്സിക്യൂട്ടീവ് എഞ്ചീനീയറുടെ ഓഫീസ് എവിടെയാണെന്നും അറിയിക്കണം.
വെള്ളത്തൂവൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയും പഞ്ചായത്തിലെ എൽ. എസ്.ജി.ഡി അസിസ്റ്റന്റ് എഞ്ചിനീയറും പരാതിക്കാരനും ജല അതോറിറ്റിയുടെയും കെ.എസ്.ഇ.ബിയുടെയും ബന്ധപ്പെട്ട എക്സിക്യൂട്ടീവ് എഞ്ചിനീയർമാർക്ക് മുൻകൂട്ടി നോട്ടീസ് നൽകിയശേഷം ജൽ ജീവൻ കുടിവെള്ള പദ്ധതി നടക്കുന്ന സ്ഥലം സന്ദർശിച്ച് പണിയുടെ പുരോഗതി വിലയിരുത്തണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. പഞ്ചായത്ത് സെക്രട്ടറി കമ്മീഷനിൽ സമർപ്പിക്കുന്ന റിപ്പോർട്ടിൽ ഇക്കാര്യങ്ങൾ വ്യക്തമാക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.
പന്നിയാർ കോളനിയിൽ നിലവിൽ സൗജന്യമായി കുടിവെള്ള വിതരണം നടത്തുന്നുണ്ടെന്ന് ജില്ലാ പഞ്ചായത്ത് സെക്രട്ടറി കമ്മീഷനെ അറിയിച്ചു. ഇക്കാര്യത്തിൽ ശാശ്വത പരിഹാരം കാണണമെങ്കിൽ ജൽജീവൻ മിഷന്റെ പദ്ധതി പൂർത്തിയാകണമെന്നും റിപ്പോർട്ടിൽ പറയുന്നു. മനുഷ്യാവകാശ പ്രവർത്തകൻ ഗിന്നസ് മാടസാമി നൽകിയ പരാതിയിലാണ് നടപടി.
|
ക്ഷേമനിധി അംഗത്തിന് പെൻഷനും കുടിശികയും നൽകണം: മനുഷ്യാവകാശ കമ്മീഷൻ. HRMP NO. 649/2024 (30/10/2024)
കൊല്ലം: കേരള ബിൽഡിംഗ് ആന്റ് അദർ കൺസ്ട്രക്ഷൻ വർക്കേഴ്സ് വെൽഫയർ ബോർഡിൽ 2021 വരെ അംശാദയം അടച്ച അംഗത്തിന് നൽകാനുള്ള പെൻഷനും കുടിശികയും എത്രയും വേഗം നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
ചീഫ് വെൽഫയർ ഫണ്ട് ഇൻസ്പെക്ടർക്കാണ് കമ്മീഷൻ അംഗം വി.കെ ബീനാകുമാരി നിർദ്ദേശം നൽകിയത്. പൂതക്കുളം സ്വദേശി ചന്ദ്രൻ പിള്ള സമർപ്പിച്ച പരാതി തീർപ്പാക്കികൊണ്ടാണ് ഉത്തരവ്.
കേരള ബിൽഡിംഗ് ആന്റ് അദർ കൺസ്ട്രക്ഷൻ വർക്കേഴ്സ് വെൽഫയർ ബോർഡ് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസറിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി.
2021 സെപ്റ്റംബർ മുതൽ 2022 ഫെബ്രുവരി വരെയുള്ള പെൻഷൻ കുടിശികയുണ്ടെന്നും ഇത് ചീഫ് ഓഫീസിലേക്ക് അംഗീകാരത്തിന് അയച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. 2023 ജൂലൈ മുതലുള്ള കുടിശിക ചീഫ് ഓഫീസിൽ നിന്നും ഫണ്ട് ലഭിക്കുന്ന മുറയ്ക്ക് നൽകുന്നതാണെന്നും റിപ്പോർട്ടിൽ പറയുന്നു. കാലതാമസമില്ലാതെ പരാതിക്കാരന് പെൻഷനും കുടിശികയും നൽകാൻ നടപടിയെടുക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു.
|
ജനവാസമേഖലയിൽ ശവം മറവുചെയ്യുന്നതിൽ മനുഷ്യാവകാശ ലംഘനമുണ്ടെങ്കിലും കോടതി കേസുകൾ കാരണം നടപടിയെടുക്കാനാവില്ല: മനുഷ്യാവകാശ കമ്മീഷൻ. HRMP NO. 3659/2024 (Date : 30/10/2024)
കണ്ണൂർ: ജനവാസമേഖലയിൽ വീടിന്റെ തൊട്ടടുത്ത സ്ഥലം ശവപറമ്പായി ഉപയോഗിക്കുന്നത് തടയണമെന്ന പരാതിയിൽ മനുഷ്യാവകാശ ലംഘനങ്ങൾ ബോധ്യപ്പെട്ടിട്ടുണ്ടെങ്കിലും കോടതികളിൽ കേസുകൾ നടന്നുവരുന്നതായി ജില്ലാ കളക്ടർ അറിയിച്ച സാഹചര്യത്തിൽ തുടർനടപടികൾ സ്വീകരിക്കാൻ കഴിയില്ലെന്ന് മനുഷ്യാവകാശ കമ്മീഷൻ.
തലശേരി മുൻസിപ്പൽ പരിധിയിൽ ജനവാസമേഖലയിലുള്ള ശ്മശാനം അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പരാതിയിലാണ് നടപടി.
കണ്ണൂർ ജില്ലാ കളക്ടറിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. പരാതിക്ക് ആസ്പദമായ വസ്തു വർഷങ്ങളായി പള്ളികമ്മിറ്റി കൈവശം വച്ചു വരുന്നതാണെന്നും മയ്യത്ത് മറവുചെയ്യുന്ന സ്ഥലമാണെന്നും റിപ്പോർട്ടിൽ പറയുന്നു. ശ്മശാനം പള്ളിയുടെ സ്ഥലത്ത് തന്നെയാണ്. എന്നാൽ പരാതിക്കാരിയുടെ വീടിനോട് ചേർന്നുള്ള സ്ഥലത്ത് നിന്നും നിശ്ചിത അകലം പാലിക്കാതെ ശവം മറവുചെയ്യുന്ന നടപടി നിർത്തിവയ്ക്കാൻ തലശേരി സബ്ഡിവിഷണൽ മജിസ്ട്രേറ്റ് കോടതി ഉത്തരവുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.
പ്രസ്തുത ഉത്തരവിനെതിരെ പള്ളികമ്മിറ്റി ഹൈക്കോടതിയിൽ അപ്പീൽ സമർപ്പിച്ചു. പരാതിക്കാരിയുടെ ഭർത്താവും കോടതി വിധി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചു. ഇരുകക്ഷികളെയും കേട്ട് തീരുമാനമെടുക്കാൻ ഹൈക്കോടതി ഉത്തരവായി. തുടർന്ന് തലശേരി എസ്.ഡി.എം കോടതി 2020 ജൂൺ 23 ലെ ആദ്യ ഉത്തരവ് റദ്ദാക്കി ശ്മശാന ഭൂമിക്ക് ലൈസൻസിന്റെ ആവശ്യകത സംബന്ധിച്ച് മുൻസിപാലിറ്റിക്ക് തീരുമാനമെടുക്കാമെന്ന് വിധി പാസാക്കി. 1994 ലെ മുൻസിപ്പാലിറ്റി നിയമം പ്രാബല്യത്തിൽ വരുന്നതിന് മുമ്പ് മണ്ണയാട് മഹൽ മുസ്ലീം ജമാ അത്ത് പള്ളിയും ഖബർസ്ഥാനും നിലവിലുള്ളതിനാൽ ലൈസൻസ് ആവശ്യമില്ലെന്ന് തലശേരി നഗരസഭാ സെക്രട്ടറി റിപ്പോർട്ട് ചെയ്തു. തുടർന്ന് ജില്ലാ കളക്ടർ ഇരുകക്ഷികളേയും കേട്ടു. ശവം മറവു ചെയ്യുന്നതിനെതിരെ പരാതിക്കാരിയുടെ ഭർത്താവിന്റെ അമ്മ ജില്ലാ മെഡിക്കൽ ഓഫീസർക്ക് പരാതി നൽകി. നിലവിൽ ശവം മറവു ചെയ്യുന്നത് മാനദണ്ഡങ്ങൾ മറികടന്നാണെന്ന് ഡി.എം.ഒ റിപ്പോർട്ട് ചെയ്തു. സ്ഥലത്ത് ക്രമസമാധാന പ്രശ്നങ്ങൾ ഒഴിവാക്കാൻ ധർമ്മടം പോലീസ് നടപടിയെടുത്തിട്ടുള്ളതായി ജില്ലാ കളക്ടർ അറിയിച്ചു.
|
നീലേശ്വരം വെടിക്കെട്ടപകടം: മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. (Date : 30/10/2024)
കാസർകോട്: നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവിൽ കളിയാട്ടത്തിനിടെയുള്ള വെടിക്കെട്ടപകടത്തിൽ നിരവധിയാളുകൾക്ക് പരിക്കേറ്റ സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു.
കാസർകോട് ജില്ലാ കളക്ടർക്കും ജില്ലാ പോലീസ് മേധാവിക്കുമാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് നിർദ്ദേശം നൽകിയത്. 15 ദിവസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണം. കാസർകോട് ഗവ.ഗസ്റ്റ് ഹൗസിൽ അടുത്ത് നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
154 പേർക്ക് പരിക്കേറ്റു. ഇതിൽ 10 പേരുടെ നില ഗുരുതരമാണ്. തിങ്കളാഴ്ച രാത്രിയാണ് സംഭവമുണ്ടായത്.
|
അനധികൃത നിർമ്മാണം പൂർവ്വസ്ഥിതിയിലാക്കണം: മനുഷ്യാവകാശ കമ്മീഷൻ. HRMP NO. 7166/2023 (Date : 29/10/2024)
ആലപ്പുഴ: ബുധനൂർ ഗ്രാമപഞ്ചായത്തിലെ എണ്ണയ്ക്കാട് വില്ലേജിൽ പുറമ്പോക്ക് കൈയേറുകയോ കുളിക്കടവിന്റെ വഴി തടസ്സപ്പെടുത്തുകയോ ചെയ്യുന്ന തരത്തിൽ അനധികൃത നിർമ്മാണം നടന്നിട്ടുണ്ടെങ്കിൽ അത് അടിയന്തരമായി പൂർവ്വസ്ഥിതിയിലാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
കമ്മീഷൻ അംഗം വി.കെ ബീനാകുമാരി ബുധനൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കാണ് നിർദ്ദേശം നൽകിയത്.
വിവാദ സ്ഥലം പുറമ്പോക്ക് ഭൂമിയാണോ എന്ന് താലൂക്ക് സർവ്വേയറെ കൊണ്ട് അളന്ന് തിട്ടപ്പെടുത്തി പുറമ്പോക്ക് ഭൂമിയാണെങ്കിൽ എതിർകക്ഷിയായ രമണൻ കൈയേറിയ ഭൂമി തിരിച്ചുപിടിക്കണമെന്ന് ഉത്തരവിൽ പറയുന്നു. കുളിക്കടവിന്റെ സംരക്ഷണഭിത്തി എതിർ കക്ഷി പൊളിച്ചുമാറ്റിയെങ്കിൽ ആവശ്യമായ നടപടിയെടുക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.
റീസർവേ നമ്പർ 275/7, 275/12 എന്നിവയുടെ ഭാഗത്ത് പുറമ്പോക്ക് കൈയേറി നിലംനികത്തി കുളിക്കടവിന്റെ വഴി തടസ്സപ്പെടുത്തിയെന്നാണ് പരാതി.
ചെങ്ങന്നൂർ ആർ.ഡി.ഒ യിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. പരാതിക്കാരൻ ഉൾപ്പെടെ നൂറോളം കുടുംബങ്ങൾ കുടിക്കാനും കുളിക്കാനും കൃഷിയാവശ്യങ്ങൾക്കും ഉപയോഗിച്ചുകൊണ്ടിരിക്കുന്ന കടവും അതിലേക്കുള്ള വഴിയും നഷ്ടപ്പെട്ടതായി പരാതിക്കാരൻ കമ്മീഷനെ അറിയിച്ചു.
|
മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടു: അതിജീവിതയുടെ കുടുംബം വാടക വീട്ടിലെന്ന് സാമൂഹിക നീതി വകുപ്പ്. HRMP NO. 2751/2024 (Date : 29/10/2024)
മലപ്പുറം: ബന്ധുക്കളിൽ നിന്നും ലൈംഗിക ഉപദ്രവമേറ്റതിനെ തുടർന്ന് ജീവനൊടുക്കിയ പെൺകുട്ടിയുടെ കുടുംബം നിലവിൽ താമസിക്കുന്ന വീട്ടിൽ തന്നെയാണ് ഇപ്പോഴും താമസിക്കുന്നതെന്ന് മലപ്പുറം ജില്ലാ ശിശുവികസന ഓഫീസർ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.
ജീവനൊടുക്കിയ അതിജീവിതയുടെ കുടുംബം വാടക നൽകാൻ പണമില്ലാത്തതിനാൽ തെരുവിലിറങ്ങിയെന്ന ദൃശ്യമാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് ജില്ലാ ശിശുവികസന ഓഫീസർ റിപ്പോർട്ട് സമർപ്പിച്ചത്.
കോഴിക്കോട് സ്വദേശിനിയായ പെൺകുട്ടിയുടെ കുടുംബം മലപ്പുറത്താണ് ഇപ്പോൾ വാടകയ്ക്ക് താമസിക്കുന്നത്. ടി.ടി.സി ക്ക് പഠിക്കുമ്പോഴാണ് പെൺകുട്ടി ജീവനൊടുക്കിയത്. കുട്ടിയുടെ പിതാവ് 13 വർഷം മുമ്പ് മരിച്ചു. സഹോദരൻ സ്കൂൾ വിദ്യാർത്ഥിയാണ്.
അമ്മയുടെ സഹോദരിയുടെ മക്കളിൽ നിന്നാണ് ആദ്യം ലൈംഗിക ഉപദ്രവം ഉണ്ടാകുന്നത്. പിന്നീട് മറ്റ് ചില ബന്ധുക്കളും ഉപദ്രവിച്ചു. ഇത് സംബന്ധിച്ച് ഫറോക്ക്,തേത്തിപ്പലം പോലീസ് സ്റ്റേഷനുകളിൽ കേസുണ്ട്.
നിലവിൽ കേസിന്റെ അവസ്ഥയെ കുറിച്ച് അമ്മയ്ക്ക് അറിവില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. ചേലാമ്പ്രയിൽ കുടുംബം താമസിക്കുന്ന വീടിന് 6500 രൂപയാണ് വാടക. ഇത് നൽകാൻ കഴിയാത്തതിനെ തുടർന്ന് വീട്ടുടമ കോടതിയിൽ കേസ് കൊടുത്തു. വാടക കോടതിയിൽ കെട്ടിവയ്ക്കാൻ ഉത്തരവായതായി റിപ്പോർട്ടിൽ പറയുന്നു. പെൺകുട്ടിയുടെ അമ്മക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെന്നും മറ്റൊരു വീട്ടിലേക്ക് താമസം മാറാൻ ബുദ്ധിമുട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
|
മാംസകടകളിൽ നിരന്തര പരിശോധന ഉറപ്പാക്കണം: മനുഷ്യാവകാശ കമ്മീഷൻ. HRMP NO. 6238/2024 (Date : 28/10/2024)
കോഴിക്കോട്: മാംസകടകളിലും മറ്റും നിരന്തരം മിന്നൽപരിശോധനകൾ നടത്തണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ഭക്ഷ്യസുരക്ഷാ കമ്മീഷണർക്ക് നിർദ്ദേശം നൽകി.
2006 ലെ ഭക്ഷ്യസുരക്ഷാ നിയമം അനുസരിച്ച് ജനങ്ങൾക്ക് വൃത്തിയുള്ളതും സുരക്ഷിതവുമായ ഭക്ഷണമാണ് ലഭിക്കുന്നതെന്ന് ഉറപ്പാക്കാനുള്ള ബാധ്യത ഭക്ഷ്യസുരക്ഷാ വകുപ്പിനുണ്ടെന്നും കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് ഉത്തരവിൽ പറഞ്ഞു. ആരോഗ്യത്തിന് ഹാനികരമല്ലാത്ത ഭക്ഷണപദാർത്ഥങ്ങളാണ് ജനങ്ങളുടെ ഉപഭോഗത്തിനായി ലഭ്യമാക്കുന്നതെന്ന് ഉറപ്പാക്കാൻ കർശന നടപടി സ്വീകരിക്കണമെന്നും ഭക്ഷ്യസുരക്ഷാ കമ്മീഷണർക്ക് കമ്മീഷൻ നിർദ്ദേശം നൽകി.
തലക്കുളത്തൂർ അണ്ടിക്കോട് സി.പി.ആർ ചിക്കൻ സ്റ്റാളിൽ ചത്ത കോഴി വിൽക്കുന്നതുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. കമ്മീഷൻ സംസ്ഥാന പോലീസ് മേധാവി,ഭക്ഷ്യസുരക്ഷാ കമ്മീഷണർ എന്നിവരിൽ നിന്നും റിപ്പോർട്ട് ആവശ്യപ്പെട്ടു.
ചത്തകോഴി വിൽക്കുന്നതായുള്ള സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ എലത്തൂർ പോലീസ് സ്ഥലത്തെത്തി സ്ഥാപനം അടച്ചുപൂട്ടി താക്കോൽ കസ്റ്റഡിയിലെടുത്തതായി സംസ്ഥാന പോലീസ് മേധാവിക്ക് വേണ്ടി ടൗൺ സബ് ഡിവിഷൻ അസിസ്റ്റന്റ് കമ്മീഷണർ കമ്മീഷനെ അറിയിച്ചു. തുടർന്ന് 2024 ആഗസ്റ്റ് 28 ന് ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ 33 കിലോ ജീവനില്ലാത്ത അഴുകിയ കോഴി കണ്ടെത്തി. തുടർന്ന് കടയുടമയുടെ ലൈസൻസ് റദ്ദാക്കി. 25000 രൂപ പിഴ ചുമത്തിയെങ്കിലും പിഴ അടയ്ക്കാത്തതിനെ തുടർന്ന് പഞ്ചായത്ത് അധികൃതർ കടയുടമക്കെതിരെ റവന്യൂറിക്കവറി നടപടികൾ ആരംഭിച്ചിട്ടുണ്ട്.
ചത്തകോഴിയിടെ മാംസം വിൽപ്പന നടത്തി നല്ല ഭക്ഷണം കഴിക്കാനുള്ള ജനങ്ങളുടെ അവകാശം ധ്വംസിക്കുന്ന ഇത്തരക്കാർ കടുത്ത മനുഷ്യാവകാശ ലംഘനമാണ് നടത്തുന്നതെന്ന് ഉത്തരവിൽ പറഞ്ഞു. ഇവർക്കെതിരെ മാതൃകാപരമായ നടപടികൾ സ്വീകരിക്കുന്നതിനൊപ്പം ഇതുപോലുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കേണ്ടത് അനിവാര്യമാണെന്നും ഉത്തരവിൽ പറയുന്നു.
|
ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ കെട്ടിടത്തിലേക്കുള്ള റോഡ് ഗതാഗതയോഗ്യമാക്കണം: മനുഷ്യാവകാശ കമ്മീഷൻ. HRMP NO. 4452/2024 (Date : 28/10/2024)
കൊല്ലം: കർബല ജംഗ്ഷന് സമീപം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ കെട്ടിടത്തിലേക്കുള്ള റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന ആവശ്യം പരിശോധിച്ച് ഇതുവരെ സ്വീകരിച്ച നടപടികൾ ഉൾപ്പെടുത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
കൊല്ലം കോർപ്പറേഷൻ സെക്രട്ടറിക്കും റയിൽവേ ഡിവിഷണൽ മാനേജർക്കുമാണ് കമ്മീഷൻ അംഗം വി.കെ ബീനാകുമാരി നിർദ്ദേശം നൽകിയത്.
ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ അസിസ്റ്റന്റ് രജിസ്ട്രാർ റിപ്പോർട്ട് സമർപ്പിച്ചു. റോഡ് അടിയന്തരമായി നന്നാക്കണമെന്ന് ആവശ്യപ്പെട്ട് കോർപ്പറേഷൻ സെക്രട്ടറിക്ക് കത്ത് നൽകിയെന്നും എന്നാൽ റോഡിന്റെ ഉടമസ്ഥാവകാശം റയിൽവേക്കാണെന്നായിരുന്നു മറുപടിയെന്നും റിപ്പോട്ടിൽ പറഞ്ഞു. തുടർന്ന് ദക്ഷിണ റയിൽവെ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് ഉപഭോക്തൃ കമ്മീഷൻ കത്ത് നൽകി. നിയമപ്രകാരമുള്ള തുക കെട്ടിവച്ചാൽ റോഡ് ഗതാഗതയോഗ്യമാക്കി നൽകാമെന്നായിരുന്നു മറുപടി. തുടർന്ന് ഇക്കാര്യം കോർപ്പറേഷൻ സെക്രട്ടറിയെ അറിയിച്ചതായി റിപ്പോർട്ടിൽ പറയുന്നു.
എന്നാൽ ഉപഭോക്തൃ കമ്മീഷനിലെ രേഖകൾ പരിശോധിച്ചപ്പോൾ കെട്ടിടം നിൽക്കുന്ന സ്ഥലം കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ളതാണെന്ന് കണ്ടെത്തിയതായി ഉപഭോക്തൃ കമ്മീഷൻ അറിയിച്ചു. വസ്തുവിന്റെ ഉടമസ്ഥാവകാശം കോർപ്പറേഷനായതിനാൽ റോഡ് സഞ്ചാരയോഗ്യമാക്കേണ്ട ചുമതലയും കോർപ്പറേഷനാണ്. ഇക്കാര്യങ്ങൾ കാണിച്ച് കോർപ്പറേഷൻ സെക്രട്ടറിക്ക് ഇക്കഴിഞ്ഞ മേയ് 25 ന് വീണ്ടും കത്ത് നൽകിയതായി ഉപഭോക്തൃ കമ്മീഷൻ അറിയിച്ചു.
എതിർകക്ഷികൾ തമ്മിൽ കത്തിടപാടുകൾ നടക്കുന്നതല്ലാതെ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്ന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിൽ നിരീക്ഷിച്ചു. റോഡ് പണി അനന്തമായി നീട്ടി കൊണ്ടുപോകാതിരിക്കാൻ കമ്മീഷൻ ഇടപെടണമെന്ന് പരാതിക്കാരനായ ചെങ്കളം സ്വദേശി ലൈക്.പി. ജോർജ് കമ്മീഷനെ അറിയിച്ചു. മഴവെള്ളം കെട്ടി നിന്ന് റയിൽവേ ക്വാർട്ടേഴ്സുകൾ വെള്ളക്കെട്ടിലാണെന്നും പരാതിക്കാരൻ അറിയിച്ചു.
റയിൽവേ അധികൃതരുമായി ചർച്ച നടത്തിയ ശേഷം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു.
|
മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടു: കെട്ടിട നമ്പർ ലഭിച്ചാലുടൻ കുടിവെള്ള കണക്ഷൻ നൽകും. HRMP NO. 3870/2022 (Date : 28/10/2024)
വയനാട്: പട്ടികവർഗ പണിയ വിഭാഗത്തിലുള്ള കുടുംബത്തിന് കെട്ടിട നമ്പർ ലഭിച്ചാലുടൻ കുടിവെള്ള കണക്ഷൻ നൽകുമെന്ന് ജില്ലാ പട്ടികവർഗ വികസന ഓഫീസർ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.
കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥിന്റെ ഇടപെടലിനെ തുടർന്നാണ് നടപടി.
സുൽത്താൻ ബത്തേരി മീനങ്ങാടി അഞ്ചാം വാർഡിൽ താമസിക്കുന്ന തങ്കമ്മ സമർപ്പിച്ച പരാതിയിൽ ആവശ്യമായ നടപടി സ്വീകരിക്കാൻ കമ്മീഷൻ നിർദ്ദേശം നൽകിയിരുന്നു.
പരാതിക്കാരിയുടെ കുടുംബം കുടിവെള്ളക്ഷാമം നേരിടുന്നുണ്ടെന്നും ജൽജീവൻ മിഷൻ പദ്ധതിയുടെ പൈപ്പ് ലൈൻ പരാതിക്കാരിയുടെ വീടിന് സമീപം വരെ സ്ഥാപിച്ചിട്ടുണ്ടെന്നും വീട്ടു നമ്പർ ലഭിച്ചാൽ കണക്ഷൻ നൽകുമെന്നും ജില്ലാ പട്ടിക വർഗ വികസന ഓഫീസർ കമ്മീഷനെ അറിയിച്ചു.
|
ചിതറയിലെ അങ്കണവാടി ഹെൽപ്പർ നിയമനം: സാമൂഹിക നീതി വകുപ്പ് പരിശോധിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. HRMP NO. 2547/2024 (Date : 26/10/2024)
കൊല്ലം: ചിതറ ഗ്രാമ പഞ്ചായത്തിലെ അങ്കണവാടികളിൽ ഹെൽപ്പർ തസ്തികയിൽ ഇക്കൊല്ലം ഫെബ്രുവരിയിൽ നടത്തിയ അഭിമുഖവുമായി ബന്ധപ്പെട്ട് പരാതി നൽകിയ കടയ്ക്കൽ ആറ്റിയ്ക്കൽ സ്വദേശിനിയെ സാമൂഹിക നീതി വകുപ്പ് സെക്രട്ടറി നേരിൽ കേട്ട് തീരുമാനമെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
സാമൂഹിക നീതി വകുപ്പ് സെക്രട്ടറിക്കാണ് കമ്മീഷൻ അംഗം വി.കെ ബീനാകുമാരി നിർദ്ദേശം നൽകിയത്.
മാർച്ച് 14 നാണ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. ചിതറ പഞ്ചായത്ത് സെക്രട്ടറിയിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. പരാതിക്കാരിക്ക് 39ാം റാങ്ക് ലഭിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. നിലവിലുള്ള 3 ഒഴിവുകളിൽ രണ്ടെണ്ണം ഓപ്പൺ കാറ്റഗറിയും ഒരെണ്ണം മുസ്ലീം കാറ്റഗറിയുമാണ്. ഭാവിയിൽ ഉണ്ടാകുന്ന ഒഴിവിലേക്ക് പരാതിക്കാരിയെ പരിഗണിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.
ശിശുവികസന ഓഫീസർ കമ്മീഷൻ സിറ്റിംഗിൽ ഹാജരായി. 2020 ഫെബ്രുവരി 22 ന് സാമൂഹിക നീതി (ബി) വകുപ്പ് പുറത്തിറക്കിയ സർക്കുലർ അനുസരിച്ചല്ല റാങ്ക് ലിസ്റ്റ് തയ്യാറാക്കിയതെന്നും 54 വയസ്സുവരെയുള്ളവരെ സ്വാധീനത്തിന്റെ അടിസ്ഥാനത്തിൽ നിയമിച്ചതായും പരാതിക്കാരി അറിയിച്ചു. 10 വർഷം വരെ അങ്കണവാടികളിൽ താത്കാലികാടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവർക്ക് 3 വർഷത്തെ വയസിളവ് അനുവദിക്കുമെന്ന് നോട്ടിഫിക്കേഷനിൽ രേഖപ്പെടുത്തിയിരുന്നു. എന്നാൽ 2009 ലും 2004 ലും അപേക്ഷ നൽകിയ 60 വയസ്സ് തികയാത്തവർക്ക് അപേക്ഷിക്കുവാൻ അവസരം നൽകുമെന്ന് നോട്ടിഫിക്കേഷനിൽ പറഞ്ഞിട്ടില്ല. കൂടാതെ മുൻകാല അങ്കണവാടി പരിചയം ഇല്ലാത്തവരെയും പരിഗണിച്ചതായും പരാതിക്കാരി അറിയിച്ചു. ഈ സാഹചര്യത്തിലാണ് പരാതിയെക്കുറിച്ച് കൂടുതൽ വ്യക്തത വരുത്താൻ കമ്മീഷൻ ആവശ്യപ്പെട്ടത്.
|
ചെങ്ങറ പാക്കേജ്: പരാതി പരിഹരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. HRMP NO. 406/2022 (Date : 26/10/2024)
കാസർകോട്: ചെങ്ങറ പാക്കേജുമായി ബന്ധപ്പെട്ട ഗുണഭോക്താക്കളുമായി ചർച്ച നടത്തി കൃഷിയോഗ്യമായ ഭൂമിയും അടിസ്ഥാന സൗകര്യങ്ങളും ലഭ്യമാക്കുന്നതിന് താമസം കൂടാതെ നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
കാഞ്ഞങ്ങാട് സബ് കളക്ടർക്കാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് നിർദ്ദേശം നൽകിയത്. ഉത്തരവിന്റെ അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടികൾ 3 മാസത്തിനുള്ളിൽ സബ് കളക്ടർ കമ്മീഷനിൽ സമർപ്പിക്കണമെന്നും ഉത്തരവിൽ പറയുന്നു.
ചെങ്ങറ പാക്കേജിലുള്ള 35 കുടുംബങ്ങൾക്ക് കൃഷിഭൂമി നൽകിയില്ലെന്നാരോപിച്ച് സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. സെപ്റ്റംബർ 24 ന് കാസർകോട് നടന്ന സിറ്റിംഗിൽ കാഞ്ഞങ്ങാട് സബ് കളക്ടർക്ക് കമ്മീഷൻ നേരിട്ടാണ് നിർദ്ദേശം നൽകിയത്.
2010 ൽ ചെങ്ങറ പാക്കേജായി 1495 ഭൂരഹിതരായ ആൾക്കാരെ 10 ജില്ലകളിലായി പുനരധിവസിപ്പിച്ചിട്ടുണ്ടെന്ന് സബ് കളക്ടർ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. കാസർകോട് ജില്ലയിൽ ഭൂമി അനുവദിച്ചിട്ടുള്ള 360 പേരിൽ 126 പേർക്ക് പട്ടയം അനുവദിച്ചിട്ടുണ്ട്.
സർക്കാർ അനുവദിച്ച ഭൂമി അളന്നു തിട്ടപ്പെടുത്തി അർഹരായ ഗുണഭോക്താക്കൾക്ക് അനുവദിക്കാൻ നിലവിൽ ഗുണഭോക്താക്കളിൽ പ്പെട്ടവർ തന്നെ അനുവദിക്കാത്ത സാഹചര്യമാണ് നിലവിലുള്ളതെന്ന് സബ് കളക്ടർ അറിയിച്ചു. കമ്മീഷൻ ഉത്തരവ് അനുസരിച്ച് പ്രവർത്തിക്കാമെന്ന് സബ് കളക്ടർ കമ്മീഷൻ മുമ്പാകെ ഉറപ്പു നൽകി. സി. രവീന്ദ്രനും മറ്റുള്ളവരും ചേർന്ന് സമർപ്പിച്ച പരാതിയിലാണ് നടപടി.
|
മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടു : കുടിവെള്ളം മുട്ടിച്ച തണൽ മരം മുറിച്ചു. (Date : 26/10/2024)
കോഴിക്കോട്: വയനാട് റോഡിൽ മൂഴിക്കൽ ജുമാ മസ്ജിദിന് സമീപം ബസ് കാത്തിരിപ്പ് കേന്ദ്രത്തിനരികെ കുടിവെള്ളം മുട്ടിച്ച തണൽ മരം മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജൂനാഥിന്റെ ഇടപെടലിനെ തുടർന്ന് മുറിച്ചുമാറ്റി.
പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിൽ നടപടിയെടുക്കാൻ കമ്മീഷൻ ദേശീയപാതാ അതോറിറ്റിക്കും ജല അതോറിറ്റിക്കും നിർദ്ദേശം നൽകിയിരുന്നു.
ജല അതോറിറ്റിയുടെ പൈപ്പ് ചോർച്ച അടയ്ക്കുന്നതിന് തടസമായി നിന്ന മഹാഗണിമരം മുറിച്ചുമാറ്റിയതായി പൊതുമരാമത്ത് ദേശീയപാതാ വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ കമ്മീഷനെ അറിയിച്ചു.
മരത്തിന്റെ വേരുകൾ വളർന്നതു കാരണം ചെലവൂർ ഭാഗത്തേക്കുള്ള കുടിവെള്ള ലൈനിനാണ് തകരാർ സംഭവിച്ചതെന്ന് ജല അതോറിറ്റി എക്സിക്യൂട്ടീവ് എഞ്ചിനീയർ കമ്മീഷനെ അറിയിച്ചു. ചോർച്ചയുണ്ടായത് വലിയ മരത്തിന്റെ അടിയിൽ നിന്നാണ് . റോഡിലേക്ക് ചെരിഞ്ഞ മരം മുറിക്കാതെ ചോർച്ച പരിഹരിക്കാൻ കഴിയുമായിരുന്നില്ല. തുടർന്ന് കോഴിക്കോട് മുൻസിപ്പൽ കോർപറേഷൻ സെക്രട്ടറിയുടെ തീരുമാനപ്രകാരം മരം മുറിച്ചുമാറ്റി പൈപ്പിലെ ചോർച്ച പരിഹരിച്ചതായി റിപ്പോർട്ടിൽ പറയുന്നു.
പത്ര വാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
|
തീവണ്ടികളിലെ ദുരിതയാത്ര: റയിൽവേയുടെ ഇടപെടൽ ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷൻ. (Date : 25/10/2024)
കോഴിക്കോട്: ജില്ലയിലെ റയിൽവേ സ്റ്റേഷനുകളിൽ രാവിലെയും വൈകുന്നേരവും അനുഭവപ്പെടുന്ന അനിയന്ത്രിതമായ തിരക്ക് നിയന്ത്രിക്കുന്നതിന് റയിൽവേയുടെ ഇടപെടൽ ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷൻ.
ദക്ഷിണ റയിൽവേ പാലക്കാട് ഡിവിഷണൽ മാനേജർ പരാതികൾ പരിശോധിച്ച് 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് ആവശ്യപ്പെട്ടു.
സ്ത്രീകൾ അടക്കുമുള്ളവർ ശ്വാസംമുട്ടിയാണ് തീവണ്ടികളിൽ യാത്ര ചെയ്യുന്നത്. ജനറൽ കോച്ചുകളിൽ ലഗേജ് വയ്ക്കുന്ന സ്ഥലത്ത് വരെ യാത്രക്കാർ കയറുന്നു. പരശുറാം, ചെന്നൈ എഗ്മോർ, നേത്രാവതി, മംഗള ലക്ഷദ്വീപ് എക്സ്പ്രസ് തുടങ്ങിയ തീവണ്ടികളിലാണ് ദിവസേന വലിയ തിരക്ക് അനുഭവപ്പെടുന്നത്. യാത്രക്കാർ ഏറെയുണ്ടെങ്കിലും പല തീവണ്ടികളിലും രണ്ട് ജനറൽ കോച്ചുകൾ മാത്രമാണ് ഉള്ളത്. ഇത് യാത്രക്കാരുടെ ദുരിതം ഇരട്ടിയാക്കുന്നു.
തീവണ്ടികളുടെ സമയക്രമവും യാത്രക്കാരെ ദോഷകരമായി ബാധിക്കുന്നുണ്ട്. കോഴിക്കോട് നിന്നും വൈകിട്ട് 6.15 കഴിഞ്ഞാൽ കണ്ണൂർ ഭാഗത്തേക്കുള്ള അടുത്ത തീവണ്ടി രാത്രി 9.32 നാണ്. കേരളത്തിൽ സർവീസ് നടത്തുന്ന 12 മെമു സർവീസുകളിൽ ഒരെണ്ണം മാത്രമാണ് കോഴിക്കോട്ടേക്കുള്ളത്. ആലപ്പുഴ വഴി പോകുന്ന വന്ദേഭാരത് 16 കോച്ചുകളായി വർദ്ധിപ്പിച്ചാൽ ദീർഘദൂര യാത്രക്കാർക്ക് സഹായകരമാകും.
ആഴ്ചയിൽ അഞ്ചുദിവസം സർവീസ് നടത്തുന്ന കണ്ണൂർ -തിരുവനന്തപുരം ജനശതാബ്ദി എല്ലാ ദിവസവും സർവീസ് നടത്തുന്നതും യാത്രക്കാരെ സഹായിക്കും. കടലുണ്ടി, ഫറോക്ക്, കൊയിലാണ്ടി സ്റ്റേഷനുകളിൽ സ്റ്റോപ്പ് വേണമെന്നും ആവശ്യമുയർന്നിട്ടുണ്ട്. വെസ്റ്റ് ഹില്ലിൽ സ്റ്റോപ്പ് അനുവദിക്കുന്നതും ദിവസേനെയുള്ള യാത്രക്കാരെ സഹായിക്കും.
നവംബർ 15 ന് കോഴിക്കോട് ഗവ.ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.
|
വടക്കേക്കാട് പെട്രോൾ പമ്പ് നിർമ്മാണത്തിലുള്ള അപാകതകൾ പരിഹരിക്കണം: മനുഷ്യാവകാശ കമ്മീഷൻ. HRMP NO. 4360/2024 (Date : 24/10/2024)
തൃശൂർ: വടക്കേക്കാട് ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡിൽ പ്രവർത്തിക്കുന്ന പെട്രോൾ പമ്പിലെ അപാകതകൾ പരിഹരിച്ചതായി വടക്കേക്കാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഉറപ്പാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
അപാകതകൾ പരിഹരിച്ചുവെന്ന് ഉറപ്പാക്കേണ്ടത് പഞ്ചായത്ത് സെക്രട്ടറിയാണെന്നും വീണ്ടും പരിശോധന നടത്തി നടപടി റിപ്പോർട്ട് സമർപ്പിക്കണമെന്നും കമ്മീഷൻ അംഗം വി.കെ ബീനാകുമാരി ആവശ്യപ്പെട്ടു.
പൊതുമരാമത്ത് റോഡ് കൈയേറിയാണ് പമ്പ് നിർമ്മിച്ചതെന്നും അനധികൃത നിർമ്മാണം വാഹനാപകടങ്ങൾക്ക് കാരണമാകുന്നതായും പരാതിക്കാരൻ കമ്മീഷനെ അറിയിച്ചു.
വടക്കേക്കാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറിയിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. സ്ഥാപനം ലൈസൻസോടെയാണ് പ്രവർത്തിക്കുന്നതെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
എന്നാൽ അനധികൃത നിർമ്മാണങ്ങൾ ക്രമവൽക്കരിക്കുന്നതുവരെ സ്ഥാപനത്തിന്റെ പ്രവർത്തനം നിർത്തിവയ്ക്കണമെന്ന് പരാതിക്കാരൻ ആവശ്യപ്പെട്ടു. കംപ്ലീഷൻ പ്ലാനും സൈറ്റും പരിശോധിച്ചതിൽ നിന്നും പ്ലാനും നിലവിലുള്ള സൈറ്റും തമ്മിൽ വ്യത്യാസം കാണുന്നതായി എൽ. എസ്.ജി.ഡി അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചതായി റിപ്പോർട്ടിൽ പറയുന്നു. കംപ്ലീഷൻ പ്ലാനിൽ നിന്നും വ്യതിചലിച്ച് നിർമ്മാണം നടത്തിയത് വഴിയുള്ള അപാകതകൾ പരിഹരിക്കാനുള്ള നടപടികൾ സ്വീകരിച്ചു വരുന്നതായും റിപ്പോർട്ടിൽ പറയുന്നു.
|
ആരാധനാലയങ്ങളിലെ നിയമവിരുദ്ധ ഉച്ചഭാഷിണി ഉപയോഗം: പരാതി കിട്ടിയാലും ഇല്ലെങ്കിലും നടപടിവേണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. HRMP NO. 905/2024 (Date : 24/10/2024)
കോഴിക്കോട്: ആരാധനാലയങ്ങളിലും മറ്റും നിയമവിരുദ്ധമായ രീതിയിൽ ഉച്ചഭാഷിണി ഉപയോഗിക്കുന്നതിനെതിരെ സുപ്രീംകോടതിയുടെ ഉത്തരവിന് വിധേയമായി പരാതി ലഭിച്ചാലും ഇല്ലെങ്കിലും നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് സംസ്ഥാന പോലീസ് മേധാവിക്ക് നിർദ്ദേശം നൽകി.
സുപ്രീം കോടതിയുടെയും മനുഷ്യാവകാശ കമ്മീഷന്റെയും ഉത്തരവുകൾ ഉണ്ടായിട്ടും ക്ഷേത്രങ്ങളിലും പള്ളികളിലും നിയമവിരുദ്ധമായി ഉച്ചഭാഷിണി ഉപയോഗിക്കുകയാണെന്ന് ആരോപിച്ച് സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.
കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണറിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. അന്വേഷണത്തിൽ ഉച്ചഭാഷിണി നിയമവിരുദ്ധമായി ഉപയോഗിക്കുന്നതിനെതിരെ പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും പരാതികൾ ലഭിക്കുന്ന മുറക്ക് നടപടിയെടുക്കാൻ കോഴിക്കോട് സിറ്റിയിലെ എല്ലാ എസ്.എച്ച്. ഒ മാർക്കും നിർദ്ദേശം നൽകിയിട്ടുണ്ടെന്നും പറയുന്നു. ഈ സാഹചര്യത്തിലാണ് പരാതി ലഭിച്ചാലും ഇല്ലെങ്കിലും കോടതി വിധിയുടെ അടിസ്ഥാനത്തിൽ നടപടിയെടുക്കാൻ കമ്മീഷൻ നിർദ്ദേശിച്ചത്. ഒരു മനുഷ്യാവകാശ സംഘടന സമർപ്പിച്ച പരാതിയിലാണ് നടപടി.
|
അനധികൃത പരസ്യബോർഡുകൾ നീക്കണം: മനുഷ്യാവകാശ കമ്മീഷൻ. HRMP NO. 8535/2023 (Date : 24/10/2024)
കണ്ണൂർ: റോഡുകളിലും ഡിവൈഡറുകളിലും കെട്ടിടങ്ങളുടെ മുകളിലും മറ്റും സ്ഥാപിച്ച അനധികൃത പരസ്യബോർഡുകൾ നീക്കം ചെയ്യുന്നതിന് ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് അടിയന്തര നിർദ്ദേശം നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർക്കാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് നിർദ്ദേശം നൽകിയത്.
അനധികൃത പരസ്യബോർഡുകൾക്കെതിരെ നടപടിയെടുക്കാൻ കോടതി ഉത്തരവുണ്ടായിട്ടും അവഗണിക്കുകയാണെന്ന് ആരോപിച്ച് സമർപ്പിച്ച പരാതിയിലാണ് നടപടി.
കണ്ണൂർ ജില്ലാ പോലീസ് മേധാവിയിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. അനധികൃത ബോർഡുകൾ നീക്കം ചെയ്യാൻ പഞ്ചായത്ത്, മുൻസിപ്പൽ അധികൃതർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ഇത്തരം പരാതികൾ ലഭിച്ചാൽ ആവശ്യമായ നിയമനടപടികൾ സ്വീകരിക്കാൻ എല്ലാ എസ്.എച്ച്. ഒ മാർക്കും നിർദ്ദേശം നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. അതാത് സബ് ഡിവിഷൻ ഓഫീസർമാർക്ക് ഇക്കാര്യത്തിൽ നിലവിലുള്ള കോടതി ഉത്തരവുകൾക്ക് അനുസൃതമായി നടപടിയെടുക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. മനുഷ്യാവകാശ പ്രവർത്തകനായ അഡ്വ. വി. ദേവദാസ് സമർപ്പിച്ച് പരാതിയിലാണ് നടപടി.
|
പിഴല അപ്രോച്ച് റോഡ് നിർമ്മാണം : ജില്ലാ കളക്ടർ ഇടപെടണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. HRMP NO. 4436/2024 (Date : 23/10/2024)
കൊച്ചി: കടമക്കുടി ഗ്രാമപഞ്ചായത്തിലെ മൂലമ്പിള്ളി-പിഴല പാലവുമായി ബന്ധിപ്പിക്കുന്ന 350 മീറ്റർ പിഴല അപ്രോച്ച് റോഡിന്റെ നിർമ്മാണം എത്രയും വേഗം പൂർത്തിയാക്കാൻ ജില്ലാ കളക്ടർ ഇടപെടണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് നിർദ്ദേശിച്ചു.
ഗോശ്രീ ദ്വീപ് വികസന അതോറിറ്റി സെക്രട്ടറി, കടമക്കുടി ഗ്രാമപഞ്ചായത്ത് സെക്രട്ടറി, എൽ.എസ്.ജി.ഡി അസിസ്റ്റന്റ് എഞ്ചിനീയർ എന്നിവരുടെ യോഗം ജില്ലാ കളക്ടർ വിളിച്ചു ചേർക്കണം. പിഴല അപ്രോച്ച് റോഡിന്റെ നിർമ്മാണം പൂർത്തിയാക്കാൻ കഴിയാത്തതിന്റെ കാരണങ്ങൾ മനസ്സിലാക്കി തടസ്സങ്ങൾ ഒഴിവാക്കി റോഡ് നിർമ്മാണം പെട്ടെന്ന് പൂർത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ ഗോശ്രീ വികസന അതോറിറ്റി സെക്രട്ടറിക്കും ആവശ്യമെങ്കിൽ കരാറുകാരനും ജില്ലാ കളക്ടർ നൽകണം. ഉത്തരവിന്റെ അടിസ്ഥാനത്തിൽ നൽകിയ നിർദ്ദേശങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ വിശദമാക്കി സമഗ്രമായ റിപ്പോർട്ട് നാലാഴ്ചക്കുള്ളിൽ ജില്ലാ കളക്ടർ സമർപ്പിക്കണം. റോഡ് പണി പൂർത്തിയാക്കാൻ ആവശ്യമായ ചുരുങ്ങിയ സമയം റിപ്പോർട്ടിൽ സൂചിപ്പിക്കണം
ഡിസംബർ 3 ന് എറണാകുളം ഗവ.ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. എറണാകുളം ജില്ലാ കളക്ടർ, കടമക്കുടി ഗ്രാമപഞ്ചായത്ത് സെക്രട്ടറി, ഗോശ്രീ വികസന അതോറിറ്റി സെക്രട്ടറി എന്നിവർ നിയോഗിക്കുന്ന മുതിർന്ന ഉദ്യോഗസ്ഥർ സിറ്റിംഗിൽ ഹാജരാകണമെന്നും ഉത്തരവിൽ പറയുന്നു.
പിഴല സ്വദേശി ഒ.ജി. സെബാസ്റ്റ്യൻ സമർപ്പിച്ച പരാതിയിലാണ് നടപടി.
|
ഖാദിപ്പടി പാലമൂട്ടിൽപ്പടി റോഡ് ഏറ്റെടുത്ത് കോൺക്രീറ്റ് ചെയ്യണം: മനുഷ്യാവകാശ കമ്മീഷൻ. HRMP NO. 170/2024 (Date : 23/10/2024)
പത്തനംതിട്ട: മല്ലപ്പള്ളി ഗ്രാമപഞ്ചായത്തിലെ 13ാം വാർഡിലുള്ള ഖാദിപ്പടി പാലമൂട്ടിൽപ്പടി റോഡ് കോൺക്രീറ്റ് ചെയ്ത് ഗതാഗതയോഗ്യമാക്കാനുള്ള നടപടികൾ 3 മാസത്തിനകം പൂർത്തിയാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
പ്രസ്തുത റോഡ് പഞ്ചായത്തിന്റെ ആസ്തി രജിസ്റ്ററിൽ ഉൾപ്പെടാത്തതിനാലാണ് കോൺക്രീറ്റ് ചെയ്യാൻ കഴിയാത്തതെന്ന പഞ്ചായത്ത് സെക്രട്ടറിയുടെ വാദം പൂർണമായി അംഗീകരിക്കുമ്പോഴും നടപടി ക്രമങ്ങൾ പൂർത്തിയാക്കി റോഡ് പഞ്ചായത്ത് രജിസ്റ്ററിൽ ഉൾപ്പെടുത്തി നിർമ്മാണം നടത്തണമെന്ന് കമ്മീഷൻ അംഗം വി.കെ ബീനാകുമാരി ഉത്തരവിൽ പറഞ്ഞു.
പൂർണമായി കാഴ്ചയില്ലാത്ത ജിപു പി. സ്കറിയ സമർപ്പിച്ച പരാതി തീർപ്പാക്കികൊണ്ടാണ് ഉത്തരവ്. കാൽനടയാത്ര പോലും ബുദ്ധിമുട്ടിലായതുകൊണ്ടാണ് റോഡ് ഗതാഗതയോഗ്യമാക്കണമെന്ന് താൻ ആവശ്യപ്പെട്ടതെന്ന് പരാതിക്കാരൻ അറിയിച്ചു.
2022-23 സമർപ്പിച്ച പദ്ധതിയിൽ രണ്ടു ലക്ഷം രൂപ വകയിരുത്തിയിരുന്നുവെന്നും റോഡ് ആസ്തി രജിസ്റ്ററിൽ ഇല്ലാത്തതുകൊണ്ടാണ് നിർമ്മാണം തുടങ്ങാൻ കഴിയാത്തതെന്നും മല്ലപ്പള്ളി ഗ്രാമപഞ്ചായത്ത് സെക്രട്ടറി കമ്മീഷനെ അറിയിച്ചു.
|
മനുഷ്യാവകാശ കമ്മീഷൻ ഇടപെടൽ: കുവൈറ്റ് നഴ്സിംഗ് തട്ടിപ്പ് റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് കമ്മീഷണർ. HRMP NO. 3375/2024 (Date : 23/10/2024)
കോഴിക്കോട്: കുവൈറ്റിലേക്ക് നഴ്സിംഗ് റിക്രൂട്ട്മെന്റ് നടത്തുന്നതിന്റെ മറവിൽ തട്ടിപ്പ് നടത്തുന്ന സംഭവങ്ങൾ കോഴിക്കോട് പോലീസ് പരിധിയിൽ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.
ദൃശ്യമാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
ഇതു സംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. എന്തെങ്കിലും വിവരം ലഭിക്കുകയാണെങ്കിൽ പ്രതികൾക്കെതിരെ നിയമ നടപടികൾ സ്വീകരിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു.
കേരളത്തിൽ നിന്നും യുവതികളെ റിക്രൂട്ട് ചെയ്ത് കുവൈറ്റിൽ കൊണ്ടുപോയി ലൈംഗികവൃത്തിക്ക് പ്രേരിപ്പിക്കുന്നുവെന്നായിരുന്നു പരാതി. കൊച്ചി, കോഴിക്കോട്, തൃശൂർ ജില്ലകളിലുള്ള മൂന്നുപേരാണ് തട്ടിപ്പിനു പിന്നിലെന്നും മലപ്പുറം സ്വദേശിനിയാണ് കുവൈറ്റിൽ ഇവർക്ക് സഹായം നൽകുന്നതെന്നും പരാതിയുണ്ടായിരുന്നു.
|
കണ്ണൂർ മനുഷ്യാവകാശ കമ്മീഷൻ സിറ്റിംഗ് ഇന്ന്. (Date : 23/10/2024)
കണ്ണൂർ: മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജൂ നാഥ് ഇന്ന് ( 23/ 10 / 24 ) രാവിലെ 10.30ന് കണ്ണൂർ ഗവ. ഗസ്റ്റ് ഹൗസിൽ സിറ്റിംഗ് നടത്തും.
|
മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടു: ദേശീയ പാതയിലെ അമിത വേഗതയ്ക്കും മത്സരയോട്ടത്തിനും വിലക്ക് വീഴും. (Date : 22/10/2024)
കോഴിക്കോട്: കോഴിക്കോട് - കണ്ണൂർ ദേശീയ പാതയിൽ സ്വകാര്യ ബസുകൾ നടത്തുന്ന അമിത വേഗതയും മത്സര ഓട്ടവും നിയന്ത്രിക്കാൻ ജില്ലകളിലെ ഹൈവേപരിധിയിലുള്ള എല്ലാ എസ്.എച്ച് ഒ മാർക്കും ഹൈവേപോലീസ്, ഇന്റർസെപ്റ്റർ, ട്രാഫിക് യൂണിറ്റുകൾ എന്നിവർക്കും പ്രത്യേക നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് കണ്ണൂർ റേഞ്ച് ഡി. ഐ. ജി.മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.
അമിത വേഗത സംബന്ധിച്ച് കമ്മീഷൻ ജൂഡിഷ്യൽ അംഗം കെ. ബൈജൂനാഥ് പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
കണ്ണൂർ - കോഴിക്കോട് ഹൈവേയിൽ പോലീസിന്റെ സാന്നിധ്യം ഉറപ്പാക്കിയിട്ടുണ്ട്. പെട്രോളിംഗിൽ നിയമലംഘനം കണ്ടെത്തിയാൽ കർശന നടപടികൾ സ്വീകരിക്കും. ദീർഘദൂര ബസുകൾ യാത്രക്കാർക്കും പൊതുജനങ്ങൾക്കും അപകടമുണ്ടാക്കുന്ന രീതിയിൽ സർവീസ് നടത്തിയാൽ ബന്ധപ്പെട്ട എസ്.എച്ച്. ഒ മാർ നടപടിയെടുക്കും.
കോഴിക്കോട് സിറ്റി പോലീസ് , കോഴിക്കോട് റൂറൽ,കണ്ണൂർ സിറ്റിഎന്നീ പോലീസ് മേധാവിമാരിൽ നിന്നും ലഭിച്ച റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് ഡി ഐ,ജി റിപ്പോർട്ട് നൽകിയത്. അമിത വേഗതയും മത്സര ഓട്ടവും കണ്ടെത്താൻ രണ്ടു ദിവസം പ്രത്യേക പരിശോധനകൾ നടത്തിയെങ്കിലും നിയമലംഘനങ്ങൾ കണ്ടെത്തിയില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. കൊയിലാണ്ടി ഭാഗത്ത് നിന്നു വരുന്ന ബസുകളുടെ അമിതവേഗത പരിശോധിക്കാൻ എലത്തൂരിൽ ബസ് പഞ്ചിംഗ് സ്റ്റേഷൻ പ്രവർത്തിക്കുന്നുണ്ട്. അമിത വേഗത നിയന്ത്രിക്കാൻ കോഴിക്കോട് സിറ്റിയിൽ ഒരു ഇന്റർസെപ്റ്റർ വാഹനം അനുവദിച്ചിട്ടുണ്ട്. ഈ റൂട്ടിലെ ബസ് ഡ്രൈവർമാർക്ക് ബോധവൽക്കരണം നൽകി നിയമലംഘനങ്ങൾ ആവർത്തിച്ചാലുള്ള ഭ വിഷ്യത്ത് പറഞ്ഞ് മനസിലാക്കിയിട്ടുണ്ട്.
കണ്ണൂർ റേഞ്ചിന് കീഴിൽ കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകളിൽ അമിതവേഗത കണ്ടെത്താൻ ജില്ലാ പോലീസ് മേധാവിമാരുടെ നേതൃത്വത്തിൽ കൃത്യമായ ഇടവേളകളിൽ പരിശോധന നടത്തുമെന്നും റിപ്പോർട്ടിലുണ്ട്.
ആറുവരി പാതാ നിർമ്മാണം നടക്കുന്ന ദേശീയ പാതയിലെ ഗതാഗത കുരുക്ക് കണക്കിലെടുക്കാതെയാണ് സ്വകാര്യ ബസുകൾ അമിത വേഗതയിൽ പായുന്നത്.ലൈൻ ട്രാഫിക് അനുസരിക്കാറില്ല. അമിത വേഗത ചെറിയ വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും ഭീഷണിയായി മാറുന്നുണ്ടെന്നും പരാതിയുണ്ട്.
|
പാറപ്പറമ്പ് – കുഴിപ്പള്ളി പറമ്പ് റോഡ് മുച്ചക്ര വാഹനങ്ങൾക്ക് കൂടി ഗതാഗത യോഗ്യമാക്കണം: മനുഷ്യാവകാശ കമ്മീഷൻ. HRMP NO. 7699/2022 & 720/2023 (Date : 22/10/2024)
എറണാകുളം: നോർത്ത് പറവൂർ ഏഴിക്കര വടക്കുഭാഗത്ത് 15 ലക്ഷം മുടക്കി പഞ്ചായത്ത് നിർമ്മിച്ച റോഡിലൂടെ മുച്ചക്ര ഇരുചക്ര വാഹനങ്ങൾ സഞ്ചരിക്കുന്നതിന് ആവശ്യമായ സൗകര്യമൊരുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
പൊതുഖജനാവിൽ നിന്നും 15 ലക്ഷം മുടക്കി നിർമ്മിച്ച പാറപറമ്പ് കുഴിപ്പള്ളി പറമ്പ് റോഡിലൂടെ ഓട്ടോറിക്ഷ ഉൾപ്പെടെയുള്ള വാഹനങ്ങൾ ഓടിക്കണമെങ്കിൽ സ്വകാര്യ വ്യക്തിയുടെ അനുമതി ആവശ്യമാണെന്ന ഏഴിക്കര പഞ്ചായത്ത് സെക്രട്ടറിയുടെ വാദം തെറ്റാണെന്നും കമ്മീഷൻ അംഗം വി.കെ ബീനാകുമാരി ഉത്തരവിൽ പറഞ്ഞു.
അഞ്ചോളം കുടുംബങ്ങൾക്ക് ഗതാഗത സൗകര്യം നിഷേധിക്കുകയാണെന്ന പരാതിയിലാണ് ഉത്തരവ്. കമ്മീഷൻ നിയോഗിച്ച ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു. പൊക്കാളി പാടത്തിന് നടുവിലൂടെ ഇരുവശവും കരിങ്കൽ കെട്ടി നിർമ്മിച്ചിട്ടുള്ള നടപ്പാതയിൽ 1.80 മീറ്റർ വീതിയിൽ കോൺക്രീറ്റ് ടൈൽ വിരിച്ചിട്ടുള്ളതായി കണ്ടെത്തി. ഇവിടെ ചെമ്മീൻ കെട്ടിൽ നിന്നുള്ള തൂമ്പ് സ്ഥാപിച്ചിട്ടുണ്ട്. തൂമ്പിന് മുകളിലൂടെ താൽക്കാലിക നടപ്പാത നിർമ്മിച്ചിട്ടുണ്ട്. ഈ താല്ക്കാലിക നടപ്പാതയിലൂടെയാണ് 5 കുടുംബങ്ങൾ യാത്ര ചെയ്യുന്നത്. അര മീറ്റർ വീതിയുള്ള താൽക്കാലിക പാളത്തിലൂടെ സൈക്കിളിനും ബൈക്കിനും കടന്നുപോകാം. തൂമ്പിന് മുകളിലൂടെ കലുങ്ക് പണിതാൽ കൃഷിക്ക് വെള്ളം കൊണ്ടുപോകാനാവില്ലെന്നാണ് പഞ്ചായത്തിന്റെ നിലപാട്.
ഇപ്പോൾ ഉള്ളതുപോലെ മറ്റ് രണ്ട് ഇരുമ്പ് ചട്ടങ്ങൾ കൂടി പണിത് ഇതിന് മുകളിൽ സ്ഥാപിച്ചാൽ ഓട്ടോറിക്ഷക്ക് കടന്നുപോകാൻ കഴിയുമെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. എന്നാൽ ഇപ്രകാരം ചെയ്യണമെങ്കിൽ പൊക്കാളി പാടത്തിന്റെ ഉടമയുടെ അനുമതി വേണമെന്ന് പഞ്ചായത്ത് അധികൃതർ കമ്മീഷനെ അറിയിച്ചു. ഈ വാദം കമ്മീഷൻ തള്ളി. റോഡിന്റ ബലക്ഷയം ഗ്രാമപഞ്ചായത്ത് സെക്രട്ടറി പരിശോധിക്കണമെന്നും കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. ഏഴിക്കര ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കാണ് കമ്മീഷൻ ഉത്തരവ് നൽകിയത്. പ്രദേശവാസിയായ കുമാരൻ പുരുഷോത്തമൻ സമർപ്പിച്ച പരാതിയിലാണ് നടപടി.
|
12700 രൂപയുടെ കുടിവെള്ള കുടിശികക്ക് 6 ഗഡുക്കൾ നൽകി കണക്ഷൻ പുന: സ്ഥാപിക്കണം മനുഷ്യാവകാശ കമ്മീഷൻ. HRMP NO. 1088/2024 (Date : 22/10/2024)
തിരുവനന്തപുരം: കൂലിപ്പണിക്കാരനും നിർദ്ധനനുമായ മുതിർന്ന പൗരന് ലഭിച്ച 12700 രൂപയുടെ ബിൽ 6 തുല്യ ഗഡുക്കളാക്കി നൽകി കുടിവെള്ള കണക്ഷൻ പുന:സ്ഥാപിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ജല അതോറിറ്റി എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് നിർദ്ദേശം നൽകി.
ഒന്നാമത്തെ ഗഡുവും കണക്ഷൻ പുനസ്ഥാപിക്കുന്ന ചാർജും അടച്ച ശേഷം പരാതിക്കാരൻ ജല അതോറിറ്റിക്കെതിരെ ഉപഭോക്തൃ തർക്ക പരിഹാര ഫോറത്തിൽ നൽകിയ കേസ് പിൻവലിച്ച ഉത്തരവ് അതോറിറ്റിയിൽ ഹാജരാക്കിയാൽ ജലഅതോറിറ്റി കരമന അസിസ്റ്റന്റ് എഞ്ചിനീയർ പരാതിക്കാരന്റെ കുടിവെള്ള കണക്ഷൻ പുന:സ്ഥാപിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. തവണ അടയ്ക്കുന്നതിൽ പിന്നീട് മുടക്കം വരുത്തിയാൽ കണക്ഷൻ വിച്ഛേദിക്കാനുള്ള അധികാരം ജലഅതോറിറ്റിക്കുണ്ടെന്നും ഉത്തരവിൽ പറയുന്നു. പരാതിക്കാരൻ തവണ അടയ്ക്കുന്ന കാലത്തോളം ജല അതോറിറ്റി സ്വീകരിച്ച റവന്യൂ റിക്കവറി നടപടികൾ നിർത്തിവയ്ക്കണം. കുടിശിക അടച്ചുതീർന്നാൽ റിക്കവറി നടപടികൾ പിൻവലിക്കണമെന്നും ഉത്തരവിൽ പറയുന്നു.
കരമന തളിയൽ സ്വദേശി പി.വെങ്കിടാചലം സമർപ്പിച്ച പരാതിയിലാണ് നടപടി. ഉത്തരവിന്റെ അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടികൾ ജല അതോറിറ്റി എക്സിക്യൂട്ടീവ് എഞ്ചിനീയർ കമ്മീഷനെ അറിയിക്കണം.
|
കൊല്ലം മനുഷ്യാവകാശ കമ്മീഷൻ സിറ്റിംഗ് ഇന്ന്. (Date : 22/10/2024)
കൊല്ലം : സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം വി.കെ. ബീനാകുമാരി ഇന്ന് (22/10/2024) രാവിലെ 11 ന് കൊല്ലം ഗവ.ഗസ്റ്റ് ഹൗസിൽ സിറ്റിംഗ് നടത്തും.
|
മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്നും അന്തേവാസികൾ ചാടി പോകാതിരിക്കാൻ ശ്രദ്ധിക്കണം: മനുഷ്യാവകാശ കമ്മീഷൻ. HRMP NO. 5268/2022 (Date : 21/10/2024)
കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തിൽ നിന്നും അന്തേവാസികൾ ചാടി പോകാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. ഇക്കാര്യത്തിൽ മാനസികാരോഗ്യകേന്ദ്രം സൂപ്രണ്ട് സമർപ്പിച്ച റിപ്പോർട്ടിൽ കമ്മീഷൻ തൃപ്തി രേഖപ്പെടുത്തി.
2022 ഓഗസ്റ്റ് 14 ന് ഒരു അന്തേവാസി ആശുപത്രിയിൽ നിന്നും രക്ഷപ്പെട്ട സംഭവത്തിൽ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് ഉത്തരവ്.
22 ഏക്കർ സ്ഥലത്ത് 22 കെട്ടിടങ്ങളും 10 വാർഡുകളുമായി പ്രവർത്തിക്കുന്ന മാനസികാരോഗ്യ കേന്ദ്രത്തിൽ സുരക്ഷാ ജീവനക്കാരുടെ കുറവ് കാരണമാണ് അന്തേവാസികൾ ചാടി പോകുന്നതെന്ന് സൂപ്രണ്ട് അറിയിച്ചു. ഇക്കാര്യത്തിൽ സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ നടപടികൾ സ്വീകരിച്ചിട്ടുള്ളതായി റിപ്പോർട്ടിൽ പറയുന്നു. കെട്ടിടങ്ങളുടെ ഉയരം പൊതുമരാമത്ത് വകുപ്പ് കൂട്ടിയിട്ടുള്ളതായി റിപ്പോർട്ടിൽ പറയുന്നു. ആശുപത്രിക്ക് സംരക്ഷണം നൽകാൻ പോലീസിന്റെ സഹായം ലഭിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
|
തേങ്ങ വീഴാതിരിക്കാനുള്ള ആവരണം സ്ഥാപിച്ചില്ലെങ്കിൽ മനുഷ്യജീവന് പ്രാധാന്യം നൽകി നടപടിയെടുക്കണം: മനുഷ്യാവകാശ കമ്മീഷൻ. HRMP NO. 40/2024 (Date : 21/10/2024)
കൊല്ലം: അപകടകരമായി പൊതുവഴിയിലേക്ക് ചാഞ്ഞു നിൽക്കുന്ന തെങ്ങിൽ നിന്ന് കായ്ഫലങ്ങൾ വഴിയിലേക്ക് വീഴാതിരിക്കാൻ ആവശ്യമായ ആവരണം കൊണ്ട് മൂടികെട്ടാൻ കഴിഞ്ഞില്ലെങ്കിൽ മനുഷ്യജീവന് പ്രാധാന്യം നൽകി നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
72 വയസ്സുള്ള വയോധിക സമർപ്പിച്ച പരാതിയിലാണ് കമ്മീഷൻ അംഗം വി.കെ ബീനാകുമാരിയുടെ ഉത്തരവ്. കരുനാഗപ്പള്ളി ആലുംകടവ് മരു:വടക്ക് എന്ന സ്ഥലത്താണ് പരാതിക്കിടയാക്കിയ തെങ്ങുകൾ നിൽക്കുന്നത്. പരാതിക്കാരിയായ എസ്. രാജലക്ഷ്മിയുടെ വീട്ടിലേക്കുള്ള ഒരു മീറ്റർ വീതിയുള്ള നടവഴിയിലോട് ചേർന്നാണ് തെങ്ങുകൾ നിൽക്കുന്നതെന്ന് പരാതിക്കാരി അറിയിച്ചു.
കരുനാഗപ്പള്ളി നഗരസഭാ സെക്രട്ടറിയിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. എതിർകക്ഷികൾക്ക് നോട്ടീസ് നൽകിയെങ്കിലും നടപടിയുണ്ടാവാത്ത സാഹചര്യത്തിൽ പോലീസിന്റെ സഹായത്തോടെ ഉണങ്ങിയ തെങ്ങ് മുറിച്ചതായി റിപ്പോർട്ടിൽ പറയുന്നു. മറ്റ് തെങ്ങുകളിൽ നിന്നും ഓലയും തേങ്ങയും വെട്ടി താൽക്കാലികമായി പരാതി പരിഹരിച്ചു. തേങ്ങയും ഓലയും യഥാസമയം വെട്ടിമാറ്റാമെന്ന് എതിർകക്ഷി ഉറപ്പു നൽകിയിട്ടുണ്ട്. എന്നാൽ ഇപ്പോഴും ഫലങ്ങൾ വഴിയിലേക്ക് വീഴുകയാണെന്ന് പരാതിക്കാരി അറിയിച്ചു. യുക്തമായ തീരുമാനം ഉടൻ സ്വീകരിച്ച് പരാതി പരിഹരിക്കണമെന്ന് കമ്മീഷൻ കരുനാഗപ്പള്ളി നഗരസഭാ സെക്രട്ടറിക്ക് നിർദ്ദേശം നൽകി. ഇരുകക്ഷികളെയും വിളിച്ചുവരുത്തി തീരുമാനമെടുക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.
|
മഠംകുന്ന് കോളനി നിവാസികൾക്ക് പട്ടയം നൽകണം: മനുഷ്യാവകാശ കമ്മീഷൻ. HRMP NO. 3114/2022 (Date : 21/10/2024)
വയനാട്: മുട്ടിൽ ഗ്രാമപഞ്ചായത്തിലെ പതിനൊന്നാം വാർഡ് മഠംകുന്നിൽ ടാർപോളിൻ മറച്ച വീടുകളിൽ താമസിക്കുന്ന പണിയ സമുദായത്തിലുള്ള കുടുംബങ്ങൾക്ക് പട്ടയം അനുവദിക്കുന്നതിന് അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
വയനാട് ജില്ലാ കളക്ടർക്കാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് നിർദ്ദേശം നൽകിയത്. സർവേയർമാരുടെ അപര്യാപ്തത ചൂണ്ടിക്കാണിച്ച് പട്ടയം അനുവദിക്കുന്ന നടപടികൾ അനന്തമായി നീട്ടുന്നത് തികഞ്ഞ മനുഷ്യാവകാശ ലംഘനമാണെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.
പട്ടികവർഗ കുടുംബങ്ങൾ ഇപ്പോൾ താമസിക്കുന്ന ഷെഡുകളുടെ ഭൗതികാവസ്ഥ താൽക്കാലിമായെങ്കിലും മെച്ചപ്പെടുത്തി ശുചിമുറി സൗകര്യങ്ങൾ ഏർപ്പെടുത്താനും അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് മുട്ടിൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കും ഐ.റ്റി.ഡി.പി പ്രോജക്റ്റ് ഓഫീസർക്കും കമ്മീഷൻ നിർദ്ദേശം നൽകി. മാനുഷിക പരിഗണന നൽകി അടിയന്തര പ്രാധാന്യത്തോടെ ചെയ്യേണ്ട ജോലികൾക്ക് ഭൂമിക്ക് പട്ടയമില്ലെന്ന ന്യൂനത തടസ്സമാകരുതെന്നും കമ്മീഷൻ നിർദ്ദേശിച്ചു.
ഇക്കാര്യത്തിൽ സ്വീകരിച്ച നടപടികൾ വയനാട് ജില്ലാ കളക്ടറും മുട്ടിൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയും ഐ.റ്റി.ഡി.പി പ്രോജക്റ്റ് ഓഫീസറും 3 മാസത്തിനുള്ളിൽ കമ്മീഷനെ അറിയിക്കണം. ഭൂമിക്ക് പട്ടയം ലഭിച്ചില്ലെങ്കിൽ ഇവർക്ക് അർഹതപ്പെട്ട ആനുകൂല്യങ്ങൾ നഷ്ടമാകുമെന്നും ഉത്തരവിൽ പറയുന്നു.
പ്രദേശത്ത് താമസിക്കുന്ന 33 കുടുംബങ്ങളുടെയും വീടുകൾ താൽക്കാലികമായി കെട്ടിമേയുക, കാരാപ്പുഴ പദ്ധതി പ്രദേശത്ത് നിന്നും പുനരധിവസിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് മുട്ടിൽ പഞ്ചായത്ത് വാർഡ് പഞ്ചായത്തംഗം പി.വി സജീവ് സമർപ്പിച്ച പരാതിയിലാണ് നടപടി.
കുടുബങ്ങൾക്ക് പട്ടയം അനുവദിക്കുന്നതിന് സ്ഥലത്തെ സർവേ പൂർത്തിയാക്കാൻ സർവേയർമാരുടെ അപര്യാപ്തതയുണ്ടെന്ന് ജില്ലാ കളക്ടർ കമ്മീഷനെ അറിയിച്ചു. റിസർവോയർ പ്രദേശത്തെ ഭൂമിയായതിനാൽ ഭൂമി പതിച്ചു നൽകാൻ റവന്യൂവകുപ്പിന് മാത്രമായി കഴിയില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. റവന്യൂ, ഇറിഗേഷൻ, പട്ടികവർഗ വകുപ്പുകളുടെ സംയുക്ത പരിശോധന ആവശ്യമാണ്. മുട്ടിൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറി സമർപ്പിച്ച റിപ്പോർട്ടിൽ പ്രദേശത്ത് പ്രായപൂർത്തിയായവരും കുട്ടികളുമടക്കം 100 ലധികം പേർ താമസിക്കുന്നുണ്ടെന്നും ഇവർക്ക് പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാനുള്ള സ്ഥലം പോലും ലഭ്യമല്ലെന്നും പറയുന്നു.
|
അംഗീകാരമില്ലാത്ത സ്ഥാപനം: നോട്ടീസ് നൽകിയതുകൊണ്ട് മാത്രം കാര്യമില്ലെന്ന് മനുഷ്യാവകാശ കമ്മീഷൻ. HRMP NO. 4055/2024 (Date : 19/10/2024)
തൃശൂർ: പഞ്ചായത്തിന്റെ അനുമതിയില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനം അടച്ചുപൂട്ടാൻ സ്ഥാപനമുടയ്ക്ക് നോട്ടീസ് നൽകിയതുകൊണ്ടു മാത്രം സ്ഥാപനം പ്രവർത്തനം നിർത്തണമെന്നില്ലെന്ന് മനുഷ്യാവകാശ കമ്മീഷൻ.
അനുമതിയില്ലാതെ സ്ഥാപനം പ്രവർത്തിക്കുകയാണെങ്കിൽ അക്കാര്യം പരിശോധിച്ച് നടപടിയെടുക്കേണ്ടത് പഞ്ചായത്തിന്റെ ഉത്തരവാദിത്തമാണെന്നും കമ്മീഷൻ അംഗം വി.കെ ബീനാകുമാരി ഉത്തരവിൽ പറഞ്ഞു.
പുന്നയൂർക്കുളം പഞ്ചായത്തിൽ ആൽത്തറ വടക്ക് ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് പുറകുവശം പ്രവർത്തിക്കുന്ന പാറപ്പൊടി, മണൽ സംഭരണ കേന്ദ്രത്തിനെതിരെ സമർപ്പിച്ച പരാതിയിലാണ് നടപടി. പുന്നയൂർക്കുളം പഞ്ചായത്ത് സെക്രട്ടറി സമർപ്പിച്ച പരാതിയിൽ പാറപ്പൊടി വിൽക്കുന്ന സ്ഥാപനത്തിന്റെ പ്രവർത്തനം നിർത്തിവയ്ക്കാൻ നോട്ടീസ് നൽകിയിട്ടുണ്ടെന്ന് പറയുന്നു.
എന്നാൽ പഞ്ചായത്തിന്റെ നോട്ടീസ് അവഗണിച്ച് സ്ഥാപനം പ്രവർത്തനം തുടരുകയാണെന്ന് പരാതിക്കാരൻ അറിയിച്ചു. ഇക്കാര്യം പരിശോധിച്ച് അടിയന്തര നിയമ നടപടി സ്വീകരിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു.
|
മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടു: പോക്സോ കേസിലെ പ്രതിയുമായി ചേർന്ന് കേസ് അട്ടിമറിക്കാൻ ശ്രമിച്ചിട്ടില്ലെന്ന് പോലീസ്. HRMP NO. 3324/2024 (Date : 19/10/2024)
കോഴിക്കോട്: പോക്സോ കേസിലെ പ്രതിയുമായി ചേർന്ന് കേസ് അട്ടിമറിക്കാൻ ശ്രമിച്ചതായുള്ള അതിജീവിതയുടെ പിതാവിന്റെ പരാതി അവാസ്തവമാണെന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് അസിസ്റ്റന്റ് കമ്മീഷണർ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.
ഇക്കഴിഞ്ഞ ഏപ്രിൽ 11 ന് മെഡിക്കൽ കോളേജ് പോലീസ് രജിസ്റ്റർ ചെയ്ത പോക്സോ കേസ് അട്ടിമറിക്കാനുള്ള നീക്കമുണ്ടെന്ന ദൃശ്യ മാധ്യമവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
കാഞ്ഞിരപ്പള്ളി പോലീസ് രജിസ്റ്റർ ചെയ്ത കേസാണ് സംഭവസ്ഥലം മെഡിക്കൽ കോളേജ് സ്റ്റേഷൻ പരിധിയിലായതിനാൽ മെഡിക്കൽ കോളേജ് സ്റ്റേഷനിലേക്ക് കൈമാറിയതെന്ന് റിപ്പോർട്ടിൽ പറയുന്നു. അതിജീവിതയുടെ അമ്മയുടെ സുഹൃത്ത് 12 വയസ്സ് മാത്രം പ്രായമുള്ള അതിജീവിതയെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി. 2024 ജനുവരി 20 ന് കോഴിക്കോട്ടെ ഒരു ഫ്ലാറ്റിലാണ് സംഭവം നടന്നതെന്ന് പരാതിയിൽ പറയുന്നു.
അതിജീവിത സംഭവസ്ഥലം കാണിച്ചു കൊടുത്തതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടന്നുവരികയാണ്. മേയ് 14 ന് അതിജീവിതയും പിതാവും സ്റ്റേഷനിൽ വന്നപ്പോൾ ഇവരുമായി പിണങ്ങി കഴിയുന്ന ഉമ്മയും ഇളയമകളും സ്റ്റേഷനിലെത്തിയതാണ് അതിജീവിതക്കും പിതാവിനും സംശയത്തിന് ഇടയാക്കിയതെന്നും റിപ്പോർട്ടിൽ പറയുന്നു. ഉമ്മയും മകളും സ്റ്റേഷനിലെത്തിയത് പോലീസ് പറഞ്ഞിട്ടാവും എന്ന് അതിജീവിതയും പിതാവും സംശയിച്ചിട്ടുണ്ടെന്ന് പിതാവിന്റെ മൊഴിയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
പോക്സോ കേസ് സംബന്ധിച്ച് അതിജീവിതയുടെ മൊഴി കളവാണെന്നാണ് ഉമ്മയുടെ വാദം. മകൾ ഇംഹാൻസിൽ ചികിത്സയിലാണ്. അതിജീവിതക്ക് കുടുംബപരമായ സമ്മർദ്ദമുണ്ടെന്ന് ഇംഹാൻസിലെ ഡോക്ടർ പറഞ്ഞിട്ടുണ്ട്. കൗൺസിലിംഗ് നൽകിയാൽ മാത്രമേ ആരോപണത്തിലെ സത്യാവസ്ഥ മനസിലാക്കാൻ കഴിയുകയുള്ളു. അതിജീവിതയുടെ മൊഴി സത്യമാണെന്ന് തെളിഞ്ഞാൽ പ്രതിയെ അറസ്റ്റ് ചെയ്യുമെന്നും റിപ്പോർട്ടിൽ പറയുന്നു. കാലതാമസം കൂടാതെ അന്വേഷണം പൂർത്തിയാക്കി കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കുമെന്നും അസിസ്റ്റന്റ് കമ്മീഷണർ അറിയിച്ചു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേസ് തീർപ്പാക്കി.
|
നടപ്പാതയിലെ പരസ്യ ബോർഡുകൾ: പരാതികൾ പരിഹരിക്കാൻ സ്ഥിരം സമിതി രൂപീകരിക്കുന്നത് ഉചിതമെന്ന് മനുഷ്യാവകാശ കമ്മീഷൻ. HRMP NO. 8732/2024 (Date : 19/10/2024)
തിരുവനന്തപുരം: ഹൈക്കോടതിയും മനുഷ്യാവകാശ കമ്മീഷനും നിരവധി ഉത്തരവുകൾ നൽകിയിട്ടുണ്ടെങ്കിലും കാഴ്ച പരിമിതിയുള്ളവരെ പോലും ബുദ്ധിമുട്ടിക്കുന്ന തരത്തിൽ നടപ്പാതകളിൽ സഞ്ചാര സ്വാതന്ത്ര്യം തടസ്സപ്പെടുത്തി പരസ്യബോർഡുകൾ സ്ഥാപിക്കുന്ന സാഹചര്യത്തിൽ ഇത്തരം പരാതികൾക്ക് ശാശ്വത പരിഹാരം കാണുന്നതിന് ഒരു സ്ഥിരം സമിതി രൂപീകരിക്കേണ്ടത് ഉചിതമായിരിക്കുമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്.
സമിതിയിൽ നഗരസഭ, പോലീസ്, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ അംഗങ്ങളാകണമെന്നും സ്ഥിരം സമിതി രൂപീകരിക്കുന്നത് സംബന്ധിച്ച് നഗരസഭ സെക്രട്ടറി, തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ, പൊതുമരാമത്ത് നിരത്തുകൾ വിഭാഗം ചീഫ് എഞ്ചിനീയർ എന്നിവരുടെ അഭിപ്രായം അറിയിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. വിഷയത്തിൽ ഹൈക്കോടതി പുറപ്പെടുവിച്ചിട്ടുള്ള വിധികളുടെ പകർപ്പുകൾ സമാഹരിച്ച് അതിന്റെ അടിസ്ഥാനത്തിൽ ആക്ഷൻ പ്ലാനിന് രൂപം നൽകണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.
ഡിസംബർ 5 ന് കമ്മീഷൻ ഓഫീസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കുമ്പോൾ നഗരസഭാ സെക്രട്ടറി നിയോഗിക്കുന്ന മുതിർന്ന ഉദ്യോഗസ്ഥനും സിറ്റി പോലീസ് കമ്മീഷണർ നിയോഗിക്കുന്ന അസിസ്റ്റന്റ് കമ്മീഷണർ റാങ്കിൽ കുറയാത്ത പോലീസ് ഉദ്യോഗസ്ഥനും പൊതുമരാമത്ത് ചീഫ് എഞ്ചിനീയർ നിയോഗിക്കുന്ന മുതിർന്ന എഞ്ചിനീയറും സിറ്റിംഗിൽ ഹാജരായി വിവരങ്ങൾ കമ്മീഷനെ ബോധ്യപ്പെടുത്തണമെന്നും ഉത്തരവിൽ പറയുന്നു.
നടപ്പാതകളിലെ പരസ്യബോർഡുകൾക്കും പാതയോരങ്ങളുടേയും പൊതുഗതാഗതത്തിന്റെയും ശോചനീയാവസ്ഥക്കുമെതിരെ പൂർണമായും കാഴ്ച വെല്ലുവിളി നേരിടുന്ന സർക്കാർ ഉദ്യോഗസ്ഥനായ നിധീഷ് ഫിലിപ്പ് സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.
|
അംഗീകാരമില്ലാത്ത സ്ഥാപനം: നോട്ടീസ് നൽകിയതുകൊണ്ട് മാത്രം കാര്യമില്ലെന്ന് മനുഷ്യാവകാശ കമ്മീഷൻ. HRMP NO. 4055/2024 (Date : 19/10/2024)
തൃശൂർ: പഞ്ചായത്തിന്റെ അനുമതിയില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനം അടച്ചുപൂട്ടാൻ സ്ഥാപനമുടയ്ക്ക് നോട്ടീസ് നൽകിയതുകൊണ്ടു മാത്രം സ്ഥാപനം പ്രവർത്തനം നിർത്തണമെന്നില്ലെന്ന് മനുഷ്യാവകാശ കമ്മീഷൻ.
അനുമതിയില്ലാതെ സ്ഥാപനം പ്രവർത്തിക്കുകയാണെങ്കിൽ അക്കാര്യം പരിശോധിച്ച് നടപടിയെടുക്കേണ്ടത് പഞ്ചായത്തിന്റെ ഉത്തരവാദിത്തമാണെന്നും കമ്മീഷൻ അംഗം വി.കെ ബീനാകുമാരി ഉത്തരവിൽ പറഞ്ഞു.
പുന്നയൂർക്കുളം പഞ്ചായത്തിൽ ആൽത്തറ വടക്ക് ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് പുറകുവശം പ്രവർത്തിക്കുന്ന പാറപ്പൊടി, മണൽ സംഭരണ കേന്ദ്രത്തിനെതിരെ സമർപ്പിച്ച പരാതിയിലാണ് നടപടി. പുന്നയൂർക്കുളം പഞ്ചായത്ത് സെക്രട്ടറി സമർപ്പിച്ച പരാതിയിൽ പാറപ്പൊടി വിൽക്കുന്ന സ്ഥാപനത്തിന്റെ പ്രവർത്തനം നിർത്തിവയ്ക്കാൻ നോട്ടീസ് നൽകിയിട്ടുണ്ടെന്ന് പറയുന്നു.
എന്നാൽ പഞ്ചായത്തിന്റെ നോട്ടീസ് അവഗണിച്ച് സ്ഥാപനം പ്രവർത്തനം തുടരുകയാണെന്ന് പരാതിക്കാരൻ അറിയിച്ചു. ഇക്കാര്യം പരിശോധിച്ച് അടിയന്തര നിയമ നടപടി സ്വീകരിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു.
|
മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടു: പോക്സോ കേസിലെ പ്രതിയുമായി ചേർന്ന് കേസ് അട്ടിമറിക്കാൻ ശ്രമിച്ചിട്ടില്ലെന്ന് പോലീസ്. HRMP NO. 3324/2024 (Date : 19/10/2024)
കോഴിക്കോട്: പോക്സോ കേസിലെ പ്രതിയുമായി ചേർന്ന് കേസ് അട്ടിമറിക്കാൻ ശ്രമിച്ചതായുള്ള അതിജീവിതയുടെ പിതാവിന്റെ പരാതി അവാസ്തവമാണെന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് അസിസ്റ്റന്റ് കമ്മീഷണർ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.
ഇക്കഴിഞ്ഞ ഏപ്രിൽ 11 ന് മെഡിക്കൽ കോളേജ് പോലീസ് രജിസ്റ്റർ ചെയ്ത പോക്സോ കേസ് അട്ടിമറിക്കാനുള്ള നീക്കമുണ്ടെന്ന ദൃശ്യ മാധ്യമവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
കാഞ്ഞിരപ്പള്ളി പോലീസ് രജിസ്റ്റർ ചെയ്ത കേസാണ് സംഭവസ്ഥലം മെഡിക്കൽ കോളേജ് സ്റ്റേഷൻ പരിധിയിലായതിനാൽ മെഡിക്കൽ കോളേജ് സ്റ്റേഷനിലേക്ക് കൈമാറിയതെന്ന് റിപ്പോർട്ടിൽ പറയുന്നു. അതിജീവിതയുടെ അമ്മയുടെ സുഹൃത്ത് 12 വയസ്സ് മാത്രം പ്രായമുള്ള അതിജീവിതയെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി. 2024 ജനുവരി 20 ന് കോഴിക്കോട്ടെ ഒരു ഫ്ലാറ്റിലാണ് സംഭവം നടന്നതെന്ന് പരാതിയിൽ പറയുന്നു.
അതിജീവിത സംഭവസ്ഥലം കാണിച്ചു കൊടുത്തതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടന്നുവരികയാണ്. മേയ് 14 ന് അതിജീവിതയും പിതാവും സ്റ്റേഷനിൽ വന്നപ്പോൾ ഇവരുമായി പിണങ്ങി കഴിയുന്ന ഉമ്മയും ഇളയമകളും സ്റ്റേഷനിലെത്തിയതാണ് അതിജീവിതക്കും പിതാവിനും സംശയത്തിന് ഇടയാക്കിയതെന്നും റിപ്പോർട്ടിൽ പറയുന്നു. ഉമ്മയും മകളും സ്റ്റേഷനിലെത്തിയത് പോലീസ് പറഞ്ഞിട്ടാവും എന്ന് അതിജീവിതയും പിതാവും സംശയിച്ചിട്ടുണ്ടെന്ന് പിതാവിന്റെ മൊഴിയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
പോക്സോ കേസ് സംബന്ധിച്ച് അതിജീവിതയുടെ മൊഴി കളവാണെന്നാണ് ഉമ്മയുടെ വാദം. മകൾ ഇംഹാൻസിൽ ചികിത്സയിലാണ്. അതിജീവിതക്ക് കുടുംബപരമായ സമ്മർദ്ദമുണ്ടെന്ന് ഇംഹാൻസിലെ ഡോക്ടർ പറഞ്ഞിട്ടുണ്ട്. കൗൺസിലിംഗ് നൽകിയാൽ മാത്രമേ ആരോപണത്തിലെ സത്യാവസ്ഥ മനസിലാക്കാൻ കഴിയുകയുള്ളു. അതിജീവിതയുടെ മൊഴി സത്യമാണെന്ന് തെളിഞ്ഞാൽ പ്രതിയെ അറസ്റ്റ് ചെയ്യുമെന്നും റിപ്പോർട്ടിൽ പറയുന്നു. കാലതാമസം കൂടാതെ അന്വേഷണം പൂർത്തിയാക്കി കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കുമെന്നും അസിസ്റ്റന്റ് കമ്മീഷണർ അറിയിച്ചു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേസ് തീർപ്പാക്കി.
|
നടപ്പാതയിലെ പരസ്യ ബോർഡുകൾ: പരാതികൾ പരിഹരിക്കാൻ സ്ഥിരം സമിതി രൂപീകരിക്കുന്നത് ഉചിതമെന്ന് മനുഷ്യാവകാശ കമ്മീഷൻ. HRMP NO. 8732/2024 (Date : 19/10/2024)
തിരുവനന്തപുരം: ഹൈക്കോടതിയും മനുഷ്യാവകാശ കമ്മീഷനും നിരവധി ഉത്തരവുകൾ നൽകിയിട്ടുണ്ടെങ്കിലും കാഴ്ച പരിമിതിയുള്ളവരെ പോലും ബുദ്ധിമുട്ടിക്കുന്ന തരത്തിൽ നടപ്പാതകളിൽ സഞ്ചാര സ്വാതന്ത്ര്യം തടസ്സപ്പെടുത്തി പരസ്യബോർഡുകൾ സ്ഥാപിക്കുന്ന സാഹചര്യത്തിൽ ഇത്തരം പരാതികൾക്ക് ശാശ്വത പരിഹാരം കാണുന്നതിന് ഒരു സ്ഥിരം സമിതി രൂപീകരിക്കേണ്ടത് ഉചിതമായിരിക്കുമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്.
സമിതിയിൽ നഗരസഭ, പോലീസ്, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ അംഗങ്ങളാകണമെന്നും സ്ഥിരം സമിതി രൂപീകരിക്കുന്നത് സംബന്ധിച്ച് നഗരസഭ സെക്രട്ടറി, തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ, പൊതുമരാമത്ത് നിരത്തുകൾ വിഭാഗം ചീഫ് എഞ്ചിനീയർ എന്നിവരുടെ അഭിപ്രായം അറിയിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. വിഷയത്തിൽ ഹൈക്കോടതി പുറപ്പെടുവിച്ചിട്ടുള്ള വിധികളുടെ പകർപ്പുകൾ സമാഹരിച്ച് അതിന്റെ അടിസ്ഥാനത്തിൽ ആക്ഷൻ പ്ലാനിന് രൂപം നൽകണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.
ഡിസംബർ 5 ന് കമ്മീഷൻ ഓഫീസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കുമ്പോൾ നഗരസഭാ സെക്രട്ടറി നിയോഗിക്കുന്ന മുതിർന്ന ഉദ്യോഗസ്ഥനും സിറ്റി പോലീസ് കമ്മീഷണർ നിയോഗിക്കുന്ന അസിസ്റ്റന്റ് കമ്മീഷണർ റാങ്കിൽ കുറയാത്ത പോലീസ് ഉദ്യോഗസ്ഥനും പൊതുമരാമത്ത് ചീഫ് എഞ്ചിനീയർ നിയോഗിക്കുന്ന മുതിർന്ന എഞ്ചിനീയറും സിറ്റിംഗിൽ ഹാജരായി വിവരങ്ങൾ കമ്മീഷനെ ബോധ്യപ്പെടുത്തണമെന്നും ഉത്തരവിൽ പറയുന്നു.
നടപ്പാതകളിലെ പരസ്യബോർഡുകൾക്കും പാതയോരങ്ങളുടേയും പൊതുഗതാഗതത്തിന്റെയും ശോചനീയാവസ്ഥക്കുമെതിരെ പൂർണമായും കാഴ്ച വെല്ലുവിളി നേരിടുന്ന സർക്കാർ ഉദ്യോഗസ്ഥനായ നിധീഷ് ഫിലിപ്പ് സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.
|
മാവൂർ ബസ്റ്റാന്റിലെ സംഘർഷം: കർശന നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. (Date : 18/10/2024)
കോഴിക്കോട്: മാവൂർ ബസ് സ്റ്റാന്റിൽ സംഘർഷമുണ്ടാക്കുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിച്ച് സമാധാന ജീവിതം ഉറപ്പാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
മെഡിക്കൽ കോളേജ് അസിസ്റ്റന്റ് കമ്മീഷണർക്കാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് നിർദ്ദേശം നൽകിയത്. കേസ് ഒക്ടോബർ 29 ന് കോഴിക്കോട് ഗവ.ഗസ്റ്റ് ഹൌസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
ഇക്കഴിഞ്ഞ ദിവസം ഉച്ചക്ക് ബസ് തൊഴിലാളികൾ തമ്മിൽ വീണ്ടും സംഘർഷമുണ്ടായ സാഹചര്യത്തിലാണ് കമ്മീഷൻ ഇടപെട്ടത്. സമയക്രമത്തെ ചൊല്ലിയാണ് തർക്കമുണ്ടായത്.. മാവൂർ പോലീസെത്തിയാണ് പ്രശ്നം പരിഹരിച്ചത്. മാവൂരിൽ ബസ് തൊഴിലാളികൾ തമ്മിലുള്ള സംഘർഷം പതിവാവുകയാണ്. അസഭ്യവർഷവും കൂട്ടയടിയും പതിവാണ്. സ്റ്റാന്റിന് മുമ്പിലുള്ള പോലീസ് എയ്ഡ് പോസ്റ്റിൽ ഉച്ചക്ക് ശേഷം പോലീസില്ലാത്തത് സംഘർഷത്തിന് കാരണമാകുന്നതായി പരാതിയുണ്ട്.
|
മനോരോഗിയെ ചികിത്സക്ക് കൊണ്ടുപോകുമ്പോൾ പോലീസ് അനുഗമിക്കണം: മനുഷ്യാവകാശ കമ്മീഷൻ. HRMP NO. 229/2024 (Date : 18/10/2024)
കണ്ണൂർ: ജന്മനാ രണ്ടു കൈയ്ക്കും സ്വാധീനക്കുറവും മാനസികപ്രശ്നങ്ങളുമുള്ള ഇരിട്ടി മഠത്തിൽ സ്വദേശിയെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സക്ക് കൊണ്ടുപോകുമ്പോൾ പോലീസ് അനുഗമിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
പരിയാരം മെഡിക്കൽ കോളേജ് എസ്.എച്ച്.ഒ ക്കാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് നിർദ്ദേശം നൽകിയത്.
തുടർചികിത്സ നൽകി പരാതിക്കാരന്റെ മാനസികാവസ്ഥ സാധാരണ നിലയിലേക്ക് കൊണ്ടുവരണമെന്നും കമ്മീഷൻ നിർദ്ദേശിച്ചു. പോലീസ് സാന്നിധ്യമില്ലാതെ പരാതിക്കാരനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നത് നിലവിലെ സാഹചര്യത്തിൽ അഭിലഷണീയമല്ല. ചികിത്സാ വേളയിൽ രോഗിക്ക് സമീപം തന്നെ പോലീസ് ഉണ്ടായിരിക്കണമെന്നും ഉത്തരവിൽ പറയുന്നു. രോഗിക്ക് ആവശ്യമായ തുടർചികിത്സ നൽകണമെന്നും കമ്മീഷൻ മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ടിന് നിർദ്ദേശം നൽകി.
ചികിത്സക്കെത്തിയ തന്നെ മെഡിക്കൽ സൂപ്രണ്ടും ആശുപത്രി ജീവനക്കാരും ചേർന്ന് മർദ്ദിച്ചതായി ആരോപിച്ച് സമർപ്പിച്ച പരാതിയിലാണ് നടപടി.
കമ്മീഷൻ മെഡിക്കൽ കോളേജ് എസ്.എച്ച്.ഒ, ആശുപത്രി സൂപ്രണ്ട് എന്നിവരിൽ നിന്നും റിപ്പോർട്ട് വാങ്ങി. ചികിത്സാ സമയത്ത് പരാതിക്കാരൻ അക്രമസക്തനാകാറുണ്ടെന്ന് രണ്ടു റിപ്പോർട്ടുകളിലും പറയുന്നു.
|
തഴക്കരയിൽ വഴി നടക്കാൻ പാലം നിർമ്മിക്കണം: മനുഷ്യാവകാശ കമ്മീഷൻ. HRMP NO. 464/2020 (Date : 18/10/2024)
ആലപ്പുഴ: മാവേലിക്കര തഴക്കര തഴയിൽ പാടത്തിന്റെ വടക്കുഭാഗത്ത് നീരൊഴുക്ക് തോടിന് സമീപം താമസിക്കുന്നവർക്ക് യാത്ര ചെയ്യാനായി പാലം നിർമ്മിക്കണമെന്ന ആവശ്യത്തിൽ തഴക്കര ഗ്രാമപഞ്ചായത്ത് സെക്രട്ടറി ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
പാലം നിർമ്മിക്കാൻ മൈനർ ഇറിഗേഷൻ വകുപ്പിന്റെ അനുമതി ആവശ്യമാണെന്ന പഞ്ചായത്ത് സെക്രട്ടറിയുടെ റിപ്പോർട്ട് കമ്മീഷൻ അംഗീകരിച്ചു. ദീർഘകാലമായി സ്വതന്ത്രമായി വഴി നടക്കാൻ പാലം നിർമ്മിക്കുന്നതിന് വിവിധ അധികാര കേന്ദ്രങ്ങളിൽ പരാതിക്കാർ ഇറങ്ങികയറുന്ന കാര്യം ഉത്തരവാദപ്പെട്ടവർ കണക്കിലെടുക്കണമെന്നും കമ്മീഷൻ അംഗം വി.കെ ബീനാകുമാരി ഉത്തരവിൽ പറഞ്ഞു.
മൈനർ ഇറിഗേഷൻ ജില്ലാ എക്സിക്യൂട്ടീവ് എഞ്ചിനീയറും പരാതിയിൽ ഇടപെടണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു.
20 വർഷത്തിലേറെയായി പരാതിക്കാർ ദുരിതം അനുഭവിക്കുകയാണ്. ഒരാൾക്ക് രോഗം വന്നാൽ നീരൊഴുക്ക് തോട്ടിലൂടെ നടന്നുവേണം റോഡിലെത്തിക്കേണ്ടത്. മഴയത്ത് തോട്ടിൽ 5 അടിയിൽ കൂടുതൽ വെള്ളമുണ്ടാകും. ഇതിലൂടെ നിത്യയാത്ര ചെയ്യേണ്ടി വരുന്നത് ദുസഹമാണെന്നും പരാതിക്കാരനായ തഴക്കര പാണന്റെ പടീറ്റതിൽ വീട്ടിൽ സി.എസ്. പ്രശാന്ത് കമ്മീഷനെ അറിയിച്ചു.
കനാലിനോട് ചേർന്നുള്ള നടവഴിയിലൂടെ അവസാന ഭാഗത്ത് നിന്ന് തോടിന്റെ എതിർകരയിലേക്ക് സ്ലാബുകൾ സ്ഥാപിച്ച് ചെറിയ പാലം നിർമ്മിച്ചാൽ പരാതിക്ക് പരിഹാരമാകുമെന്ന് മാവേലിക്കര തഹസിൽദാർ കമ്മീഷനെ അറിയിച്ചു. പഞ്ചായത്തിന്റെ ഏതെങ്കിലും പദ്ധതിയിൽ ഉൾപ്പെടുത്തി ചെറിയ പാലം നിർമ്മിക്കാവുന്നതാണെന്ന് തഹസിൽദാർ അറിയിച്ചു. ഇക്കാര്യത്തിൽ പഞ്ചായത്ത് ഭരണസമിതിയുടെ തീരുമാനം ആവശ്യമാണെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
|
ശുചിമുറിയിൽ വെള്ളമില്ല: നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. HRMP NO. 5047/2024 (Date :17/10/2024)
തൃശൂർ: തോളൂർ ഗ്രാമപഞ്ചായത്തിന്റെ വനിതാ വ്യവസായ കേന്ദ്രത്തിലുള്ള ശുചിമുറിയിൽ വെള്ളവും മറ്റ് സൗകര്യങ്ങളും രണ്ടു മാസത്തിനുള്ളിൽ ഒരുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
ശുചിമുറി ഉണ്ടെങ്കിലും പൈപ്പ് കണക്ഷൻ ഇല്ലെന്ന പരാതിയിലാണ് കമ്മീഷൻ അംഗം വി.കെ ബീനാകുമാരിയുടെ ഉത്തരവ്.
വനിതാ വ്യവസായ കേന്ദ്രം എന്നാണ് പേരെങ്കിലും വനിതകൾക്ക് പ്രാഥമികാവശ്യങ്ങൾ പോലും നിറവേറ്റാൻ കഴിയുന്നില്ലെന്ന് കമ്മീഷൻ നിരീക്ഷിച്ചു. ശുചി മുറിയിൽ വെള്ളസംഭരണി സ്ഥാപിച്ച് വെള്ളമെത്തിക്കാൻ പഞ്ചായത്തിന് കാലതാമസം എന്തിനാണെന്ന് കമ്മീഷൻ ചോദിച്ചു. തോളൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കാണ് കമ്മീഷൻ നിർദ്ദേശം നൽകിയത്.
കിണറിൽ നിന്നും വെള്ളം കോരികൊണ്ടുവന്ന് ശുചിമുറി ഉപയോഗിക്കേണ്ട ഗതികേടിലാണ് വനിതാവ്യവസായ കേന്ദ്രത്തിലുള്ളവരെന്ന് പരാതിയിൽ പറയുന്നു. ശുചിമുറി വൃത്തിയാക്കിയിട്ടുണ്ടെന്നും അതിന് സമീപം കിണറുണ്ടെന്നും തോളൂർ പഞ്ചായത്ത് സെക്രട്ടറി കമ്മീഷനെ അറിയിച്ചു. എന്നാൽ നടുവേദനയുള്ള തനിക്ക് കിണറിൽ നിന്നും വെള്ളം കോരി ശുചിമുറി ഉപയോഗിക്കാനുള്ള ആരോഗ്യമില്ലെന്ന് പരാതിക്കാരി കമ്മീഷനെ അറിയിച്ചു.
|
വെള്ളായണി പറക്കോട്ട് കുളത്തിലെ മുങ്ങി മരണം: എഫ്.ഐ.ആർ ഹാജരാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. HRMP NO. 3748/2024 (Date : 17/10/2024)
തിരുവനന്തപുരം: ഇക്കഴിഞ്ഞ മേയ് 30 ന് നേമം വെള്ളായണി ജംഗ്ഷൻ പറക്കോട് കുളത്തിൽ രണ്ടു കുട്ടികൾ മുങ്ങിമരിക്കാനിടയായ സംഭവത്തിൽ അസ്വാഭാവിക മരണത്തിന് നേമം പോലീസ് എഫ്. ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ടോ എന്നും ഉണ്ടെങ്കിൽ കേസിന്റെ നിലവിലെ അവസ്ഥയും വിശദമാക്കി നേമം എസ്.എച്ച്.ഒ നാലാഴ്ചക്കകം റിപ്പോർട്ട് നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്. കേസ് നവംബർ 5 ന് പരിഗണിക്കും.
കുളത്തിന്റെ നവീകരണം നിർത്തിവച്ചതായി ചെറുകിട ജലസേചന വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ കമ്മീഷനെ അറിയിച്ചു. കുളത്തിനകത്ത് ഒരു ചെറുകുളം ഉണ്ടെന്നും ഇത് ആരുടെയും ശ്രദ്ധയിൽ പെടാറില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ചെറുകുളത്തിൽ അകപ്പെട്ടാണ് കുട്ടികൾ മരിച്ചതെന്ന് പരാതിക്കാരനായ മനുഷ്യാവകാശ പ്രവർത്തകൻ രാഗം റഹിം കമ്മീഷനെ അറിയിച്ചു. നവികരണം നടന്നപ്പോൾ ചെറുകുളം സ്ലാബ് കൊണ്ട് അടച്ചിരുന്നെങ്കിൽ അപകടം സംഭവിക്കുകയില്ലായിരുന്നുവെന്ന് പരാതിക്കാരൻ അറിയിച്ചു. കുളത്തിന്റെ നവീകരണം നടത്തിയത് ജലസേചന വകുപ്പാണെന്ന് നഗരസഭാ സെക്രട്ടറിയും കമ്മീഷനെ അറിയിച്ചു.
|
പിതാവിന് വേണ്ടെങ്കിൽ ലൈഫ് മിഷൻ ആനുകൂല്യം മകന് നൽകുന്ന കാര്യം പരിശോധിക്കണം : മനുഷ്യാവകാശ കമ്മീഷൻ. HRMP NO. 6251/2023 (Date : 17/10/2024)
വയനാട്: മാനന്തവാടി നഗരസഭ ചിറക്കര എസ്റ്റേറ്റ് സ്വദേശി രാജേന്ദ്രന് 2017 ൽ ലൈഫ് മിഷൻ പദ്ധതിയിൽ അനുവദിച്ച ആനുകൂല്യം ഗുണഭോക്താവ് സ്വീകരിക്കാതിരിക്കുന്ന സാഹചര്യത്തിൽ മകൻ പി.ഡി. രജീഷിന്റെ പേരിൽ അനുവദിക്കണമെന്ന ആവശ്യത്തിൽ നിയമാനുസൃത നടപടികൾ സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
സ്വീകരിച്ച നടപടികൾ ഒരു മാസത്തിനകം അറിയിക്കണമെന്നും കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ഉത്തരവിൽ പറഞ്ഞു. വയനാട് ജില്ലാ കളക്ടർക്കും മാനന്തവാടി നഗരസഭാ സെക്രട്ടറിക്കുമാണ് നിർദ്ദേശം നൽകിയത്.
പി.ഡി. രജീഷ് സമർപ്പിച്ച പരാതിയിലാണ് നടപടി. തനിക്ക് ആനുകൂല്യം കൈമാറാൻ പിതാവ് രേഖാമൂലം സമ്മതം നൽകിയിട്ടുള്ളതായി പരാതിക്കാരൻ കമ്മീഷനെ അറയിച്ചു. എന്നാൽ പിതാവിനെ മാനന്തവാടി നഗരസഭാ കൗൺസിൽ വിളിച്ചുവരുത്തി സംസാരിച്ചപ്പോൾ സമ്മതപത്രം വ്യാജമാണെന്ന് പിതാവ് അറിയിച്ചതായി മാനന്തവാടി നഗരസഭാ സെക്രട്ടറി കമ്മീഷനെ അറിയിച്ചു.
പരാതിക്കാരൻ പിതാവിന്റെ റേഷൻ കാർഡിൽ ഉൾപ്പെട്ടയാളാണ്. പരാതിക്കാരന്റെ പിതാവും സഹോദരിയും തമിഴ്നാട്ടിലാണ് ഇപ്പോൾ താമസിക്കുന്നത്. പരാതിക്കാരൻ മാത്രമാണ് സംസ്ഥാനത്ത് ഉള്ളതെന്ന സാഹചര്യം കണക്കിലെടുത്ത് ആനുകൂല്യം പരാതിക്കാരന് അനുവദിക്കാവുന്നതാണെന്ന് ജില്ലാ പട്ടികജാതി വികസന ഓഫീസർ കമ്മീഷനെ അറിയിച്ചു.
|
എലത്തൂരിലെ 600ൽ പരം കുടുംബങ്ങൾക്ക് യുദ്ധകാലടിസ്ഥാനത്തിൽ കുടിവെള്ളം നൽകണം: മനുഷ്യാവകാശ കമ്മീഷൻ. HRMP NO. 4152/2023 (Date : 16/10/2024)
കോഴിക്കോട്: ജല അതോറിറ്റി വിതരണം ചെയ്യുന്ന കുടിവെള്ളത്തെ മാത്രം ആശ്രയിച്ച് കഴിയുന്ന എലത്തൂരിലെ അറുനൂറിൽപരം കുടുംബങ്ങൾക്ക് ജിക്ക, ജലജീവൻ, അമൃത് പദ്ധതി പ്രകാരം പ്രവർത്തികൾ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കി ജലവിതരണം കാര്യക്ഷമമാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
അടിയന്തര പ്രധാന്യം അർഹിക്കുന്ന അറ്റകുറ്റപണികൾ കാലതാമസം കൂടാതെ നടത്തണമെന്നും പത്രമാധ്യമങ്ങളിൽ കൂടി മുൻകൂട്ടി അറിയിക്കാതെ ജലവിതരണം തടസ്സപ്പെടുത്തരുതെന്നും കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് ആവശ്യപ്പെട്ടു.
സ്വീകരിച്ച നടപടികൾ ഒരു മാസത്തിനകം എക്സിക്യൂട്ടീവ് എഞ്ചിനീയർ സമർപ്പിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.
5 ലക്ഷം ലിറ്റർ മാത്രം സംഭരണശേഷിയുള്ള പഴയ ഉപരിതല ടാങ്കിനു പകരം ജിക്ക പദ്ധതിയിൽ ഉൾപ്പെടുത്തി വർഷങ്ങൾക്ക് മുമ്പ് നിർമ്മിച്ച 52 ലക്ഷം ലിറ്റർ ജലസംഭരണി പ്രവർത്തന ക്ഷമമാക്കാൻ കഴിയാത്തതാണ് കുടിവെള്ള വിതരണത്തിന് പ്രധാന തടസമെന്ന് ജലഅതോറിറ്റി കമ്മീഷനെ അറിയിച്ചു. ടാങ്കിൽ നിന്ന് ജലവിതരണത്തിന് പുതിയ പൈപ്പ് സ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ല. കോടതിയിലുള്ള സിവിൽ കേസാണ് കാരണം. കാലപഴക്കം ചെന്ന എ.സി പൈപ്പുകൾ മുഴുവനായും മാറ്റി കുടിവെള്ള വിതരണം കാര്യക്ഷമമാക്കുന്നതിന് ജിക്ക പദ്ധതി പ്രകാരം പ്രവൃത്തികൾ നടന്നുവരുന്നതായി റിപ്പോർട്ടിൽ പറയുന്നു. എലത്തൂർ ദർശന റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് പി.പുരുഷേത്തമൻ സമർപ്പിച്ച പരാതിയിലാണ് നടപടി.
|
അനധികൃതമായി ട്രാക്ടർ പിടിച്ചെടുത്തെന്ന പരാതിയിൽ എസ്.ഐ കൃത്യവിലോപം കാണിച്ചതായി മനുഷ്യാവകാശ കമ്മീഷൻ. HRMP NO. 722/2024 (Date : 16/10/2024)
തൃശൂർ: സ്വകാര്യ വസ്തുവിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന ട്രാക്ടർ അനധികൃതമായി പിടിച്ചെടുത്ത സംഭവത്തിൽ വടക്കേക്കാട് പോലീസ് സബ് ഇൻസ്പെക്ടറുടെ ഭാഗത്ത് കൃത്യവിലോപം ഉണ്ടായതായി മനുഷ്യാവകാശ കമ്മീഷൻ.
സ്റ്റേഷനിലെത്തുന്ന കക്ഷികളോട് നല്ല രീതിയിൽ പെരുമാറണമെന്ന് കമ്മീഷൻ അംഗം വി.കെ ബീനാകുമാരി എസ്.ഐ, കെ.പി ആനന്ദിന് താക്കീത് നൽകി.
പ്രവാസജീവിതത്തിന് ശേഷം നാട്ടിലെത്തി സ്വന്തം പുരയിടത്തിൽ കൃഷി ചെയ്യുമ്പോൾ പറമ്പിൽ നിന്നും ട്രാക്ടർ പിടിച്ചെടുത്തെന്നാണ് പരാതി. ട്രാക്ടറിന് രസീത് നൽകിയില്ലെന്നും എസ് ഐ യും പോലീസുകാരും അപമര്യാദയായി പെരുമാറിയെന്നും പരാതിക്കാരനായ ഞമ്മനേങ്ങാട് സ്വദേശി മുസ്തഫ സമർപ്പിച്ച പരാതിയിൽ പറയുന്നു.
കമ്മീഷൻ തൃശൂർ സിറ്റി പോലീസ് കമ്മീഷണറിൽ നിന്നും റിപ്പോർട്ട് വാങ്ങി. പരാതിക്കാരന്റെ ഉടമസ്ഥതയിലുള്ള പറമ്പിന്റെ നടുക്കുള്ള കുളം ട്രാക്ടർ ഉപയോഗിച്ച് മണ്ണിട്ട് നികത്തുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് എത്തിയതെന്നും ട്രാക്ടർ പിടിച്ചെടുത്തതെന്നും കമ്മീഷണർ കമ്മീഷനെ അറിയിച്ചു. എന്നാൽ റിപ്പോർട്ട് അവാസ്തവമാണെന്നും തന്റെ സ്വകാര്യ പറമ്പിലെ ചെറിയ കുളമാണ് പരാതിക്ക് ആധാരമായതെന്നും പരാതിക്കാരൻ അറിയിച്ചു.
ജിയോളജി വകുപ്പ് ഇക്കാര്യം അറിയിച്ചിട്ടും എസ്. ഐ വാഹനം വിട്ടു തന്നില്ല. തുടർന്ന് താൻ ഹൈക്കോടതിയിൽ റിട്ട് സമർപ്പിച്ചെന്നും അതിന്റെ അടിസ്ഥാനത്തിൽ വാഹനം വിട്ടു നൽകിയതായും പരാതിക്കാരൻ അറിയിച്ചു.
വാഹനത്തിന് കേടുപാട് ഇല്ല എന്ന് പോലീസിന്റെ നിർബന്ധപ്രകാരം തനിക്ക് എഴുതി നൽകേണ്ടി വന്നതായി പരാതിക്കാരൻ അറിയിച്ചു. എന്നാൽ വാഹനം ലഭിച്ചപ്പോൾ ഡീസൽ ഇല്ലായിരുന്നുവെന്നും ബാറ്ററി നശിച്ച അവസ്ഥയിലായിരുന്നുവെന്നും പരാതിക്കാരൻ പറഞ്ഞു. വാഹനത്തിന്റെ ഹൈഡ്രോളിക് സംവിധാനം തകരാറിലായിരുന്നുവെന്നും പരാതിക്കാരൻ അറിയിച്ചു. ഈ ആരോപണങ്ങൾക്ക് വ്യക്തമായ മറുപടി പറയാൻ പോലീസ് ഉദ്യോഗസ്ഥർക്ക് കഴിഞ്ഞില്ലെന്നും കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. വാഹനം പിടിച്ചെടുത്തപ്പോൾ നിയമാനുസൃതം നൽകേണ്ട രസീത് നൽകിയിട്ടില്ലെന്നും ഉത്തരവിൽ പറഞ്ഞു.
|
തീപ്പൊള്ളലേറ്റയാൾക്ക് യഥാസമയം ചികിത്സ നൽകിയില്ല : മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. HRMP NO. 7667/2024 (Date : 16/10/2024)
തിരുവനന്തപുരം: തീപ്പൊള്ളലേറ്റ് ആംബുലൻസിൽ മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും രോഗിയെ വരാന്തയിൽ നിന്ന് അത്യാഹിത വിഭാഗത്തിലേക്ക് മാറ്റാൻ ട്രോളിയും ജീവനക്കാരും സമയത്തെത്തിയില്ലെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു.
മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ പരാതി പരിശോധിച്ച് നാലാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ആവശ്യപ്പെട്ടു.
ശരീരമാകെ ഗുരുതരമായി പൊള്ളലേറ്റ് അരമണിക്കൂറോളം ആശുപത്രി വരാന്തയിൽ ഇരിക്കുകയും വേദന സഹിക്കാൻ കഴിയാതെ നിലവിളിക്കുകയും ചെയ്ത രോഗിയുടെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നതായി പരാതിയിൽ പറയുന്നു. കരകുളം സ്വദേശി ബൈജുവിനാണ് (48) യഥാസമയം ചികിത്സ നൽകാത്തതെന്നും പരാതിയിൽ പറയുന്നു.
ചൊവ്വാഴ്ച രാത്രി 7 ന് പൂജപ്പുര മഹിളാമന്ദിരത്തിന് മുമ്പിലാണ് പെട്രോൾ ഒഴിച്ച് തീകൊളുത്തി മരിക്കാൻ ബൈജു ശ്രമിച്ചതെന്ന് പോലീസ് പറയുന്നു.
പൊതുപ്രവർത്തകരായ ജി.എസ് ശ്രീകുമാറും, ജോസ് വൈ.ദാസും സമർപ്പിച്ച പരാതിയിലാണ് നടപടി.
|
എ.ഡി.എമ്മിന്റെ ആത്മഹത്യ : ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെതിരെ നടപടി ആവശ്യപ്പെട്ടുള്ള പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ നോട്ടീസ്. (Date : 16/10/2024)
കണ്ണൂർ: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ പൊതുവേദിയിൽ അപമാനിച്ചതു സഹിക്കാനാവാതെ എ ഡി എം നവീൻ ബാബു ആത്മഹത്യ ചെയ്യേണ്ടി വന്ന സാഹചര്യത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെതിരെ നിയമപരമായ നടപടികൾ ആവശ്യപ്പെട്ട് സമർപ്പിച്ച പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്ത് ജില്ലാ ഭരണകൂടത്തിന് നോട്ടീസയച്ചു.
ജില്ലാ കളക്ടറും ജില്ലാ പോലീസ് മേധാവിയും പരാതി പരിശോധിച്ച് രണ്ടാഴ്ച്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് ആവശ്യപ്പെട്ടു. നവംബർ 19 ന് കണ്ണൂർ ഗവ.ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.എ ഡി എമ്മിന് ജീവനക്കാർ നൽകിയ യാത്രയയപ്പ് സമ്മേളനത്തിൽ ക്ഷണിക്കപ്പെടാതെ എത്തിയ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ഡി എമ്മിനെ അഴിമതിക്കാരനാക്കിയെന്നാണ് പരാതി. പ്രസിഡന്റിന്റെ നടപടി തീർത്തും നിയമവിരുദ്ധമാണെന്നും നവീൻബാബുവിന്റെ കുടുംബത്തിന് നഷ്ടപരിഹാരവും ആശ്രിതക്ക് ജോലിയും നൽകണമെന്ന് പരാതിക്കാരൻ ആവശ്യപ്പെട്ടു. മനുഷ്യാവകാശ പ്രവർത്തകനായ അഡ്വ. വി ദേവദാസ് നൽകിയ പരാതിയിലാണ് നടപടി.
|
മനുഷ്യാവകാശ കമ്മീഷൻ സിറ്റിംഗ് എറണാകുളം ഗസ്റ്റ് ഹൗസിൽ
കൊച്ചി: മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഇന്നും നാളെയും (16/10/2024 & 17/10/2024) രാവിലെ 10 ന് എറണാകുളം ഗവ.ഗസ്റ്റ് ഹൗസിൽ സിറ്റിംഗ് നടക്കുമെന്ന് കമ്മീഷൻ അറിയിച്ചു.
|
മെഡിക്കൽ വിദ്യാർത്ഥിനിയുടെ വീട്ടിലെ കിണർവെള്ളം മലിനമാക്കിയ കക്കൂസ് ടാങ്ക് കണ്ടെത്തണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. HRMP NO. 1784/2024 (Date : 15/10/2024)
ആലപ്പുഴ: മെഡിക്കൽ വിദ്യാർത്ഥിനിയുടെ വീട്ടിലെ കിണർവെള്ളം മലിനപ്പെടാൻ കാരണമായ അയൽവാസിയുടെ കക്കൂസ് ടാങ്ക് കണ്ടെത്താൻ നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
മാന്നാർ പഞ്ചായത്ത് സെക്രട്ടറിയുടെ സാന്നിധ്യത്തിൽ, പരാതിക്കാരിയുടെയും പരാതിക്കാരിക്കും പഞ്ചായത്തിനും യുക്തമായ ഒരു സാക്ഷിയുടെയും സാന്നിധ്യത്തിൽ പരാതിക്ക് കാരണമായ ടാങ്ക് ഉള്ള സ്ഥലം പരിശോധിച്ച് കൃത്യമായ അകലം പാലിച്ചിട്ടുണ്ടോ എന്ന് ഉറപ്പാക്കണമെന്ന് കമ്മീഷൻ അംഗം വി.കെ ബീനാകുമാരി ആവശ്യപ്പെട്ടു. പരിശോധന പൂർത്തിയാക്കിയ ശേഷം കൃത്യമായ റിപ്പോർട്ട് സെക്രട്ടറി കമ്മീഷനിൽ സമർപ്പിക്കണം.
മെഡിക്കൽ പി.ജി വിദ്യാർത്ഥിനി സമർപ്പിച്ച പരാതിയിലാണ് നടപടി. പരാതിക്കാരിയുടെ കിണറിനോട് ചേർന്ന് അയൽവാസി ശൗചാലയം നിർമ്മിച്ചതിനാൽ കിണർവെള്ളത്തിൽ ഇ-കോളി ബാക്ടീരിയയുടെ സാന്നിധ്യമുണ്ടായെന്നാണ് പരാതി.
മാന്നാർ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. പരാതിക്കാരിയുടെ കിണറിന് സമീപം കക്കൂസ് ടാങ്ക് ഇല്ലെന്നാണ് അയൽവാസി പറയുന്നതെന്ന് റിപ്പോർട്ടിൽ പറഞ്ഞു. എന്നാൽ റിപ്പോർട്ട് അവാസ്തവമാണെന്നും കക്കൂസ് കുഴിയുള്ള ഭാഗത്ത് വ്യക്തമായ പരിശോധന വേണമെന്നും പരാതിക്കാരി ആവശ്യപ്പെട്ടു. മാന്നാർ കുരട്ടിക്കാട് സ്വദേശിനിയാണ് പരാതിക്കാരി.
|
ഭാര്യയിൽ നിന്നും അകന്നു കഴിയുന്ന അഭിഭാഷകന് ആവശ്യമെങ്കിൽ സംരക്ഷണം നൽകണം: മനുഷ്യാവകാശ കമ്മീഷൻ. HRMP NO. 1002/2024 (Date : 15/10/2024)
കൽപ്പറ്റ: ഭാര്യയും മക്കളും ബുദ്ധിമുട്ടിക്കുന്നത് തുടർന്നാൽ ഹൈക്കോടതി അഭിഭാഷകനായ സുൽത്താൻ ബത്തേരി കൈപ്പഞ്ചേരി സ്വദേശിക്ക് അവരിൽ നിന്നും സംരക്ഷണം നൽകാനും സമാധാന ജീവിതം ഉറപ്പാക്കാനും വയനാട് ജില്ലാ പോലീസ് മേധാവി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
അതേസമയം ഭാര്യക്കും മക്കൾക്കും മുന്നിൽ സംയമനം പാലിക്കാൻ അഭിഭാഷകൻ ശ്രദ്ധിക്കണമെന്നും കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് ഉത്തരവിൽ പറഞ്ഞു. പരാതിക്കാരനായ അഭിഭാഷകൻ മുതിർന്ന പൗരനും വിവിധ രോഗങ്ങൾക്ക് ചികിത്സ തേടുന്ന വ്യക്തിയുമായതിനാൽ അദ്ദേഹത്തിന്റെ മനുഷ്യാവകാശം സംരക്ഷിക്കാനുള്ള ബാധ്യത ബന്ധപ്പെട്ടവർക്കുണ്ടെന്നും കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.
അഭിഭാഷൻ നേരിട്ടോ പരാതി മുഖേനയോ ഫോണിലോ സംരക്ഷണം ആവശ്യപ്പെടുകയാണെങ്കിൽ അത് നൽകണമെന്ന് കമ്മീഷൻ ജില്ലാ പോലീസ് മേധാവിക്ക് നിർദ്ദേശം നൽകി.
ഒരു വീടിന്റെ രണ്ടു നിലകളിലായാണ് പരാതിക്കാരനും ഭാര്യയും താമസിക്കുന്നത്. മക്കൾ എറണാകുളത്താണ് താമസം. ഭാര്യയും ഭർത്താവുമായി യാതൊരു ബന്ധവുമില്ല.
ഇരുവരും പരസ്പരം നിരവധി പരാതികൾ സുൽത്താൻ ബത്തേരി കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.സുൽത്താൻ ബത്തേരി പോലീസ് ഭാര്യക്കും മക്കൾക്കും ഒപ്പമാണെന്നും തനിക്ക് നീതി നിഷേധിക്കുകയാണെന്നും പരാതിക്കാരൻ അറിയിച്ചു.
|
അതി തീവ്രമഴ: നഷ്ടപരിഹാര കണക്ക് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. HRMP NO. 5693/2024 (Date : 15/10/2024)
പാലക്കാട്: ആലത്തൂർ,വടക്കാഞ്ചേരി താലൂക്കുകളിൽ ഇക്കൊല്ലം ജൂലൈ 29, 30 തീയതികളിലുണ്ടായ അതി തീവ്രമഴയിൽ നാശനഷ്ടങ്ങൾ സംഭവിച്ചവർക്ക് നൽകിയ നഷ്ടപരിഹാരത്തിന്റെ കണക്ക് രേഖാമൂലം സമർപ്പിക്കണമെന്ന് കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്.
പാലക്കാട് ജില്ലാ കളക്ടറിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. പാലക്കാട് ജില്ലയിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് ആലത്തൂർ താലൂക്കിലാണെന്നും വടക്കാഞ്ചേരി വില്ലേജിൽ ആര്യങ്കടവ് പ്രദേശത്ത് കൂടി കടന്നുപോകുന്ന പുഴ കരകവിഞ്ഞ് വീടുകളിൽ വെള്ളം കയറിയെന്നും വീട്ടുപകരണങ്ങൾ ഉൾപ്പെടെ നഷ്ടപ്പെട്ടിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ടിൽ നാശനഷ്ട കണക്ക് വ്യക്തമാക്കിയിട്ടില്ലെന്നും
അർഹതപ്പെട്ടവർക്ക് നഷ്ടപരിഹാര സംഖ്യ വിതരണം ചെയ്തതിനെ കുറിച്ച് പറഞ്ഞിട്ടില്ലെന്നും കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. അതി തീവ്ര മഴയുമായി ബന്ധപ്പെട്ട് എത്ര ആളുകളെ വെള്ളക്കെട്ട് ദുരിതം ബാധിച്ചുവെന്നും റിപ്പോർട്ടിൽ വ്യക്തമല്ല.
എത്രപേർക്ക് നഷ്ടപരിഹാരം വിതരണം ചെയ്തുവെന്നും വ്യക്തമല്ല. എത് നിയമപ്രകാരമാണ് നഷ്ടപരിഹാരം കണക്കാക്കിയതെന്നും ആർക്കെങ്കിലും നഷ്ടപരിഹാരം ഇനിയും നൽകാനുണ്ടോ എന്നും വ്യക്തമാക്കണം. നൽകാനുള്ള നഷ്ടപരിഹാരം എത്രകാലം കൊണ്ട് കൊടുത്തു തീർക്കുമെന്നും ഒരു മാസത്തിനുള്ളിൽ അറിയിക്കണമെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
|
മനുഷ്യാവകാശ കമ്മീഷൻ പത്തനംതിട്ട സിറ്റിംഗ് ഇന്ന് . (Date : 15/10/2024)
പത്തനംതിട്ട : സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അംഗം വി.കെ. ബീനാകുമാരി ഇന്ന് (15/10/2024) രാവിലെ 10.30 ന് പത്തനംതിട്ട ഗവ.ഗസ്റ്റ് ഹൌസിൽ സിറ്റിംഗ് നടത്തും.
|
മനുഷ്യാവകാശ കമ്മീഷൻ വയനാട് സിറ്റിംഗ് ഇന്ന് . (Date : 15/10/2024)
സുൽത്താൻ ബത്തേരി : സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അംഗം കെ.ബൈജുനാഥ് ഇന്ന് (15/10/2024) രാവിലെ 10.30 ന് സുൽത്താൻ ബത്തേരി മുൻസിപ്പൽ ടൗൺ ഹാളിൽ , സിറ്റിംഗ് നടത്തും.
|
വേതനം പറ്റുന്നവർ കൃത്യമായി ജോലി ചെയ്യണം: മനുഷ്യാവകാശ കമ്മീഷൻ. HRMP NO. 3415/2023 (Date : 14/10/2024)
തൃശൂർ: വേതനം കൈപ്പറ്റുന്ന ജീവനക്കാർ മേലുദ്യോഗസ്ഥർ പറയുന്ന പ്രകാരം സത്യസന്ധവും കാര്യക്ഷമവുമായി ജോലി ചെയ്യാൻ ബാധ്യസ്ഥരാണെന്ന് മനുഷ്യാവകാശ കമ്മീഷൻ.
അതേസമയം ഓഫീസിന്റെ അച്ചടക്കം നിലനിർത്താൻ മേൽനോട്ട ചുമതലയുള്ള അസിസ്റ്റന്റ് എഞ്ചിനീയർ ഉള്ളപ്പോൾ ഓഫീസ് സൂപ്രണ്ട് അനാവശ്യ പരാമർശങ്ങളിലൂടെ ഓഫീസ് അന്തരീക്ഷം കലുഷിതമാക്കരുതെന്നും കമ്മീഷൻ അംഗം വി.കെ. ബീനാകുമാരി ആവശ്യപ്പെട്ടു.
തൃശൂർ കോർപ്പറേഷനിലെ വാട്ടർ സെക്ഷനിൽ ദിവസവേതനാടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവർ തങ്ങളോട് ഓഫീസ് സൂപ്രണ്ട് അപമര്യാദയായി പെരുമാറുന്നുവെന്ന് ആരോപിച്ച് സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.
തൃശൂർ കോർപ്പറേഷൻ സെക്രട്ടറിയിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. കൃത്യമായി ജോലി ചെയ്യണമെന്ന മേലധികാരികളുടെ നിർദ്ദേശം അനുസരിക്കാൻ കഴിയാത്തവരാണ് ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നതെന്ന് റിപ്പോർട്ടിൽ പറഞ്ഞു.
എന്നാൽ പരാതികാർക്ക് ജോലിചെയ്യാൻ ഓഫീസ് അന്തരീക്ഷം നന്നായിരിക്കേണ്ടത് അത്യാവശ്യമാണെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. വൻതോതിലുള്ള വെള്ളക്കരം കുടിശിക നഗരസഭക്കുണ്ടെന്ന സെക്രട്ടറിയുടെ പ്രസ്താവന അതിശയിപ്പിക്കുന്നതായി കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. കുടിവെള്ളം മനുഷ്യാവകാശങ്ങളിൽ പ്രഥമസ്ഥാനത്ത് നിൽക്കുന്നതിനാൽ വാട്ടർ സെക്ഷൻ കാര്യക്ഷമമായി പ്രവർത്തിക്കേണ്ടത് ജനങ്ങളുടെ മനുഷ്യാവകാശമാണെന്നും കമ്മീഷൻ ചൂണ്ടിക്കാണിച്ചു. ക്ലാർക്കുമാരുടെയും ഓവർസീയർമാരുടെയും ജോലി മീറ്റർ റീഡർമാരെ കൊണ്ട് ചെയ്യിപ്പിക്കരുതെന്നും ഉത്തരവിൽ പറഞ്ഞു. കോർപ്പറേഷൻ സെക്രട്ടറിക്കാണ് കമ്മീഷൻ നിർദ്ദേശം നൽകിയത്. സുകുമാരനും മറ്റുള്ള ജീവനക്കാരും സമർപ്പിച്ച പരാതിയിലാണ് നടപടി.
|
എൺപതുകഴിഞ്ഞവരുടെ പെൻഷൻ കുടിശിക നൽകുന്നതിൽ ആറാഴ്ചക്കകം തീരുമാനമെടുക്കണം: മനുഷ്യാവകാശ കമ്മീഷൻ. (Date : 14/10/2024)
തിരുവനന്തപുരം: എൺപത് കഴിഞ്ഞവരുടെ പെൻഷൻ പരിഷ്കരണ കുടിശികയും ഡി. എ കുടിശികയും അടിയന്തരമായി നൽകണമെന്ന ആവശ്യത്തിൽ സർക്കാർ ആറാഴ്ചക്കകം തീരുമാനമെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്.
ഇതു സംബന്ധിച്ച് ആവശ്യമെങ്കിൽ പരാതിക്കാർ സർക്കാരിന് നിവേദനം നൽകണമെന്നും ഇക്കാര്യം ഗൗരവമായി പരിഗണിച്ച് ധനവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി തീരുമാനമെടുക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. 80 കഴിഞ്ഞവർ ദുർബല വിഭാഗത്തിലുള്ളവരാണെന്നും ഇവർക്ക് സംരക്ഷണം നൽകേണ്ട ബാധ്യതയുണ്ടെന്നും ഉത്തരവിൽ പറഞ്ഞു.
തീരുമാനമെടുത്ത ശേഷം രണ്ടാഴ്ചക്കകം കമ്മീഷനെ അറിയിക്കണമെന്നും ഉത്തരവിൽ പറഞ്ഞു. പെൻഷൻ പരിഷ്ക്കരണ കുടിശിക പൂർണമായി ലഭിക്കാതെ, 2019 ജൂലൈ മുതൽ കഴിഞ്ഞ ഏപ്രിൽ വരെ 77000 സർവീസ് പെൻഷൻമാർ മരിച്ചുപോയതായി വിവരാവകാശ നിയമപ്രകാരം മറുപടി ലഭിച്ചിട്ടുണ്ടെന്ന് പരാതിക്കാരനായ കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ് വൈസ് പ്രസിഡന്റ് കെ.കെ. ശ്രീകുമാർ നൽകിയ പരാതിയിൽ പറഞ്ഞു. പെൻഷൻ ഭരണഘടനാപരമായ അവകാശമാണെന്നും ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിൽ പറഞ്ഞു.
|
തെങ്ങും മാവിന്റെ ശിഖരങ്ങളും പഞ്ചായത്ത് മുറിച്ചുമാറ്റണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. HRMP No. 6855/2023 (Date : 14/10/2024)
കണ്ണൂർ: വഴിത്തർക്കം നിലനിൽക്കുന്ന സ്ഥലത്ത് താമസിക്കുന്നവരുടെ വസ്തുവിൽ അപകടകരമായി നിൽക്കുന്ന തെങ്ങും മാവിന്റെ ശിഖരങ്ങളും ജീവനും സ്വത്തിനും ഭീഷണിയാണെന്ന് കണ്ടെത്തിയാൽ കുന്നോത്ത് പറമ്പ് ഗ്രാമപഞ്ചായത്ത് സെക്രട്ടറി നിയമാനുസരണം അവ മുറിച്ചുമാറ്റണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
കുന്നോത്ത് പറമ്പ് പഞ്ചായത്ത് സെക്രട്ടറിക്കാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് നിർദ്ദേശം നൽകിയത്. തെങ്ങും മാവിന്റെ ശിഖരങ്ങളും പഞ്ചായത്ത് മുറിച്ചുമാറ്റേണ്ടി വന്നാൽ പാനൂർ പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ ഉദ്യോഗസ്ഥർക്ക് സംരക്ഷണം നൽകണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. ഉത്തരവ് കൈപ്പറ്റി 3 മാസത്തിനകം പഞ്ചായത്ത് സെക്രട്ടറി സ്വീകരിച്ച നടപടികളെ കുറിച്ച് റിപ്പോർട്ട് സമർപ്പിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. മാവിലേരി ചെണ്ടയാട് സ്വദേശിനി തന്റെ വീടിന് ഭീഷണിയായ തെങ്ങ് മുറിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പരാതിയിലാണ് നടപടി.
|
ബീച്ച് ആശുപത്രിയിലെ വെള്ളക്കെട്ട്: മനുഷ്യാവകാശ കമ്മീഷൻ ഇടപെടുന്നു. (Date : 14/10/2024)
കോഴിക്കോട്: വെള്ളക്കെട്ട് കാരണം ബീച്ച് ജനറൽ ആശുപത്രിയിലെ ഒ.പി കൗണ്ടറിലെത്താൻ രോഗികൾ നേരിടുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ മനുഷ്യാവകാശ കമ്മീഷൻ ഇടപെടുന്നു.
ജില്ലാ കളക്ടർ, ജില്ലാ മെഡിക്കൽ ഓഫീസർ, ബീച്ച് ജനറൽ ആശുപത്രി സൂപ്രണ്ട് എന്നിവർ ഇക്കാര്യം പരിശോധിച്ച് 15 ദിവസത്തിനകം വിശദീകരണം സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് ആവശ്യപ്പെട്ടു. നവംബറിൽ കോഴിക്കോട് ഗവ.ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.
വെള്ളക്കെട്ടിലൂടെ നടക്കാൻ കഴിയാത്തതിനാൽ താത്കാലികമായി കല്ലുകൾ സ്ഥാപിച്ചിട്ടുണ്ട്. യാതൊരു ഉറപ്പുമില്ലാത്ത കല്ലുകളിൽ തട്ടി സ്ത്രീകളും വയോധികരും ഉൾപ്പെടെയുള്ള രോഗികൾ വീഴാൻ സാധ്യതയുള്ളതായി പരാതിയിൽ പറയുന്നു. സർക്കാർ ആശുപത്രിയെ ശരണം പ്രാപിക്കുന്ന പാവപ്പെട്ട രോഗികളോടുള്ള വെല്ലുവിളിയാണ് ഇത്തരം സംഭവങ്ങളെന്നും മനുഷ്യാവകാശ പ്രവർത്തകനായ അഡ്വ.വി. ദേവദാസ് സമർപ്പിച്ച പരാതിയിൽ പറയുന്നു.
|
മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടു: മുണ്ടക്കൈ ദുരന്തത്തിൽ കടബാധ്യതയുള്ളവരെ കണ്ടെത്താനുള്ള പട്ടിക ലീഡ് ബാങ്കിന് നൽകി. HRMP NO. 5962/2024 (Date : 10/10/2024)
വയനാട്: മുണ്ടക്കൈ ഉരുൾ പൊട്ടലുമായി ബന്ധപ്പെട്ട ദുരന്ത ബാധിതരിൽ കട ബാധ്യതയുള്ളവരെ കണ്ടെത്തുന്നതിനായി ദുരന്ത ബാധിതരുടെ പട്ടിക ലീഡ് ബാങ്കിന് കൈമാറിയതായി ജില്ലാ കളക്ടർ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.
ദുരന്ത ബാധിതർക്ക് സർക്കാർ അനുവദിച്ച ധനസഹായത്തിൽ നിന്നും കേരള ഗ്രാമീൺ ബാങ്കിന്റെ വെള്ളരിമല ശാഖ വായ്പ തിരിച്ചുപിടിച്ചതുപോലുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ജില്ലാ കളക്ടർ അറിയിച്ചു.
ദുരന്ത മേഖലയിൽ നിന്നുള്ള അക്കൗണ്ടുകളിൽ നിലവിലുള്ള എല്ലാ സ്റ്റാന്റിംഗ് ഇൻസ്ട്രക്ഷനുകളും സർക്കാർ തീരുമാനം വരുന്നതുവരെ മരവിപ്പിക്കാൻ തീരുമാനിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു.
കേരള ഗ്രാമീൺ ബാങ്ക്, സർക്കാർ നൽകിയ ധനസഹായത്തിൽ നിന്നും വായ്പ കുടിശിക ഈടാക്കിയ സംഭവത്തിൽ പത്രവാർത്തകളുടെ അടിസ്ഥാനത്തിൽ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് ജില്ലാ കളക്ടർ വിശദീകരണം സമർപ്പിച്ചത്.
ദുരന്തബാധിതർക്ക് ലഭിക്കുന്ന ധനസഹായത്തിൽ നിന്നും ലോൺ ഇനത്തിലുള്ള കുടിശിക പിരിക്കരുതെന്ന് എല്ലാ ബാങ്കുകൾക്കും നിർദ്ദേശം നൽകാൻ ജില്ലാ ലീഡ് ബാങ്ക് മാനേജർക്ക് കത്ത് നൽകിയിട്ടുണ്ടെന്നും ജില്ലാ കളക്ടർ അറിയിച്ചു.
കേരള ഗ്രാമീൺ ബാങ്ക് വെള്ളരിമല ശാഖയിൽ നിന്നും 931 ലോൺ അക്കൗണ്ടുകളിലായി 15.44 കോടി രൂപയോളം വിതരണം ചെയ്തിട്ടുണ്ട്. ഇതിൽ 131 ഉപഭോക്താക്കൾക്കാണ് സർക്കാർ ധനസഹായം ലഭിച്ചിട്ടുള്ളത്. 131 ഉപഭോക്താക്കളിൽ റീന, മിനിമോൾ, റഹിയാനത്ത് എന്നിവരിൽ നിന്നാണ് വായ്പ കുടിശിക ഈടാക്കിയത്. ഇതിൽ റഹിയാനത്തിന് സർക്കാർ ധനസഹായം ലഭിച്ചില്ല. ഇവർ ബാങ്കിൽ നൽകിയ സമ്മതപത്രത്തിന്റെ അടിസ്ഥാനത്തിലാണ് കുടിശിക ഈടാക്കിയതെന്നും റിപ്പോർട്ടിലുണ്ട്. ബാങ്ക് ഈടാക്കിയ തുക ഓഗസ്റ്റ് 18 ന് അക്കൗണ്ടുകളിലേക്ക് മടക്കി നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
|
മകളുടെ ആവശ്യം മാനിച്ച് അച്ഛന് ചികിത്സ നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. HRMP NO1280/2024 (Date : 10/10/2024)
പത്തനംതിട്ട: മകളുടെ ആവശ്യപ്രകാരം അച്ഛന് ആവശ്യമായ ചികിത്സയും കൗൺസിലിംഗും നൽകുന്ന കാര്യം ജില്ലാ സാമൂഹിക നീതി ഓഫീസർ പരിശോധിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
മകൾക്കും കുടുംബത്തിനും എന്തെങ്കിലും ബുദ്ധിമുട്ടുണ്ടായാൽ കോന്നി എസ്.എച്ച്.ഒ യെ സമീപിക്കാമെന്ന് കമ്മീഷൻ അംഗം വി.കെ ബീനാകുമാരി നിർദ്ദേശം നൽകി. കോന്നി സ്വദേശിനിയുടെ പരാതി തീർപ്പാക്കികൊണ്ടാണ് ഉത്തരവ്.
എം.എസ്.സി വിദ്യാർത്ഥിനിയായ മകളാണ് പരാതി നൽകിയത്. അച്ഛൻ നിരന്തരം വഴക്കുണ്ടാക്കുകയാണെന്നും അമ്മയെ കൊല്ലാൻ ശ്രമിച്ചെന്നും പരാതിയിൽ പറയുന്നു. തുടർന്ന് പോലീസിന്റെ സഹായത്തോടെ അച്ഛനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പഞ്ചായത്ത് മെമ്പറും നാട്ടുകാരും തങ്ങൾക്കെതിരെ പോലീസിൽ പരാതി നൽകിയെന്നും പരാതിക്കാരി കമ്മീഷനെ അറിയിച്ചു.
കോന്നി എസ്.എച്ച്.ഒ സമർപ്പിച്ച റിപ്പോർട്ടിൽ പരാതിക്കാരിയുടെ പിതാവ് സ്വമേധയാ ചികിത്സക്ക് വിധേയനായെന്നും നിലവിൽ പ്രശ്നങ്ങളൊന്നുമില്ലെന്നും പറയുന്നു.
എന്നാൽ അച്ഛൻ ഇപ്പോഴും മാനസിക വിഭ്രാന്തി കാണിക്കുകയാണെന്ന് പരാതിക്കാരി കമ്മീഷനെ അറിയിച്ചു. അച്ഛന്റെ ബന്ധുക്കളും സുഹൃത്തുക്കളും തന്നെയും കുടുംബത്തെയും മോശമായി ചിത്രീകരിക്കുകയാണെന്നും നാട്ടുകാർ തങ്ങളോട് സഹകരിക്കുന്നില്ലെന്നും പരാതിക്കാരി അറിയിച്ചു.
|
മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ് നടപ്പാക്കി: മൂത്തേടത്ത് സ്കൂളിൽ പ്ലസ് വണിന് ഒരു സീറ്റ് കൂടി. HRMP NO. 4473/4696/2024 (Date : 10/10/2024)
കണ്ണൂർ: മെറിറ്റ് ക്വാട്ടയിൽ പ്രവേശനം നേടിയ വിദ്യാർത്ഥിക്ക് സ്കൂൾ അധിക്യതർ അഡ്മിഷൻ പോർട്ടലിൽ മാനേജ് മെന്റ് ക്വാട്ട എന്ന് അബദ്ധത്തിൽ രേഖപ്പെടുത്തിയത് കാരണം മാനേജ്മെന്റ് ക്വാട്ടയിൽ പ്രവേശനം നിഷേധിക്കപ്പെട്ട വിദ്യാർത്ഥിക്ക് ഒരു പ്രത്യേക കേസായി പരിഗണിച്ച് പ്രവേശനം നൽകാൻ സർക്കാർ തീരുമാനിച്ചു.
മൂത്തേടത്ത് ഹയർ സെക്കന്ററി സ്കൂളിൽ, മാനേജ്മെന്റ് ക്വാട്ടയിൽ പ്ലസ് വണിന് സയൻസ് വിഭാഗത്തിൽ ഒരു താൽക്കാലിക സീറ്റ് അനുവദിക്കണമെന്ന മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജൂ നാഥിന്റെ ഉത്തരവാണ് സർക്കാർ നടപ്പിലാക്കിയത്.
പൊതു വിദ്യാഭ്യാസ സെക്രട്ടറിയാണ് ഇക്കാര്യം കമ്മീഷനെ അറിയിച്ചത്. . മെറിറ്റ് സീറ്റിൽ പ്രവേശനം നേടിയ ഒരു വിദ്യാർത്ഥിക്ക് മാനേജ്മെൻറ് ക്വാട്ട എന്ന് സ്കൂൾ അധിക്യതർ പ്രവേശന പോർട്ടലിൽ അബദ്ധത്തിൽ രേഖപ്പെടുത്തിയതാണ് പരാതിക്ക് ഇടയാക്കിയത്. ഇതു കാരണം മാനേജ്മെന്റ് ക്വാട്ടയിൽ അപേക്ഷ നൽകിയ കണ്ണൂർ കാപ്പുക്കൽ സ്വദേശിയായ ശ്രീധർശ് എന്ന വിദ്യാർത്ഥിക്ക് പ്രവേശനം ലഭിച്ചില്ല. ഈ വിദ്യാർത്ഥിക്ക് കൊട്ടില സ്കൂളിൽ പ്രവേശനം നേരത്തെ ലഭിച്ചിരുന്നു. എന്നാൽ മൂത്തേടത്ത് സ്കൂളിൽ പ്രവേശനം ലഭിക്കുമെന്ന് കരുതി കൊട്ടിലയിലെ സീറ്റ് ഉപേക്ഷിച്ചു. ഫലത്തിൽ ഇക്കൊല്ലം പഠനം മുടങ്ങുമെന്ന സ്ഥിതി വന്നു. ഈ സാഹചര്യത്തിലാണ് ശ്രീധർശിന് ഒരു സീറ്റ് അനുവദിക്കാൻ കമ്മീഷൻ നിർദ്ദേശിച്ചത് .
ശ്രീധർശിന്റെ പിതാവ് ഇ.വി. ശ്രീകാന്ത് സമർപ്പിച്ച പരാതിയിലാണ് നടപടി.
|
മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടു: ഗവ.ആശുപത്രിയിലെ കസേരകളുടെ അറ്റകുറ്റപണി നടത്തിയതിന് പ്രതിഫലം ലഭിച്ചു. HRMP NO. 2816/2024 (Date : 10/140/2024)
കോട്ടയം: പാലാ ഗവ.ആയുർവേദ ആശുപത്രിയിലെ കസേരകളുടെ അറ്റകുറ്റപണികൾ നടത്തിയ ഭിന്നശേഷിക്കാരനായ നിർദ്ധനന് ആശുപത്രി അധികൃതർ കൂലി നൽകിയില്ലെന്ന പരാതി മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടലിലൂടെ പരിഹരിച്ചു.
കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് നൽകിയ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ കരൂർ സ്വദേശി റെജി അഗസ്റ്റിനാണ് ജോലിക്കുള്ള പ്രതിഫലം ലഭിച്ചു.
2300 രൂപയാണ് ആശുപത്രി അധികൃതർ നിർദ്ധനനായ പരാതിക്കാരന് നൽകാനുണ്ടായിരുന്നത്. ക്വട്ടേഷനിൽ കാണിച്ച തുകയിൽ നിന്നും അധികരിച്ചതു കാരണമാണ് പരാതിക്കാരന് പ്രതിഫലം നൽകാൻ കാലതാമസമുണ്ടായതെന്ന് ചീഫ് മെഡിക്കൽ ഓഫീസർ കമ്മീഷനെ അറിയിച്ചു. പരാതിക്കാരനും മെഡിക്കൽ ഓഫീസറും പോലീസ് സ്റ്റേഷനിൽ പരസ്പരം പരാതി നൽകിയെങ്കിലും എസ്. ഐ യുടെ മധ്യസ്ഥതയിൽ നടത്തിയ ചർച്ചയിൽ അറ്റകുറ്റ പണികൾ നടത്തിയ കസേരകൾ തിരികെ ലഭിച്ചു.
|
മലപ്പുറം മനുഷ്യാവകാശ കമ്മീഷൻ സിറ്റിംഗ് ഇന്ന് . (Date : 10/10/2024)
മലപ്പുറം : സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജുനാഥ് ഇന്ന് (10/10/2024) രാവിലെ 11 ന് തിരൂർ പി.ഡബ്ല്യു. ഡി. റസ്റ്റ് ഹൌസിൽ സിറ്റിംഗ് നടത്തും
|
ബീമാപള്ളി –വലിയതുറ റോഡിന്റെ നവീകരണം കാലതാമസമില്ലാതെ പൂർത്തിയാക്കണം: മനുഷ്യാവകാശ കമ്മീഷൻ. HRMP NO. 6894/2024 (Date : 09/10/2024)
തിരുവനന്തപുരം: ബീമാപള്ളി – വലിയതുറ , വലിയതുറ –ആഭ്യന്തര വിമാനത്താവളം റോഡുകളുടെ നവീകരണ പ്രവർത്തനങ്ങൾ കാലതാമസം കൂടാതെ പൂർത്തിയാക്കി വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
പൊതുമരാമത്ത് എക്സിക്യൂട്ടീവ് എഞ്ചിനീയർക്കാണ് കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് നിർദ്ദേശം നൽകിയത്. ഈഞ്ചക്കൽ - വള്ളക്കടവ് റോഡിൽ വെള്ളം കെട്ടി നിന്ന് അപകടമുണ്ടാകുന്നതിനെതിരെ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. പൊതുമരാമത്ത് എക്സിക്യൂട്ടീവ് എഞ്ചിനീയറിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. ഈഞ്ചക്കൽ , വള്ളക്കടവ്-വലിയതുറ ബീമാപള്ളി റോഡുകളിൽ വെള്ളം കെട്ടി നിൽക്കാറുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.
മണക്കാട്- വലിയതുറ –ബീമാപള്ളി, ആഭ്യന്തര വിമാനത്താവളം എന്നീ റോഡുകളുടെ നവീകരണത്തിന് ഭരണാനുമതി ലഭിച്ചിട്ടുണ്ട്. വെള്ളക്കെട്ട് രൂക്ഷമായ ഭാഗങ്ങളിൽ മഴക്കുഴി നിർമ്മിച്ച് ഇന്റർലോക്ക് സ്ഥാപിക്കും. മറ്റ് ഭാഗങ്ങളിൽ ബി.എം ആന്റ് ബി.സി ടാറിംഗ് നടത്തും. വലിയതുറ-ആഭ്യന്തര വിമാനത്താവളം റോഡിൽ വെള്ളക്കെട്ട് ഒഴിവാക്കാൻ ഓട നിർമ്മാണവും ടാറിംഗും ഉൾപ്പെടുത്തി 15 കോടിയുടെ പദ്ധതിക്ക് ഭരണാനുമതി ലഭിച്ചു. ഈഞ്ചക്കൽ- വള്ളക്കടവ് റോഡിൽ വെള്ളക്കെട്ട് രൂക്ഷമായ വള്ളക്കടവ് ഭാഗത്ത് ഓടയുടെ നിർമ്മാണവും റോഡ് ഉയർത്തി ടാറിംഗും നടത്താൻ അനുമതി ലഭിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. മനുഷ്യാവകാശ പ്രവർത്തകനായ രാഗം റഹിം സമർപ്പിച്ച പരാതിയിലാണ് നടപടി.
|
മനുഷ്യൻ മനുഷ്യനെ ചുമക്കുന്നത് ആവർത്തിക്കരുതെന്ന് മനുഷ്യാവകാശ കമ്മീഷൻ. HRMP NO. 6803/2024 (Date ; 09/10/2024)
പത്തനംതിട്ട: ആധുനിക സംവിധാനങ്ങൾ നിലവിലുള്ളപ്പോൾ മനുഷ്യൻ മനുഷ്യനെ ചുമക്കുന്ന പോലുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സ്വീകരിക്കുന്ന നടപടികൾ ഡി.എം.ഒ 15 ദിവസത്തിനകം അറിയിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ലിഫ്റ്റ് തകരാറിലായതിനെ തുടർന്ന് രോഗികളെ ജീവനക്കാർ ചുമന്ന് താഴെയിറക്കിയ സംഭവത്തിൽ പത്രവാർത്തകളുടെ അടിസ്ഥാനത്തിൽ കമ്മീഷൻ അംഗം വി.കെ ബീനാകുമാരി സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നിരീക്ഷണം
മൂന്നാം നിലയിലെ ഓപ്പറേഷൻ തീയറ്റേറിൽ നിന്നും തടിയിൽ കോർത്തു കെട്ടിയ തുണിയിൽ കിടത്തിയാണ് രോഗികളെ താഴെയെത്തിച്ചത്. ഇത്തരം നടപടികൾ ആവർത്തിക്കാതിരിക്കാൻ സത്വരനടപടികൾ സ്വീകരിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു.
|
പരിയാരം മെഡിക്കൽ കോളേജിലെ പാമ്പ് ശല്യം: ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ. (Date : 09/10/224)
കണ്ണൂർ: പരിയാരം ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിലും കോളേജ് ഹോസ്റ്റലിലും പാമ്പുകളുടെ ശല്യം രൂക്ഷമായിട്ടും കാട് വെട്ടി തെളിക്കാൻ മെഡിക്കൽ കോളേജ് അധികൃതർ നടപടി സ്വീകരിച്ചില്ലെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ ഇടപെടുന്നു.
പരിയാരം മെഡിക്കൽ കോളേജ് സൂപ്രണ്ട് പരാതി പരിശോധിച്ച് രണ്ടാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് ആവശ്യപ്പെട്ടു. ഒക്ടോബർ 23 ന് കണ്ണൂർ ഗവ.ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.
കഴിഞ്ഞ ദിവസം വിദ്യാർത്ഥികളുടെ ഹോസ്റ്റലിലാണ് പാമ്പിനെ കണ്ടത്. കഴിഞ്ഞയാഴ്ച ആശുപത്രിയിലെ അഞ്ചാം നിലയിലും കാർഡിയോളജി വാർഡിലും പാമ്പ് കയറിയിരുന്നു. ആശുപത്രി കെട്ടിട പരിസരം കാട് കയറിയിട്ട് ദിവസങ്ങളായി.
വിദ്യാർത്ഥികളും ജീവനക്കാരും ഭീതിയോടെയാണ് വഴി നടക്കുന്നതെന്നും റിപ്പോർട്ടുണ്ട്. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
|
ഓട്ടോറിക്ഷ വിട്ടു നൽകാത്തതിൽ മനംനൊന്ത് ആത്മഹത്യ: കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ. (Date : 09/10/2024)
കാസർകോട്: ഗതാഗത തടസ്സമുണ്ടാക്കിയെന്ന് ആരോപിച്ച് പോലീസ് കസ്റ്റഡിയിലെടുത്ത ഓട്ടോറിക്ഷ 5 ദിവസം കഴിഞ്ഞിട്ടും വിട്ടു കിട്ടാത്തതിൽ മനംനൊന്ത് സമൂഹമാധ്യമത്തിൽ കുറിപ്പിട്ട ശേഷം ഡ്രൈവർ ആത്മഹത്യ ചെയ്ത സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു.
കാസർകോട് ജില്ലാ പോലീസ് മേധാവി അന്വേഷണം നടത്തി ഒരാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് ആവശ്യപ്പെട്ടു. കാസർകോട് ഗവ.ഗസ്റ്റ് ഹൗസിൽ നടക്കുന്ന അടുത്ത സിറ്റിംഗിൽ കേസ് പരിഗണിക്കും.
കർണാടക മംഗളുരു പാണ്ഡേശ്വരയിലെ അബ്ദുൾ സത്താറാണ് (60) മരിച്ചത്. നെല്ലിക്കുന്ന് ബീച്ച് റോഡ് ജംഗ്ഷനിൽ വഴി തടസ്സപ്പെടുത്തിയെന്ന് ആരോപിച്ചാണ് കഴിഞ്ഞ വ്യാഴാഴ്ച ഓട്ടോറിക്ഷ പോലീസ് കസ്റ്റഡിയിലെടുത്തതെന്ന് മനസിലാക്കുന്നു. വായ്പയെടുത്താണ് ഓട്ടോ വാങ്ങിയതെന്നും വിട്ടുകിട്ടിയില്ലെങ്കിൽ ഉപജീവനം മുടങ്ങുമെന്നും പോലീസിനെ അറിയിച്ചെങ്കിലും ഫലമുണ്ടായില്ലെന്ന് കേൾക്കുന്നു. ഡി.വൈ.എസ്.പി ഇടപെട്ടിട്ടും ഓട്ടോ വിട്ടുകിട്ടിയില്ല. പുക പരിശോധിച്ചില്ലെന്ന കാരണം പറഞ്ഞാണ് ഓട്ടോ വിട്ടു നൽകാത്തതെന്നും മനസിലാക്കുന്നു. പത്രവാർത്തയുടെ അടിസ്ഥാനത്തിലാണ് കമ്മീഷൻ കേസെടുത്തത്.
സംഭവത്തിൽ കാസർകോട് എസ്.ഐ യെ ചന്തേര സ്റ്റേഷനിലേക്ക് സ്ഥലം മാറ്റിയതായി മനസിലാക്കുന്നു.. കാസർകോട് റയിൽവേ സ്റ്റേഷന് സമീപം താമസിച്ചാണ് അബ്ദുൾ സത്താർ നഗരത്തിൽ ഓട്ടോറിക്ഷ ഓടിക്കുന്നത്.
|
കാറിടിച്ച് 15 കാരനെ കൊലപ്പെടുത്തിയ കേസിൽ അന്വേഷണം ഉടൻ പൂർത്തിയാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. HRMP NO. 6451/2023 (Date : 08/10/2024)
തിരുവനന്തപുരം: ക്ഷേത്ര മൈതാനത്ത് മൂത്രമൊഴിക്കുന്നത് വിലക്കിയ 15 കാരനെ കാറിടിപ്പിച്ച് കൊന്ന കേസിൽ അന്വേഷണം ഇതുവരെ പൂർത്തിയായില്ലെങ്കിൽ റൂറൽ ഡി.വൈ.എസ്.പി യുടെ റാങ്കിൽ കുറയാത്ത ഒരു പോലീസ് ഉദ്യോഗസ്ഥന്റെ മേൽനോട്ടത്തിൽ കേസന്വേഷണം എത്രയും വേഗം പൂർത്തിയാക്കി കോടതിയിൽ അന്തിമ റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്.
ക്ഷേത്ര മൈതാനത്ത് മൂത്രമൊഴിക്കുന്നത് വിലക്കിയതിന്റെ വിരോധത്തിലാണ് പ്രതി കൊലപാതകം നടത്തിയതെന്ന് കാട്ടാക്കട ഡി.വൈ.എസ്.പി കമ്മീഷനെ അറിയിച്ചു. പൂവച്ചലിൽ അരമണിക്കൂറോളം കാത്തുനിന്ന ശേഷം പ്രതി 2023 ഓഗസ്റ്റ് 30ന് വൈകിട്ട് 5.24 ന് ക്ഷേത്രമൈതാനത്തിന് മുന്നിൽ സൈക്കിളിൽ നിൽക്കുകയായിരുന്ന കുട്ടിയെ മനപുർവ്വം കാർ ഇടിപ്പിച്ച് കൊലപ്പെടുത്തിയെന്ന് റിപ്പോർട്ടിൽ പറയുന്നു.
കഴ |